2019, മാർച്ച് 26, ചൊവ്വാഴ്ച

ഒരു സോഫ്ട്‍വെയർ എൻജിനിയറുടെ കഥ



അയാൾ ആവിവിവാഹിതനായ ഒരു കൂലി ടെക്കി ആയിരുന്നൂ . അതായത് ഇപ്പോഴും ഒരു  കരാർ അടിസ്ഥാനത്തിൽ ജോലി ചെയുന്നവൻ . വയസ് നാൽപതിനോട്  അടുക്കുന്നു .  എന്നിട്ടും  ആവിവിവാഹിതനായി കഴിയേണ്ട കാരണം ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് . ടെക്കി യാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.  ജോലി സ്ഥിരതയില്ലെങ്കിൽ   കംമ്പ്യൂട്ടർ  എൻജിനിയർ ആണെന്ന്  പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അല്ലേലും ഇപ്പോൾ പണ്ടേപ്പോലെ ഒന്നുമല്ല . കംപ്യൂട്ടർ എൻജിനീയേർസിനെ കൂട്ടത്തോടെ വൻകിട   കമ്പനികളിൽ നിന്നും പിരിച്ചുവിടുകയാണ് .  നാലു    കൊല്ലം  മുന്നേ മാർക്കറ്റിൽ  ഡിമാൻഡ്  ആയിരുന്നു IT  എന്നു വച്ചാൽ ..ആരോ പറഞ്ഞ  പോലെ ഇപ്പോൾ റോഡിൽ കല്ല് വലിച്ചെറിഞ്ഞാൽ കൊള്ളൂ ന്നത്  ജോലി തെണ്ടുന്ന  ഒരു ടെക്കിയുടെ തലയിൽ  ആയിരിക്കാം.

പഠിക്കുവാൻ മിടുക്കനായിരുന്നില്ല അയാൾ .  മറ്റുള്ളവരോട് മത്സരിച്ചു മുന്നേറുവാനുള്ള കഴിവോ , ചുണയോ അയാൾക്കില്ലായിരുന്നു. എന്നിരുന്നാലും എങ്ങേനെയോ എൻജിനിയറിങ് എന്ന കടമ്പ കടന്നു  കിട്ടി. സപ്ലിയും , പിന്നെ  അതിനോടനുബന്ധിച്ച ഓരോ പരീക്ഷയും അയാൾ മുടങ്ങാതെ  എഴുതി.അങ്ങനെ   ഏഴെട്ടു വർഷങ്ങൾ . ഒടുവിൽ അയാൾ എൻജിനിയർ ആയി പുറത്തിറങ്ങി . അയാൾ ഏറ്റവും അധികം സന്തോഷിച്ച ദിവസം ആയിരുന്നു  ഡിഗ്രി സെർട്ടിഫിക്കറ്റ് കിട്ടിയ ദിനം .   എത്രയോ വർ ങ്ങളുടെ  പരിശ്രമം .  നീണ്ട വർഷങ്ങളുടെ ശ്രമഭലമായി  പ്യുപ്പയിൽ നിന്നും പൂമ്പാറ്റയിലേക്കുള്ള പരിവർത്തനം .

അയാൾക്ക് സെർട്ടിഫിക്കറ്റ്  കിട്ടിയ ദിവസം . അയാൾ    റൂം  മേറ്റസിനോടോപ്പം ആഘോഷിച്ചു . അയാളുടെ കുടെ  പഠിച്ചവർ  പണ്ടേ പാസ്സായി  പോയി . അവരിൽ പലർക്കും ഇപ്പോൾ നല്ല ജോലിയും  കിട്ടി  , ചിലർ  വിദേശത്തും  ഭാര്യയും കുട്ടികളുമായി സസുഖം  വാഴുന്നു.എങ്കിലും അന്നത്തെ ദിനം  അയാൾ നിരാശപ്പെട്ടില്ല  കാരണം  ആ ദിവസം  അയാളുടെ മാത്രമായിരുന്നല്ലോ . ജൂനിയേഴ്‌സുമായി അയാൾ അയാളുടെ വിജയം  പങ്കുവച്ചു.

കാര്യങ്ങൾ  വിചാരിച്ചപോലെ അങ്ങനെ  നടന്നില്ല.സപ്ലികൾ എഴുതി പാസായവന് ജോലി ആരും എടുത്തു  വച്ചിട്ടുണ്ടായിരുന്നില്ല..  ഇന്റർവ്യൂ ഓരോന്നായി  അയാൾ അറ്റൻഡ് ചെയ്തു. ഒരു രക്ഷയുമില്ല. നിരാശ തന്നേയായിരുന്നു ഫലം .  ജോലി തെണ്ടലിൽ നിന്നും രക്ഷപെടുവാനായി അയാൾ കംപ്യൂട്ടർ പഠിച്ചു . സിവിൽ എൻജിനിയർ ആയ അയാൾ പഠിച്ചത് കോബോൾ ആയിരുന്നു.  അയാളുടെ കുടെ പഠിച്ച ഒരുത്തൻ കോബോൾ  പഠിച്ചിട്ടു അമേരിക്കയിൽ പോയിട്ടുണ്ട് . അതായിരുന്നു അയാൾ കോബോൾ ലാൻഗേജ് തിരഞ്ഞെടുക്കുവാൻ കാരണം . കംപ്യൂട്ടർ ലോകത്തിൽ തികച്ചും  അജ്ഞാതനായ അയാൾ 'സാപ് , പീപ്പിൾ സോഫ്ട് ,ആൻഡ്രോയ്ഡ് അപ്പ്ലികേഷൻസ് മുതലായവയെ തമ്സ്കരിച്ചു ആർക്കും വേണ്ടാത്ത കോബോൾ സ്വീകരിച്ചു   എന്ന്  പറഞ്ഞാൽ മതിയല്ലോ . ഞാൻ നേരത്തെ സൂചിപ്പിച്ചില്ലേ തികച്ചും  നിർഭാഗ്യവാൻ    മാത്രമായിരുന്നില്ലെങ്കിലും  മണ്ടത്തരങ്ങൾ അയാളുടെ കൂടെ പിറപ്പായിരുന്നു എന്ന്.

അതിനിടയിൽ പല സംഭവ വികാസങ്ങളും നടന്നു.  അനിയൻ  പഠിച്ചു മിടുക്കനായി  ഒരു  മൾട്ടി നാഷണൽ കമ്പനിയിൽ അഞ്ചക്ക ശമ്പളക്കാരനായി  ജോലി തേടി . ഉന്നതകുലജാതിയിൽ പെട്ടവളും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ഒരു മറാഠി പെൺകുട്ടിയെ അവൻ  വിവാഹം കഴിച്ചു. ചേട്ടനെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ല എന്നതിനാലും ,
കുടുംബസ്വത്തു  അന്യാധീനപ്പെടാതിരിക്കുവാൻ ആ അനിയൻ ത്യാഗം സഹിച്ചു.  അയാളുടെ സ്വത്തും  തുച്ഛ  വിലയ്ക്ക് അടിച്ചു മാറ്റി .ജീവിക്കുവാൻ അയാൾക്കും പണം വേണ്ടേ?  അങ്ങനെ വരുമ്പോൾ തുച്ഛ വിലയ്ക്ക് അയാൾ അയാളുടെ പേരിലുള്ള പറമ്പ്  മറ്റുള്ളവർക്കു കൊടുത്താലോ .  അങ്ങനെയുള്ള ചിന്തകൾ വിരാമമായി എന്ന് പറയാം.

പക്ഷെ ഇപ്പോൾ അയാൾ സന്തുഷ്ടൻ  ആണ് എന്ന് പറയാം.  കുറച്ചുകാലമായി അയാൾക്ക്‌ പറയുവാൻ ഒരു ജോലിയുണ്ട് . അയാളുടെ പ്രോജക്ട് മാനേജർ മാത്യു അയാളെസ്ഥിര പെടുത്തുവാൻ മാനേജ്‌മെന്റിനോട് റെക്കമെന്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് . മിക്കവാറും  ഈ വരുന്ന ജനുവരിയിൽ സ്ഥിര ജോലി ജോലി തരപ്പെടുമായിരിക്കും.

ഏതു ടെക്കിക്കും ഒരു ചാറ്റ് ഫ്രണ്ട് ഉണ്ടാകുമല്ലോ  അത് സുലോചനയായിരുന്നു . സുലോചന എന്ന പഴഞ്ചൻ പേരിടുവാൻ അവളുടെ അച്ചനും , അമ്മയ്ക്കും ഉണ്ടായ ചേതോവികാരം എന്തായിരുന്നു എന്തോ. പക്ഷെ സുലോചന നായർ എന്ന മറ്റൊരു ടെക്കി  ഇപ്പോൾ അതെ നഗരത്തിൽ നാലഞ്ചു കെട്ടിടങ്ങൾക്കു  അപ്പുറത്തുള്ള  ഓഫീസ് കാന്റീനിൽ ഇരുന്നു ടിഷ്യ പേപ്പറിൽ പൊതിഞ്ഞ ഹാംബർഗർ കടിച്ചു തിന്നുകയും , മറ്റേകൈ കൊണ്ട് പെപ്സി കാൻ  മൊത്തി കുടിക്കുകയും ചെയ്യുകയായിരുന്നു.

എന്നും കംപ്യൂട്ടർ ഓപ്പൺ മുന്നേ അവൻ തറവാട്ടമ്മയെ മനസ്സിൽ ധ്യാനിക്കുമായിരുന്നു.  എന്റെ ഭഗവതി എന്നെ ഇവിടെ തന്നെ സ്ഥിരമാക്കണേ , ഇനിയൊരു ജോലിക്കായി കെട്ടി ഒരുങ്ങി പോകുവാൻ ഇടവരുത്തരുതേ . എന്നെ നിങ്ങൾക്ക് ഉപയോഗിയ്ക്കാം എന്ന പരസ്യം കൊടുത്തു ഒരു പ്രദർശന വസ്തുവായി കെട്ടി ഒരുങ്ങി നിൽക്കുക എന്നത്‌ ഒരു ടെക്കിയെ സംബന്ധിച്ചു നിരാശ ഉളവാകുന്ന വസ്തുതയാണ് . ജോലിയുള്ളപ്പോൾ കല്യാണ ചന്തയിൽ   വിലയുള്ളതും , ഇല്ലെങ്കിൽ പുല്ലു വിലയും ഉള്ളവരാണല്ലോ ഒരു സോഫ്ട്‍വെയര് എൻജിനിയർ . അതുകൊണ്ടു തന്നെ ആഗോള  ശക്തികൾക്കെതീരെ പിടിച്ചു നിൽക്കുവാൻ ഇനി ഈ കമ്പനിയിൽ  സ്ഥിര പെടണം എന്ന് മാത്രമേ അയാൾക്ക്‌ വിചാരം ഉണ്ടായിരുന്നുള്ളു.

സുലോചനയുടെ മനസ് ന്യൂ ജനറേഷൻ ചിന്തഗതി ഉള്ളതുകൊണ്ട് അവൾ  പ്രശ്നങ്ങളെ തണുപ്പൻ മട്ടിൽ അഭി മുഖികരിക്കുന്നു . അവൾ പറയുന്ന വാചകം ഇങ്ങനെ ജോലിയും , സാമ്പത്തിക സ്ഥിതിയുമുള്ള
 അവൾ  എന്തിനു ഭയപ്പെടണം .


  "  നിന്റെ പ്രശ്നം പരിഹരിക്കുവാൻ കഴിയുന്ന ഒന്നാണെങ്കിൽ എന്തിനു നീ ഭയപ്പെടണം .  ഇനി അഥവാ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നം ആണെങ്കിൽ  എന്തിനു  വെറുതെ അതെടുത്തു നെഞ്ചിൽ ഏറ്റണം" |  അവൾക്ക്  അങ്ങനെ ചിന്തിക്കാം . കൈക്കൂലിക്കാരനായ  അവളുടെ
അച്ചനും, അമ്മയും  ആവശ്യത്തിന് സംമ്പാദിച്ചിട്ടുണ്ട്യ്ക്കും. അവിടെയും, ഇവിടെയും ഒക്കെ  ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട് . ലക്ഷകണക്കിന് രൂപയുടെ ആഭരങ്ങൾ അവളുടെ പേരിലും , അനിയത്തിയുടെ പേരിലും വാങ്ങി ലോക്കറിൽ വച്ചിട്ടുണ്ട്. അങ്ങനെയുള്ള സുലോചനയ്ക്ക് ഇങ്ങനെ ഒരഭിപ്രായം പറയുവാൻ കഴിയും. പക്ഷെ അയാൾക്കങ്ങനെ ചിന്തിക്കുവാൻ കഴിയില്ലല്ലോ .


ഇന്നലെ വിജയുടെ മെയിൽ ഉണ്ടായിരുന്നു . ഈ കമ്പനി വിട്ടു ബാംഗ്ളൂരിലേക്കു ചാടിയവൻ ആയിരുന്നു അവൻ. ഇപ്പോൾ അവന്റെ ജോലി പോയിരിക്കുന്നു.  മാത്യു ജോർജിനോട് അവന്റെ കാര്യം കൂടി  പറയണം എന്ന്.  വിട്ടുപോയ സ്ഥാപനത്തിലേക്ക് തിരിച്ചു വരിക ഏറ്റവും അപമാനം എന്ന് കരുതുന്നവർ തന്നെയാണ് ഒരു നാണക്കേടും ഇല്ലാതെ  പഴയതിലും കുറഞ്ഞ  ശമ്പളത്തിൽ തിരിച്ചു കയറുന്നവർ.  ഇവിടെ നിന്ന് പോയപ്പോൾ എന്തൊക്കെ പറഞ്ഞാണ് അവൻ പോയത് . ഇപ്പോൾ അവനു തിരികെ വർണം എന്ന്. അയാൾ മനസ്സിൽ വിചാരിച്ചു. വിജയുടെ കാര്യം എന്തായാലും പറയുന്നില്ല. ഇനി തനിക്കു പകരം അവനെ എങ്ങാനും എടുത്താലോ . വർഷങ്ങൾ ഒരു പാട് ആയില്ലേ  ഈ പതിനാറായിരം രൂപയ്ക്കിങ്ങനെ ജോലി ചെയുന്നു.

വൈകുന്നേരം   മാത്യു ജോർജിനോട് ചോദിക്കണം . കഴിഞ്ഞ മാനേജുമെന്റ് മീറ്റിംഗിൽ അയാളുടെ  കാര്യം അവതരിപ്പിച്ചു എന്നും മാത്യു പറഞ്ഞിരുന്നു.   ജോലി കിട്ടി  കഴിഞ്ഞിട്ട് വേണം ഒരു  'ഓൺ  സൈറ്റ് '   ഒപ്പിക്കുവാൻ . അയാൾക്ക്‌ താഴെ വന്നവർ എല്ലാവരും തന്നെ അമേരിക്കയും, യൂക്കെയിലും ഒക്കെ പോയി വന്നു കഴിഞ്ഞിരിക്കുന്നു .  ഒരു  തവണ  എങ്കിൽ ഒന്നു കടൽ കടക്കണം . അതിന്റെ ഒരു  ഗമ വേറെ തന്നെയാ .


ചപ്പാത്തിയും , കറിയും ഉച്ചയ്ക്ക്  കാന്റീനിൽ നിന്നും തട്ടുമ്പോൾ ആണ്   തോമസ്  അയാളെ   ഞെട്ടിക്കുന്ന ആ  വാർത്ത അറിയിച്ചത് .  മാത്യു ജോർജിനെ പിരിച്ചു വിട്ടിരിക്കുന്നു.  ടെണ്ടർ ഇടപാടിൽ  എന്തോ കൃത്രിമം അയാൾ കാണിച്ചു . അത് ക്ലയന്റ്  അറിഞ്ഞു.  പിന്നെയും എന്തൊക്കെയോ തോമസ് പറഞ്ഞു . അത് കേൾക്കുവാൻ ഉള്ള  മാനസിക അവസ്ഥയിൽ  ആയിരുന്നില്ല അയാൾ .

ഒരു പാട് പ്രതീക്ഷകൾക്കിടയിൽ നടന്നു മുന്നേറുകയായിരുന്നു അയാൾ.  ഇനി ഇപ്പോൾ അയാളുടെ  ജോലിയുടെ കാര്യം മാനേജുമെന്റിനോട് ആര് ധരിപ്പിക്കും.  അയാൾക്കാലോചിച്ചിട്ടു ഒരു എത്തും  പിടിയും കിട്ടിയില്ല.. ആകെക്കൂടി ഉണ്ടായിരുന്ന ഒരു  പിടിവള്ളി ആയിരുന്നു മാത്യു ജോർജ് . ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കുന്നു.

അപ്പുറത്തു നിന്ന്  ശന്തനു ചോദിച്ചു.  "നീ വൈകുനേരം പാർട്ടിക്ക്  വരുന്നില്ലേ."   ഇന്നല്ലേ ചാണ്ടിയുടെ  പാർട്ടി . അവൻ ടീം ലീഡർ ആയി പ്രമോഷൻ കിട്ടിയതല്ലേ .

അപ്പോൾ അവൻ സുലോചനയുടെ വാക്കുകൾ ഓർത്തു.

  "നിന്റെ പ്രശ്നം പരിഹരിക്കുവാൻ കഴിയുന്ന ഒന്നാണെങ്കിൽ എന്തിനു നീ ഭയപ്പെടണം .  ഇനി അഥവാ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നം ആണെങ്കിൽ  എന്തിനു  അതെടുത്തു  വെറുതെ നെഞ്ചിൽ ഏറ്റണം"














.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ