2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

പോലിസ് ഡയറി (കഥ) അച്ഛന്റെ മകൾ. (6)




നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള ഒരു പ്രഭാതം. ഇന്നത്തെ പോലെ ചാനലുകൾ ഒന്നും ഇല്ലാത്ത കാലം. പ്രമുഖ ദിന പത്രങ്ങളിൽ ആദ്യ പേജിൽ , ആദ്യ കോളത്തിൽ അച്ചടിച്ചു വന്ന വാർത്ത‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിദ്യാഭാസ മന്ത്രി ഇബ്രാഹിം കുട്ടി കൊല്ലപെട്ടിരിക്കുന്നു . അതി ക്രൂരമായ രീതിയിൽ ഉള്ള കൊലപാതകം. കൃത്യം നടത്തിയ ശേഷം  പ്രതി രക്ഷപെട്ടിരിക്കുന്നു .പോലീസിന്റെ നിഷ്ക്രിയത്തം, അനാസ്ഥ എന്നൊക്കെ പത്രങ്ങൾ എഴുതി തള്ളി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും ജയിൽ ചാടിയ ശേഷം ആണ് പ്രതി കൃത്യം നിർവഹിച്ചത് എന്ന് കണ്ടെത്തി . അന്വേഷണത്തിന്റെ പേരിൽ കേസ് അന്വേഷിച്ച സർക്കിൾ ഇന്സ്പെക്ടർ മാധവനെ സസ്‌പെന്റ ചെയ്തു. പിന്നെ കുറെ നാളുകൾ കൊലയാളിയെ പറ്റി വിചിത്രവും , രസകരവുമയ  പല പത്ര കുറിപ്പുകൾ പുറത്തിറങ്ങി .  പത്രങ്ങൾ ആ വാർത്ത‍ ഏറെ കാലം കൊണ്ടു നടന്നു. പിന്നെ എപ്പോഴത്തെയും പോലെ  ജനങ്ങൾ ഈ വാർത്തയും വിസ്‌മ്രിതിയിൽ ആക്കി .


ഒന്നും ചെയുവാൻ ഇല്ലാത്ത അവസ്ഥ. രാകേഷ് പോയതിൽ പിന്നെ ആകെ ഒരു ശൂന്യത ആണ്. വീണ  ഇടയ്ക്ക് അമേരിക്കയിൽ നിന്നും വിളിക്കും.  ഇടയ്ക്കൊക്കെ അവളുടെയും , അരുണിന്റെയും കൂടെ ഓർലാൻഡോയിൽ പോയി താമസിക്കും. പക്ഷെ വീണ്ടും  മടുപ്പ് തോന്നും.  വിവാഹം കഴിഞ്ഞ ശേഷം അരുണിന്റെ   കൂടെ
അമേരിക്കയിലേക്ക് പോയതാണ് വീണ. അരുണ്‍ അവിടെ ഡോക്ടർ ആണ്. വീണ  അവിടുത്തെ ഒരു സർവകലാശാലയിൽ  ഗവേഷണ വിദ്യാർത്ഥിയാണ് .രണ്ടു പേർക്കും പരസ്‌പരം തമ്മിൽ കാണുവാൻ പോലും സമയം ഇല്ല.

അരുണിനു രാത്രിയിലും ചിലപ്പോൾ  ആശുപത്രിയിൽ  പോകേണ്ടി വരും. വീണയാണെങ്കിൽ ഒരു മടിച്ചിയാണ്. അടുക്കളയിൽ കയറി നല്ല  ഭക്ഷണം പോലും ഉണ്ടാക്കില്ല. എന്നും ബർഗറും , ഹോട്ട് ഡോഗും, സാൻഡു്വിച്ചും,   പിസായും. ഈ പിള്ളേർക്ക് ഇതൊന്നും  മടുക്കില്ലേ . എത്ര നേരമാ അവിടെ സമയം കളയാൻ ഇല്ലാതെ വെറുതെ ഇരിക്കുക.

അവൾ മേശ പുറത്തു വച്ചിരിക്കുന്ന രാകേഷിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി കൊണ്ടിരുന്നു. ചുരുണ്ട മുടിയും, തുടുത്ത കവിളുമായി ചിരിച്ചു നില്കുന്ന രാകേഷ്. രാകേഷ് എന്നും അങ്ങനെ ആയിരുന്നു. എപ്പോഴും ചിരിക്കുന്ന , മറ്റുള്ളവരെയും ചിരിപ്പിക്കുന്ന പ്രകൃതം . ആ പ്രസരിപ്പ് തന്നെ യാണ് തന്നെ രാകേഷിലേക്ക് ആകർഷിച്ചത് . മസ്സുരിയിലെ ലാൽ  ബഹദൂർ ശാസ്ത്രി  ട്രെയിനിംഗ് അക്കാഡമിയിൽ  പഠിക്കുമ്പോൾ  ആണ് രാകേഷിനെ ആദ്യമായി കാണുന്നത് . ഫോറിൻ സെർവിസിലെക്കയിരുന്നു   രാകേഷിന്റെ പരിഗണന . പക്ഷെ തൻ അവിടെയും  വ്യതസ്ഥത  പുലർത്തി. അച്ഛന്റെ ആഗ്രഹം ആയിരുന്നു തന്റെയും പരിഗണന. ജാതിയോ , മതമോ ,  സംസ്ഥാനമോ , പ്രൊഫഷനൊ നോക്കാതെ വിദ്യ ഉണ്ണിത്താൻ എന്ന നായർ യുവതിയും ,    രാകേഷ് കുൽക്കർണി എന്ന മറാട്ടി ബ്രാഹ്മിണ്‍ യുവാവും തമ്മിൽ പ്രണയ ബദ്ധരായി .രാകേഷ് മരിച്ചിട്ട് ഇപ്പോൾ മുന്ന്  വർഷം തികയുന്നു. ആ ഷോക്കിൽ നിന്നും ഇപ്പോഴും താൻ മുക്ത ആയിട്ടിലെന്നു തോന്നുന്നു. പണിക്കർ സാർ കഴിഞ്ഞ തവണ കണ്ടപോഴും പറഞ്ഞു വിദ്യക്ക്  ജോലി രാജി വയ്‌ക്കേണ്ട   ആവശ്യം  ഉണ്ടായിരുന്നില്ല എന്ന്.

മേശപുറത്തു  പൊടി പറ്റിയ  ആ പഴയ  ഡയറി എടുത്തു അവൾ പേജുകൾ  മറിച്ചു .   ചുവന്ന മഷിയിൽ അടിവരയിട്ട തല വാചകം അവൾ വായിച്ചു . മൂകാംബിക യാത്ര . അവളുടെ ഓർമ്മകൾ വീണ്ടും പിറകിലേക്ക് പോയി.

ദോഹയിൽ നിന്നും രാകേഷ് വന്നിട്ട് നാലഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു .അവിടുത്തെ ഇന്ത്യൻ എംബസ്സിയിൽ ഇന്ത്യൻ അംബാസിഡർ  ആയിരുന്നു രാകേഷ് . അന്ന് തനിക്കും  തിരക്കിന്റെ ദിനങ്ങൾ തന്നെ ആയിരുന്നു. ഒരാഴ്ച കഴിഞ്ഞാൽ രാകെഷിനു  ഡൽഹിയിലേക്കും , പിന്നെ അവിടെ  നിന്ന് ദോഹയിലേക്കും തിരിച്ചു പോകണം. വീണയ്ക്ക്  പരീക്ഷയായിരുന്നു. അത് കൊണ്ട് അവളെ കന്യാസ്ത്രീകൾ നടത്തുന്ന പാര്‍പ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയത്തിൽ രാകേഷ് തന്നെ കൊണ്ട് പോയി ആക്കി.

അങ്ങനെ ആ  യാത്ര ആരംഭിച്ചു . മറാഠി ആയതു കൊണ്ട് തന്നെ സൌത്ത് ഇന്ത്യലെ പല  ക്ഷേത്രങ്ങളും രാകേഷ് കണ്ടിട്ടില്ല.  കഴിഞ്ഞ തവണ വന്നപ്പോൾ രാകേഷ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അന്ന് എന്തു കൊണ്ടോ ആ യാത്ര നടന്നില്ല. അല്ലെങ്കിലും ദേവി വിളിക്കാതെ മുകാബികയിൽ പോകുവാൻ കഴിയില്ലല്ലോ.   പണ്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു വട്ടം മുകാ ബികയിൽ പോയി  ക്ഷേത്ര ദർശനം നടത്തയ  നേരിയ ഓർമ്മ മനസിലുണ്ട് . അന്ന് താൻ തീരെ കുട്ടി ആയിരുന്നു. ഏഴിലോ എട്ടിലോ പഠിക്കുന്ന പ്രായം . സൗപർണികയിൽ കുളി കഴിഞ്ഞു ഈറനോടെ മണ്ഡപത്തിനു  മുമ്പിൽ ഇരുന്ന് ദേവി സഹസ്ര നാമം ചൊല്ലുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിൽ മായാതെ ഉണ്ട്. ആ യാത്ര കഴിഞ്ഞിട്ടായിരുന്നല്ലോ അച്ഛന്റെ ആകസ്മിക മായുള്ള മരണം സംഭവിച്ചത്.

രാകേഷിനു ഡ്രൈവിംഗ് ഒരു ഹരം ആയിരുന്നു.കാറിൽ ആണ് യാത്ര പുറപ്പെ ട്ടത്. തനിയെ ഡ്രൈവ് ചെയ്തു പോകുവാൻ തീരുമാനിച്ചതും രാകേഷ് തന്നെ യാണ്.  രാവിലെ ആഹാരം കഴിച്ച ശേഷം യാത്ര ആരംഭിച്ചു . ഉച്ച ഭക്ഷണം  കോഴിക്കോട്ടു നിന്നുമായിരുന്നു. കണ്ണൂരും കഴിഞ്ഞു രാത്രി കാസർ ഗോട്‌ ഗസ്റ്റ്‌ ഹൌസിൽ താമസിച്ച ശേഷം പിറ്റേന്ന് പുലർച്ചക്ക് തന്നെ അവിടെ നിന്നും യാത്ര തിരിച്ചു. മംഗലാപുരം കഴിഞ്ഞു ഉടുപ്പിയിൽ എത്തിയപ്പോൾ , ഉടുപ്പി   കൃഷ്ണ ക്ഷേത്രത്തിൽ പോയി തൊഴുകാം എന്ന് കരുതി എങ്കിലും  സമയക്കുറവുകൊണ്ട്  ക്ഷേ ത്ര ദർശനം  തിരികെ വരുമ്പോൾ ആകാം എന്ന് തീരുമാനിക്കുയായിരുന്നു . കണ്ണന് കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുമല്ലോ.

അങ്ങനെ ഉടുപ്പിയിൽ നിന്നും കൊല്ലൂരിലേ മുകാംബിക ക്ഷേത്രത്തിലേക്കുള്ള  യാത്ര ആരംഭിച്ചു .  മനസിനും ശരീരത്തിനും ഉണർവ് ഏകുന്ന യാത്ര. എല്ലാ ജോലി തിരക്കുകളും മറക്കുവാൻ ഉപകരിച്ച യാത്ര . പിന്നെ  ആ യാത്ര  ഞങ്ങളുടെ ഒരു ചെറിയ പിൽഗ്രിമേജ് കം ഹണി മൂണ്‍ ട്രിപ്പ്‌ തന്നെ ആയിരുന്നു. ക്ഷേത്രത്തിൽ തിരക്ക് ഒട്ടുമുണ്ടായിരുന്നില്ല . അത് കൊണ്ട്  തന്നെ നന്നായി തൊഴുതു . പിന്നെ മടക്ക യാത്ര .പിറ്റേ ദിനം ഉച്ചക്ക് ഉടുപ്പിയിൽ നിന്നും ആഹാരം കഴിച്ച അല്പം വിശ്രമിച്ച ശേഷം  വൈകുന്നേരത്തെ    ക്ഷേത്ര ദർശനം  കഴിഞ്ഞ ശേഷം   വീണ്ടും യാത്ര തുടരാം എന്ന് കരുതി .  അതിനിടെ വണ്ടിയുടെ ടയർ പഞ്ചർ ആയി.അങ്ങനെയാണ് അന്ന് ഉഡുപ്പി റെസിഡൻസിയിൽ ഒരു  മുറിയെടുക്കുന്നത് . ഹോട്ടലിൽ കണ്ട നരച്ച താടി ക്കാരനായ  സപ്പ്ളയറെ കണ്ടപ്പോൾ എവിടയോ കണ്ട പരിചയം .  ബിൽ പേ ചെയ്തു കഴിഞ്ഞു കാഷിയറൊടൂ പറഞ്ഞു   ആ താടിക്കാരന്റെ    കയ്യിൽ ഒരു  ചായ മുകളിലത്തെ മുറിയിലേക്ക് കൊടുത്തു വിടു.  ആഹാരം   കഴിച്ച ശേഷം രാകേഷ്  ഹോട്ടലിന് എതിരെയുള്ള  ടയർ  നന്നാക്കുന്ന കടയിലേക്ക് പോയി.

തിരിച്ചു മുറിയിൽ  എത്തിയശേഷവും  എത്ര ആലോചിച്ചിട്ടും ആ മുഖം  ഓർത്തെടുക്കുവാൻ കഴിഞ്ഞില്ല .എവിടെയോ വ്യക്തമായി  പതിഞ്ഞിട്ടുണ്ട് ഈ  മുഖം . ആരാണിയാൾ . പണ്ടെങ്ങോ പത്രത്തിൽ കണ്ട ഏതോ രേഖാചിത്രം പോലെ ആ മുഖം തെളിഞ്ഞു നില്ക്കുന്നു. ഒരു നിമിഷം അത് മതി ആയിരുന്നു അവൾക്കു . അവളുടെ കണ്ണുകൾ തിളങ്ങി .

പത്തു മിനുറ്റു കഴിഞ്ഞപോൾ വാതിലിൽ മുട്ടുന്ന ശബ്ദം കെട്ടു . ചായയുമായി അയാൾ വന്നു. അവൾ അയാളെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടേ യിരുന്നു.  ചായ  ട്രേയിൽ വച്ച ശേഷം അയാൾ ചോദിച്ചു.

" വേറെ എന്തെങ്കിലും വേണോ മാഡം."

 വേണ്ട എന്നർത്ഥത്തിൽ അവൾ തല കുലുക്കി .  തിരിഞ്ഞു പോകാൻ ശ്രമിച്ച അയാളെ അവൾ പിറകിൽ നിന്നും വിളിച്ചു.  അയാൾ തിരിഞ്ഞു അവളെ നോക്കി. പ്രായം ആറുപതിനോടു അടുത്തിട്ടുണ്ടാകാം . വളരെ ശാന്ത ഭാവം തോന്നിപ്പിക്കുന്ന  മുഖം . അവൾ അയാളോട് പേര് ചോദിച്ചു. അയാൾ പറഞ്ഞു .  "രാജൻ ".

അവൾ അല്പം   അജ്ഞാ ശക്തിയിൽ ചോദിച്ചു .

"അപ്പോൾ പേര് മാറ്റിയിട്ടില്ല അല്ലെ."

 അയാൾ അവളെ തുറിച്ചു നോക്കി. വീണ്ടും അതെ സ്വരത്തിൽ അവൾ ചോദിച്ചു.

" ഞാൻ ആരാണ് എന്നറിയാമോ. "

ഏറെ  നേരത്തെ മൌനത്തിനു ശേഷം അയാൾ പതിയെ ഓർത്തിട്ടോ എന്നപോലെ പതിയെ പറഞ്ഞു നിറുത്തി.

"മാധവൻ സാറിന്റെ ,"

"അപ്പോൾ നീ ഒന്നും മറന്നിട്ടില്ല അല്ലെ. അതെ സർക്കിൾ ഇന്സ്പെക്ടർ മാധവൻ ഉണ്ണിത്താന്റെ മകൾ. ശ്രീ വിദ്യ ഐ പി  എസ്, അസിസ്റ്റന്റ്‌ കമ്മീഷണർ ഓഫ്‌ പോലീസ്.  നീ കാരണം ജോലി നഷ്ടപ്പെട്ട , അല്ലെങ്കിൽ ആ വിഷമത്താൽ ഹൃദയം തകർന്ന് മരിച്ച പാവം പോലീസ് ഉദ്യോഗസ്ഥന്റെ മകൾ ."

അത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ഭ്രാന്തമായ ആവേശത്തോടെ തന്നെ ചോദിച്ചു.

" എല്ലാ കാലവും നിനക്ക് പോലീസിനെ കബളിപ്പിച്ചു നടക്കാം എന്ന് കരുതിയോ. ഒരു കൊലപാതകിയും നിയമത്തിന്റെ മുമ്പിൽ നിന്നും
രക്ഷപെട്ടിടില്ല .  നീ അല്ലെ അന്ന് വിദ്യാഭാസ മന്ത്രി ഇബ്രാഹിം കുട്ടിയെ കൊല പെടുത്തിയത് "

വിദ്യയെ  അംബരിപ്പിച്ചു കൊണ്ട് ഒട്ടും മടികൂടാതെ അതെ എന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി. പിന്നെ പറഞ്ഞു

"അതെ ഞാൻ തന്നെയാണ് അയാളെ കൊന്നത്. കാരണം അയാൾക്ക്  ജീവിക്കുവാൻ അവകാശമുണ്ടായിരുന്നില്ല."   ശബ്ദം  താഴ്ത്തിയാണെങ്കിലും അയാളുടെ  വാക്കുകൾ  ദൃഢമായിരുന്നു.

"അത് തീരുമാനികേണ്ടത് നീയാണോ."

 വിദ്യ വീണ്ടും കോപത്തോടെ അവനെ നോക്കി ആക്രോശിച്ചു .  ശാന്തമായി അയാൾ  പറഞ്ഞു .

"അതെ,  അത് തീരുമാനിക്കുവാൻ ഉള്ള അവകാശം എനിക്ക് മാത്രമായിരുന്നു."

 ഇത് വരെയുള്ള പോലിസ് ജീവിതത്തിനിടെ ഒരു പാടു കുറ്റവാളികളെ   അവൾ കണ്ടിട്ടുണ്ട്. പക്ഷെ ഒട്ടും മടിയോ , പരി ഭ്രാന്തിയോ ഇല്ലാതെ താൻ ചെയ്ത കുറ്റം  സമ്മതിക്കുന്ന ഒരു കുറ്റവാളി , അതും ഏറെ വർഷങ്ങൾ കഴിഞ്ഞ ശേഷവും . അത്  അവളുടെ സർവീസിൽ തന്നെ  ആദ്യ അനുഭവം ആയിരുന്നു.


അവൾ ഒന്ന് തണുത്തു . പിന്നെ ചോദിച്ചു .

"എങ്ങനെയാണ് നീ കൃത്യം നടത്തിയത്. നിനക്ക് മിനിസ്ടരോടു എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നോ."

 അയാൾ പതിയെ  ആ സംഭവങ്ങൾ പറയുവാൻ ആരംഭിച്ചു .

രാജൻ അത് തന്നെ ആയിരുന്നു അയാളുടെ പേര്. അയാൾ അന്ന് MLA ആയ  ഇബ്രാഹിം കുട്ടിയുടെ  ഡ്രൈവർ ആയിരുന്നു. MLA യുടെ നിയോജക മണ്ഡലത്തിൽ തന്നെ ആയിരുന്നു അയാളുടെ വീട്. അയാളും , ഭാര്യയും , മകളും അടങ്ങിയ സന്തുഷ്ട കുടുംബം . ഇലക്ഷൻ പ്രചാരണത്തിനിടെ മണ്ഡലം ചുറ്റിയപോൾ MLA  ഒരിക്കൽ അയാളുടെ വീട്ടിലും വന്നിരുന്നു. അന്ന് പോക്ക റ്റിൽ നിന്നും 200 രൂപ അയാൾ മകൾക്ക് നല്കി. എല്ലാവരുടെയും മുമ്പിൽ വച്ച് കവിളിൽ തലോടി നന്നായി പഠിക്കണം എന്ന് സ്നേഹപൂർവ്വം ഉപദേശിച്ചു. നന്നായി പഠിക്കുന്ന കുട്ടി ആയതു കൊണ്ട് അവൾക്കും അത് സന്തോഷമായി. MLA വീട്ടിൽ സന്ദർശിച്ച വിവരം അവൾ സ്‌കൂളിലുള്ള  എല്ലാവരോടും പറഞ്ഞു .  ഇലക്ഷൻ  കഴിഞ്ഞു രണ്ടാം വട്ടവും ഇലക്ഷനിൽ ജയിച്ച ഇബ്രാഹിം കുട്ടി മന്ത്രി ആയി. തൊഴിലും , വിദ്യഭാസവും ആയിരുന്നു വകുപ്പുകൾ. അന്ന് ഒരു വെള്ളിയാഴ്ച ദിവസം . രാവിലെ വണ്ടി തുടച്ചു കൊണ്ടിരിക്കുമ്പോൾ മന്ത്രി പറഞ്ഞു നിന്റെ മകൾക്ക് തരാൻ ഒരു സമ്മാനം ഞാൻ  വാങ്ങി വച്ചിടുണ്ട് . ഇന്ന് വൈകുനേരം മോളെ കൂട്ടി ഗസ്റ്റ്ഹൗസിലേക്ക്  വരൂ . അപ്പോൾ സമ്മാനം നേരിട്ട് അവൾക്ക്  കൊടുക്കാമല്ലോ എന്ന്.

മോളോട് പറഞ്ഞപോൾ അവൾക്കും വലിയ സന്തോഷ മായി.  അന്ന് വൈകുന്നേരം ഞങ്ങൾ  മന്ത്രി ഗസ്റ്റ്ഹൗസിൽ  എത്തി. അന്ന് ഇന്നത്തെ പോലെ വലിയ എസ്കോർട്ടോ , ഇത്ര കാവൽക്കാരോ  ഒന്നുമില്ല. ചെല്ലുമ്പൊൾ അറിഞ്ഞു മന്ത്രി തൊഴിൽ വകുപ്പിന്റെ ഏതോ പദ്ധതിക്ക് വേണ്ടി വിദേശികളായ അറബികളു മായി ചർച്ചയിൽ ആണെന്ന്.അവൾ പുതിയ കുപ്പായം അണിഞ്ഞു വലിയ സന്തുഷ്ഠ ആയിരുന്നു. കുടിക്കുവാനായി ഞങ്ങൾക്ക് രണ്ടു പേർക്കും എന്തോ ജൂസ് കൊണ്ട് വന്നു തന്നു. പിന്നെ ഒന്നും ഓർമയ്യില്ല. ബോധം വന്നു ഞാൻ നോകുമ്പോൾ  എന്റെ മകളെ അവിടെ കാണുവാൻ  ഇല്ലായിരുന്നു.

പരിഭ്രാന്തനായി ഞാൻ ഓടി നടന്നു.  പിന്നെ ഞാൻ കാണുന്നത്  അകത്തെ ഒരു മുറിയിൽ നിശ്ചലയായി , പിച്ചി ചീന്തിയ ശരീരവുമയ   എന്റെ മകളെയാണ്. ആ കാട്ടാളൻ മാരോടൊപ്പം പന്ത്രണ്ടു പോലും തികയാത്ത കൊച്ചു പെണ്‍കുട്ടിയെ  നശിപ്പിച്ചതിനു കുറച്ചു പച്ച നോട്ടുകൾ അയാൾ എന്റെ നേരെ നീട്ടി. സമനില നശിച്ച ഞാൻ അവരെ കടന്നു ആക്രമിച്ചു. മദ്യപിച്ചു എത്തി  മന്ത്രിയെയും വിദേശികളെ കൈയേറ്റം ചെയ്തു എന്ന കുറ്റത്തിൽ ഞാൻ ജയിലിൽ ആയി. എന്റെ മകളുടെ ശരീരം അവർ എവിടെയോ നശിപ്പിച്ചു. അവളുടെ ശരീരം ഒന്ന് കാണുവാൻ പോലും അനുവദിക്കാതെ  . എന്റെ മനസ്സിൽ ഏറ്റ   അഘാതതെക്കൾ വലുതായിരുന്നു ശ്യാമളക്ക്. ഞാൻ കൂടി ജയിലിൽ പോയതോടു കൂടി വല്ലാതെ തകർന്ന  അവൾ ജീവിക്കേണ്ട എന്ന് തന്നെ തിരുമാനിച്ചു.   പുഴയിൽ കുളിക്കുവാൻ പോയവൾ  പിന്നെ തിരികെ വന്നില്ല.  എന്റെ മകൾക്കേറെ ഇഷ്ടമായ പുഴയുടെ മാറിൽ തന്നെ  അവൾ ജീവിതം അവസാനിപ്പിച്ചു .

അന്ന് ജയിലിൽ വച്ചാണ് ഞാൻ മാധവൻ സാറിനെ പരിച്ചയപെടുന്നത് . സാർ അന്ന് ജയിൽ വാർഡൻ ആയിരുന്നു. സത്യം   മാധവൻ സാറിന് അറിയാമായിരുന്നു. മാധവൻ സാർ എന്നെ ഒരു കുറ്റവാളിയായി കണ്ടില്ല. എല്ലാം വിധി എന്ന് കരുതി സമാധാനിക്കുവാൻ അദ്ദേഹം ഉപദേശിച്ചു.  പക്ഷെ എനിക്കങ്ങനെ  വിധിയെ പഴിച്ചുകൊണ്ടു ഉറങ്ങാൻ സാധിക്കുകയില്ലല്ലോ . നഷ്ടപെട്ടത് എനിക്കല്ലേ.  ഒരവസരത്തിന് വേണ്ടി ഞാൻ കാത്തിരുന്നു .  അവസരം വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു .

മോഷണകേസിലെ  പ്രതി ചേർക്കപെട്ട  കള്ളൻ കുമാരൻ എന്റെ സെല്ലിൽ വന്നതും ആയിടെയായിരുന്നു.  ജയിൽ ചാടുന്നതിൽ സമർത്ഥൻ ആയിരുന്നു കുമാരൻ. കുമാരനോടൊപ്പം  ഞാനും  ഒരു രാത്രി ജയിൽ ചാടി. അന്ന് രാത്രി ഞാൻ മന്ത്രിയുടെ  അയൽക്കാരനായ അബ്ദുള്ളയുടെ വീട്ടു വളപ്പിൽ റബ്ബർ ഷീറ്റുകൾ വയ്ക്കുന്ന ചെറിയ പുരയിൽ  കഴിഞ്ഞുകൂടി . റബ്ബർ ഷീറ്റിന്റെ മറവിൽ ആരും കാണാതെ അന്ന് പകൽ മുഴുവനും  ഒളിച്ചിരുന്നു .

അയാളെ കൊല്ലുവാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം. കുമാരനും എന്നെ സഹായിക്കാം എന്ന് ഏറ്റു . അപ്പുറത്തെ വലിയ കശുമാവിൻ തോട്ടത്തിൽ കുമാരൻ പതിയിരുന്നു .  രാത്രി യായപ്പോൾ കുമാരൻ വേലി ചാടി  ഇബ്രാഹിംകുട്ടിയുടെ പുരയിടത്തിൽ എത്തി.  പിന്നെ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ ഓടിളക്കി അടുക്കളയിൽ കയറുകയും പിന്നെ എനിക്കായി  അടുക്കള  വാതിൽ തുറന്നു തരികയും ചെയ്തു. തീരുമാനിച്ച് ഉറപ്പിച്ച പോലെ കാര്യങ്ങൾ നടന്നു. അതിനു ശേഷം കുമാരൻ അവന്റെ വഴിക്ക് പോയി. ഞാൻ   അയാളുടെ അടുക്കളയിൽ നിന്നും എടുത്ത ഇറച്ചി കത്തിയുമായി ഉറങ്ങി കിടന്ന അയാളെ വിളിച്ചുണർത്തി. എന്നെ കണ്ട ഭയന്ന അയാളുടെ മുഖം ഇപ്പോഴും എനിക്ക് ഓർമ യുണ്ട്. കത്തിയുമായി എന്നെ കണ്ട അയാൾ ജീവന് വേണ്ടി യാചിച്ചു.       അയാളുടെ പേടിച്ച  ഇരുണ്ട മുഖത്തു ഞാൻ കാർക്കീച്ച് തുപ്പി. പിന്നെ വാശിയോടെ അയാളെ നെഞ്ചിൽ കയറി ഇരുന്നു ആഞ്ഞു ആഞ്ഞു ആ കത്തി കുത്തി ഇറക്കി . ചോരയിൽ പിടഞ്ഞ അയാളെ കരയുവാൻ  അനുവദിക്കാതെ വായ്‌ പൊത്തി പിടിച്ച് വീണ്ടും വീണ്ടും ആഞ്ഞു കുത്തി . എത്ര കുത്തുകൾ എന്ന് എനിക്കൊർമയുണ്ടയിരുന്നില്ല . എന്റെ മകൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ അച്ഛനാണെന്ന് പറഞ്ഞു ഞാൻ എന്തിനു ജീവിച്ചിരിക്കണം . അയാൾ വല്ലാതെ കിതയ്കുന്ന പോലെ തോന്നി.

അയാളുടെ മരണം ഉറപ്പു വരുത്തിയ ശേഷം ഞാൻ ആ കത്തിയുമായി മാധവൻ സാറിനെ കാണുവാൻ ചെന്നു . കീഴടങ്ങുവാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം. ചോരയിൽ കുളിച്ച എന്നെ കണ്ട അദ്ദേഹം വല്ലാതായി. സാർ ആണ് എന്നോടു പറഞ്ഞത് രക്ഷ പെടുവാൻ . ഇപ്പോൾ എന്നെ അവർക്ക്  കിട്ടിയാൽ ഇനി ഒരു പ്രഭാതം കാണുവാൻ ഞാൻ ഉണ്ടാകില്ല എന്ന് സാർ പറഞ്ഞു.

" എനിക്ക് നിന്നെ മനസ്സിൽ ആകും. കാരണം അതെ പ്രായത്തിൽ ഉള്ള ഒരു മകൾ എനിക്കുണ്ട് . "

അന്ന്പുലർച്ച വരെ സാർ എന്നെ അവിടെ താമസിപ്പിച്ചു . എനിക്ക് ഭക്ഷണം തന്നു. ആഹാരം കഴികുമ്പോൾ അകത്തെ മുറിയിൽ പാതി ചാരിയ വാതിലിലൂടെ  ശാന്തയായി ഉറങ്ങുന്ന ഒരു  പന്ത്രണ്ടു വയസ്സുകാരിയെ ഞാൻ കണ്ടു .  സാറിന്റെ മകളെ , ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് വീണ്ടും എന്റെ മകളെ ഓർമ വന്നു. അവൾക്കു വേണ്ടി അത്രയും ചെയ്യുവാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം

ജീവിക്കണം എന്ന ആശ എനിക്കുണ്ടായിരുന്നില്ല.   മകളും ,  ഭാര്യയും നഷ്ടപെട്ട ഒരാൾ  പിന്നെന്തിനു ജീവിക്കണം . പക്ഷെ മാധവൻ സാർ എന്നെ കീഴടങ്ങുവാൻ സമ്മതിച്ചില്ല. അന്ന് രാവിലെ സാറിന്റെ ഏതോ വിശ്വസ്തനോടൊപ്പം എന്നെ പഞ്ചാബിലേക്ക്  ലോഡും  കയറ്റി പോകുന്ന ഒരു ലോറിയിൽ കയറ്റി വിട്ടു. പിന്നെ അവിടെ യുള്ള ഒരു ഹേമന്ത് സിംഗിന്റെ വിലാസം തന്നു. പിന്നെ ആവശ്യത്തിനു കുറച്ചു പണവും.


ഞാൻ രക്ഷ പെട്ടതിന്റെ പേരിൽ സാർ ക്രൂശി ക്കപെട്ടിരുന്നു . പക്ഷെ മരിക്കുന്ന വരെ ഞാൻ എവിടെ ഉണ്ടെന്നു സാറിന് അറിയാമായി രുന്നു.  ഹേമന്ത് സിംഗ് എനിക്ക് ഒരു വർക്ക്‌ ഷോപ്പിൽ  ജോലി ശരി ആക്കി തന്നു.  ഒരിക്കൽ പോലും സാർ എന്നെ   കാട്ടി കൊടുത്തില്ല. പക്ഷെ അന്വേഷണ വിധേയമായി അദേഹം സസ്പെന്റ് ചെയ്യപെട്ടു എന്ന് ഹേമന്ത് സിംഗ് പറഞ്ഞു. അറിഞ്ഞു . എനിക്ക് വല്ലാത്ത വിഷമം തോന്നി. പക്ഷെ എന്റെ സംരക്ഷണം അദ്ദേഹം ഹേമന്ത് സിങ്ങിനോട് ആവശ്യപെട്ടിരുന്നു .  ചില പഞാബികൾ അങ്ങനെ യാണ് മരിച്ചാലും അവർ വാക്ക് മാറ്റില്ല .സിങ്ങും എന്നെ കീഴടങ്ങുവാൻ അനുവദിച്ചില്ല.  

ഒരു പക്ഷെ മാനസികമായി സാർ വല്ലാതെ തളർന്നിടുണ്ടാകുമായിരിക്കാം . അല്ലെങ്കിൽ ആരോടും പറയാതെ എല്ലാം സാർ മനസ്സിൽ കൊണ്ട് നടന്നിരിക്കാം  . ഒരു പക്ഷെ അതു കൊണ്ട് കൂടി ആയിരിക്കാം സാർ നേരത്തെ പോയത്. പിന്നെ മലയാളം  പേപ്പറിൽ വായിച്ചറിഞ്ഞു സാർ മരിച്ച വിവരം. പിന്നെ അവിടെ നിൽക്കുവാൻ തൊന്നിയില്ല .  പല പല സ്ഥലങ്ങൾ , പല പല പേരുകൾ, പല ജോലികൾ..  അവസാനം  ഇപ്പോൾ ഇവിടെ. അയാൾ പറഞ്ഞു നിറുത്തി .


വിദ്യ ഒരു കഥ കേട്ട  പോലെ അയാൾ പറയുന്നത്  മുഴുവനും കേട്ടിരുന്നു. കുറെ നേരത്തെ മൌനത്തിനു ശേഷം അയാളോടായി പറഞ്ഞു.  ഇത്രയ്ക്കൊന്നും  ഞാൻ അറിഞ്ഞിരുന്നില്ല. നിങ്ങൾ ചെയ്ത തീരുമാനം അതെന്തായാലും അത് ശരി തന്നെ ആയിരുന്നു .  നമ്മുടെ നാട്ടിൽ തെളിയിക്ക പെടാത്ത   ഒരു പാടു കേസുകൾ ഉണ്ട് . അതിൽ ഒന്ന് ക്കൂടി ആകട്ടെ ഇതും. നിങ്ങൾ  പൊയ്ക്കൊളു . സംശയത്തോടെ  അയാൾ നോക്കിയപ്പോൾ  അവൾ തുടർന്നു .  ഈ പറയുന്നത് അസിസ്റ്റന്റ്‌ കമ്മിഷണർ ശ്രീ വിദ്യ ആയിട്ടല്ല.  സർകിൾ ഇൻസ്പെക്ടർ മാധവൻ ഉണ്ണിത്താന്റെ മകൾ ശ്രീവിദ്യ ഉണ്ണിത്താനായിട്ടാണ്  . അയാൾ  ഒരു മന്ദനെ പോലെ കുറച്ചുനേരം ഒന്ന് പകച്ചു നിന്നു ,പിന്നെ  വാതിൽ ചാരി പുറത്തേക്കു നടന്നു  പോയി.

അവളുടെ അരികിൽ  അച്ഛൻ വന്നു നിൽക്കുന്ന  പോലെ തോന്നി. അവൾ പതിയെ  ആ ഡയറി മടക്കി വച്ചി ട്ട് കണ്ണുകൾ അടച്ചു .













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ