2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ശർമിഷ്ട (കഥ)






ജീവിത സായാഹ്നത്തിൽ അടഞ്ഞ വാതിൽ തുറക്കുക എന്നുള്ളത് അതത്ര എളുപ്പം അല്ല. പ്രതേകിച്ചു നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ . കൊട്ടി അടക്കപ്പെട്ട വാതിൽ ഇനി ഒരിക്കലും തുറക്കുവാൻ എനിക്ക് കഴിയുകയില്ല . കാർമേഘത്തിന്ടെ കറുത്ത ചേല ഊരി മാറ്റുക അതത്ര എളുപ്പം അല്ലല്ലോ . വേഴാമ്പലിനെ പോലെ ഇനി ഒരു മഴയ്ക്ക് വേണ്ടി കാത്തിരികേണ്ട ആവശ്യം എനിക്കില്ല. വെറുതെ ഇരിക്കുവാൻ വയ്യ എന്നുള്ള കാരണത്താൽ ജോലിക്ക് പോകുന്നു.പ്രൊഫസർ ഗിരിജാ ദേവി , കേൾക്കുവാൻ രസമുണ്ട് അല്ലെ? കിട്ടുന്ന ശമ്പളത്തിൽ ഒരോഹരി പോലും ചിലവിടുന്നില്ല . അല്ലെങ്കിലും മരിക്കുമ്പോൾ കരയുവാൻ പോലും ഒരു ഒരവകാശി ഇല്ലാത്ത തനിക്കു പണം ഒരു ഭാരം തന്നെ യാണ് .

ഇന്നലെ ഹരീന്ദ്രൻ വന്നിരുന്നു. ഒരു പാടു നാളുകൾക്ക് ശേഷം ഉള്ള കൂടി കാഴ്ച . യാത്ര പറഞ്ഞിരങ്ങുമ്പോൾ അയാൾ വിങ്ങുന്ന പോലെ തോന്നി. ഏതോ ഭാരം ഇറക്കി വച്ച പ്രതീതി . പണ്ട് വറ്റാത്ത ഉറവ പോലെ ഒഴുകി വരുന്ന കണ്ണുനീർ തുള്ളികൾ ഇപ്പോൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു .

എല്ലാവരും പറയുന്നു ബാല്യകാലം ആണ്  ജീവിതത്തിലെ ഏറ്റവും സുഘകരമായ കാലം എന്ന്. ഒരു പാടു സന്തോഷിച്ച കൊണ്ടായിരിക്കാം ഇന്നീ നിസങ്ങത. പോയ്‌ പോയ കാലം ഇനി ഒരിക്കലും തിരിച്ചു വരിക ഇല്ലല്ലോ . അസ്തമിച്ച  പകലുകൾ തിരികെ വേണം എന്ന് ശാട്യം   പിടിക്കുവാൻ താൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ.

ഓർമ്മകൾ എപ്പോഴും നീരുറവ പോലെ ആണ് . കുളിര് കോരി പടർത്തുന്ന നൊമ്പരം പോലെ . സമ്പന്നതയുടെ നടുവിൽ ആയിരുന്നു കുട്ടികാലം. അച്ഛൻ, അമ്മ , പിന്നെ താനും . അങ്ങനെയുള്ള  ജീവിതതിലെക്കാണ്  ശാലിനി കടന്നു വന്നത്. പുതിയ   വീട് മാറി വന്ന വാടകക്കാർ . അവളുടെ അച്ഛന് പറയത്തക്ക ജോലി ഒന്നുമുണ്ടായിരുന്നില്ല. മദ്യപിച്ചു വന്നു അയാളുടെ ശകാര വാക്കുകൾ തൊടി കടന്നു ഇപ്പുറത്ത് എത്തും . അയാളുടെ ഭാര്യ വന്നു അമ്മയോട് കഷ്ടപാടുകൾ പറയും. അമ്മ അതെല്ലാം വള്ളി പുള്ളി വിടാതെ അച്ഛനെ അറിയിക്കും. സ്നേഹത്തിന്റെയും , ദയയുറെയും നിറകുടം തന്നെ യിരുന്നു അച്ഛൻ.  

 
ഹരീന്ദ്രൻ പറഞ്ഞത് ഓർമയുണ്ട് . താൻ ശർമിഷ്ട യാണെന്ന്. കുട്ടികാലത്ത് മുത്തശ്ശി ചൊല്ലി തന്നും ആ കഥ ഒരു പാടു തവണ കേട്ടിടുണ്ട് യയാതി  മഹാരാജാവിന്റെ കഥ. ഹസ്തിനപുരത്തെ ചക്രവർത്തി പദം അലങ്കരിച്ച , ഇന്ദ്രനെ തോൽപ്പിച്ച് ഇന്ദ്രപദവി കൈക്കലകിയ നഹുഷ മഹാരാജാവിന്റെ പുത്രന്റെ കഥ. ഗുരു പുത്രിയുടെ ഇന്ഗിതതിനു വഴങ്ങി ദാസി ആകേണ്ടി വന്ന രാജകുമാരിയുടെ കഥ. യയാതി മഹാരാജാവിനെ ക്കാളും തനിക്കു മനസ്സിൽ സ്പർശിച്ചത്  ശര്മിഷ്ടയെ ആണ് . പക്ഷെ അവളുടെ കഥ എന്തെ ആരും പാടി നടന്നില്ല?  ഒരു പക്ഷെ സ്ത്രീ ആയതു കൊണ്ടാകാം. സ്ത്രീയുടെ ത്യാഗത്തിനു പുരുഷന്റെ മുമ്പിൽ വിലയില്ലല്ലോ?.

അസുര ചക്രവർത്തി ആയ വൃഷകർമവിന്റെ പുത്രി.   അസുരഗുരുവായ ശുക്രാചാര്യരുടെ ശാപം അസുര സാമ്രാജ്യത്തെ നാമാവശേഷം ആക്കും എന്നറിഞ്ഞപോൾ, ആ ശാപത്തിൽ നിന്ന് രാജ്യത്തെ രക്ഷികുവാൻ ശർമിഷ്ടക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ . അഹങ്കാരിയും, ദുശാഡ്യക്കരിയുമയ   ആയ  ഗുരു പുത്രിയോട്‌ ചെയ്ത ചെറിയ തെറ്റ്അല്ലെങ്കിൽ ആ പിഴവ് , അതിന്റെ പരിണാമം ഇത്ര ഭീകരം ആണെന്ന് അവൾ കരുതി ഇരുന്നില്ല . രാജ്യത്തെ രക്ഷിക്കുവാൻ ഗുരു പുത്രിയുടെ ദാസി ആകേണ്ടി വന്ന രാജകുമാരി അവൾ ആയിരുന്നല്ലോ ശർമിഷ്ട. സ്വന്തം രാജ്യത്തിന്‌ വേണ്ടി, ഇത്രയും വലിയ ത്യാഗം ഏതു സ്ത്രീ ആണ് അനുഷ്ടിച്ചിട്ടുളത് . രാജ പദവി ഉപേക്ഷിച്ചു , സ്വയം ദാസ്യം എറ്റെടുത്ത ഏതു കുമാരിയുണ്ട് പുരാണത്തിൽ.

സ്വന്തം അനുജത്തിയെപോലെ കരുതിയതോ ദേവയാനിയോട് അവൾ ചെയ്ത തെറ്റ്. ഒന്നും മറുത്തു പറയാതെ ദേവയാനി പറയുന്ന അടിമ പണികൾ സന്തോഷതോടെ ചെയ്തതോ? ദേവയാനിയുടെ ഐശ്വര്യത്തിൽ അവൾ അസൂയപ്പെട്ടിട്ടില്ല  അത് പോലെ തന്നെ . ഒരിക്കൽ പോലും ദേവയാനി ചിന്തിച്ചില്ല താൻ ക്രൂരമായി പെരുമാറുന്നത് അസുര രാജ ചക്രവർത്തിയുടെ മകളോടാാണൂ എന്ന്. അല്ലെങ്കിലും ബ്രാഹ്മണ്യം എന്നും അങ്ങനെ ആണല്ലോ. ദാനം കൈ നീട്ടി സ്വീകരിച്ചിട്ടു സർപ്പത്തെ  പോലെ അവസരം കിട്ടുമ്പോൾ തിരിഞ്ഞു കൊത്തുക.

 മഹാരാജാവിന്റെ മുമ്പിൽ തന്നെ അപമാനിക്കുന്നതിൽ അവൾ രസം കണ്ടെത്തിയിരുന്നു. ആ അനുകമ്പ  മനസ്സിൽ ഉറച്ചിട്ടാണോ യയാതി മഹാ രാജാവിന്‌ ശർമിഷ്ടയെ ഇഷ്ടമായത്.    ശർമിഷ്ടെ  നിന്നെ ഞാൻ ആദ്യം കണ്ടിരുന്നു എങ്കിൽ നീ ആകുമായിരുന്നു ഈ ഹസ്തിനപുരത്തിന്റെ മഹാറാണി എന്ന് മഹാരാജാവ് നേരിട്ട് പറഞ്ഞിടുണ്ട് . ദാസിയാണെന്ന് അറിയിച്ചപോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്തായിരുന്നു. ദേവി എന്നാണ് രാജൻ സുംബോധന ചെയ്തത്. കസ്തൂരി മാനിനു തന്റെ ശരീരത്തിൽ കസ്തൂരി ഉണ്ടെന്നു അറിഞ്ഞു കൂട. നിങ്ങളുടെ   സ്തിഥിയും  വ്ത്യസ്തമല്ല . ഇന്ന് ശരീരം ദാസി വേല ചെയുവാൻ വിധിക്ക്പ്പെടിരിക്കുന്നു. പക്ഷെ ആത്മവ്വ് ആരുടെയും ദാസനോ, ദാസിയോ അല്ല. പക്ഷെ ദേവയാനി ദാസി യാണ്.സ്വന്തം  പ്രതാപത്തിന്റെയും , അഹങ്കാരത്തിന്റെയും ദാസി. എന്നാൽ നിങ്ങളോ സ്വന്തം സുഖം ത്യജിച്ചു പ്രകാശിക്കുന്ന   കൽവിളക്ക് പോലെ തെളിഞ്ഞു നില്ക്കുന്നു. ദാനവകുലതിന്റെ മുഴുവൻ അമ്മയാണ് നിങ്ങൾ.

സ്വന്തം സൌഭാഗ്യത്തിൽ മദിച്ച ദേവയാനിക്ക് മഹാരാജാവിനെ   മനസിലാക്കുവാൻ കഴിഞ്ഞിരുന്നോ.   മറച്ചുപിടിക്കുവാൻ ആഗ്രഹിച്ച  രഹസ്യം ദേവയാനി  കണ്ടു പിടിച്ചു. സ്വന്തം ചാരിത്ര്യം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവളെ വേശ്യ എന്ന് വിളിച്ചുആക്ഷേപിക്കുന്നതിൽ  ദേവയാനി രസം കണ്ടെത്തി. അല്ലെങ്കിൽ ദേവയാനിയുടെ മറ്റൊരു ക്രൂര വിനോദം.

 പക്ഷെ  അവൾ വേശ്യ എന്ന് മുദ്ര കുത്തിയപ്പോൾ പതറി പോയി. അവളുടെ വായ് അടപ്പികുവാൻ  കഴിയുമായിരുന്നില്ലേ?  ഒറ്റ ഉത്തരം  കൊണ്ട്  പിതൃത്തം വേളിപെടുത്തുവാൻ കഴിയുമായിരുന്നു.  ആ ഒറ്റ വാക്കിൽ  അവളുടെ അഭിമാനം തകർന്നു തരിപ്പണം ആക്കാമായിരുന്നു.  അന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലോ   തന്റെ വയറ്റിൽ വളരുന്ന പുത്രൻ  ഈ മഹാരാജ്യം ഭരിക്കുമെന്ന്.  ഉറക്കെ പറയണം എന്നുണ്ടായിരുന്നു. മനസ് കൊണ്ട് ശര്മിഷ്ട  വ്ഭിച്ചരിച്ചിട്ടില്ല . മനസും ശരീരവും അർപ്പിച്ചത് യയാതി മഹാരാജാവിനു മാത്രം . അന്നും ഇന്നും എന്നും ശർമിഷ്ട പതിവ്രത ആയിരുന്നു.  പക്ഷെ ദെവയാനിയൊ?  മനസും ശരീരവും ആർപ്പിച്ചത് കചനു  മാത്രമായിരുന്നല്ലോ . അവൾ യയതിയെ സ്നേഹിച്ചിരുന്നോ. ഇല്ല അവൾ ആഗ്രഹിച്ചത്‌ ഹസ്തിനപുരത്തിലെ മഹാറാണി പട്ടം  മാത്രമായിരുന്നു. അവളെ പോലുള്ളവർക്കല്ലേ  വേശ്യ എന്ന പദം മുദ്ര കുത്തപെടെണ്ടത്‌. പക്ഷെ ഇതൊന്നും തുറന്നു  പറയുവാൻ ശർര്മിഷ്ടക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലല്ലോ. കാരണം അവൾ കേവലം ഒരു ദാസി മാത്രമാണല്ലോ .

ഗിരിജയും, ശാലിനിയും എന്നും ഒരുമിച്ചു ആയിരുന്നല്ലോ. തനിക്കു അവൾ വെറും കൂട്ടുകാരി ആയിരുന്നില്ല . സ്വന്തം കൂടെ പിറപ്പു  തന്നെ ആയിരുന്നു. ഉണ്ടും, ഉറങ്ങിയും ഒരുമിച്ചു കഴിഞ്ഞ നാളുകൾ. അയൽക്കാരിയായ അവൾ തന്നെ ആയിരുന്നും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. തന്നെയും, അവളെയും വേർതിരിച്ചു കാണുവാൻ അച്ഛനോ, അമ്മയോ ശ്രമിച്ചില്ല. തനിക്കു ഒരു പുതിയ ഉടുപ്പ് മേടിക്കുംപോൾ അത് പോലെ തന്നെ ഒരെണ്ണം അച്ഛൻ അവൾക്കും മേടിക്കുമായിരുന്നു. ചിലപ്പോൾ ചെറു വ്യതാസം  ഉണ്ടെങ്കിൽ പോലും  അവൾ കോലായിൽ  പോയി മുഘം കെറുവിച്ചു ഇരിക്കും. അവളുടെ അങ്ങനെ യുള്ള ഇരിപ്പ് കാണുമ്പൊൾ തനിക്കു സങ്കടം വരും.അപ്പോൾ താൻ തന്നെ തന്റെ ഉടുപ്പ്   അവൾക്കു കൊടുക്കും. പിന്നെ അവളുടെ ഉടുപ്പ് താൻ  അണിയും. അപ്പോൾ അവളുടെ യുള്ളിൽ ചിരി വിടരും. അധികാരത്തിന്റെ , അല്ല   അഹങ്കാരത്തിന്റെ. അന്ന് താൻ  താൻ അന്ന് അത് ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുവാൻ തനിക്കു ആവില്ലായിരുന്നു. അച്ഛന്റെയും , അമ്മയുടെയും സംസ്കാരം അത് തന്നിലും പടർന്നു പന്തലിച്ചിരുന്നു. വല്ലാത്ത ഒരു വാശി ശാലിനിക്ക്  ഉണ്ടായിരുന്നു. വാശി കയറിയാൽ അവൾ ഭ്രാന്ത് എടുത്ത പോലെ പേരുമാറുമായിരുന്നു. തനിക്കു അപ്പോൾ അവളെ തനിക്കു പേടി ആയിരുന്നു. വീണ്ടും ഒറ്റപെടുമോ  എന്നുള്ള ഭയം.അവൾ പിണങ്ങി പോകുമോ എന്നുള്ള പേടി.  അത് കൊണ്ട് തന്നെ അവളുടെ ഏതു ആഗ്രഹവും നിറവേറ്റുവാൻ താനും ശ്രമിക്കുമായിരുന്നു. പിന്നെ പിന്നെ ഏപ്പോഴും     തന്നെ പോലെ തന്നെയോ അല്ലെങ്കിൽ അതിലും ഒരു പടി മേലെ നിൽക്കണം എന്ന അതിമോഹം അവളിൽ ഉടൽ എടുത്തു. അവളുടെ  സ്വഭാവത്തിൽ അമ്മ സംശയം പ്രകടിപ്പിച്ചപ്പോൾപോലും താൻ അവളെ ന്യായികരിച്ചു.  നിലക്ക് നിറൂതേണ്ടവരെ  നിലക്ക് തന്നെ നിറുത്തണം . അമ്മ കൂടെ കൂടെ ഉപദേശിക്കുമായിരുന്നു. അച്ഛനും അവളുടെ വാശി ഒരു കുസൃതി പോലെ തന്നെ കരുതി.

അല്ലെങ്കിൽ തനിക്കു പകരക്കാരി ആയി അവൾ ഹരിന്ദ്രന്റെ വധു ആകുമായിരുന്നില്ലല്ലോ. കൈ തണ്ട മുറിച്ചു എന്റെ മരണത്തിനു നീ ആയിരിക്കും ഉത്തരവാദി എന്ന് അവൾ പറയുംമായിരുന്നില്ലല്ലോ.ഏതു വിധത്തിലും തന്നെ തോല്പ്പികണം എന്നു മാത്രമായിരുന്നു അവളുടെ ചിന്ത. അതിനു വേണ്ടി തന്നെ അല്ലെ അവൾ ആ സാഹസം കാണിച്ചത്‌. അവളുടെ മരണത്തിൻ കറ തന്റെ മേൽ പടരുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല .അങ്ങനെ താൻ ആഗ്രഹിക്കില്ല എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. അതിനു അവൾ തന്നെ തിരക്കഥ എഴുതിയ നാടകം. അതിൽ അവൾ വിജയിച്ചു.

 താൻ തന്നെ പറഞ്ഞു ഉറപ്പിച്ച ആ വിവാഹത്തിൽ നിന്നും പിന്മാറി. വിവാഹിതയായി ഹരീന്ദ്രനോടൊപ്പം പോകുമ്പോൾ അവളുടെ മുമ്പിൽ ലോകം കീഴടക്കിയ പോലെ ആയിരുന്നു.  തന്റെ ദാനം ആണ് അവളുടെ ജീവിതം എന്നവൾ ഓർക്കുവാൻ മറന്നപോലെ.

പിന്നെ എന്തോ വേറൊരു വിവാഹത്തിന് മനസ് ഒരുങ്ങിയില്ല. പഠനം തുടർന്നു. അവസാനം പഠിച്ച കോളേജിൽ തന്നെ പഠിപ്പികുവാൻ ആയിരുന്നു തന്റെ നിയോഗം. അച്ഛന്റെ മരണം അമ്മയെ വല്ലാതെ ഉലച്ചിരുന്നു.  മരണം വരെയും അമ്മയുടെ ചിന്തയും തന്നെ കുറിച്ച് തന്നെ ആയിരുന്നു.

അവർ തമ്മിൽ പിരിഞ്ഞു എന്നു ഹരീന്ദ്രൻ പറഞ്ഞറിഞ്ഞു . സഹിക്കുവാൻ പറ്റുനതിനും ഒരു പരിധി ഇല്ലേ. ഇപ്പോൾ അവൾക്കു മനസ്താപം ഉണ്ടത്രേ . അറിഞ്ഞു കൊണ്ട് ഇനിയും ഒരാപത്തിൽ ചാടുവാൻ അയാൾ വിഡ്ഢി അല്ലത്രേ. അയാളെ കുറിച്ച് ഓർത്തപോൾ തനിക്കു  വിഷമം തോന്നി എന്നുള്ളത് സത്യം.  യയാതി രാജാവിന്റെ മറ്റൊരു പതിപ്പ് തന്നെ അല്ലെ ഹരീന്ദ്രൻ . നഹുഷന് കിട്ടിയ ശാപം , പുത്രാ പരമ്പരക്ക് ഒരിക്കലും സുഘം ലഭിക്കില്ല എന്നുള്ള  ശാപം  അതിന്റെ പിൻ തുടർച്ചക്കരനാണോ  ആണോ ഇയാൾ.

അവരെ യോജിപ്പികുവാൻ താൻ ശ്രമിക്കണോ . വേണ്ട ഒരു ജന്മം മുഴുവനും ദേവയാനിയുടെ ആട്ടും , തുപ്പും സഹിച്ചു ദാസി ആയി കഴിഞ്ഞതല്ലേ. ഇനി വേണ്ട . അതിനു മുതിരേണ്ട ആവശ്യം ഇനി ഇല്ല.  സർവം ക്ഷമിക്കുവാൻ താൻ ദാസി അല്ലല്ലോ . ഇപ്പോൾ താൻ ശർമിഷ്ട യാണ്. ഹസ്തിനപുരത്തിലെ മഹാറാണി.










      






2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഒരു കുട്ടി കഥ


പണ്ടൊരിക്കൽ ഞാൻ കേട്ട ഒരു കഥയാണ് . ആര് പറഞ്ഞു, എപ്പോൾ പറഞ്ഞു എന്നൊന്നും എന്നോടു ചൊദിക്കരുത് .കാരണം    ചോദ്യങ്ങൾ കഥയിൽ പ്രസക്തി ഇല്ലല്ലോ. പണ്ട് പണ്ട് പണ്ട് ഏതോ ഒരു  നാട്ടിൽ ഒരു വൃദ്ധൻ ഉണ്ടായിരുന്നു. ഒരു പക്ഷെ അയാൾക്ക് എഴുപതോ, എണ്‍പതോ അല്ലെങ്കിൽ അതിൽ കുടുതാലോ വയസ്സ് ആയിടുണ്ടാകും.അയാൾ ഒരു മലയുടെ മുകളിൽ ആണ് താമസിചിരുന്നത്. അയാളുടെ വീട്ടിലെ പറമ്പിൽ ഒരു വലിയ മുവാണ്ടൻ    മാവ് നിൽപുണ്ടായിരുന്നു. ചെടികൾ നനക്കുന്ന കൂട്ടത്തിൽ    അയാൾ ആ മാവിനും വെള്ളം ഒഴിക്കുമായിരുന്നു.അയാളുടെ കൊച്ചു മകനും ചെടികൾ ന്നനക്കുവാൻ അയാളോടൊപ്പം ചേരുമായിരുന്നു. ഒരു ദിവസം ആ കൊച്ചു മകൻ അയാളോട് ചോദിച്ചു അപ്പുപ്പാ, എന്തിനാ ഇപ്പോഴും ഈ വലിയ മാവിന് വെള്ളം ഒഴിക്കുനത് . അത് വലുതയില്ലേ? വലുതായി, പക്ഷെ അതിന്റെ ശിഖരങ്ങൾ കുറച്ചു കൂടി ബലവത്താകണം. അപ്പോൾ നിനക്ക് കളിക്കുവാൻ ഞാൻ അതിൽ ഒരു    ഊഞ്ഞാൽ കെട്ടി തരാം. അപ്പോൾ നിനക്ക് ഊഞാലാടി ആകാശത്തെ തൊട്ടു താഴെ വരം.പറഞ്ഞ പോലെ തന്നെ അപ്പുപ്പൻ ആ  കൊച്ചു മകന്  അതിന്റെ താഴ്ന്ന കൊമ്പിൽ ഒരു ഊഞ്ഞാൽ കെട്ടി കൊടുത്തു. കുട്ടി എന്നും ഊഞ്ഞാല്ലിൽ   ആടും, മാവിനോടു വർത്തമാനം പറയും. മാമ്പഴം തിന്നാൻ വരുന്ന  അണ്ണാറക്കണ്ണനെയും , ചെറു കിളികളെയും നോക്കി നില്ക്കും. പിന്നെ അത് പോലെ മരത്തിൽ കയറുകയും, ചാടി   ഊർന്നു ഇറങ്ങുകയും ഒക്കെ ചെയ്യുമായിരുന്നു. ആ മരത്തിന്നും കുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു.

വർഷങ്ങൾ ഏറെ കടന്നു പോയി. കുറച്ചു വലുതായപ്പോൾ കുട്ടി മാവിൽ കളിക്കുവാൻ വരാതായി . ഒരു ദിവസം മാവ് കുട്ടിയോട് ചോദിച്ചു , നീ എന്താ ഇപ്പോൾ എന്ടെ കൂടെ കളിക്കുവാൻ വരാത്തത്?    കുട്ടി പറഞ്ഞു , എനിക്ക് ഇപ്പോൾ മരത്തിൽ കളിക്കേണ്ട പ്രായം ഒന്നും അല്ലല്ലോ. എനിക്ക് കളിപാട്ടങ്ങൾ  വേണം. പക്ഷെ എനിക്ക് കളിപാട്ടം വാങ്ങിച്ചു തരുവാൻ ആരും ഇല്ലല്ലോ. അപ്പുപ്പൻ മരിച്ചു പോയില്ലേ. മാവിന് സങ്കടം തോന്നി. മാവ് പറഞ്ഞു പഴുത്തു നില്ക്കും  ഇളം മാമ്പഴങ്ങൾ പറിച്ച് നിനക്ക് വില്ക്കാം. അത് കൊണ്ട് നിനക്ക് ആവശ്യത്തിനു  കളിപ്പാട്ടങ്ങൾ മേടിക്കാം. കുട്ടി മാവ്  പറഞ്ഞ പോലെ ചെയ്തു.

പിന്നെയും വർഷങ്ങൾ കടന്നു പോയി. കുട്ടി വളർന്നു ഒരു യുവാവായി . അയാൾ മാവിന്റെ അടുത്തു വന്നു.  അവനെ കണ്ടപ്പോൾ മാവിന് സന്തോഷം ആയി. മാവ് പറഞ്ഞു എത്ര നാളായി നിന്നെ കണ്ടിട്ട് . വരൂ നമുക്ക് കളിക്കാം. യുവാവ്‌ പറഞ്ഞു എനിക്ക് ഇപ്പോൾ കളിക്കുവാൻ ഉള്ള  മാനസിക അവസ്ഥയിൽ അല്ല. എന്റെ വിവാഹം കഴിഞ്ഞു. ഇനി എനിക്ക് ഒരു വീട് വേണം. മാവ്  പറഞ്ഞു നിനക്ക് ഉപയോഗ പെടൂമെങ്കിൽ  എന്റെ ശിഘരങ്ങൾ മുറിച്ചു എടുത്തോളു. അയാള് അങ്ങനെ ആ മാവിന്റെ  ശിഘരങ്ങൾ അറുത്തു  വീടുപകരണങ്ങൾ നിർമിച്ചു .

വർഷങ്ങൾ വീണ്ടും കടന്നു പോയി. അയാൾ അപ്പോഴേക്കും ഒരു വൃദ്ധൻ ആയി കഴിഞ്ഞിരുന്നു.  വേനൽ കാലത്തേ അതി കഠിനമായ ചൂടിൽ നിന്നും രക്ഷ പെടുവാൻ അയാൾ വീണ്ടും ആ മരത്തിന്റെ അടുത്തു വന്നു.    അയാൾ മരത്തിനോടായി പറഞ്ഞു , വല്ലാത്ത ചൂട്. ഉഷ്ണം കൊണ്ട് ഞാൻ പൊറുതി   മുട്ടി.  വീട്ടിൽ ഇരിക്കുവാൻ വയ്യ. എനിക്ക് അല്പം തണൽ ആവശ്യം ഉണ്ട്. മരം അയാളോടായി പറഞ്ഞു എന്റെ മര ചുവട്ടിൽ ഇരുന്നോളു നിനക്ക് ആവശ്യം ഉള്ള തണൽ തരുവാൻ എനിക്ക് ഇപ്പോഴും കരുത്തുഉണ്ട് .  അയ്യാൾ ആ മര ചുവട്ടിൽ ഇരുന്നു ക്ഷീണം അകറ്റി, കുറച്ചു കഴിഞ്ഞപോൾ ഒരു നന്ദി വാക്ക് പോലും പറയാതെ അയാൾ തിരിച്ചു വീട്ടിന്നുള്ളിലേക്ക് കയറി പോയി.

ഒരു ദിവസം ആ വീടിൻ ഉള്ളിൽ നിന്നും ഒരു നിലവിളി ഉയർന്നു .   അത് ആ വൃദ്ധന്റെ മരണ വാർത്ത‍ അറിഞ്ഞിട്ടുള്ളതായിരുന്നു. പിന്നെ ചിത ഒരുക്കുന്ന തിരക്കിൽ അയാളുടെ മകൻ ആ മരത്തിന്റെ ചുവട്ടിൽ വന്നു. അപ്പോൾ ആ മരം യുവാവിനോട് പറഞ്ഞു.   നിന്റെ അച്ഛന്റെ ഓരോ ആവശ്യവും എന്നോടു പറയുമായിരുന്നു. ഞാൻ എന്നെ കൊണ്ട് പറ്റുന്ന  തരത്തിൽ  ഞാൻ  സന്തോഷതോടെ അവ നിർവഹിക്കുമയിരുന്നു .  ഇനി ഇപ്പോൾ ഒരു ആവശ്യം ചോദിച്ചു വരുവാൻ നിന്റെ അച്ഛൻ ഇല്ല. പക്ഷെ ആ മനസിലെ അവസാന ആവശ്യം ഞാൻ അറിയുന്നു. എന്റെ സുഹ്രത്തിന്റെ കൂടെ വെണ്ണിർ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ    
അങ്ങനെ ആ മരത്തിന്റെ തടികൾ ചെർത്ത  ചിതയിൽ അയാളുടെ ശരീരം ചാരമായി.

ശരിക്കും ആ മരം പോലെ തന്നെ അല്ലെ കുട്ടികളെ നമ്മുടെ അച്ഛൻ അമ്മ മ്മാർ. നമ്മൾ      കുട്ടികൾ ആവുമ്പോൾ അവരോടൊപ്പം കളിക്കുന്നു. ഒരു പാടു നേരം അവരോടു സംസാരിക്കുന്നു . പിന്നെ  പിന്നെ ഓരോരോ ആവശ്യത്തിനു മാത്രം നമ്മൾ അവരെ ചെന്ന് കാണുന്നു. അവസാനം അവരുടെ ജീവിതം തന്നെ നമുക്കുള്ള സമർപ്പണം ആണെന്ന് തിരിച്ചു അറിയുവാൻ  നാം വൈകുന്നു.


2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

പെൻഷൻ



പകുതി കെട്ട  ബീഡി അയാൾ വീണ്ടും കത്തിച്ചു. പുറത്തു ശക്തമായ മഴ . തുള്ളിക്ക്‌ ഒരു കുടം എന്ന പോലെ.  ഹുങ്കാര ശബ്ദത്താൽ കാറ്റ് വീശുന്ന     ഊത്തലിൽ അയാളുടെ കൈലി നനഞു. ആരോടോ പക തീർക്കുവാൻ എന്ന  പോലെ ഉറഞ്ഞു തുള്ളുന്നു മഴ . ഗന്ധർവൻ കയറുമ്പോൾ മുടി അഴിച്ചിട്ടാടുന്ന കന്യകയെ പോലെ വന്യമായ ഭാവത്തിൽ തകർത്തു പെയ്യുന്നു . ഇരുട്ട് കനക്കുന്നുതേയുള്ളൂ .  കുപ്പായത്തിലൂടെ  അരിച്ചു കയറുന്ന തണുപ്പ്. എന്നിട്ടും അയാൾക്ക്  അകത്തേക്ക് കടന്നു ഇരിക്കുവാൻ തോന്നിയില്ല. ഇരുട്ടിൽ ഒരു നിഴൽ പോലെ അയാൾ വരാന്തയിലെ അരമതിലിൽ പറ്റി ഇരുന്നു. തെക്കൻ കാറ്റിന്റെ ശക്തിയായ മൂളക്കം കാതിൽ ഇരമ്പുന്നു.  ശരം പോലെ പാഞ്ഞു പോകുന്ന കാറ്റ് . കാറ്റ്  ഊക്കോടെ വീശുമ്പോൾ നിമിഷ നേരെത്തേക്ക് എങ്കിലും മഴയുടെ ജൽപ്പന്നം  നിലച്ച പോലെ.  കാറ്റിന്റെ ശക്തി കുറയുമ്പോൾ വീണ്ടുംആർത്തിരമ്പുന്ന മഴ. മഴയുടെ ദ്രുത താണ്ടവം.  മഴ മാറിഇരുന്നു എങ്കിൽ എന്ന് അയാൾ  ആശിച്ചോ?

അങ്ങേരോടു പോയി എന്തെങ്കിലും പച്ചകറിക്കുള്ള കഷ്ണം മേടിക്കുവാൻ പറ. ഇങ്ങനെ അടപിടിച്ചിരിക്കാതെ? . മരുമകളുടെ കുശുകുശുപ്പ് അയാൾ കേട്ടു മകൻ പറയുന്ന മറുപടി ഇടി മുഴക്കത്താൽ അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞില്ല. മാസങ്ങളായി  പെൻഷൻ കിട്ടിയിട്ട് . വീട്ടിൽ കാശ് ഒന്നും കൊടുക്കാനുമില്ല . ആദ്യമൊക്കെ   മുടങ്ങിയാലും അടുത്ത മാസങ്ങളിൽ  
പെൻഷൻ കിട്ടുമായിരുന്നു. 

വച്ചു വിളമ്പിതരുന്ന മരുമക്കൾക്ക്  ക്ഷമയോടെ  സംസാരിക്കുവാനുള്ള മനസ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.  ആദ്യം എല്ലാം വെറും   ഈർഷ്യയായിരുന്നു.   ഇപ്പോൾ  നേരിട്ടും പറഞ്ഞുതുടങ്ങിയിരിക്കുന്നു മക്കളുടെ മനോഭാവം മാറുന്നത് അയ്യാൾ അറിയുന്നുണ്ട്.. എത്ര നാൾ ഇങ്ങനെ? , ബീഡി വാങ്ങുവാൻ പോലും മക്കളുടെ മുന്നിൽ കൈനീട്ടേണ്ട  ഗതികേട്.

മൂന്നു മാസമായി പെൻഷൻ തുക കിട്ടിയിട്ട്. മക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ അവർക്കും ചെലവിന് കാശുകൊടുക്കേണ്ടി  വരും. ഇതൊന്നും കാണാൻ ഇവിടെ സർക്കാരിനു കണ്ണില്ലേ?-  അയാൾ  അയാളോടായി തന്നെ എത്രയോ വട്ടം മനസ്സിൽ ചോദിച്ച ചോദ്യം.  പെൻഷൻ ലഭിക്കാത്ത ആയിരങ്ങളിൽ ഒരുവനാണ് അയാളും .  എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ലഭിച്ചിരുന്ന പെൻഷനാണ് ഇപ്പോൾ  മാസങ്ങളായി മുടങ്ങിയിരുന്നു. പല കുടുംബങ്ങളും പുലരുന്നത് ഈ പെൻഷൻ തുക കൊണ്ടാണ്. കടം പോലും ആരും നൽകാതായി. കാശില്ലാതായപ്പോൾ പലരും അരപ്പട്ടിണിയിലായി. ആരോഗ്യം അവശേഷിച്ച ചിലർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. തനിക്കു അതിനും വയ്യല്ലോ. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് വിളിച്ചു ജോലി തരാൻ .ഒരു കണക്കിന് ശാന്ത നേരത്തെ പോയത് നന്നായി . അവൾക്കു ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ.

പുറത്തെ ചെറു ചട്ടികളിൽ വെള്ളം കയറി മരിക്കുവനായി  തെയ്യാറെടുത്ത പനി നീർ പുഷ്പം. നാളെ പകൽ കാണുവാൻ അവൾ ഉണ്ടാകില്ല. അയ്യപ്പൻ പിള്ളയുടെ കടയിൽ പോയി നോക്കാം .    അയാൾ  ശീല, കമ്പിയിൽ നിന്നും വിട്ടുപോയ പഴയ ആ കാലൻ കുട എടുത്തു നിവർത്തി . ആകെ നരച്ച ശീലയിൽ അവിടെ അവിടെ ആയി ചെറു സുഷിരങ്ങൾ . മുഴിഞ്ഞ സഞ്ചി കക്ഷത്തിൽ വച്ച് അയാൾ നടന്നു. ശക്തമായ കാറ്റു കുടയെ പിറകോട്ടു വലിപ്പിക്കുന്നു. കുടയുടെ ശീലയിൽ മഴ തുള്ളികൾ 'പടോം പടോം' എന്നാ ശബ്ദത്തിൽ അലച്ചു വീഴുന്നു.

കാനയിലൂടെ  വെള്ളം കുത്തി മറിച്ചു കൊണ്ട് ഊക്കൊടെ ഒഴുകുന്നു.   കുട കഴുത്തിൽ ചേർത്ത് അയാൾ  കൈലി മടക്കി കുത്തി. കാൽ പാദം കവിഞ്ഞു ഒഴുകുന്ന അഴുക്കു വെള്ളത്തിലൂടെ അറപ്പിലാതെ അയാൾ നടന്നു.  നല്ല കാലത്ത് വളയം പിടിച്ചു തഴമ്പിച്ച കൈകൾ കൊണ്ട് ഇന്ന് ഒരു മരുന്നിനു ഉള്ള കാശിനു പോലും വേണ്ടി  യാചിക്കേണ്ട അവസ്ഥ.  ഇങ്ങനെപോയാൽ കെ.
എ സ്.ർ.ടി.സി  അടച്ചുപൂട്ടേണ്ടിവരും  എന്ന് പത്രത്തിൽ  മന്ത്രിയുടെ അറിയിപ്പ് വായിച്ചു. കെടുകാര്യസ്ഥയുടെയും ,  സ്പെയർ പാർട്സ് അഴിമതിയുടെയും കഥകൾ ഡിപ്പാർട് മെന്റിൽ പാട്ടാണ്.

ഉള്ളത് കൊണ്ട് ഓണം തന്നെ ആയിരുന്നു പണ്ടെന്നും.  എത്ര വണ്ടി ഓടിച്ചാലും ഒരു ക്ഷീണവും ഇല്ലാത്തയാൾ  ആണ് ഇപ്പോൾ രണ്ടടി നടന്നാൽ കിതയ്ക്കുന്നത് . മക്കളെ പഠിപ്പികുവാൻ നോക്കി. ആരും ഗതി പിടിച്ചില്ല.  മൂത്തവൻ പറഞ്ഞിട്ട് എന്താ നല്ല പ്ലംബർ ആണ്. പക്ഷെ കുടി ഒഴിഞ്ഞിട്ട് അവനു പണിക്കു പോകാൻ നേരമില്ല. പിന്നെ ഒരു മകൾ ഉള്ളത് നേരത്തെ തന്നെ കെട്ടിച്ചു വിട്ടു. അവൾ അല്പം നല്ല നിലയിൽ തന്നെ ആണ്.  പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കില്ല. ഇവിടത്തെ പ്രാരാബ്ധം ഒന്നും അവൾക്കു അറിയേണ്ട ആവശ്യം ഇല്ലല്ലോ. എതിരെ നിന്ന് വന്ന ഒരു കാർ വെള്ളം തെറുപ്പിച്ച് അയാളെ ഈറനാക്കി  അതിവേഗം കടന്നു പോയി. നിസ്സംഗനായി അയാൾ തിരിഞ്ഞു നോക്കാതെ നടന്നു. മുകളിൽ പോസ്റ്റിൽ ഒരു കമ്പിത്തിരി കത്തുന്ന പോലെ ഒരു മിന്നൽ . ഒരു നിമിഷം മാത്രം അതിനു ആയുസ് ഉണ്ടായുള്ളൂ. അപ്പോഴേക്കും മഴ ആ മിന്നൽ മുറിച്ചു. മഴയുടെ ആരവം അയാളെ അസ്വസ്ഥനാക്കി .വഴി വിളക്കുകൾ തെളിഞ്ഞിട്ടില്ല .

വെള്ളം നിറഞ്ഞ കണ്ടം കവിഞൊഴുകുന്നു.  ഓലക്കുടയിട്ട് ചേന്നൻ  തൂമ്പാ കൊണ്ട് വരമ്പ് മുറിക്കുന്നു. ഇതുപോലെ എത്ര മഴകൾ ചേന്നൻ  കണ്ടതാണ് .പകുത്ത ചാലിലൂടെ   നിറഞ്ഞു കവിഞ്ഞ വെള്ളം പുറത്തേക്കു തോട്ടിലൂടെ ഒഴുക്കി പോകുന്നു.   ഒരു ചത്ത പൂച്ച തോട്ടിലൂടെ ഒഴുകി പോകുന്നു  അയാൾ നോക്കി നിന്നു..റോഡിലൂടെ നുര പടർത്തി മഴ വെള്ളം ഒലിച്ചു ഇറങ്ങുന്നു. വരണ്ട മണ്ണിനെ നനക്കുവനാണോ ഈ മഴ . വരണ്ട മനസിനെ തണുപ്പികുവാൻ മഴയ്ക്ക് ശക്തി ഉണ്ടാകുമോ? ഇത്ര നാളും മഴ ഇല്ല എന്നതായിരുന്നു പ്രശ്നം. ഇനി ഇപ്പോൾ സർക്കാരിന് മഴ കെടുതി  കൂടി കൊടുക്കേണ്ടി വരും.

അയ്യപ്പൻ പിള്ള കടം തരുമോ?. ഇപ്പോൾ തന്നെ പറ്റു  ഒരു പാടു ആയിട്ടുണ്ട്‌  ഇടയ്ക്ക് കാണുമ്പൊൾ അയാൾ  ഓർപ്പിക്കും. അടുത്ത ആഴ്ച തരാം എന്ന്   പറഞ്ഞു നീട്ടി ഇവിടം വരെ എത്തിച്ചു. കവലയിൽ കുറച്ചു ആളുകൾ ചടഞ്ഞു കൂടി നില്ക്കുന്നു. എതിരെ നിന്ന് വന്ന മന്തുകാലൻ അന്ത്രു വെറുതെ ലോഹ്യം ചോദിച്ചു. കവലയിലേക്കാണോ നായരേ? അതെ എന്നോ  അല്ല എന്നോ അയാൾ  ഉത്തരം പറഞ്ഞില്ല. അന്ത്രു ഉത്തരം പ്രതീക്ഷിച്ചില്ല എന്ന് തോന്നി. അന്ത്രുവിന്ടെ  ബാപ്പ ഖാദറിനും ഉണ്ടായിരുന്നു മന്ത് . ആക്രി കച്ചവടം ആണ് രണ്ടു പേരുടെയും തൊഴിൽ. മന്ത് കാലും വച്ച് ആക്രി വണ്ടി തള്ളി നടക്കുന്ന  ഖാദറിനെ ഇപ്പോഴും ഓർമ യുണ്ട് . പഴയ കുപ്പിയും, പാട്ടയും പെറുക്കികൂട്ടി മാപ്പിള രണ്ടു നിലയുള്ള വീട് വച്ചു. ഇപ്പോൾ അവരെല്ലാം തങ്ങളേക്കാൾ    വലിയ നിലയിൽ എത്തിയിരിക്കുന്നു .

കുമാരന്റെ ചാരായ കടയിൽനിന്നും ഒന്ന് രണ്ടു പേർ വെച്ച് വെച്ച് ഇറങ്ങി വരുന്നു. മഴയോ ,  വെയിലോ അവർക്ക് ബാധകം അല്ലല്ലോ. ഇന്നിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവർ. അല്ലെങ്കിൽ ഈ ഒരു നിമിഷം മാത്രം ഓർമിക്കുന്നവർ. ഒരു കുട  പോലും ഇല്ലാതെ ചാരായ ലഹരിയിൽ ആടി നടക്കുന്നവർ. ആരോ മകുടി ഊതുന്ന വണ്ണം അതിന്റെ താളത്തിന്  ഒത്തു  ചലിക്കുന്നവർ.

അയ്യപ്പൻ പിള്ളയുടെ കടയുടെ അരികിൽ എത്തി അയാൾ മാറി നിന്നു. ഒന്നോ രണ്ടു പേര് മാത്രം പലചരക്കു സാമാനങ്ങൾ മേടിക്കുവാൻ വന്നവർ . അവർ പോകട്ടെ. അല്ലെങ്കിൽ അയ്യപ്പൻ പിള്ളയുടെ വായിൽ നിന്ന് വരുന്ന ശകാര  വാക്കുകൾ അവർ കൂടി കേൾക്കെണ്ടിവരും. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.  നായരേ കടേലേക്ക് കേറി നിക്ക്. അയ്യപ്പൻ പിള്ള വിളിച്ചു പറഞ്ഞു. എന്താ വേണ്ടേ ങ്ങക്ക് അയാള് ചോദിച്ചു. അയാളുടെ ചോദ്യം അയാൾ കേട്ടില്ല എന്ന് തോന്നി. പിന്നെ അയാളോട് ചോദിക്കാതെ തന്നെ കമ്പിയിൽ കൊർത്തിട്ടിരിക്കുന്ന പേപ്പർ കഷ്ണം വലിച്ചെടുത്തു. ഓരോ കുംബിളാക്കി അരിയും , പഞ്ചാരയും , പരിപ്പും, ചായ പൊടിയും, ഉള്ളിയും, ഉരുള കിഴങ്ങും ഒക്കെ ഓരോരോ പൊതി കെട്ടുകളാക്കി വച്ചു . എല്ലാം കഴിഞ്ഞിട്ട് അയ്യപ്പൻപിള്ള  പറഞ്ഞു സഞ്ചി താ .  യാന്ത്രികതയോടെ അയാളാ സഞ്ചി നീട്ടി.

സഞ്ചിയിൽ നിറക്കുന്നതിനിടെ  അയ്യപ്പൻ പിള്ള പറഞ്ഞു

" പെൻഷൻ വന്നില്ല അല്ലെ. സാരമില്ല അടുത്ത ആഴ്ച വരും. ഇത് ഒരാഴ്ചത്തേക്ക് ഉള്ള വീട്ടു സാമാനം ഉണ്ട്. കൊണ്ടോക്കോ!! ങ്ങടെ അവസ്ഥ എനിക്ക്  മനസിലാകും. വീട്ടിൽ ചെന്നാൽ എന്റെ  അവസ്ഥയും ഇത് തന്നെ. റുപ്പിക പിന്നെ മതി."

നിറഞ്ഞ സഞ്ചിയും പേറി അയാൾ   തിരികെ നടന്നു . അയാളുടെ ഓർമ്മകൾ പതിയെ ആ മഴ കഴുകി കളഞ്ഞോ?  വരണ്ടുണങ്ങിയ മനസിലേക്ക്
സാന്ത്വനമായി   അത് പതിയെ പെയ്തിറങ്ങി . മനസ്സിൽ നിന്നും മനസിലേ ക്കുള്ള സ്നേഹ ബിന്ദുക്കളുടെ ഒഴുക്കണോ മഴ.  തിരിഞ്ഞു നടക്കുമ്പോൾ  അയാളുടെ ഉള്ളിലും മഴ  നിറുത്താതെ    പെയ്യുന്നുണ്ടായിരുന്നു.





2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

മഴപ്പൊട്ടുകൾ (കവിത)