"അതെ എനിക്ക് തന്നോട് ഒരു കാര്യം പറയുവാൻ ഉണ്ട്"
അവൻ ഒന്ന് മുരട് അനക്കി ശബ്ദം ശരിയാക്കി അവളോടായി പറഞ്ഞു.
നീണ്ട സമൃദ്ധമായ മുടി ഇഴകൾ അലസമായി അഴിച്ചിട്ടു അഴയിൽ നിന്നും ഉണങ്ങിയ തുണികൾ എടുക്കുകയായിരുന്നു സിന്ധു . ഈർപ്പം ഉറ്റിയ തുണികൾ അവൾ വീണ്ടും ഒന്നും കൂടി വിശാലമായി അഴയിൽ വിരിച്ച ശേഷം അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
അവളുടെ ആ ചിരിയിൽ അവൻ ഒന്ന് പരുങ്ങി എങ്കിലും ധൈര്യം സംഭരിച്ച ശേഷം അവൻ പതിയെ പറഞ്ഞു
"എനിക്ക് തന്നെ ഇഷ്ടം ആണ് .. ഞാൻ തന്നെ കല്യാണം കഴിച്ചോട്ടെ "
ഇനി നമുക്ക് ഈ ചോദ്യ കർത്താവിലേക്കു തിരിയാം . ഇവനാണ് നമ്മുടെ കഥ നായകൻ
പേര് സുരേഷ് . വയസ് മുപ്പത്തി നാല് .. തൊഴിൽ ബാർബർ . നമ്മുടെ അനിൽ പനച്ചൂരാൻ പറഞ്ഞ പോലെ മുടി മുറി ശീലൻ എന്നോ മുഖവടിവേലൻ എന്നോ പച്ച മലയാളത്തിൽ ക്ഷുരകൻ എന്നോ ഇനി ആംഗലേയത്തിൽ ആണെങ്കിൽ ഹെയർ സ്റ്റൈലിസ്റ് എന്നോ ബ്യൂട്ടീഷൻ എന്നോ വിളിക്കാം . നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾ എന്തും വിളിച്ചോളൂ . എനിക്ക് ഒരു നഷ്ടവും ഇല്ല .
സുരേഷ് ബാർബർ ആണെന്ന് പറഞ്ഞുവല്ലോ . സുരേഷിന്റെ അച്ഛൻ ഗോപാലനും ബാർബർ ആയിരുന്നു. ഗോപാലന്റെ അച്ഛൻ ബാർബർ ആയിരുന്നോ .. അതെനിക്കറിയില്ല .. അല്ലെങ്കിലും അത്രക്കൊന്നും അങ്ങോട്ടേക്ക് ചുഴിഞ്ഞു നോക്കേണ്ട ആവശ്യം തത്കാലം നമുക്ക് ആർക്കും ഇല്ല. എന്തായാലും ഒരു ബാർബറിന് പെണ്ണ് കൊടുക്കേണ്ട ആവശ്യം നിങ്ങൾ വായനക്കാർക്കു ഉണ്ടോ ... ഉണ്ടെങ്കിൽ ഞാൻ പറയാം .
പാരമ്പര്യമായി തല വടിക്കാനും , ഇനി വേറേ എന്തിനു പറയുന്നു ആരുടെ എങ്കിലും മീശ പോലും മുറിക്കുവാനും ഉള്ള അധികാരം പേറുന്നവൻ ആയിരുന്നു നമ്മുടെ ഗോപാലൻ . പാവം മരിച്ചു പോയി എങ്കിലും ആ പാരമ്പര്യം കാത്തു സൂക്ഷിച്ച അച്ഛന്റെ മകൻ തന്നെ ആയിരുന്നു സുരേഷും . പക്ഷെ അങ്ങനെയുള്ള വ്യത്യസ്ടനായ നമ്മുടെ സുരേഷിനെ ആരും തിരിച്ചറിഞ്ഞില്ല..
മുപ്പത്തിനാല് കഴിഞ്ഞെങ്കിലും സുരേഷ് ഇതുവരെ പെണ്ണ് കെട്ടിയിട്ടില്ല . കഴിഞ്ഞ നാലഞ്ചു വർഷത്തിനുള്ളിൽ ഇതുവരെ മുപ്പത്തി ആറു പെണ്ണ് കാണൽ സുരേഷ് വിജയകരമായി പൂർത്തിയാക്കി . കാണുന്ന എല്ലാ പെൺ കുട്ടിയേയും അവനു ഇഷ്ടപ്പെട്ടെങ്കിലും ഒറ്റ ഒരുത്തിക്കും സുരേഷിന്റെ ഓഞ്ഞ മോന്ത ഇഷ്ടപ്പെട്ടില്ല .
പറയുമ്പോൾ എല്ലാം പറയണം അല്ലോ മോന്ത അല്ല ഇഷ്ടപ്പെടാത്തത് അവന്റെ തൊഴിൽ ആണ് . ചെറുക്കൻ ബാർബർ ആണെന്ന് പറയുമ്പോൾ തന്നെ ഒരു ഏനകേട് ഇല്ലയോ .. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് .
എല്ലാ വീട്ടിലും ചെന്ന് ലഡുവും മിക്സ്ചറും ആവോളം തട്ടിവിട്ടെങ്കിലും ഇതുവരെ കണ്ട എല്ലാ പെണ്ണുങ്ങളും അവനെ നിഷ്കരുണം തഴഞെങ്കിലും നമ്മുടെ നായകൻ തളർന്നില്ല . അല്ലെങ്കിലും തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ ...
അങ്ങനെ മുപ്പത്തി ഏഴാമത്തെ പെണ്ണ് കാണുവായി ബ്രോക്കർ നാണപ്പനുമായി സംസാരിക്കുന്ന നേരത്താണ് കഥ നായകന്റെ അമ്മയുടെ രംഗപ്രവേശം .
"എടാ നാണപ്പാ , നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ ഇനി ഒരു ആലോചനയുമായി ഈ പടി കടക്കരുത് എന്ന് , അവനു നാണം ഇല്ല എന്ന് കരുതി ഇത് തൊഴിൽ ആയി കൊണ്ട് നടക്കുന്ന നിനക്ക് നാണം വേണ്ടേ "
"അമ്മെ " ശ്രീനിവാസന്റെ ശബ്ദത്തിൽ സുരേഷ് മുരട് അനക്കി .
"നാണപ്പാ , 'അമ്മ അങ്ങനെ ഒക്കെ പറയും , നിങ്ങൾ അത് കാര്യം ആക്കേണ്ട .. ഇപ്പോൾ കൊണ്ട് വന്ന ആലോചന അത് നടക്കും എന്ന് തന്നെ എന്റെ മനസ് പറയുന്നു. പെണ്ണ് കംപ്യൂട്ടർ പഠിച്ചിട്ടുണ്ട് , അവൾക്ക് അക്ഷയ സെന്ററിൽ ആണ് ജോലി . 'അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് "
"ഫസ്റ് "... വായിൽ ഉള്ള മുറുക്കാൻ പുറത്തേക്ക് തുപ്പി ജാനകി 'അമ്മ പറഞ്ഞു .. എടാ നിന്റെ ഈ തൊഴിൽ ഒന്നും ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇഷ്ടം ആവില്ല "
'അമ്മ എന്തുട്ടാ ഈ പറയണത് ... ഈ തൊഴിൽ വച്ച് തന്നെ അല്ലെ അച്ഛൻ അമ്മയെ കല്യാണം കഴിച്ചത് . അച്ഛൻ അമ്മയെ നല്ല അന്തസ് ആയി നോക്കിയില്ല . പിന്നെ എന്റെ തൊഴിനു മാത്രം ഇപ്പോൾ എന്താ പ്രശ്നം . കൂടുതൽ ഒന്നും പറയേണ്ട ഞാൻ തലമുടി വെട്ടി കൊണ്ടുവരുന്ന രൂപ വച്ച് തന്നെ അല്ലെ ഇവിടെത്തെ അടുപ്പ് പുകയുന്നത് . "
അവന്റെ മറുപടി കേട്ടിട്ടു ജാനകി അമ്മ ഒന്ന് ചൂളി . ..
"അതല്ലടാ നിന്നോട് എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് നമ്മുടെ സിന്ധുവിന്റെ കാര്യം . അവൾക്കു നിന്നെ ഇഷ്ടമാ ... .. അവളുടെ അമ്മ സരോജയും ഇത് എന്നോട് സൂചിപ്പിച്ചതാ .. അവൾ നല്ല കുട്ടി അല്ലെ . നിനക്ക് നന്നയി ചേരും "
"പത്താം ക്ലാസ് തോറ്റ ആ ചട്ടുകാലിയെ ഞാൻ കെട്ടാനാ ,"
"പിന്നെ എന്റെ മോൻ അങ്ങ് മജിസ്‌ട്രേറ്റ് അല്ലെ.. പിന്നെ ഒരു കാലിൽ അല്പം മുടന്തുണ്ട് . അതിപ്പം അത്ര കുറവാ .. ആ വീട് നോക്കുന്നതെ അവൾ ഒരുത്തിയാ . ഒരു മിനുട്ട് അവൾ വെറുതെ കളയില്ല ... പശുവിനെയും, കോഴിയേയും , തൊടിയിലെ കൃഷിയും എല്ലാം .. " ഒന്ന് നിറുത്തിയ ശേഷം അവർ വീണ്ടും മുരട് അനക്കി .
"പത്താം ക്ലാസ് തോറ്റതാ .. അത് ശരി തന്നെ അല്ല എന്റെ മോൻ എത്ര വരെ പഠിച്ചു ... നീയും പത്തു തോറ്റത് തോറ്റത് അല്ലെ.. നാണപ്പൻ നിൽക്കുന്ന കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല .. " ജാനകിയമ്മ പുറത്തു വെയിലത്തുണ ക്കുവാൻ മരത്തിൽ വച്ച അരിപൊടി എടുത്തു ഒന്ന് പാറ്റിയ ശേഷം അകത്തേക്ക് പോയി...
നിനക്കിനിയും പെണ്ണ് കിട്ടിയില്ലേടാ എന്ന് നാട്ടുകാരുടെ സ്ഥിരം വെറുപ്പിക്കൽ ചോദ്യം കേട്ട് മടുത്തിരിക്കുകയാണ് . ഇപ്പോൾ അമ്മയും ..... അതും ബ്രോക്കർ നാണപ്പന്റെ മുമ്പിൽ വച്ച് ....
ഇനി ഇങ്ങനെ അപമാനിതനായി ജീവിച്ചിരിക്കേണ്ട ... മരിക്കണം ... അങ്ങനെ എങ്കിലും ഇവർ ഒക്കെ തന്റെ വില അറിയുമല്ലോ ..
രണ്ടും കല്പിച്ചു സുരേഷ് ഉറച്ച തീരുമാനം തന്നെ എടുത്തു....
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു .. 'അമ്മ ഉച്ച മയക്കത്തിൽ ആയിരിക്കും .. അവൻ ഉറച്ച ചുവടുകളോടെ വിറകുപുരയിലേക്കു വച്ച് പിടിച്ചു..
തേങ്ങയും , വിറകും സൂക്ഷിച്ചു വയ്ക്കുന്ന പഴയ മുറി ആണ് .. ആകെ മാറാല പിടിച്ചു ആ മുറിയിൽ അവൻ കണ്ടു വളമായി ചെടിയിൽ ഒഴിക്കുവാൻ വേണ്ടി വാങ്ങി വച്ച ഫ്യൂരിഡാന്റെ കുപ്പി.
ഇത് മതി.. ഇത് കുടിച്ചു മരിക്കണം ... അവൻ തീരുമാനിച്ചു .. പതിയെ ആ കുപ്പി കയ്യിൽ എടുത്തു. സുരേഷിന്റെ കൈകൾ വിറച്ചു തുടങ്ങി.. കുപ്പിയുടെ അടപ്പ് എടുത്തത് ബലമായി അവൻ തുറന്നു .. പിന്നെ തല ഉയർത്തി കുപ്പി പതുക്കെ വായിലേക്ക് ചരിച്ചു..
പെട്ടെന്നാണ് അവൻ അത് കണ്ടത് വലിയ ഒരു പെരുച്ചാഴി ... വിറകിന്റെ മുകളിലൂടെ അവന്റെ തലക്കു മുകളിലൂടെ ഒറ്റ ഓട്ടം ..
ഒറ്റക്കാലിൽ അവൻ . ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുവാൻ ശ്രമിച്ചു എങ്കിലും എഴുപതു കിലോയുള്ള ശരീരം അവനെ അതിനനുവദിച്ചില്ല .. അവൻ പത്തോ എന്ന ശബ്ദത്തോടെ നിലം പതിച്ചു.
കയ്യിൽ ഉള്ള കുപ്പി കഷ്ണങ്ങളുയി പൊട്ടി തെറിച്ചു . അവശേഷിച്ച ദ്രാവകം അഴുക്ക് കലർന്ന തറയിൽ ഒഴുകി നനഞ്ഞു... ആ വീഴ്ചയുടെ ആഘാതത്തിൽ അവൻ അത് കണ്ടു ... തേങ്ങാ പൊളിക്കുവാൻ ഉള്ള കമ്പി പാരാ ചുവരിനോട് ചേർന്ന് അവനെ തുറിച്ചു നോക്കി നില്കുന്നത് ....
ഒന്ന് തെറ്റി ഇരുന്നെങ്കിൽ അവന് ആലോചിക്കുവാൻ പോലും വയ്യാതായി . കോലിൽ കോർത്തിട്ട പഴം പോലെ ശൂലത്തിൽ തറച്ചു ... അയ്യേ .. ഓർക്കുമ്പോൾ .
അവൻ ഒന്ന് നിശ്വസിച്ചു... അപ്പോഴേക്കും ആത്മഹത്യ പൂതി അവൻ മനസിൽ നിന്നും എന്നെന്നേക്കുമായി കടഞ്ഞു കളഞ്ഞിരുന്നു...
അപ്പോൾ സുരേഷിന് എന്തുകൊണ്ടോ സിന്ധുവിന്റെ മുഖം ഓർമ വന്നു. അവനെ കാണുമ്പൊൾ ആ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ ... ആർദ്രമായ നോട്ടം ... നിറ സ്നേഹം ....
ദേഹത്ത് പറ്റിയ പൊടിയും മാറാലയും തട്ടി കളഞ്ഞു അവൻ പതിയെ മുറ്റത്തേക്കിറങ്ങി ..
നീണ്ട സമൃദ്ധമായ മുടി ഇഴകൾ അലസമായി അഴിച്ചിട്ടു അഴയിൽ നിന്നും തുണികൾ ഓരോന്നായി എടുക്കുന്ന സിന്ധു...
അവനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.. ആ ചിരിക്കു എന്തൊരു ഭംഗി. ഇവൾ ഇത്ര അടുത്തുണ്ടായിട്ടും താൻ ഇത് അറിഞ്ഞില്ലല്ലോ ...
ഇനി നിങ്ങൾ മുകളിലേക്ക് ഒന്ന് സ്ക്രോൾ ചെയ്തു നോക്കിയേ ... ഞാൻ അദ്ദ്യം പറഞ്ഞ കാര്യങ്ങൾ കണ്ടില്ലേ...
ഇനി ഞാൻ കൂടുതൽ എഴുതുന്നില്ല .. അവരായി , അവരുടെ പാടായി ..
സുരേഷ് എങ്ങനെ എങ്കിലും ഒന്ന് വിവാഹം കഴിച്ചു ജീവിച്ചോട്ടെ.. ഇനി നമ്മൾ ചെന്ന് എന്തിനു വെറുതെ ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കണം ..... അല്ല പിന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ