2017, മേയ് 29, തിങ്കളാഴ്‌ച

ഇവൻ എന്റെ പ്രിയ പുത്രൻ (കഥ)



ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ശ്യാമള ആ ചോദ്യം എറിഞ്ഞത്.

" എന്തെ ഉറങ്ങിയില്ലേ?"
"ഇല്ല"    ഞാൻ പറഞ്ഞു

കുറച്ചു നേരത്തിനു ശേഷം അവൾ വീണ്ടും    ചോദിച്ചു

"എന്തായി ഞാൻ പറഞ്ഞ കാര്യം "

ഞാൻ ചോദിച്ചു , "എന്ത് കാര്യം "

"അല്ല നമ്മൾ ഫ്ലാറ്റ് മാറുന്നില്ല "   ,    

ഞാൻ ചോദിച്ചു ,  " അല്ല  ഈ ഫ്ലാറ്റിനു എന്താ  ഇത്ര കുഴപ്പം"

"ഒരു കുഴപ്പവുമില്ല" , അവൾ   വദനം വീർപ്പിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും പറഞ്ഞു , "നിങ്ങൾക്ക്  നമ്മുടെ
മോനെ കുറിച്ച്  വല്ല വിചാരം ഉണ്ടോ?"

"എന്താ അവനു കുഴപ്പം, "    ഞാൻ അലസ മട്ടിൽ ചോദിച്ചു .

"ഇവിടെത്തെ  താമസക്കാർ   ആരും അത്ര ശരിയല്ല. ഒരു   കൾച്ചർ ഇല്ലാത്ത വർഗം . എല്ലാവരും മലയാളികളാ .  പിന്നെ തമിഴന്മാരും , ആ കുട്ടികളുടെ കുട്ടു കുടിയാൽ   അവനും അവരെപോലെയാകും "

ഞാൻ  ഒന്നും മിണ്ടിയില്ല . പക്ഷെ മനസിൽ ആലോചിച്ചു .  ആ കുട്ടികളുടെ കൂടെ കൂടിയാൽ എന്താ ഇത്ര കുഴപ്പം സംഭവിക്കുന്നെ ?  അല്ല ഞാൻ പഠിച്ചത് മുഴുവനും നാട്ടിൻപുറത്തെ മലയാളം മീഡിയത്തിൽ അല്ലെ.  അല്ല  എന്റെ പെണ്ണുംപിള്ള  എന്ന് പറയുന്ന  മിസിസ്സ് നായർ    നാലാം തരം വരെ പഠിച്ചത് നാട്ടിൻപുറത്തെ വിദ്യലയത്തിൽ അല്ലെ ?  എന്നിട്ടു  അവൾക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ  . ഇല്ലല്ലോ    ഞാൻ ഇത് മനസിൽ ആലോചിച്ചതേയുള്ളൂ . അവളോട്‌ മിണ്ടിയില്ല .

ശ്യാമളക്കു ഒരു കുഴപ്പം ഉണ്ട് . അവൾക്കു മലയാളികളെ കുറച്ചു പുച്ഛം ആണ് . കുറച്ചുകാലം അവൾ  ബോംബെയിൽ ആയിരുന്നു . അവളുടെ   തന്തപ്പടിക്ക് അവിടെ ഏതോ കമ്പനിയിൽ ഉദ്യോഗം ആയിരുന്നു. അതുകൊണ്ടു ഹിന്ദി നന്നായി അറിയാം . എനിക്ക്   അറിയാവുന്ന ഹിന്ദി  കിലുക്കത്തിൽ  ജഗതി പറയുന്ന പോലെ .നഹി മാലും' ഏന്ന  ഒറ്റ വാക്കാണ്‌.
 അതുകൊണ്ടു നോർത്ത് ഇന്ദ്യൻസ്  ആണെങ്കിൽ  ഓക്കേ .  മലയാളികളുടെ കറുത്ത നിറവും, സെൻസ് ഓഫ് ഹ്യൂമറും , ഒന്നും അവൾക്കിഷ്ടമല്ല .  നമ്മൾ പറയുന്നു തമാശയല്ല , അശ്ലീലം ആണു പോലും.

എന്തിനു  കറികൾ പോലും അവൾക്കു  നേരെ ചൊവ്വാ  ഉണ്ടാക്കുവാൻ അറിയില്ല. ഒറ്റ മുറി ഫ്ലാറ്റിൽ കഴിഞ്ഞ പെണ്ണാണ് . ഇപ്പോൾ അവൾ ആകെ മാറിയിരിക്കുന്നു. നല്ല അവിയലും , സാമ്പാറും കഴിക്കണം എന്നുണ്ടെങ്കിൽ താൻ തന്നെ  അടുക്കളയിൽ കയറണം .  വല്ല മസാല ചേർത്ത കുറച്ചു കറികൾ ഉണ്ടാക്കി വയ്ക്കും . വായ്ക്കു ചേരില്ല എങ്കിലും ഉഗ്രനാണ് എന്ന മട്ടിൽ ഞാൻ കഴിക്കും.

ആഹാരത്തിനു മുമ്പ് രണ്ടു പെഗ് കഴിക്കണ  സ്വഭാവം എനിക്കുണ്ട് .  രണ്ടെണ്ണം വീശിയശേഷം പിന്നെ അവൾ ഉണ്ടാക്കിയത് കഷായം കുടിക്കുന്ന ലാഘവത്തോടെ  ഞാൻ അങ്ങ് കാച്ചും  അല്ലാതെ പിന്നെ ..

അവളുടെ ഈ സ്വഭാവം കാരണം ആണ് മകന്റെ സ്‌കൂൾ മാറേണ്ടി വന്നത് . അവൾക്കു അവൻ ഇന്ദ്യൻ സ്‌കൂ ളിൽ പഠിക്കുന്നത് ഇഷ്ടമല്ല.  അവിടെയും നമ്മുടെ  മാനം  കളയാൻ  ഉണ്ടല്ലോ , "മലയാളിസ്  ആർ  ഡർട്ടി  ഫെല്ലോസ്  "
അങ്ങനെ വിപിനെ  ബ്രിട്ടീഷ് സ്‌കൂളിൽ ചേർത്തു . അവൾക്ക്  കുറച്ചു ആശ്വാസം ആയി.  ഇനി മലയാളി സഹപാഠികളുടെ ശല്യം ഉണ്ടാകില്ലല്ലോ .
മലയാളികളേക്കാൾ   വൃത്തിയുള്ള , അപ്പിയിട്ടാൽ പോലും കഴുകാതെ വെള്ള തോലിക്കാരാണ് അല്ലോ അവന്റെ   സുഹൃത്തുകൾ .

ഇടയ്ക്കു എന്നോട് പറയും , "കണ്ടോ അവന്റെ ആക്സന്റ്  പോലും ഇപ്പോൾ  എത്ര മാറി. പണ്ട് അവൻ ഇംഗ്ലീഷ് പറഞ്ഞത് നിങ്ങളെ പോലെ  ആയിരുന്നില്ലേ .  നോക്കു,  ഇപ്പോൾ എത്ര സുന്ദരമായി അവൻ സംസാരിക്കുന്നു "

ശരിയാ ,  ഒരു കഷ്ണം   നെയ്യപ്പം വായിലിട്ടു സംസരിച്ചാൽ ഇതിലും നല്ല ഇംഗ്ലീഷ് ഞാൻ പറയും എന്നു  പറയാൻ വന്നതാ ; പിന്നെ ഭാര്യയോടുള്ള ഭയ ഭക്തി ബഹുമാനം കൊണ്ട് ഞാൻ അത് പറഞ്ഞില്ല.

ചിലസമയത്  കരണ കുറ്റി നോക്കി ഒന്ന് പുകയ്ക്കണം എന്ന് എനിക്ക് തോന്നാറുണ്ട് . പിന്നെ ഞാൻ അങ്ങോട്ട് വേണ്ടാ എന്ന് വയ്ക്കും . നമ്മളായിട്ട്   എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത് അല്ലെ? അല്ലാതെ പേടി ഉണ്ടായിട്ടൊന്നുമല്ല   കേട്ടോ

പറഞ്ഞു വന്നത് ഞങ്ങളുടെ  ഫ്‌ളാറ്റ്  മാറുന്ന കാര്യം ആണല്ലോ . ഓഫീസിൽ നിന്ന് വന്നു കഴിഞാൽ  പിന്നെ ഫ്‌ളാറ്റ്  നോക്കുവാൻ ഇറങ്ങും. എനിക്കിഷ്ടപെടുന്നത് അവൾക്കിഷ്ടപെട്ടില്ല . അങ്ങനെ ഈ പ്രക്രിയ  തുടർന്ന് കൊണ്ടേയിരുന്നു . അവസാനം അവള്കിഷ്ടപെട്ട ഒരു ഫ്ലാറ്റ് കണ്ടെത്തി.  മൂന്നുമുറി , സ്വിമ്മിങ് പൂൾ , ഫ്രീ വൈഫി,  കാർ പാർക്കിംഗ് സംവിധാനം എല്ലാം ഉണ്ട് . വാടക അല്പം കൂടുതലാ . എന്നാലും കുഴപ്പമില്ല , ഈജിപ്ഷ്യൻസും  , മുറി ഇംഗ്ലീഷ്കാരും ഒക്കെയായ താമസിക്കുന്നത് . അതായത് മലയാളികൾ ഇല്ല എന്നർത്ഥം . ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും എന്ത് മിണ്ടാൻ ." മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ "

അങ്ങനെ കുറച്ചുകാലം അല്ലലില്ലാതെ കടന്നു പോയി.  അതിനിടയിൽ ഒരു ദിവസം ശ്യാമള പറഞ്ഞു , "നമ്മുടെ മകൻ മദ്യപിക്കുന്നുണ്ടോ എന്ന് ഒരു സംശയം. "
  "ഏയ് നിനക്ക് തോന്നിയതാകും ഞാൻ പറഞ്ഞു "

എനിക്ക് ജോലി സംബന്ധമായി മദ്യപിക്കേണ്ടി വരുന്നത് സാധാരണയാണ് . ഓഫീസ് വക പാർട്ടികൾ ഉണ്ടാകും. അപ്പോഴെല്ലാം മദ്യം ഒഴുകും . ചിലപ്പോൾ ബിസിനസ്സ് സംബന്ധമായി മറ്റുള്ളവർക്ക്  മദ്യം മേടിച്ചു കൊടുക്കേണ്ടിയും വരും. കോൺട്രാക്ട് സൈൻ ചെയുവാൻ ഇതെല്ലം ആവശ്യം ആണല്ലോ .

ഞാൻ ആദ്യമായി മദ്യപിക്കുന്നത്  പത്താം ക്ലാസ് പാസായി കഴിഞ്ഞിട്ടാണ് . ആന്ന്  ഒരു രസത്തിനു വേണ്ടിയാണ്  രായങ്കരി ഷാപ്പിൽ പോയത് .
പക്ഷെ എന്റെ  ഗദകാല സ്മരണകൾ എന്നെ  രായങ്കരിയിലെ   കള്ളുഷാപ്പിൽ കൊണ്ടുപോയി  എത്തിച്ചു.  ഓലമേഞ്ഞ  ചെറിയ ഒരു  കെട്ടിടമാണ് വിശ്വ വിഘാതമായ ആ ഷാപ്പ് .  അറ്റ്ലസ്    പരസ്യം പറയുംപോലെ   ജനകോടികളുടെ  വിശ്വസ്ത സ്ഥാപനം എന്ന് പറയുന്നത്  ഇവനാണ് .  "  ഇവൻ എന്റെ പ്രിയ പുത്രൻ    " എന്ന നസീറിന്റെ സിനിമ പരസ്യം  അവിടെ   ഒട്ടിച്ചിരിക്കുന്നു .    

ചുറ്റും പനമ്പ് കൊണ്ട് മറച്ചിരിക്കുന്നു . ഞാനുണ്ട്, ബിജുവുണ്ട് , അനുപ് ,  തോമസ് ഇങ്ങനെ നാലു പേർ . അനൂപാണ് ഈ സ്ഥലം കണ്ടുപിടിച്ചത് .  അവിടെഅവിടെയായി  ബെഞ്ചും , ഡെസ്കും ഇട്ടിരിക്കുന്നു . വില വിവര പട്ടികയുണ്ട്.  കപ്പ , കക്കയിറച്ചി , ബീഫ്  ഒലത്തിയത് , താറാവ് , കോഴി  എന്നിങ്ങനെ അന്നത്തെ സ്‌പെഷ്യൽ    ഐറ്റത്തിൻ  പേരുകളും  വൃത്തിയില്ലാത്ത കൈ അക്ഷരത്താൽ ചോക്കിൽ എഴുതി ചേർത്തിട്ടുണ്ട് .
പനമ്പിന്റെ അപ്പുറവും ഇപ്പുറവുംമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു . രണ്ടു കുപ്പി കള്ളു  ഞങ്ങളുടെ മുമ്പിൽ എത്തി . ഒറ്റ വലിക്കു ഞാൻ അത് അകത്താക്കി .തണുത്ത , ചെറിയ മധുരമുള്ള ഇളം  കള്ളു  കുടിക്കുക എന്നപോലെ സുഘമുള്ള മറ്റൊരു കാര്യം ഇല്ല.  ഞങ്ങളുടെ ഗ്ലാസുകൾ , നിറഞ്ഞും , ഒഴിഞ്ഞും കൊണ്ടേയിരുന്നു .     അവിടെ നിന്നും ഐശ്വര്യമായി തുടങ്ങിയ കുടിയാ, ഇപ്പോൾ സിൽവർ  ജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു .

അന്ന് വൈകിട്ട്  വീട്ടിൽ വന്ന ശേഷം ശ്യാമള വീണ്ടും പറഞ്ഞു ." അവൻ കുടിക്കുന്നുണ്ട്  കേട്ടോ , അവന്റെ കുട്ട്  അത്ര ശരിയല്ല " കുടിച്ചിട്ടു ബോധം ഇല്ലാതെ പോലെയാ കിടപ്പു . ഞാൻ പോയി നോക്കിയപ്പോൾ  ഷർട്ടില്ലാതെ പുറം തിരിഞ്ഞു  'ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ കിടന്നുറങ്ങുന്നുണ്ട് '

അവൾ പറഞ്ഞു , "അവന്റെ ഫ്രനട്സ് അത്ര ശരിയല്ല."

ഞാൻ ചോദിച്ചു ,  "അതിനു ഇപ്പോൾ അവന്റെ കമ്പനി വെളുമ്പൻമാരുമായിട്ടല്ലേ , മലയാളികൾ ഒന്നുമില്ലല്ലോ "    അത് അവളുടെ ചങ്കിൽ കൊണ്ടു  എന്ന് തോന്നി .

പിന്നെ പറഞ്ഞു ,  നിങ്ങളെ കണ്ടല്ലേ  അവൻ പഠിക്കുന്നത് .
നിങ്ങൾ അവനെ യൊന്നു ഉപദേശിക്കണം .  അവൻ ശരിയായിക്കൊള്ളും . ഞാൻ ഒന്ന് മൂളി .

അപ്പോഴാണ് എനിക്ക് ഒരു  ശങ്ക തോന്നിയത് ,  .  എന്റെ  അലമാരയിലെ ഞാൻ ഭദ്രമായി വച്ചിരിക്കുന്ന  ബക്കാർഡിയുടെ അളവ് കുറയുന്നുണ്ടോ എന്ന് . പോയി നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു .  എന്റെ നെഞ്ചിടിച്ചു.   കുരുത്തം കെട്ടവൻ .  എന്റെ മനസ് മന്ത്രിച്ചു

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , "ചോദിച്ചിട്ടു തന്നെ കാര്യം "  . ഞാൻ തീരുമാനിച്ചു .

"ഇപ്പോൾ വേണ്ടാ , അവൻ ഉണർന്നു കഴിഞ്ഞിട്ട് മതി . അവൾ പറഞ്ഞു . "

അതുവരെ ക്ഷമിക്കുവാൻ എനിക്ക് മനസില്ലയിരുന്നു . എന്റെ  രോഷം സോഡാ പതയും   പോലെ പകഞ്ഞു പൊന്തി.

"എടാ", ഞാൻ മകനെ കുലുക്കി വിളിച്ചു ,  അവൻ ഉണർന്നില്ല
ഞാൻ   വീണ്ടും  അവനെ തോണ്ടി   വിളിച്ചു .  അവൻ കണ്ണ് തുറന്നു . അവനു എഴുനേൽക്കുവാനായി സാവകാശം  ഞാൻ കൊടുത്തു .

ഞാൻ ചോദിച്ചു ,

"നീ മദ്യപിക്കാറുണ്ടോ "  . അവൻ ഒന്നും മിണ്ടിയില്ല.

"എടാ , നിന്നോടാ ചോദിച്ചത് "   അവൻ   അപ്പോഴും ഒന്നും മിണ്ടിയില്ല.

"എടാ നിനക്കു കുടിക്കണം എന്നുണ്ടെങ്കിൽ ജോലി കിട്ടിയിട്ട് അന്തസായിട്ടു വാങ്ങി കഴിക്കണം . അല്ലാതെ  ഞാൻ കാശു കൊടുത്തുവാങ്ങിയ  എന്റെ  മദ്യം എടുത്തു കുടിച്ചാൽ നീ വിവരം അറിയും. "

പോരെ എന്ന്   ഭാവത്തിൽ ഞാൻ ശ്യാമളയെ നോക്കിയിട്ടു  ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .

"കൊള്ളാം ,  ഇങ്ങനെയാണോ  അവനോട് ചോദിക്കുന്നത് . "

"അല്ലാതെ ഞാൻ എങ്ങെനയാ അവനോട് ചോദിക്കുന്നത് , "

ഇനി ചോദിച്ചിട്ടു അവൻ തന്നില്ലെങ്കിൽ അത് മോശമല്ലേ "

ഞാൻ സീരിയസ് ആയി പറഞ്ഞു.

അവൾ തലയ്ക്കു കൈ വച്ചതല്ലാതെ എന്നോട് ഒന്നും പറഞ്ഞില്ല .













2017, മേയ് 13, ശനിയാഴ്‌ച

പാപ ജാതകം (കഥ) അച്ഛന്റെ മകൾ. (5)



അച്ഛാ ,  നന്ദന  വാതിലിൽ മുട്ടി വിളിച്ചു . സാധാരണയായി അയാൾ  രാവിലെ എഴുന്നേൽക്കാറുള്ളതാ . എത്ര ക്ഷീണം ഉണ്ടെങ്കിലും രാവിലെയുള്ള നടത്തം അയാൾ ഉപേക്ഷിക്കാറില്ല .  ചാറ്റൽ മഴയോ , മകരത്തിലെ കുളിരോ അയാളുടെ പ്രഭാത സവാരിക്ക് ഭംഗം വരുത്താറുമില്ല . അതുകൊണ്ടു തന്നെ നന്ദന ഒന്ന് പരിഭ്രമിച്ചു . സിറ്റി ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ ആണ് നന്ദന  അവൾ ആഞ്ഞു കതകിൽ തട്ടി .

"നന്ദു,"   അയാളുടെ വിളി അവൾ കേട്ടു .

അയാൾ പതിയെ വാതിൽ തുറന്നു ." എന്താ അച്ഛാ , ഇന്ന് നടക്കുവാൻ പോയില്ലേ ?'      അവൾ ചോദിച്ചു . ഇല്ല എന്നർത്ഥത്തിൽ അയാൾ തലയാട്ടി.

"ആർ  യു ഓക്കേ , അച്ഛാ "  അവൾ  ഒരു കുഞ്ഞുകുട്ടിയോടെന്ന പോലെ ചോദിച്ചു . "
"എസ്  ഐ ആം ,   നീ ഹോസ്പിറ്റലിൽ പോകുന്നില്ലേ"

അയാൾ  ചോദിച്ചു .   അതിനു മറുപടിയായി അവൾ പറഞ്ഞു

"ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് . നല്ല കുട്ടിയായി അത് കഴിക്കണം "   അവൾ അയാളുടെ കവിളിൽ ഒരു മുത്തം നൽകി,  കൈ വീശിയ     ശേഷം ഒരു കൈയിൽ വെള്ള ഓവർ കോട്ടും , പിന്നെ അവളുടെ ഹാൻഡ് ബാഗും എടുത്തുകൊണ്ട്  വാതിൽ തുറന്ന്  ലിഫ്റ്റിനരികിലേക്കോടി .

അയാൾ സമയം നോക്കി .  ഒൻപതു മണി  കഴിഞ്ഞിരിക്കുന്നു . അവൾക്കു ഡ്യൂട്ടിക്ക് കയറേണ്ട സമയം ഒൻപതിനാണ് . ഇനി ഈ ബ്ലോക്കിൽ   പെട്ട് ഹോസ്പിറ്റലിൽ എപ്പോൾ എത്തുവാൻ?   ഉറക്കം വിട്ടെഴുനേൽക്കുവാൻ   നന്ദുവിന്‌   മടിയാണ് . ഉണർന്ന്  കിടന്നാലും ചിലപ്പോൾ  പ്രഭാതത്തിൻ  കുളിരേറ്റു അലസമായി അവൾ അങ്ങനെ കിടക്കും.

പതിവായിട്ടുള്ള അയാളുടെ പ്രഭാത സവാരി കഴിഞ്ഞിട്ട് അയാൾ തന്നെയാണ് അവളെ സാധാരണ വിളിച്ചുണർത്താറുള്ളത് .  ഇന്ന്  പതിവെല്ലാം തെറ്റി. ഈയിടെയായി  വല്ലാത്ത ക്ഷീണം . ശരീത്തിന്റെ  ക്ഷീണം മനസിനെയും ഗ്രസിച്ചിരിക്കുന്നു.

അയാൾ   പ്രഭാത കൃത്യങ്ങൾ   കഴിച്ച ശേഷം തീൻ മേശക്കരികിലായി ഇരുന്നു  ബ്രെഡും , ബട്ടറും , ജാമും , ചായയും ഉണ്ടാക്കി  അതെല്ലാം  മേശപുറത്തു  കാസറോളിൽ  അടച്ചു വച്ചിരിക്കുന്നു . അടുക്കളയിൽ  പത്രങ്ങൾ  കഴുകാതെ വാരി വലിച്ചിട്ടിരിക്കുന്നു .  കല്യാണം കഴിഞ്ഞാൽ  ഈ  മടിയും കൊണ്ട് അവൾ എങ്ങനെ ജീവിക്കും. .മിടുക്കിയായ ഒരു ഡോക്ടർ   ആണ് നന്ദന എന്നാൽ  അടുക്കോ , ചിട്ടയോ തൊട്ടു തീണ്ടിയിട്ടില്ല. അവളുടെ   മടി  അത് ചിലപ്പോൾ സഹിക്കുവാൻ പറ്റുന്നതല്ല .  ഒന്നല്ലേയുള്ളൂ  എന്ന് ലാളിച്ചു . അമ്മ ഇടയ്ക്കു പറയും  "നീയാ  ഈ കൊച്ചിനെ ഇങ്ങനെ വഷളാകുന്നേ  എന്ന് " .  അത് കേൾക്കുമ്പോൾ അവൾ പറയും "ശരിയാ അച്ചമ്മേ, ഈ അച്ഛനാ എന്നെ ഇങ്ങനെ വഷളാക്കിയത്  "  എന്ന് പറഞ്ഞു അവൾ കൊഞ്ചിയിരിക്കും .

ബാലമ്മാമ്മ  പറയുന്നത് നന്ദനയുടെ പാപജാതകമാണെന്നാണ് .ലഗ്നത്തിനിരുപുറവും പാപ ഗ്രഹങ്ങൾ ആണത്രേ . അങ്ങനെയുള്ള കന്യകക്കു മാതാവ് വാഴില്ല . കുടാതെ  ചരരാശിയിൽ ആണത്രേ ജനനം .  അകാലത്തിലുള്ള  അവളുടെ മാതാവിന്റെ  മരണം നന്ദുവിന്റെ ജാതക ദോഷത്തിൻ  ഫലശ്രുതിയായി അമ്മാമ്മ  വ്യാഖാനിക്കാറുണ്ട് .

ബാലമ്മാമ്മക്കു  ജ്യോതിഷം വിട്ടൊരു  കളിയില്ല . പുള്ളി തുടങ്ങിയാൽ പിന്നെ നിറുത്തുകയില്ല. "പ്രപഞ്ചാത്മാവ്  നമുക്ക് തരുന്ന സമ്മാനമോ  ഭാരമോ ഒക്കെയാണ്  ആണ് നമ്മുടെ  ഈ ജീവിതം . കർമം ആണ് എല്ലാത്തിനും ആധാരം,.  മുൻ ശരീരത്തിൽ ഇരുന്നപ്പോൾ ചെയ്തു കൂട്ടിയ പ്രവർത്തികളുടെ അല്ലെങ്കിൽ  സുകൃത , ദുഷ്‌കൃതങ്ങളുടെ ഒരു സമ്മിശ്ര ഭലം ചേരുന്നതാണു  ഇപ്പോഴത്തെ ജന്മം "

അയാൾ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ  അയാളെ നോക്കി  അമ്മാമ വീണ്ടും തുടർന്നു .

."ഇതെല്ലാം വെറും അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത് കുട്ടി ,  ജാതകം തികച്ചും ഒരു മാർഗ ദർശിയാണ് . ഒരു  വഴിവിളക്ക് . ഏതെങ്കിലും കാലം നമുക്ക് അത്ര ബലമുള്ളതല്ല  എന്ന് കാണുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ ജ്യോതിഷം കൊണ്ട് സാധിക്കും. ഇരുട്ടത്തു തപ്പി തടയുമ്പോൾ ടോർച്ചിൻ  വെളിച്ചം വഴി തെളിക്കും പോലെ .   അതുകൊണ്ടു കുട്ടിയാണ്  നന്ദു മോൾടെ  കാര്യം ഞാൻ എടുത്തിടുന്നത് . ജനിച്ചപ്പോൾ തന്നെ 'അമ്മ പോയില്ലേ. "

"ഒന്ന് നിറുത്തു  ബാലമ്മാമ്മേ , "എന്തുപറഞ്ഞാലും ഒരു ജാതകദോഷം . നന്ദുവിന്റെ അമ്മയ്ക്ക് അത്രെയേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ . അല്ലാതെ ജാതകദോഷം  ഇങ്ങനെയുണ്ടോ  വിഡ്ഢിത്തം . ഇനി എന്റെ മോൾടെ മുമ്പിൽ ഇങ്ങനെ പറയരുത് ."  അത് അപേക്ഷയായിരുന്നില്ല ആജ്ഞ തന്നെയായിരുന്നു . അമ്മാവൻ പിന്നെ ഒന്നും പറഞ്ഞില്ല.  അയാൾ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തോടെ അവിടെ നിന്നും എഴുനേറ്റു പോയി.

     
 അയാൾ ഗ്രേസിനെ  ഓർത്തു .  അവൾ പോയിട്ടിപ്പോൾ ഇരുപതു വർഷം  കഴിഞ്ഞിരിക്കുന്നു . നാലുവയസുള്ള കുഞ്ഞിനെയും കൊണ്ടുള്ള ജീവിതം ശരിക്കും ഒരു പോരാട്ടം തന്നെയായിരുന്നു .

അയാൾക്കിപ്പോഴും ഓർമയുണ്ട് . അന്ന് നല്ല മഴയുള്ള ദിവസം  ആയിരുന്നല്ലോ . ഓഡിറ്റിങ്ങിനു വേണ്ടിയാണു അയാൾ ആ കമ്പനിയിൽ പോയത് . അയർലണ്ടിൽ അയാൾക്ക് ജോലി തരമായ  ദിനങ്ങളിൽ ഒരു ദിനം.  എത്രയും മുന്നേ ഈ ഓഡിറ്റിങ്‌ തീർക്കണം എന്ന് കരുതിയാണ് അയാൾ അവിടേക്കു വന്നത്.   മതിയായ രേഘകൾ പോലും ഇല്ലാതെ ആകെ കുഴഞ്ഞു കിടക്കുന്ന ഓഫീസ് . അക്കൗണ്ട്   സ്റ്റേറ്റ്മെൻറ്സ് പോലും കൃത്യതയില്ല.  അന്നാണ് ആ പെൺകുട്ടിയെ അയാൾ ആദ്യം കാണുന്നത് . അവളുടെ കണ്ണിൽ എപ്പോഴും ഉത്സാഹം   തളം  കെട്ടി നിന്നിരുന്നു .   ആ കമ്പനിയുടെ CFO  ആണ് അയാൾക്ക്‌   ഗ്രേസിനെ പരിചയപ്പെടുത്തിയത് .  അവളുടെ സ്വരം വല്ലാത്ത  മധുരതരമായിരുന്നു . തിളക്കമുള്ള കണ്ണുകൾ . ആ കമ്പനിയുടെ സർവാധികാരി എന്ന നിലയിൽ അവൾ അവിടെ പാറി നടന്നു. എല്ലവരോടും  ചിരിയോടെ, വശ്യമായി  സംസാരിക്കുന്ന  അവളെ ചുറ്റിപറ്റി പൂമ്പാറ്റയെ പോലെ തേൻ നുകരുവാൻ ഒരുപാട് പേർ കൊതിച്ചു.

അവളുടെ സഹായം അയാൾക്ക്  അനിവാര്യമായിരുന്നു.  അയാൾക്കാവശ്യമായ  റിപ്പോർട്ടുകൾ അവൾ എടുത്തു തന്നു. 'ട്രയൽ ബാലൻസും , സ്റ്റോക്ക് റിപ്പോർട്ടും , എന്ന് വേണ്ട ആവശ്യമായ ഫിനാൻഷ്യൽ റിപ്പോർട്ടസ്  എല്ലാം അവൾ  നൽകി. ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അയാൾ അവളോട്‌ സംസാരിക്കുവാൻ ശ്രമിച്ചു . ചായം തേച്ച  അവളുടെ ചുണ്ടുകൾ ചുംബിക്കുവാൻ  അയാൾ മോഹിച്ചു . അവളുടെ  ചായം  തേച്ച നീണ്ട വിരൽ ലുകൾ  കൊണ്ട്   കംപ്യൂട്ടറിൽ ടൈപ്പ് ചെയുന്നത് എത്രയോ വട്ടം കണ്ടുനിന്നിയിട്ടുണ്ട്.


എപ്പോഴാണ് അയാൾക്ക്‌  ഗ്രേസിനോട് പ്രണയം തോന്നി തുടങ്ങിയത് . അതറിയില്ല. പക്ഷെ  അവളുടെ സാമിപ്യം അയാൾ കൊതിച്ചിരുന്നു .   അവളുടെ പെർഫ്യൂമിന്റെ സുഗന്ധം , മദിപ്പിക്കുന്ന  ഗന്ധം  എല്ലാം അയാളെ ഭ്രമിപ്പിച്ചു . പക്ഷെ ഒരു ആംഗ്ലോ ഇന്ദ്യൻ  പെൺകുട്ടിയെ വിവാഹം കഴിക്കുക എന്ന് വച്ചാൽ അതിന്  ഒരിക്കലും അയാളുടെ വീട്ടുകാർ   സമ്മതിക്കുകയില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു .

 ആ ദി വസങ്ങളിൽ അയാൾ പുലർച്ചയാകുവാൻ കൊതിച്ചിരുന്നു . ഉറക്കം ഒളിച്ചു നേരം വെളുപ്പിച്ചിരുന്നു . ഓഫീസിൽ എത്തുവാൻ തിടുക്കപ്പെട്ടു . ചിലപ്പോൾ രണ്ടു  മണിക്കൂറിനു മുന്നേ വരെ അയാൾ ഓഫീസിൽ എത്തുമായിരുന്നു . അവളെ കാണുവാൻ , അയാൾക്ക്‌  ഐർലണ്ടിൽ ഒരു ജോലി തരപ്പെട്ടിരിക്കുകയാണെന്നും  ഉടനെ അയാൾക്കവിടം വിട്ടു പോകേണ്ടി വരും എന്നും അയാൾ അവളെ ധരിപ്പിച്ചു.  മനസുകൾ തമ്മിൽ അടുത്ത അവൾക്കും അയാളെ വിവാഹം കഴിക്കുവാൻ നൂറുവട്ടം സമ്മതമായിരുന്നു .അങ്ങനെ അവർ ചില  സുഹൃത്തുകളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി.

സന്തോഷകരമായ  ദിവസങ്ങൾ തന്നെയായിരുന്നു ആദ്യമെല്ലാം . അതിനിടയിൽ  ഗ്രേസ്   ഒരു കുഞ്ഞിനെ പ്രസവിച്ചു.  ഇപ്പോൾ വേണ്ട എന്ന് അവൾ പറഞ്ഞുവെങ്കിലും അബോർഷന്  അയാൾ സമ്മതിച്ചില്ല . അവിടെനിന്നാണെന്നോ  തങ്ങളുടെ ജീവിതത്തിനു  ഉലച്ചിൽ തട്ടി തുടങ്ങിയത് .  പിന്നെയങ്ങോട്ടു .  ദിവസങ്ങൾ  കഴിഞ്ഞപ്പോൾ  ദാമ്പത്യ ജീവിതത്തിൽ  വിള്ളലുകൾ  വീഴുവാൻ തുടങ്ങി .   ഗ്രേസിന്  കുഞ്ഞിനെ ശ്രദ്ധിക്കുവാൻ നേരമുണ്ടായിരുന്നില്ല.  നിശാ പാർട്ടികളും ,  ആഘോഷവും തന്നെ ആയിരുന്നു  ഗ്രേസിനു മുഖ്യം എന്ന് അയാൾ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു   അവൾക്കു  ഐർലണ്ടിലേക്കു വരുവാനുള്ള ഒരു ഏണിയായിരുന്നു അയാൾ .  അവൾക്കു ചുറ്റും അവിടെയും കാമുകന്മാർ  പറന്നു നടന്നു.  എവിടെ ചെന്നാലും ഒരു കാന്തീക ആകർഷണത്തെ പോലെ  മറ്റുള്ളവരെ തന്നിലേക്ക് വശീകരിക്ക്കുവാൻ  സമർഥയായിരുന്നല്ലോ  അവൾ .

ഒരു ദിനം ഓഫീസിൽ നിന്നും നേരത്തെ വന്നപ്പോൾ കണ്ടത് അവൾ , അവളുടെ കാമുകനുമായി  സംഗമിക്കുന്ന കാഴ്ചയായിരുന്നു. ദേഷ്യം കടിച്ചമർത്തി അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. തന്നെ വഞ്ചിച്ച ഭാര്യയെ വേണ്ട എന്ന് വയ്ക്കണോ? അത് അയാൾക്ക് സ്വീകാര്യമായി തോന്നിയില്ല . പകരം അയാൾ മറ്റൊരു മാർഗം തിരഞ്ഞെടുത്തു . ആരും അറിയാതെ അവളെ ഈ ലോകത്തു നിന്നും പറഞ്ഞു വിടുക. അതത്ര എളുപ്പമല്ല എന്നറിയാം . ഒരുപക്ഷെ പിടിക്കപ്പെട്ടേക്കാം .  എന്നാലും
  അയാൾ തിരുമാനിച്ചുറപ്പിച്ചു . ഇതല്ലാതെ  ഇനിയൊരു മാർഗം ഇല്ല. അവളുടെ മകളായി  ജീവിച്ചാൽ  നന്ദനയുടെ ഭാവി എന്താകും .  എട്ടുകാലിയെ പോലെ വല വിരിച്ചു ഒരവസരത്തിനു വേണ്ടി അയാൾ കാത്തിരുന്നു.  അവളോട്‌ സ്നേഹ ഭാവത്തിൽ തന്നെ  അയാൾ പെരുമാറി .  ഒന്നുമറിയാത്ത  ഒരു മണ്ടനാണ് അയാൾ എന്ന് അവൾ കരുതി കാണും . അല്ലെങ്കിൽ അങ്ങനെ കരുതിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു .   നാടകം തന്നെയാണല്ലോ ജീവിതം . ആയാളും , അവളും അവരുടെതായ രംഗങ്ങൾ ഭംഗിയായി അഭിനയിച്ചു .

അപ്പോഴെല്ലാം അയാളുടെ ഒടുങ്ങാത്ത പക വർധിച്ചു വന്നതേയുള്ളൂ . ആർക്കും സംശയം തോന്നാത്ത സ്നേഹ പ്രകടനം , ഹൃദ്യമായ ചിരി, ഉള്ളിൽ വഞ്ചനയുടെ തോൽ അണിഞ്ഞിട്ടും അവൾകിതെങ്ങെനെ സാധിക്കുന്നു എന്നയാൾ അത്ഭുത പെട്ടിട്ടുണ്ട് .  കോമ്പല്ലുകൾ കൊണ്ട്  മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന  ഭീകര യക്ഷി . അതായിരുന്നല്ലോ ഗ്രെസ്

അന്നവൾക്കു മോർണിംഗ് ഡ്യൂട്ടി ആയിരുന്നു . തലേ ദിവസം ഒരുമിച്ചിരുന്നു അവർ മദ്യപിച്ചു . ബോധം കെട്ടുന്ന വരെ അയാൾ  അവളെ കൊണ്ട് കുടിപ്പിച്ചു . പിറ്റേന്ന് രാവിലെതന്നെ അവൾക്ക്  ഓഫിസിൽ പോകണമായിരുന്നു.  അയാൾ തന്നെ അവൾക്കുള്ള ഭക്ഷണം പാചകം ചെയ്തു . അവളുടെ അവസാനത്തെ ആഹാരം. അതും സ്വന്തം കൈ കൊണ്ടുതന്നെ . അവൾക്കു കഴിക്കുവാനുള്ള  ചെറിയ ഒരു ചിക്കൻ കഷ്ണത്തിൽ  മാത്രം  അയാൾ സയനൈഡ് ഇഞ്ചക്ട ചെയ്തു .

അവളുടെ മരണം അയാൾ മനസിൽ  കണ്ടു . വേദനകൊണ്ട് പിടയുന്ന  ഗ്രേസ്. മരണമല്ലാതെ മറ്റൊരു മാർഗം അവളുടെ മുന്നിൽ അവശേഷിക്കുന്നില്ല . ഒരു പക്ഷെ അവളുടെ മരണത്തിൽ  ഒരു പാട് പേർ ദുഃഖിച്ചേക്കാം. സാരമില്ല . അവളുടെ കാമുകന്മാരുടെ വിഷമം അയാളെ സംബന്ധിക്കുന്ന കാര്യമല്ലല്ലോ .

പോസ്റ്റ്മാർട്ടം   റിപ്പോർട്ടിൽ  അവൾ ഒരു പാട് മദ്യപിച്ചിരുന്നു എന്നു    കണ്ടെത്തിയിരുന്നു .  ഓഫീസിൽ നിന്നും ഹോസ്പിറ്റലിൽ എത്തിയപ്പോഴെക്കും  ഗ്രേസിന്റെ മരണം നടന്നു കഴിഞ്ഞിരുന്നു.
 വിഷാംശമുള്ള  ഭക്ഷണം ആയിരിക്കാം മരണകാരണം എന്നും സ്ഥിതീകരിക്കുവാൻ അവർക്കു  വ്യക്തമായി കഴിഞ്ഞില്ല. അയാൾ ആ നഗരത്തിൽ ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായി നഗരത്തിനു  പുറത്തുപോയ അയാളെ അയാളുടെ സുഹ്രത്തുക്കൾ  വിവരം അറിയിക്കുകയാണ് ചെയ്തത് .

എല്ലാവരും അയാളുടെ ദുഃഖത്തിൽ അനുശോചിച്ചു . ചിലർ അയാളുടെ പേരിൽ സഹതപിച്ചു.   പിഞ്ചു കുഞ്ഞിനേയും കൊണ്ട് ഇനി എങ്ങനെ കഴിയും എന്നവർ ഓർത്തു .

അവളെ  അവിടെ തന്നെ അടക്കം ചെയ്തു. അയാളുടെയും , അവളുടെയും  പേരിൽ ഉണ്ടായിരുന്ന  തുകയിൽ ഒരു ഭാഗം മുഴുവനായും  അവിടുത്തെ  ഒരു അനാഥാലയത്തിലേക്ക് സംഭാവനയായി  നൽകി . അവിടെ നിൽക്കുവാൻ മനസ് അനുവദിച്ചില്ല .  പിന്നെ നന്ദുവിനെയും കൊണ്ട് തിരികെ ഇൻഡയിലേക്കു പറന്നു . അച്ഛനും , അമ്മയും ഉപദേശിച്ചിട്ടും പിന്നെ ഒരിക്കലും വീണ്ടും  ഒരു പുനർവിവാഹത്തിന് അയാൾ    തൈയാറായില്ല.

നന്ദനക്കിപ്പോൾ വിവാഹപ്രായമായിരുന്നു . ഇപ്പോൾ അവൾക്കു അമ്മയില്ല എന്ന് മാത്രമേയുള്ളൂ . അവൾക്കു ,    അമ്മുമ്മയും , മുത്തച്ഛനും ,  അയാളുടെ ബന്ധുക്കളും എല്ലാം ഉണ്ട് . ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്ന നിർ  ഭാഗ്യവതിയായിപ്പോയി നന്ദന . അതവളുടെ കുറ്റമല്ലെങ്കിൽ പോലും. ഇപ്പോൾ അയാളുടെ ജീവിതം നന്ദനക്കു വേണ്ടി മാത്രമാണ് . അത് അയാളെക്കാളും  നന്നായി അറിയാവുന്നത് നന്ദനക്കു തന്നെയാണ് .  


ഗ്രേസിന്റെ മരണകാരണത്തെ കുറിച്ച് ആർക്കും ഒന്നുമറിയില്ല.  കൊലപാതകം  ഒരിക്കലും അംഗീകരിക്കാത്ത തെറ്റ് തന്നെയാണ് . പക്ഷെ  ഒരിക്കലും അയാൾ ചെയ്തത് തെറ്റായി പോയി എന്ന്  അയാൾക്ക്‌ തോന്നിയിട്ടില്ല. ക്ഷമിക്കാവുന്ന തെറ്റല്ലല്ലോ അവൾ അയാളോട് ചെയ്തത് . ഇനി അതിന്റെ പേരിൽ ശിക്ഷിക്കപെടണം എന്നുണ്ടെങ്കിൽ  അതേറ്റുവാങ്ങുവാൻ അയാൾ തൈയാറായിരുന്നു. അന്ന് ചിന്തിച്ചത് മകളെ കുറിച്ച് മാത്രമായിരുന്നു . ഇന്നവൾ വളരെ വലുതായിരിക്കുന്നു . സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷി അവൾക്കുണ്ട് .

നന്ദന എല്ലാം അറിഞ്ഞിരിക്കണം എന്നയാൾക്ക്‌ നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നന്ദനയോടയാൾ  എല്ലാം തുറന്നു  പറഞ്ഞു. അവൾ വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങുവാൻ അയാൾ  തെയ്യാറായിരുന്നു. എല്ലാം കേട്ടശേഷം  അവൾ പൊട്ടി തെറിക്കും എന്നയാൾ കരുതി . പക്ഷെ എല്ലാം നിശബ്ദമായി അവൾ കേട്ടിരുന്നു . പിന്നെ പറഞ്ഞു അമ്മയെ കണ്ട ഓർമ എനിക്കില്ല. . പക്ഷെ അപ്പൂപ്പനും , അമ്മുമ്മയും , അച്ഛനും എന്നെ ആ കുറവ് അറിയിച്ചിട്ടില്ല. പിന്നെ അങ്ങനെയുള്ള ഒരു അമ്മയുടെ മകളായി അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ,  ഞാൻ  എന്നും അച്ഛന്റെ മകളാണ് . അച്ഛന്റെ മകൾ.






2017, മേയ് 10, ബുധനാഴ്‌ച

സുഖിയൻ (കഥ)


തിരിച്ചു പോകേണ്ട ദിനങ്ങൾ എണ്ണിക്കോണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ ചോദിച്ചത് .

"മനു , നിനക്കു സുഖിയൻ കഴിക്കണം എന്നുണ്ടോ എന്ന്"

അമ്മയ്ക്കു  വയ്യാതെയായതു മുതൽ അടുക്കള ഭരണം അച്ഛനാണ് . രാവിലെ  ദോശയോ , ഇഡ്ഡലിയോ ഉണ്ടാക്കുക , കൂട്ടാനും , ചോറും , മെഴുക്കുരട്ടിയും ഉണ്ടാക്കുക , വൈകുന്നേരം ചായക്ക്‌ എന്തെങ്കിലും പലഹാരം ഉണ്ടാക്കുക ഇതെല്ലം അച്ഛൻ ഒരു മടിയും ഇല്ലാതെ ചെയ്തിരുന്നു .
നല്ല കൈപുണ്യം ആണ് അച്ഛന് . ഉപ്പും, മുളകും , മഞ്ഞളും , പഞ്ചസാരയും എല്ലാം  കൈ അളവാണ്.   അല്ലെങ്കിൽ പാത്രത്തോടെ  തന്നെ അങ്ങു കുടയും.  അളവ് കൃത്യമായിരിക്കും. കുറവുമില്ല , ലേശം കുടുതലുമില്ല. . ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് .

ആദ്യം ഒന്നും അച്ചൻ  അങ്ങനെ അടുക്കളയിൽ കയറുന്നതു ഞാൻ കണ്ടിട്ടില്ല. അടുക്കളയിൽ കയറി ജോലി ചെയുവാൻ അമ്മയ്ക്ക് ആരോഗ്യം അനുവദിക്കാതെ വന്നപ്പോൾ അച്ഛൻ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു .

പുരാതനമായ തറവാട്ടിലെ അംഗമാണ് അച്ഛൻ .  അന്നവിടെ പാചകം ചെയുന്നവരെ  'ഇളയത്' എന്നാണ് വിളിച്ചിരുന്നത്.  ജന്മം കൊണ്ട് ബ്രാഹ്മണ വംശജർ ആണെങ്കിലും   ഇക്കൂട്ടർ അധികവും  പൂജ ചെയ്തു കാണാറില്ല. പകരം  ശ്രാദ്ധകർമങ്ങൾ  ചെയ്യുകയോ ,  സദ്യ ഒരുക്കുക  മുതലായ  കർമങ്ങളിലാണ്  കുടുതൽ  പ്രാവീണ്യം.  പാചക വിഭവങ്ങൾ ഉണ്ടാക്കുവാൻ  ഇവർക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ് .  അച്ഛൻ പറഞ്ഞിട്ടുണ്ട് അവരുണ്ടാക്കുന്ന   വിഭവങ്ങൾ കണ്ടാൽ  തന്നെ മനസ് നിറയും എന്ന്.

അച്ഛന്റെ സമപ്രായക്കാരൻ ആയിരുന്നു അപ്പു ഇളയത് . ഇപ്പോൾ  അപ്പു ഇളയത്തിനു  സ്വന്തമായി ഒരു കാറ്ററിങ് കമ്പനി തന്നെയുണ്ട് . വിവാഹത്തിനും മറ്റുള്ള  ആഘോഷങ്ങൾക്കും അപ്പു ഇളയതിന്റെ സദ്യ കേമമാണ് . ഈ പറയുന്ന   ഇളയതിന്റെ   അച്ഛനായിരുന്നു അന്ന് അച്ഛന്റെ  തറവാട്ടിൽ    ഭക്ഷണം ഉണ്ടാക്കിയിരുന്നത് . ചെറുപ്പത്തിൽ    പാചക പുരയിൽ അവരോടൊപ്പം കൂടും . അതെല്ലാം അച്ഛൻ കണ്ടു പഠിച്ചു. ജോലി സംബന്ധമായ അച്ഛന് പലപ്പോഴും ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട് .  ആ  കണ്ടുപഠിത്തം  പിന്നെ ഉപകാരമായി .

പറഞ്ഞു വന്നത്  സുഖിയൻ  ഉണ്ടാക്കുന്ന കാര്യം ആണല്ലോ . ചെറുപയറും , ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം ആണ് സുഖിയൻ .   പേര് പോലെ തന്നെ കഴിക്കുവാൻ സുഖമുള്ള പലഹാരം .  എണ്ണയിലാണ് വറുക്കുന്നത്  എങ്കിലും  സംഗതി ചെറുപയർ ആയതിനാൽ അത്രയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ  സൃഷ്ടിക്കില്ല  എന്ന് കരുതാം . നാട്ടിൻ പുറങ്ങളിലെ  ചായക്കടകളിൽ  ഒരു സ്ഥിരകാഴ്ചയാണ് സുഖിയൻ .  ചില്ലലമാരകളിൽ , പഴം പൊരിയും,  പരിപ്പുവടയും , സുഖിയന്റെയും സാന്നിധ്യം ഇന്നും കാണാറുണ്ടല്ലോ  .

വേവിച്ച ചെറുപയർ  വെള്ളം ഒരു തോർത്ത് മുണ്ടേൽ വാർത്തു കളഞ്ഞ ശേഷം അതിൽ  , ചുരണ്ടിയ ശർക്കര ചേർക്കുകയായിരുന്നു അച്ഛൻ . മേമ്പടി പോലെ ഏലക്കായയും,  അല്പം പഞ്ചസാരയും  വിതറി .  പിന്നെ  ഇതെല്ലാം ചേർത്ത്  നന്നായി  കുഴച്ച  ചെറുപയർ  മിശ്രിതം ഒരു ലഡുവിന്റെ വലിപ്പത്തിൽ അച്ഛൻ ഉരുട്ടി എടുത്തു .  ഇനി അത് കടലമാവിലോ, മൈദയിലോ  മുക്കിയ  ശേഷം വെളിച്ചെണ്ണ  ചേർത്ത് ചീന ചട്ടിയിൽ വറുത്തു  എടുക്കുക .  ഒരു കാഴ്ചക്കാരനെ പോലെ  എല്ലാം ഞാൻ കണ്ടു നിൽക്കുകയാണ് . അങ്ങനെ കുഴക്കുമ്പോൾ ആണ് അച്ഛൻ,  "ഈ സുഖിയൻ ആരാണ് ആദ്യം ഉണ്ടാക്കിയത്  എന്ന് അറിയാമോ" എന്നുള്ള ഒരു ചോദ്യം എന്റെ മുന്നിലേക്ക് എറിഞ്ഞത് .

ഞാൻ അറിയില്ല എന്ന് തലയാട്ടിയപ്പോൾ അച്ഛൻ  പറഞ്ഞു തുടങ്ങി . ഇതിനു പിന്നിൽ ഒരു കഥയുണ്ട് .   പണ്ട് ഗണപതിക്ക്‌ വിശന്നപ്പോൾ  പാർവതി ദേവി കടലപ്പരിപ്പ്  ചേർത്ത്  കൊഴുക്കട്ട  (മോദകം)  ഉണ്ടാക്കി . അതിന്റെ  ഒരു പുതിയ വകഭേദം ആണ് ഇന്ന് കാണുന്ന സുഖിയൻ .   കഥയല്ലേ , അതിൽ തർക്കിക്കേണ്ട കാര്യമില്ല.  ഈ കഥയുടെ വേറെ വകഭേദം  കേട്ടിരിക്കുന്നത് ഇങ്ങനെയാണ് എന്നും പറഞ്ഞു അച്ഛൻ വേറെയൊരു കഥയും കുടി പറഞ്ഞു   .

'സ്വന്തം സമ്പൽ സമൃദ്ധി കാണിക്കുവാനായി വൈശ്രവണൻ  ഒരിക്കൽ കൈലാസത്തിൽ വരികയും  ഭഗവാനെയും, ദേവിയെയും , ഗണപതിയേയും  അമൃതേത്തിനായി  അളകാപുരിയിലേക്കു ക്ഷണിക്കുകയും ചെയുന്നു .   ക്ഷണം സ്വീകരിച്ച ഗണപതി അളകാപുരിയിൽ പോവുകയും  ഭോജനശാലയിലെ  ഭക്ഷണം മുഴുവനും ഭക്ഷിച്ച ശേഷവും  വിശപ്പ് മതിയാവാതെ കുപിതനായ ഗണപതിയിൽ നിന്നും രക്ഷ നേടുവാനായി വൈശ്രവണൻ  കൈലാസത്തിൽ അഭയം പ്രാപിക്കുകയും  ആ അവസരത്തിൽ പാർവതി ദേവി  ഇതുപോലെയുള്ള ഒരു പലഹാരം ഉണ്ടാക്കി ഗണപതിക്ക്‌ നല്കുകയും  അത് ഭക്ഷിച്ചു ഗണപതിയുടെ വിശപ്പ് ശമിക്കുകയും ചെയ്തു .  പാർവതി  അതിനെ മോദകം എന്ന് വിളിച്ചു എന്നുള്ളത് വേറെ ഒരു കഥ .'

അതിനിടയിൽ അമ്മ ചോദിച്ചു, " നീ  പെട്ടിയിൽ എല്ലാം എടുത്തു വച്ചോ ?"
ഞാൻ ഒന്ന് മൂളി . പെട്ടിയിൽ പേര്   എഴുതണം എന്നുള്ളത് അമ്മയ്ക്ക് നിർബന്ധം ആണ് . അതിനു അമ്മ  പറഞ്ഞ കാരണം ഞാൻ ഇവിടെ വിവരിക്കാം  . എനിക്കൊരു  കസിനുണ്ട് .  പുള്ളിക്കാരൻ  കുടുംബവുമായി അമേരിക്കയിൽ ആണ് താമസം . ഗണേഷ് എന്നാണ് പേര്, പക്ഷെ ഞങ്ങൾ   ബാബു ചേട്ടൻ  എന്നാണ്  കക്ഷിയെ  വിളിക്കുന്നത്.

ബാബുച്ചേട്ടൻ  കഴിഞ്ഞ  തവണ അമേരിക്കയിൽ നിന്നും വന്നപ്പോൾ ഒരു സംഭവം ഉണ്ടായി.  വിമാനം ഇറങ്ങിയ ശേഷം എയർപോർട്ടിൽ നിന്നും പെട്ടി എല്ലാം എടുത്തു കാറിൽ കയറ്റി സുരക്ഷിതമായി വീട്ടിൽ എത്തി വിശേഷങ്ങൾ എല്ലാം പറഞ്ഞിരിക്കുന്ന സമയം . . കുറച്ചു കഴിഞ്ഞു വേഷം മാറുവാനായി പെട്ടി തുറക്കുവാൻ നോക്കുമ്പോൾ എന്താ പെട്ടി തുറക്കുവാൻ കഴിയുന്നില്ല. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ  തിരുവല്ലക്കാരിയായ ഒരു
റാണി ജോസെഫിന്റെ  പേരാണ് പെട്ടിയിൽ എഴുതിയിരിക്കുന്നത്.  നിറം കണ്ടാൽ ഇദ്ദേഹത്തിന്റെ പെട്ടി തന്നെയാണെന്നേ തോന്നുകയുള്ളൂ .

പിന്നെ തിരികെ  എയർപോർട്ടിലേക്കു ഈ പെട്ടിയുമായി പോയി. അവിടെ ചെന്നപ്പൊഴല്ലേ  പുകില്  റാണി ജോസഫ്  പെട്ടി  നഷ്ടപെട്ട വിവരം പരാതിയായി   ബോധിപ്പിച്ചിട്ടുണ്ട് . പുള്ളിക്കാരന്റെ   ചുവന്ന നിറമുള്ള  പെട്ടി അവിടെ ഏകനായി  ചിരിച്ചിരിപ്പുണ്ട്. പക്ഷെ സ്വന്തം പെട്ടി  കയ്യിൽ  കിട്ടണം എന്നുണ്ടെങ്കിൽ തിരുവല്ലയിൽ പോയി  റാണി ജോസെഫിന്റെ പെട്ടി കൈമാറിയ ശേഷം അവർക്കു പരാതിയൊന്നുമില്ല എന്ന് അറിയിപ്പ് നൽകണം .നോക്കണേ പുലിവാല് . ഇനി ഇപ്പൊ എന്ത് ചെയുവാനാ .

കക്ഷി നേരെ തിരുവല്ലയ്ക്കു  വച്ച് പിടിച്ചു. അവിടെ ചെന്ന് പെട്ടി കിട്ടി എന്ന് ബോധിച്ചു എന്ന് അവരുടെ മറുപടിയും കൊണ്ട് നേരെ നെടുമ്പാശേരിയിലേക്കു . അങ്ങനെ ഒരു  ഭഗീരഥ  പ്രയത്നം തന്നെ നടത്തേണ്ടി  വന്നു സ്വന്തം പെട്ടി കിട്ടുവാനായി. അത് കൊണ്ട്  'അമ്മ പറയുംപോലെ പേര് എല്ലാം എഴുതി അടയാളത്തിനു ഒരു കയറും കെട്ടി. ഇനി പെട്ടി മാറി പോകരുതല്ലോ .


പിറ്റേന്ന് രാവിലെ എനിക്ക് പുറപെടണം .  എയർ പോർട്ടിൽ എന്നെ കൊണ്ടുവന്നാക്കിയ ശേഷം  അച്ഛനും , അനിയനും  തിരികെ  പോയി.   ലഗേജ്  അധികം ഒന്നുമില്ല . വലിയ ഒരു പെട്ടിയും , പിന്നെ ഒരു തോളത്തു തൂക്കുന്ന ഒരു ചെറിയ ബാഗും . ലഗേജ്  കയറ്റി വിട്ട ശേഷം  ബോർഡിങ് പാസ്  കളക്ട്  ചെയ്തു . ഇനിയും  രണ്ടര മണിക്കൂറിൽ ഏറെ സമയം ഉണ്ട് . വീട്ടിൽ വിളിച്ചഅമ്മയോട്  യാത്ര പറഞ്ഞു . പിന്നെ അനുജനെയും  വിളിച്ചു പറഞ്ഞു പ്രശ്നം ഒന്നുമില്ല . ലഗ്ഗേജ് അധികം ഇല്ല. യാത്ര എയർ ഇന്ത്യയിൽ ആണ് . അനുവദിക്കുന്ന ലഗ്ഗേജ്    20  കിലോ മാത്രം . അതിൽ കൂടിയാൽ പിഴ കൊടുക്കേണ്ടി വരും.

ഞാൻ  പതിയെ സെക്യൂരിറ്റി ചെക്ക് ചെയുവാനായി  പോയി.  അവിടെ നിന്ന   ഉദ്യോഗസ്ഥൻ എന്നോടായി ചോദിച്ചു എന്താണ് ഹാൻഡ് ബാഗിൽ . ഞാൻ  എന്റെ ബാഗ് അയാളുടെ നേരെ നീട്ടി . പാസ്പോർട്ടും , എന്റെ ഫോണും , പിന്നെ കുറച്ചു പുസ്തകങ്ങളും  മാത്രമേ എന്റെ  ബാഗിൽ ഉള്ളൂ .     സിബ്  തുറക്കുവാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു .   പിന്നെ അയാൾ കയ്യിട്ടു ഒരു പൊതി എടുത്തു .

"യെ  ക്യാ ഹേ ",  അയാൾ  ഹിന്ദിയിൽ എന്നോടായി ചോദിച്ചു . ആ പൊതി
എന്താണ് എനിക്ക് മനസിലായില്ല . ഇനി  യാത്രക്കാരിൽ  ആരെങ്കിലും ഒരു പൊതി  എന്റെ ബാഗിൽ ഇട്ടതാണോ . അയാൾ വീണ്ടും ഉറക്കെ ഹിന്ദിയിൽ എന്നോട് ചോദിച്ചു . 'ബോലോ,  യെ ക്യാ ഹെ'

ഞാൻ   ആ പൊതി വാങ്ങുവാൻ കൈ നീട്ടി . ഉദ്യോഗസ്ഥൻ  എന്റെ കൈ തട്ടി തെറിപ്പിച്ചു .  അയാൾ അടുത്ത നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു.  എനിക്ക് സംഗതി പന്തിയല്ല എന്ന്  മാത്രം മനസിലായി.   ചുറ്റുമുള്ള യാത്രക്കാർ എല്ലാം ഒരു തീവ്രവാദിയെ നോക്കുന്ന പോലെ എന്നെ നോക്കി തുടങ്ങി.

ഞാൻ അപ്പോഴും ഓർമിക്കുവാൻ ശ്രമിക്കുകയായിരുന്നു , ആരാണ് ആ പൊതി എന്റെ ബാഗിൽ കൊണ്ടിട്ടത്‌. അതിനിടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ  'ബോംബ് ' എന്നു  ഉച്ചരിക്കുന്നത് ഞാൻ വ്യക്തമായി കേട്ടു . ഞാൻ ഏസിയുടെ  തണുപ്പിലും  നന്നായി വിയർത്തു . അവർ എന്നെ  കൈയിൽ പിടിച്ചു വേറെ ഒരു മുറിയിലേക്കു കൊണ്ടുപോയി. വിറയലും , പേടിയും കൊണ്ട് ഞാൻ എന്തൊക്കെയോ പിച്ചും പേയും ഒക്കെ വിളിച്ചു പറഞ്ഞു.  ബോംബേയിൽ  മുമ്പ് ജോലി ചെയ്തിരുന്നതിനാൽ കുറച്ചൊക്കെ  ഹിന്ദി സംസാരിക്കുവാൻ  എനിക്ക് അറിയാം. പക്ഷെ ആവശ്യ സമയത്തുപകരിക്കില്ല എന്ന കർണ ശാപം എന്നെ പിൻതുടർന്നു .ഫലത്തിൽ  ബ ..ബ.. ബ പറഞ്ഞു  എന്നെ പിടിച്ചു വലിച്ചവർ അകത്തെമുറിയിലേക്ക്  കൊണ്ടുപോയി..

ആളോഴിഞ്ഞ മുറിയിൽ ഞാനും  ആ രണ്ടു ഉദ്യോഗസ്ഥരും  മാത്രം . അവർ എന്നെ തുറിച്ചു  നോക്കികൊണ്ടെയിരുന്നു .  ആ പൊതി ആരാണ്  അവിടെ വച്ചത്. അതും എന്റെ ബാഗിൽ  കൊണ്ടുവന്നു ആരാണ് ബോംബ് വച്ചിരിക്കുന്നത് . എനിക്ക് ആകെ  തല കറങ്ങുന്ന പോലെ.  ഞാൻ ഒരു തൂണിൽ ചാരി നിന്ന്; ഇനി എന്റെ അവസാനം ജയിലിൽ ആയിരിക്കും എന്നുള്ള തോന്നൽ. ഞാൻ  മനസിൽ ദൈവത്തെ വിളിച്ചു കരഞ്ഞു.  അപ്പോഴാണ്   ആ മുറിയിലേക്കു  വേറെ ഒരു ഉദ്യോഗസ്ഥൻ കടന്നു വന്നത് .

അയാൾ ഒരു മലയാളി ആയിരുന്നു.  എന്നോട്  മയത്തിൽ ചോദിച്ചു . "എന്താണ് ആ പൊതിയിൽ ". ഞാൻ പറഞ്ഞു

"സാർ സത്യമായിട്ടും എനിക്കറിയില്ല - ഇത് ആരാണ് വച്ചതു എന്ന് "  അയാൾ
ആ പൊതി മെല്ലെ തുറന്നു . രണ്ടു ഇരുമ്പ് ഉണ്ടകൾ .  അയാൾ അത് കൈയിൽ എടുത്തു . പിന്നെ ആ ഹിന്ദിക്കാരെയും , എന്നെയും  മാറി മാറി നോക്കി. അയാൾ അതിൽ കൈ ഞെരടി . പിന്നെ എന്നോട് ചോദിച്ചു "ഇത് എന്താണ് എന്ന് നിനക്കറിയില്ലേ?" .

പെട്ടെന്ന് എന്റെ മനസ്സിൽ മിന്നായം പോലെ ഉത്തരം വന്നു

'സുഖിയൻ "

"സാർ അത് സുഖിയൻ ആണ് . ഇന്നലെ  വൈകുനേരം അച്ഛൻ ഉണ്ടാക്കി തന്ന സുഖിയൻ . അമ്മ  ഒരു  പക്ഷെ എനിക്ക് രാവിലെ വിശന്നാലോ എന്ന് കരുതി പൊതിഞ്ഞു ഞാൻ പോലും അറിയാതേ  ബാഗിൽ വച്ചതാവാം ."

ഒരു ദിവസത്തെ പഴക്കം കൊണ്ടാകാം നിറം മങ്ങി കറുപ്പ് പടർന്നിട്ടുണ്ട് .
എനിക്കെന്തോ ആശ്വാസം തോന്നി. അയാൾ ഒരു കഷ്ണം എടുത്തു വായിലേക്കിട്ടു . പിന്നെ പറഞ്ഞു കൊള്ളാം . നന്നായിട്ടുണ്ട് .

എനിക്ക് ശ്വാസം വീണത് അപ്പോഴാണ് . പിന്നെ  ആ  ഉദ്യോഗസ്ഥൻ  തന്നെ  എല്ലാ  കാര്യങ്ങളും  ആ ഹിന്ദിക്കാരെ പറഞ്ഞു മനസിലാക്കി .   ഈ സംഭവം നടന്നു കഴിഞ്ഞിട്ട് വർഷങ്ങൾ  ആയി.  അതിനിടയിൽ പല പല യാത്രകൾ . പക്ഷെ   ഇപ്പോഴും സെക്യൂരിറ്റി  ചെക്ക്  എന്ന് പറഞ്ഞാൽ ആ  സുഖിയൻറെ അത്ര  സുഖമല്ലാത്ത ഓർമകൾ  മനസിൽ തികട്ടി വരും.