തലമുറകൾ
അദ്ധ്യായം ഒന്ന് : വ്രതം
ഗംഗാധരൻ പുലർച്ചെ കണ്ണുതുറക്കുന്നത് ക്ഷേത്രമണിയുടെ ശബ്ദം കേട്ടല്ല.
മണി മുഴങ്ങേണ്ട നിമിഷം തെറ്റിപ്പോകുമോ എന്ന ഉൾവിളി മൂലമുള്ള ഭയം തന്നെയാണ് അദ്ദേഹത്തെ ഉണർത്തുന്നത്.
സമയം തെറ്റുന്നത് ഒരു പിഴവല്ല.
ഒരു അപരാധമാണ്.
അത് ഒരു ശീലമല്ല.
ഒരു വ്രതമാണ്.
സ്വയം തന്നെ കെട്ടിയിട്ട ഒരു ശിക്ഷ.
പുഴക്കരയിലെ ആ പഴയ ഓട്‌വീട്ടിൽ, സൂര്യൻ കിഴക്കൻ ആകാശത്ത് മുഖം കാണിക്കുന്നതിന് മുമ്പേ, ഗംഗാധരൻ എഴുന്നേൽക്കും.
തണുത്ത വെള്ളത്തിൽ കുളി—ശരീരം വിറയ്ക്കണം.
വിറയൽ അച്ചടക്കത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
മുടി പിന്നോട്ട് വാരിക്കെട്ടും. ഭസ്മ പാട്ടയിൽ മുക്കിയ മുന്ന് വിരലുകൾ നെറ്റിയിൽ നീണ്ട കുറി വരയ്ക്കും .
വെളുത്ത മുണ്ട്—ഒരു ചുളിവിനും അനുമതിയില്ല.
ഇസ്തിരിയിട്ട ജുബ്ബ—അദ്ദേഹത്തിന്റെ ജീവിതം പോലെ നേരെ, വെട്ടിത്തിളങ്ങുന്നത്.
അറുപത് വർഷം അദ്ദേഹം പഠിച്ചതും , ജീവിച്ചതും പാഠപുസ്തകങ്ങൾ മാത്രമല്ല.
സമയബോധം.
അച്ചടക്കം.
ഭയം.
സ്കൂളിൽ ഗംഗാധരൻ “മാഷ്” ആയിരുന്നില്ല.
ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹത്തിന്റെ വിളിപ്പേര് “ഭീഷ്മർ” ആയിരുന്നു.
എണ്ണ തേച്ചു മിനുസപ്പെടുത്തിയ വില്ലുപോലെ വളയുന്ന ചൂരൽ ക്ലാസ് മുറിയുടെ മതിലിൽ തൂങ്ങി നിന്നത് അലങ്കാരത്തിനല്ല.അത് ഒരു മുന്നറിയിപ്പായിരുന്നു.
തെറ്റുകൾ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ മനസ്സിൽ പതിയൂ എന്നൊരു കാലത്തിന്റെ അവസാന പ്രതീകം.
“വാക്ക് പറഞ്ഞാൽ അതാണ് സത്യം.
സത്യം മാറിയാലും വാക്ക് മാറരുത്.”
അതാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചത്.
അത് തന്നെയാണ് അദ്ദേഹം ശ്വാസം പോലെ ജീവിച്ചത്.
അമ്മയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയ ദിവസം,
ഗംഗാധരൻ മറ്റൊരു വ്രതവും എടുത്തു.
വിവാഹമില്ല.
വിനോദമില്ല.
സ്വന്തം ജീവിതം—ഇങ്ങനെ തന്നേ, കൃത്യമായി, കടുപ്പത്തോടെ. കാല ജീവിതത്തിൽ സമയ ബന്ധനം ഇല്ലാതെ മരണം വരെയും ജീവിക്കണം എങ്കിൽ ഒരു കൂട്ടിന്റെ ആവശ്യം ഇല്ല . വിവാഹിതനായാൽ തന്റെ ചിട്ടകൾ ചിലപ്പോൾ താളം തെറ്റിയേക്കാം. ഭാര്യയുടെ നിയന്ത്രണം . ആരും അയാളോട് വിവാഹം കഴിക്കരുത് എന്ന് പറഞ്ഞിരുന്നില്ല . അതയാൾ സ്വയം എടുത്ത തീരുമാനം ആയിരുന്നു . ഗംഗാധരന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു . എല്ലാം വിറ്റു തുലച്ചു മാടമ്പി ജീവിതം കൊണ്ട് . അതെല്ലാം കണ്ടിട്ടായിരിക്കാം ജീവിതത്തിൽ ഒരു അച്ചടക്കം ആവശ്യം ഉണ്ടെന്നുള്ള തോന്നൽ അയാളിൽ ഉടലെടുത്തത് . അച്ചടക്കം ഇല്ലാത്ത ജീവിതം പന്നികളെ പോലെയാണ് . വെറുതെ പെറ്റുപെരുകി സമൂഹത്തിനു കൂടി ബാദ്ധ്യ്ത വരുത്തുവാൻ .
ഗ്രാമം അദ്ദേഹത്തെ ബഹുമാനിച്ചു.കുട്ടികൾ പേടിച്ചു.ചിലർ പുറകിൽ നിന്ന് ചിരിച്ചു.
പക്ഷേ ഗംഗാധരന് ഒരിക്കലും വിശദീകരണം ആവശ്യമുണ്ടായില്ല.അച്ചടക്കം വിശദീകരിക്കേണ്ട കാര്യമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
അദ്ധ്യായം രണ്ട് : മകൻ
വിവാഹിതനല്ലെങ്കിലും, ഗംഗാധരൻ എടുത്തു വളർത്തിയ മകനാണ് അർജുൻ.
അർജുൻ അയാളുടെ സഹോദരിയുടെ മകൻ ആയിരുന്നു . ഭർത്താവ് ഉപേക്ഷിച്ച് സഹോദരി അകാലത്തിൽ മരണപെട്ടപ്പോൾ അയാൾ അർജുന് പിതാവായി. കാലം അങ്ങനെയാണല്ലോ ബന്ധങ്ങൾ വേണ്ട എന്ന് വച്ചാലും ചിലപ്പോൾ ഉഗ്ര വിഷമുള്ള പാമ്പിനെപ്പോലെ അത് തിരിച്ചു കൊത്തും .
അർജുൻ വളർന്നത് സ്‌നേഹവാക്കുകളിലൂടെയല്ല. നിയമങ്ങളിലൂടെയാണ്.
“ഇത് ചെയ്യണം.”
“അത് പാടില്ല.”
“എന്തുകൊണ്ടെന്ന് ചോദിക്കരുത്.”
വീട്ടിൽ അമ്മയില്ലെന്ന സത്യം അവന് ഒരു ശൂന്യതയായി തോന്നിയില്ല.
കാരണം, ഗംഗാധരൻ അതിനെ ഒരിക്കലും ഒരു കുറവായി അംഗീകരിച്ചില്ല.
“നിന്റെ അമ്മയുടെയും അച്ഛന്റെയും കടമ ഞാൻ തന്നെ നിറവേറ്റും.”
ആ വാക്കിൽ കരുണയില്ലായിരുന്നു.
അത് ഒരു ഉത്തരവായിരുന്നു.
അർജുൻ മിടുക്കനായി പഠിച്ചു .
കണക്കിലും ശാസ്ത്രത്തിലും മുന്നിൽ.
പക്ഷേ, സംശയിക്കാനുള്ള അവകാശം അവന് വീട്ടിൽ ഉണ്ടായിരുന്നില്ല.
നഗരത്തിലേക്ക് പഠിക്കാൻ പോയപ്പോഴാണ് അവൻ ആദ്യമായി മൃദുവായ മനുഷ്യരെ കണ്ടത്.
തെറ്റുകൾ തിരുത്തുന്നവരെ.
തീരുമാനങ്ങൾ മാറ്റുന്നവരെ.
“ഒരു തീരുമാനം എടുത്താൽ അതിൽ മരണം വരെ പിടിച്ചു നിൽക്കണോ?”
അച്ഛന്റെ ജീവിതം അവനെ അഭിമാനിപ്പിച്ചു.
അതേ സമയം, ആ ജീവിതം അവനെ ശ്വാസംമുട്ടിച്ചു.
അതുകൊണ്ടാണ് അവൻ വിവാഹം തെരഞ്ഞെടുത്തത്.
അത് ഒരു സ്ത്രീയിലേക്കുള്ള വഴിയല്ല.
ഒരു വ്യത്യസ്തമായ അറിവിലേക്കുള്ള പാത ആയിരുന്നു.
അച്ഛന്റെ നിയമങ്ങൾക്ക് പുറത്തുള്ള ഒരു ജീവിതം.
ഗംഗാധരൻ എതിര്‍ത്തില്ല.
അനുഗ്രഹിച്ചു എന്നും പറയാനാവില്ല.
ഒരു ഹെഡ്മാസ്റ്റർ ഫയൽ അടയ്ക്കുന്നതുപോലെ,
അദ്ദേഹം അത് അംഗീകരിച്ചു.
നിശ്ശബ്ദമായി.
അദ്ധ്യായം മൂന്ന് : പേരിന്റെ ഭാരം
“കൃഷ്ണ” എന്ന് പേരിട്ട ദിവസം തന്നെ ഗംഗാധരൻ പറഞ്ഞു:
“ഈ കുട്ടി ചോദ്യം ചെയ്യാൻ വിധിക്കപെട്ടവൻ ആണ്.”
കൃഷ്ണ വളർന്നത് മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും കാലത്താണ്.
പക്ഷേ, മുത്തശ്ശൻ പറഞ്ഞ മഹാഭാരതം അവന്റെ ഉള്ളിൽഒരു അഗ്നി പൊലെ ജ്വലിച്ചുകൊണ്ടിരുന്നു
“ഭീഷ്മൻ എന്തുകൊണ്ട് എല്ലാം സഹിച്ചു?” മറ്റുള്ളവർക്ക് വേണ്ടി എന്തിനു ജീവിച്ചു . എന്തുകൊണ്ട് വിവാഹം കഴിക്കില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തു . എന്തുകൊണ്ട് അർഹിക്കപെട്ട രാജാധികാരം ത്യജിച്ചു .
കൃഷ്ണ ചോദിച്ചു. “ധർമ്മം തെറ്റായാലും വാക്ക് പാലിക്കണോ?”
ഗംഗാധരൻ മറുപടി പറഞ്ഞു.
പക്ഷേ, ആദ്യമായി— അദ്ദേഹത്തിന്റെ മറുപടികൾ അദ്ദേഹത്തെയേയും തൃപ്തിപ്പെടുത്തിയില്ല.
ചൂരൽ കഷായം കൈയിൽ ഇല്ലാത്ത ഒരു സംവാദം.
അത് ഗംഗാധരന് അപരിചിതമായ ഒരു യുദ്ധഭൂമിയായിരുന്നു.
അദ്ധ്യായം നാല് : ശരശയ്യ
ആ രാത്രി ഗംഗാധരന് ഉറങ്ങാൻ കഴിഞ്ഞില്ല.
ഭീഷ്മരുടെ ശരശയ്യ മനസ്സിൽ തെളിഞ്ഞു.
അമ്പുകൾ ശത്രുക്കൾ എയ്തതല്ല.
സ്വയം എടുത്ത വാഗ്ദാനങ്ങളായിരുന്നു.
“ഞാൻ കുട്ടികളെ ശിക്ഷിച്ചത് ശരിയായിരുന്നോ?”
“മകനോട് മൃദുവാകാമായിരുന്നില്ലേ?”
ആ ചോദ്യം—
അറുപത് വർഷങ്ങൾക്ക് ശേഷം—
ആദ്യമായി.
പുലർച്ചെ,
ക്ഷേത്രമണി മുഴങ്ങി.
അല്ല—
മുഴുങ്ങി കൊണ്ടിരുന്നു പക്ഷേ ആ സമയത്ത്,
ഗംഗാധരൻ ഉണർന്നില്ല.
ആ മണി മുഴങ്ങിയ നിമിഷം, അയാൾ ഗാഢ നിദ്രയിൽ ആയിരുന്നു.
അദ്ധ്യായം അഞ്ച് : തലമുറകൾ
കൃഷ്ണന്റെ പ്രബന്ധം ഗംഗാധരൻ വീണ്ടും വീണ്ടും വായിച്ചു.
“മുത്തശ്ശൻ ഭീഷ്മനായി ജീവിച്ചു.
അച്ഛൻ അർജുനാനെ പോലെ സംശയിച്ചു.
ഞാൻ കൃഷ്ണനായി ചോദിക്കും.”
ഗംഗാധരൻ ഉറക്കെ ചിരിച്ചു. അത് പരാജയത്തിന്റെ ചിരിയല്ല.
ഒരു പഴയ ഹെഡ്മാസ്റ്റർ തന്റെ അവസാന പാഠം പഠിച്ച നിമിഷത്തിന്റെ ചിരിയായിരുന്നു.
ധർമ്മം മാറുന്നില്ല. പക്ഷേ, അതിലേക്കുള്ള വഴി—
ഓരോ തലമുറയും പുതിയ കൈപ്പടയിൽ എഴുതുന്നു.
ചൂരൽ കഷായമില്ലാതെ.