2026 ഓഗസ്റ്റ് 22, ശനിയാഴ്‌ച

നിയോഗം


നിയോഗം

വലപ്പാട്ട് ഗ്രാമത്തിന്റെ തെക്കേ അറ്റത്ത്, കാലത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞുനിൽക്കുന്ന ഒരു പഴയ തറവാടുണ്ടായിരുന്നു. ആ തറവാട്ടുമുറ്റത്തിന്റെ നടുവിൽ, ചെറിയൊരു തുളസിത്തറ. പുലർച്ചെ നേരങ്ങളിൽ അവിടെനിന്നുയരുന്ന ഗന്ധത്തിന് എന്തോ ഒരു അപൂർവമായ വിശുദ്ധിയുണ്ടായിരുന്നു—നനഞ്ഞ മണ്ണിന്റെ മണം, കുളിർക്കാറ്റിന്റെ തണുപ്പ്, വിറകുപുകയുടെ നേർത്ത ഗന്ധം, രാമച്ചത്തിന്റെ സുഗന്ധം, ചന്ദനത്തിന്റെ മൃദുസൗരഭ്യം... എല്ലാം ഒന്നുചേർന്നൊരു ഗന്ധം.

പുലർച്ചെ അഞ്ചുമണിയോടെ ആ മുറ്റത്തുനിന്നുയരുന്ന മന്ത്രോച്ചാരണങ്ങൾ ഉറക്കമുണരുന്ന ഗ്രാമത്തിന് എക്കാലത്തും ഒരു പുണ്യകാവലായിരുന്നു.

ആ നാട്ടിൻപുറത്തെ ഓരോ വിടപറച്ചിലിനും, ഓരോ ആത്മാവിന്റെയും നിശ്ശബ്ദ യാത്രയ്ക്കും സാക്ഷിയായി തെക്കേപ്പറമ്പിൽ ഒരാളുണ്ടായിരുന്നു—ഗോവിന്ദൻ.

വലപ്പാട്ടിലെ അവസാനത്തെ ചീതേൻ.

ചീതേൻ എന്നത് കേവലം മരണാനന്തര കർമങ്ങൾ ചെയ്യുന്ന ഒരാളല്ല. മരിച്ചുപോയവരുടെ ആത്മാവിനും, അവരെ വിട്ടുപിരിയാൻ കഴിയാതെ വേദനിക്കുന്ന ജീവിച്ചിരിക്കുന്നവർക്കുമിടയിൽ ഒരു പുണ്യപാലം തീർക്കുന്നവനാണ് അയാൾ.

ചേന്നൻ മുത്തശ്ശനിൽനിന്ന് വേലു അപ്പൂപ്പനിലേക്കും, വേലു അപ്പൂപ്പനിൽനിന്ന് ഗോവിന്ദനിലേക്കും തലമുറകളിലൂടെ കൈമാറിവന്ന അപൂർവമായൊരു കുലധർമം.

വലപ്പാട്ടുകാർക്ക് ഓർമവെച്ച കാലം മുതൽ മരണാന്തര കർമങ്ങൾക്ക് ഈ തറവാട്ടിലെ ആണുങ്ങളുടെ സാന്നിധ്യം അനിവാര്യമായിരുന്നു.

നാട്ടുകാർക്കെല്ലാം ഗോവിന്ദൻ 'വല്യേട്ടനാ'യിരുന്നു.

ആനപ്പകൽ വെയിലിലും കറുത്ത തുണികൊണ്ടുള്ള ഓലക്കുടയും ചൂടി, മന്ദഗതിയിൽ നാട്ടുവഴികളിലൂടെ നടന്നുപോകുന്ന ഗോവിന്ദനെ കണ്ടാൽ ആളുകൾ ബഹുമാനത്തോടെ വഴിയൊഴിഞ്ഞുകൊടുക്കും.

"ഗോവിന്ദൻ ചേട്ടാ, കവലയിലെ കുമാരൻ നായരുടെ അടിയന്തരത്തിന് എന്നാ വരേണ്ടത്?"

വഴിയിൽവച്ച് ആരെങ്കിലും ചോദിച്ചാൽ ഗോവിന്ദൻ സാവധാനം കുടയൊന്ന് ചെരിച്ച്, തന്റെ കനത്ത ശബ്ദത്തിൽ പറയും:

"നാളെ രാവിലെ ഏഴരയ്ക്ക്. ചെറുളളയും പൂവും തുളസിയും , മഞ്ഞളും നാളികേരവും പീഠവും , പലകയും ,   വാഴ ഇലകളും കരുതിക്കോണം."

മരണവീടുകളിലെ നിശ്ശബ്ദതയിലും തേങ്ങലുകളിലും ഗോവിന്ദൻ ഒരു തണൽമരമായിരുന്നു.

എന്നാൽ, സന്ധ്യയായാൽ കവലയിലെ നാണുവിന്റെ ചായക്കടയിൽ ഇരുന്ന് നാട്ടുകാരോടൊപ്പം പൊട്ടിച്ചിരിക്കുന്ന മറ്റൊരു ഗോവിന്ദനെയും കാണാമായിരുന്നു.

"ടാ ദാമോദരാ... ആ കട്ടൻചായ കുറച്ച് നല്ല മധുരത്തിൽ ഇടെടാ! ദിവസം മുഴുവൻ കയ്പുള്ള വിടപറച്ചിലുകൾ കണ്ടു നടക്കുവാ. എനിക്കെങ്കിലും കുറച്ച് മധുരം വേണ്ടേ?"

ഗോവിന്ദന്റെ വാക്കുകൾ കേട്ടാൽ ചായക്കടയിലാകെ ചിരിയുടെ പൂത്തിരി കത്തും.

പക്ഷേ, ആ ചിരിയുടെ മറവിൽ ഗോവിന്ദന്റെ ഉള്ളിൽ എന്നും ഒരു നെരിപ്പോടുണ്ടായിരുന്നു.

നഗരത്തിലെ ഹൈടെക് സിറ്റിയിലുള്ള ഒരു വൻകിട ഐ.ടി. കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു വിഷ്ണു.

മാസംതോറും അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന വലിയ ശമ്പളം. നഗരത്തിലെ ആഡംബര ജീവിതം. വിലകൂടിയ വസ്ത്രങ്ങൾ. . കോർപ്പറേറ്റ് ലോകത്തെ തിളക്കമുള്ള ജീവിതം.

പുറത്തുനിന്ന് നോക്കുന്നവർക്ക് അതൊരു സ്വപ്നജീവിതമായിരുന്നു.

പക്ഷേ, ആ തിളക്കത്തിനുള്ളിൽ വിഷ്ണു പതുക്കെ തകർന്നുകൊണ്ടിരിക്കുകയായിരുന്നു.

രാപ്പകലില്ലാതെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന ജീവിതം. ഒന്നിനുപിറകെ ഒന്നായി എത്തുന്ന പ്രോജക്ട് ഡെഡ്‌ലൈനുകൾ. അർധരാത്രിയിലെ ക്ലയന്റ് മീറ്റിംഗുകൾ. ടീമിലെ സമ്മർദ്ദങ്ങൾ. മേലധികാരികളുടെ നിരന്തരമായ ഫോൺകോളുകൾ.

ഉറക്കം കുറഞ്ഞു.

ചിരി കുറഞ്ഞു.

മനസ്സമാധാനം പൂർണമായും നഷ്ടപ്പെട്ടു.

പണം ധാരാളമുണ്ടായിരുന്നെങ്കിലും, ചെയ്യുന്ന ജോലിയിൽ ഒരു നിമിഷത്തെ സന്തോഷംപോലും കണ്ടെത്താൻ വിഷ്ണുവിന് കഴിഞ്ഞിരുന്നില്ല.

യന്ത്രങ്ങളെപ്പോലെ ജോലി ചെയ്യുന്ന ആ കോർപ്പറേറ്റ് ജീവിതം പതിയെ അവന്റെ ഉള്ളിലെ മനുഷ്യനെ തന്നെ വിഴുങ്ങുകയായിരുന്നു.

ആ സമ്മർദ്ദത്തിന്റെയും ശൂന്യതയുടെയും ഒരു ഭാഗം അവൻ തീർത്തത് സ്വന്തം അച്ഛനോടുള്ള അമർഷമായിരുന്നു.

വീട്ടിലേക്ക് വരുമ്പോഴൊക്കെ അച്ഛന്റെ വസ്ത്രങ്ങളിൽനിന്നും മുറിയിൽനിന്നും ഉയരുന്ന ചന്ദനത്തിന്റെയും തുളസിയുടെയും എള്ളിന്റെയും മണം അവനെ അസ്വസ്ഥനാക്കും.

ഒരു സന്ധ്യയിൽ, ചോറുണ്ണുന്നതിനിടയിൽ വിഷ്ണു പെട്ടെന്ന് പാത്രം തള്ളി നീക്കി.

"അച്ഛാ... നിങ്ങളീ പണി നിർത്തിക്കൂടെ?"

ഗോവിന്ദൻ ഒന്നും പറഞ്ഞില്ല.

"നാട്ടുകാരുടെ മൃതദേഹം പൂജിച്ചു നടക്കുന്നതാണോ ഒരു ജോലി? നഗരത്തിൽ എന്റെ സുഹൃത്തുക്കളുടെ മുന്നിൽ അച്ഛന്റെ ജോലി പറയാൻ തന്നെ എനിക്ക് നാണക്കേടാണ്!"

ഗോവിന്ദൻ പതുക്കെ മകനെ നോക്കി.

"ഞാൻ മാസം എത്ര ലക്ഷങ്ങളാണ് സമ്പാദിക്കുന്നതെന്ന് അറിയാമോ? എന്നിട്ടും എന്തിനാണ് നിങ്ങൾ ഈ പഴഞ്ചൻ തൊഴിലും ചുമന്ന് നടക്കുന്നത്?"

മുറിയിൽ കുറച്ചുനേരം നിശ്ശബ്ദത മാത്രം.

ഗോവിന്ദൻ തന്റെ വിറയ്ക്കുന്ന കൈകളിലേക്ക് നോക്കി.

പിന്നെ പതുക്കെ എഴുന്നേറ്റ് മകന്റെ അരികിലെത്തി.

അവന്റെ തോളിൽ കൈവെച്ചു.

"മകനേ..."

ശബ്ദത്തിൽ യാതൊരു ദേഷ്യവുമില്ലായിരുന്നു.

"ബാങ്ക് ബാലൻസല്ല ജീവിതത്തിന്റെ മുഴുവൻ നിധിയും."

വിഷ്ണു മുഖമുയർത്തി നോക്കി.

"ഇത് വെറുമൊരു തൊഴിൽ മാത്രമല്ലടാ. മരിച്ചവരെ അവസാനമായി ആദരിച്ച് യാത്രയാക്കുക... ജീവിച്ചിരിക്കുന്നവരുടെ നെഞ്ചിലെ തീ അണയ്ക്കുക... ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടവനെ നഷ്ടപ്പെടുമ്പോൾ, അവന്റെ കൈപിടിച്ച് അവസാനവഴിയിലൂടെ കൂടെ നടക്കുക..."

ഗോവിന്ദന്റെ ശബ്ദം പതുക്കെ ഇടറി.

"അത് എല്ലാവർക്കും കിട്ടുന്ന നിയോഗമല്ല."

അവൻ ഒന്നു നിശ്ശബ്ദനായി.

"ചേന്നൻ മുത്തശ്ശനും വേലു അപ്പൂപ്പനും എനിക്കും കിട്ടിയ ആദരവാണിത്."

വിഷ്ണു പരിഹാസത്തോടെ ചിരിച്ചു.

"എന്റെ ജോലി പ്രോഗ്രാമിംഗാണ്, അച്ഛാ. ഈ പഴഞ്ചൻ അന്ധവിശ്വാസങ്ങളൊന്നുമല്ല."

അവൻ മുറിയിലേക്ക് കയറി വാതിൽ ശക്തമായി അടച്ചു.

വാതിലിന് പുറത്ത് ഗോവിന്ദൻ കുറച്ചുനേരം അനങ്ങാതെ നിന്നു.


വിഷ്ണുവിന്റെ പ്രണയിനിയായിരുന്നു അനഘ.

അവളും അതേ ഐ.ടി. മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

നഗരജീവിതത്തിന്റെ തിരക്കുകളിലും സ്വപ്നങ്ങളിലും ജീവിച്ചിരുന്ന അവൾക്കും നാട്ടിൻപുറത്തെ ആചാരങ്ങളും മരണാനന്തര കർമങ്ങളും ഏറെ അന്യമായിരുന്നു.

എങ്കിലും വിഷ്ണുവിനോടുള്ള അവളുടെ സ്നേഹത്തിന് അതിരുകളില്ലായിരുന്നു.

ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെ അവരുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

അനഘയുടെ അച്ഛൻ ശേഖരൻ പിള്ളയ്ക്കും ഗോവിന്ദനും തമ്മിൽ വർഷങ്ങളായുള്ള ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വിവാഹം രണ്ടു കുടുംബങ്ങളുടെയും സന്തോഷമായിരുന്നു.

മകന്റെ ഉള്ളിലെ അമർഷം ഒരുനാൾ മാറുമെന്ന് ഗോവിന്ദൻ വിശ്വസിച്ചിരുന്നു.

ആ അവസരവും അധികം വൈകാതെ വന്നു.

ഒരു ദിവസം നെല്ലിപ്പറമ്പിലെ മാധവിയമ്മ മരിച്ചു.

വാർത്ത അറിഞ്ഞ് ഗോവിന്ദൻ അവിടേക്ക് പോകുമ്പോൾ വിഷ്ണുവിനെയും ഒപ്പം കൂട്ടി.

"എന്തിനാ അച്ഛാ എന്നെ കൊണ്ടുപോകുന്നത്?"

"നീ കുട്ടിയായിരുന്നപ്പോൾ എന്റെ കൂടെ എത്രയോ കർമങ്ങൾക്ക് വന്നിട്ടുണ്ട്. ഇന്ന് ഒന്നും ചെയ്യണ്ട. ഒന്ന് കണ്ടുനിൽക്കുകയെങ്കിലും ചെയ്യ്."

മനസ്സില്ലാമനസ്സോടെ വിഷ്ണു അച്ഛന്റെ പിന്നാലെ നടന്നു.

മരണവീട്ടിലെ അന്തരീക്ഷം അവനെ അസ്വസ്ഥനാക്കി.

കരഞ്ഞുതളർന്ന ബന്ധുക്കൾ.

നിശ്ശബ്ദമായി കിടക്കുന്ന മാധവിയമ്മ.

അവർക്കിടയിൽ ശാന്തനായി നിൽക്കുന്ന ഗോവിന്ദൻ.

അയാൾ  പീഠത്തിൽ ഇരുന്നു.

മാധവിയമ്മയുടെ മൂത്ത മകൻ രാജന് ചെയ്യേണ്ട ഓരോ കർമവും ശാന്തമായി പറഞ്ഞുകൊടുത്തു.

വിതുമ്പുന്ന രാജന്റെ കൈകൾ വിറച്ചപ്പോൾ ഗോവിന്ദൻ അവന്റെ തോളിൽ കൈവെച്ചു.

"വിറയ്ക്കരുത് രാജാ... അമ്മയ്ക്കുവേണ്ടി നീ ചെയ്യേണ്ട അവസാന ധർമമാണിത്."

വിഷ്ണു അകലെനിന്ന് നോക്കിനിന്നു.

ഗോവിന്ദന്റെ കൈകളുടെ ഓരോ ചലനത്തിലും ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു.

ചെറുളളയും പൂവും തുളസിയും , മഞ്ഞളും അർപ്പിച്ചു. എള്ളും ചന്ദനവും ശുദ്ധജലവും ചേർത്ത് കർമങ്ങൾ പൂർത്തിയാക്കി. ഓരോ ഘട്ടവും ഗോവിന്ദൻ ശ്രദ്ധയോടെ നിർദേശിച്ചു.

ഒടുവിൽ രാജൻ മരിച്ച അമ്മയുടെ മുഖം മനസ്സിൽ ധ്യാനിച്ച് കൈകൾ തറയിൽ തൊട്ട് വണങ്ങി.

ആ നിമിഷം രാജന്റെ മുഖത്ത് തെളിഞ്ഞത് ഒരു അപൂർവമായ ആശ്വാസമായിരുന്നു.

വിഷ്ണു ആദ്യമായി അത് ശ്രദ്ധിച്ചു.

ഗോവിന്ദൻ മകന്റെ അരികിലെത്തി.

"വിഷ്ണൂ..."

അവൻ തിരിഞ്ഞുനോക്കി.

"മരണാനന്തര കർമം മരിച്ചവരോടുള്ള ആദരവ് മാത്രമല്ല. അവരെ യാത്രയാക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന അവസാനത്തെ ഉറപ്പുകൂടിയാണ്."

വിഷ്ണു ഒന്നും പറഞ്ഞില്ല.

പക്ഷേ, അച്ഛൻ ചെയ്ത ഓരോ കർമവും അവന്റെ ഓർമയിൽ എവിടെയോ പതിഞ്ഞുകിടന്നു.

ആഴ്ചകൾ കടന്നുപോയി.

നഗരത്തിലെ ജീവിതം പഴയതുപോലെ തന്നെ.

ഡെഡ്‌ലൈനുകൾ.

മീറ്റിംഗുകൾ.

സമ്മർദ്ദങ്ങൾ.

ഒരു രാത്രി കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ മുഴങ്ങിയത്.

അനഘ.

ഫോൺ എടുത്തപ്പോൾ അപ്പുറത്ത് കേട്ടത് പൊട്ടിക്കരച്ചിൽ മാത്രം.

"വിഷ്ണൂ..."

അവളുടെ ശബ്ദം വിറച്ചു.

"അച്ഛൻ... അച്ഛൻ പോയി വിഷ്ണൂ..."

വിഷ്ണുവിന്റെ ഹൃദയം ഒന്ന് നിലച്ചുപോയതുപോലെ തോന്നി.

"എന്താ... എന്താ സംഭവിച്ചത്?"

"ഹൃദയാഘാതമായിരുന്നു..."

ഫോൺ കൈയിൽനിന്ന് വഴുതിപ്പോകുമെന്നു തോന്നി.

ശേഖരൻ പിള്ള.

അനഘയുടെ അച്ഛൻ.

പക്ഷേ, വിഷ്ണുവിന് അദ്ദേഹം അതിലേറെ ആയിരുന്നു.

സ്വന്തം അച്ഛനെപ്പോലെ സ്നേഹിച്ച മനുഷ്യൻ.


വിഷ്ണു ഓടിയെത്തുമ്പോൾ ആ വീട് മുഴുവൻ കരച്ചിലിലായിരുന്നു.

അനഘ തകർന്നിരുന്നു.

അവളുടെ അമ്മയുടെ കണ്ണുകളിൽ  വിഷാദം. 

ബന്ധുക്കൾക്ക് എന്തുചെയ്യണമെന്നറിയില്ല.

നഗരത്തിലെ ആ വീട്ടിൽ മരണാനന്തര കർമങ്ങളെക്കുറിച്ച് അറിവുള്ള ഒരാൾപോലുമുണ്ടായിരുന്നില്ല.

അപ്പോഴാണ് ഗോവിന്ദൻ അവിടെയെത്തിയത്.

പക്ഷേ, ദീർഘയാത്രയും വാർധക്യവും അയാളെ തളർത്തിയിരുന്നു.

കൈകൾ ശക്തമായി വിറയ്ക്കുന്നു.

നിൽക്കാൻ പോലും ബുദ്ധിമുട്ട്.

നാട്ടുകാരായ കാരണവന്മാർ ചുറ്റും കൂടി.

"ഗോവിന്ദന് വയ്യല്ലോ..."

ഒരാൾ പതുക്കെ പറഞ്ഞു.

"ശേഖരന്റെ ആത്മാവിന് ശാന്തി കിട്ടാൻ ഇനി മരുമകനാകാൻ പോകുന്ന വിഷ്ണുവല്ലാതെ ആരുണ്ട്?"

വിഷ്ണു ഞെട്ടി.

"ഞാനോ?"

അവന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു.

"എനിക്ക് ഇതൊന്നും അറിയില്ല! ഞാൻ ഒരു ഐ.ടി. എഞ്ചിനീയറാണ്!"

അവൻ പിന്നോട്ടുമാറി.

അപ്പോഴാണ് ഒരു കാരണവർ അവന്റെ തോളിൽ കൈവെച്ചത്.

"നിന്റെ അച്ഛന്റെ ചോരയല്ലേ നീയും?"

വിഷ്ണു മിണ്ടാതെ നിന്നു.

"നിന്റെ മുത്തശ്ശന്മാരും അച്ഛനും ചെയ്ത പവിത്രമായ കുലധർമം നിഷേധിക്കരുത്, വിഷ്ണൂ."

അനഘ പതുക്കെ അവന്റെ അരികിലെത്തി.

കണ്ണുനീർ നിറഞ്ഞ കണ്ണുകളോടെ അവൾ അവന്റെ കൈകൾ പിടിച്ചു.

"വിഷ്ണൂ..."

അവളുടെ ശബ്ദം തകർന്നു.

."എന്റെ അച്ഛന് സമാധാനത്തോടെ യാത്രയാകണം. നീ അത് ചെയ്യണം, വിഷ്ണൂ..."

ആ വാക്കുകൾ അവന്റെ ഉള്ളിൽ എവിടെയോ ആഴത്തിൽ പതിച്ചു.

മുന്നിൽ കിടക്കുന്ന ശേഖരൻ പിള്ളയുടെ ശാന്തമായ മുഖം.

അരികിൽ കണ്ണീരോടെ നിൽക്കുന്ന അനഘ.

പിന്നിൽ വാർധക്യത്തിലും മകനെ വിശ്വസിച്ച് നോക്കുന്ന ഗോവിന്ദൻ.

അന്ന് മാധവിയമ്മയുടെ വീട്ടിൽ കണ്ട രംഗങ്ങൾ വിഷ്ണുവിന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

അവന്റെ അഹങ്കാരം.

ഉയർന്ന ശമ്പളത്തിന്റെ ഗർവം.

അച്ഛന്റെ തൊഴിലിനോടുണ്ടായിരുന്ന അപകർഷത.

എല്ലാം ആ നിമിഷം മഞ്ഞുപോലെ ഉരുകിപ്പോയി.

അവൻ പതുക്കെ മുന്നോട്ട് വന്നു.


കുളിച്ച് ശുദ്ധിയായി വിഷ്ണു പീഠത്തിൽ ഇരുന്നു.

ഗോവിന്ദൻ തളർന്ന ശരീരത്തോടെ അരികിൽ ഇരുന്നു.

വിറയ്ക്കുന്ന കൈ മകന്റെ തോളിൽ വെച്ചു.

"പേടിക്കണ്ട."

വിഷ്ണു അച്ഛനെ നോക്കി.

"മനസ്സ് ശാന്തമാക്കുക.  നിനക്കിതു ചെയുവാൻ കഴിയും "

ഗോവിന്ദന്റെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു .

"ഇന്ന് ശേഖരൻകുട്ടിയെ യാത്രയാക്കാനുള്ള നിയോഗം നിനക്കാണ്."

വിഷ്ണു കണ്ണടച്ചു.

അത്ഭുതം!

അച്ഛന്റെ ഓരോ വാക്കുകളും, ഓരോ ചലനവും, ഓരോ നിർദേശവും അവന്റെ ഓർമയിൽ തെളിഞ്ഞുവന്നു.

അവൻ ആവശ്യമായ സാധനങ്ങൾ ഒരുക്കി.

അനഘ ഈറനോടെ  അവന്റെ മുന്നിൽ ഇരുന്നു.

അച്ഛന്റെ അവസാന കർമങ്ങൾ ചെയ്യാൻ അവളുടെ കൈകൾ വിറച്ചിരുന്നു.

"പേടിക്കണ്ട," വിഷ്ണു പതുക്കെ പറഞ്ഞു.

അച്ഛൻ ഒരിക്കൽ പറഞ്ഞ അതേ വാക്കുകൾ.

അനഘ അവനെ നോക്കി.

വിഷ്ണു പറഞ്ഞുകൊടുത്തതുപോലെ അവൾ ഓരോ കർമവും ചെയ്തു.

പൂവും എള്ളും ചന്ദനവും ശുദ്ധജലവും അർപ്പിച്ചു.

ചന്ദനവെള്ളം ചുറ്റും തളിച്ചു.

അവസാനം ശേഖരൻ പിള്ളയുടെ മുഖം മനസ്സിൽ ധ്യാനിച്ച് അവൾ കൈകൾ കൂപ്പി തറയിൽ തൊട്ട് നമസ്കരിച്ചു.

അപ്പോൾ വിഷ്ണുവിന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി.

അത് ദുഃഖത്തിന്റെ കണ്ണീരായിരുന്നു.

പക്ഷേ, അതിനുള്ളിൽ ഒരു വിചിത്രമായ ആശ്വാസവുമുണ്ടായിരുന്നു.

ആ നിമിഷം അവന് മനസ്സിലായി—

ചില ജോലികൾക്ക് ശമ്പളം ലഭിക്കും.

ചില നിയോഗങ്ങൾക്ക് അനുഗ്രഹം മാത്രം ലഭിക്കും.

കർമങ്ങൾ പൂർത്തിയായപ്പോൾ ആ മുറിയിൽ പരന്നത് മരണത്തിന്റെ ഭയമല്ലായിരുന്നു.

ഒരു അപൂർവമായ ശാന്തതയായിരുന്നു.

വിഷ്ണു ചുറ്റും നോക്കി.

ഇത്രയും നാളും കമ്പ്യൂട്ടർ സ്ക്രീനുകൾക്കപ്പുറമാണ് ലോകമെന്ന് കരുതിയിരുന്ന അവൻ, ആദ്യമായി മനസ്സിലാക്കി—

മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വിടപറച്ചിലിന്റെയും ഒരു വലിയ ലോകം താൻ കാണാതെ പോയിരുന്നുവെന്ന്.

ഗോവിന്ദൻ പതുക്കെ എഴുന്നേറ്റു.

മകനെ ചേർത്തുപിടിച്ചു.

അവന്റെ കണ്ണുകളിൽ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു.

"നീ ഇന്ന് വലിയൊരു കാര്യം ചെയ്തു, വിഷ്ണൂ..."

ഗോവിന്ദന്റെ ശബ്ദം ഇടറി.

"നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം അവസാനിച്ചിട്ടില്ല."

വിഷ്ണു അച്ഛന്റെ മാറിലേക്ക് മുഖം ചേർത്തു.

ചന്ദനത്തിന്റെയും എള്ളിന്റെയും തുളസിയുടെയും ഗന്ധം അവൻ ആഴത്തിൽ ശ്വസിച്ചു.

ആ ഗന്ധം ഇന്നവന് പഴഞ്ചൻ ഗന്ധമായിരുന്നില്ല.

അത് അവന്റെ വേരുകളുടെ ഗന്ധമായിരുന്നു.

അവന്റെ അച്ഛന്റെ ഗന്ധമായിരുന്നു.

അവന്റെ സ്വന്തം തിരിച്ചറിവിന്റെ ഗന്ധമായിരുന്നു.

അനഘ അവന്റെ അരികിലെത്തി.

"എന്റെ അച്ഛന് സമാധാനത്തോടെ യാത്രയാകാൻ നീ സഹായിച്ചു."

അവൾ കണ്ണുനീർ തുടച്ചു.

"എനിക്ക് നിന്നിൽ അഭിമാനമുണ്ട്, വിഷ്ണൂ."

അവൻ അവളുടെ കൈ പിടിച്ചു.

മാസങ്ങൾ കടന്നുപോയി.

വലപ്പാട്ട് ഗ്രാമത്തിലെ ആ പഴയ തറവാട്ടുമുറ്റത്ത് വീണ്ടും പുലർച്ചെ മന്ത്രോച്ചാരണങ്ങൾ ഉയർന്നു.

പക്ഷേ, ഇത്തവണ ആ ശബ്ദത്തിൽ ഒരു പുതുമയുണ്ടായിരുന്നു.

ഗോവിന്ദന്റെ അരികിൽ മറ്റൊരു ശബ്ദം കൂടി.

വിഷ്ണുവിന്റെ ശബ്ദം.

നഗരത്തിലെ ജോലി പൂർണമായി അവൻ ഉപേക്ഷിച്ചു . ജീവിതത്തിന്റെ അർത്ഥം മാറ്റിമറിച്ചുകൊണ്ട് അവൻ തന്റെ വഴിയെ പുതുതായി തിരഞ്ഞെടുത്തു. അച്ഛന്റെ അരികിലിരുന്നു കർമങ്ങൾ പഠിച്ചു.

ചേന്നൻ മുത്തശ്ശനിൽനിന്ന് വേലു അപ്പൂപ്പനിലേക്കും, വേലുവിൽനിന്ന് ഗോവിന്ദനിലേക്കും എത്തിയ പാരമ്പര്യം ഇനി വിഷ്ണുവിലേക്കും ഒഴുകിത്തുടങ്ങി.

കവലയിലെ നാണുവിന്റെ ചായക്കടയിൽ ഇപ്പോൾ ഗോവിന്ദനോടൊപ്പം വിഷ്ണുവും പതിവുകാരനായിരുന്നു.

ഒരു ദിവസം ശാന്തിക്കാരൻ വാസുദേവൻ ചിരിച്ചുകൊണ്ട് ചോദിച്ചു:

"എന്താ വിഷ്ണൂ... ഈ അടിയന്തര കർമമാണോ എളുപ്പം, അതോ ആ വലിയ ശമ്പളമുള്ള കമ്പ്യൂട്ടർ പണിയാണോ?"

വിഷ്ണു ചിരിച്ചു.

കയ്യിലെ ചായക്കപ്പ് പതുക്കെ മേശപ്പുറത്ത് വെച്ചു.

"കമ്പ്യൂട്ടർ കോഡിലെ തെറ്റ് തിരുത്താൻ ലക്ഷങ്ങൾ കിട്ടിയേക്കാം, വാസുദേവേട്ടാ..."

അവൻ ഒന്നു നിശ്ശബ്ദനായി.

"പക്ഷേ, അവിടെ നഷ്ടപ്പെട്ട മനസ്സിന്റെ ശാന്തി എനിക്ക് തിരികെ കിട്ടുന്നത് ഇവിടെ ഒരു മനുഷ്യനെ സ്നേഹത്തോടെ യാത്രയാക്കുമ്പോഴാണ്."

ചായക്കടയിൽ വീണ്ടും ചിരി പടർന്നു.

ഗോവിന്ദൻ മകനെ നോക്കി.

ആ മുഖത്ത് ഒരു അച്ഛന് മാത്രം അറിയാവുന്ന അഭിമാനത്തിന്റെ പ്രകാശമുണ്ടായിരുന്നു.

അരികിൽ, കർമങ്ങൾക്കാവശ്യമായ പൂക്കൾ ഒരുക്കിവെച്ച് അനഘയും നിന്നിരുന്നു.

അവൾ വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു.

തുളസിത്തറയ്ക്കരികിലൂടെ ഒരു കുളിർക്കാറ്റ് കടന്നുപോയി.

ചന്ദനത്തിന്റെയും രാമച്ചത്തിന്റെയും നനഞ്ഞ മണ്ണിന്റെയും ഗന്ധം വീണ്ടും മുറ്റമാകെ നിറഞ്ഞു.

വിഷ്ണു കണ്ണുകളടച്ച് ആ ഗന്ധം ആഴത്തിൽ ശ്വസിച്ചു.

അവന് അപ്പോൾ മനസ്സിലായി—

ചില വഴികൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല.
ചില വഴികൾ നമ്മളെ തേടിയെത്തുന്നതാണ്.

അതാണ് നിയോഗം.

പണം നൽകാത്ത സമ്പത്ത്.

ശമ്പളപ്പട്ടികയിൽ രേഖപ്പെടുത്താത്ത പ്രതിഫലം.

ഒരു മനുഷ്യന്റെ അവസാനയാത്രയിൽ കൂടെനിൽക്കുമ്പോൾ ലഭിക്കുന്ന മനസ്സമാധാനം.

ചേന്നൻ മുത്തശ്ശനിൽനിന്ന് വേലു അപ്പൂപ്പനിലേക്കും, വേലുവിൽനിന്ന് ഗോവിന്ദനിലേക്കും, ഗോവിന്ദനിൽനിന്ന് വിഷ്ണുവിലേക്കും...

ഒരു കുലധർമം വീണ്ടും ജനിച്ചു.

വലപ്പാട്ടിന്റെ തുളസിത്തറയിൽനിന്നുയർന്ന ആ പുണ്യഗന്ധം പോലെ, തലമുറകളിലൂടെ ആ നിയോഗവും ഇനി തുടർന്നുകൊണ്ടേയിരുന്നു.