2026 ഓഗസ്റ്റ് 22, ശനിയാഴ്‌ച

നിയോഗം


നിയോഗം

വലപ്പാട്ട് ഗ്രാമത്തിന്റെ തെക്കേ അറ്റത്ത്, കാലത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞുനിൽക്കുന്ന ഒരു പഴയ തറവാടുണ്ടായിരുന്നു. ആ തറവാട്ടുമുറ്റത്തിന്റെ നടുവിൽ, ചെറിയൊരു തുളസിത്തറ. പുലർച്ചെ നേരങ്ങളിൽ അവിടെനിന്നുയരുന്ന ഗന്ധത്തിന് എന്തോ ഒരു അപൂർവമായ വിശുദ്ധിയുണ്ടായിരുന്നു—നനഞ്ഞ മണ്ണിന്റെ മണം, കുളിർക്കാറ്റിന്റെ തണുപ്പ്, വിറകുപുകയുടെ നേർത്ത ഗന്ധം, രാമച്ചത്തിന്റെ സുഗന്ധം, ചന്ദനത്തിന്റെ മൃദുസൗരഭ്യം... എല്ലാം ഒന്നുചേർന്നൊരു ഗന്ധം.

പുലർച്ചെ അഞ്ചുമണിയോടെ ആ മുറ്റത്തുനിന്നുയരുന്ന മന്ത്രോച്ചാരണങ്ങൾ ഉറക്കമുണരുന്ന ഗ്രാമത്തിന് എക്കാലത്തും ഒരു പുണ്യകാവലായിരുന്നു.

ആ നാട്ടിൻപുറത്തെ ഓരോ വിടപറച്ചിലിനും, ഓരോ ആത്മാവിന്റെയും നിശ്ശബ്ദ യാത്രയ്ക്കും സാക്ഷിയായി തെക്കേപ്പറമ്പിൽ ഒരാളുണ്ടായിരുന്നു—ഗോവിന്ദൻ.

വലപ്പാട്ടിലെ അവസാനത്തെ ചീതേൻ.

ചീതേൻ എന്നത് കേവലം മരണാനന്തര കർമങ്ങൾ ചെയ്യുന്ന ഒരാളല്ല. മരിച്ചുപോയവരുടെ ആത്മാവിനും, അവരെ വിട്ടുപിരിയാൻ കഴിയാതെ വേദനിക്കുന്ന ജീവിച്ചിരിക്കുന്നവർക്കുമിടയിൽ ഒരു പുണ്യപാലം തീർക്കുന്നവനാണ് അയാൾ.

ചേന്നൻ മുത്തശ്ശനിൽനിന്ന് വേലു അപ്പൂപ്പനിലേക്കും, വേലു അപ്പൂപ്പനിൽനിന്ന് ഗോവിന്ദനിലേക്കും തലമുറകളിലൂടെ കൈമാറിവന്ന അപൂർവമായൊരു കുലധർമം.

വലപ്പാട്ടുകാർക്ക് ഓർമവെച്ച കാലം മുതൽ മരണാന്തര കർമങ്ങൾക്ക് ഈ തറവാട്ടിലെ ആണുങ്ങളുടെ സാന്നിധ്യം അനിവാര്യമായിരുന്നു.

നാട്ടുകാർക്കെല്ലാം ഗോവിന്ദൻ 'വല്യേട്ടനാ'യിരുന്നു.

ആനപ്പകൽ വെയിലിലും കറുത്ത തുണികൊണ്ടുള്ള ഓലക്കുടയും ചൂടി, മന്ദഗതിയിൽ നാട്ടുവഴികളിലൂടെ നടന്നുപോകുന്ന ഗോവിന്ദനെ കണ്ടാൽ ആളുകൾ ബഹുമാനത്തോടെ വഴിയൊഴിഞ്ഞുകൊടുക്കും.

"ഗോവിന്ദൻ ചേട്ടാ, കവലയിലെ കുമാരൻ നായരുടെ അടിയന്തരത്തിന് എന്നാ വരേണ്ടത്?"

വഴിയിൽവച്ച് ആരെങ്കിലും ചോദിച്ചാൽ ഗോവിന്ദൻ സാവധാനം കുടയൊന്ന് ചെരിച്ച്, തന്റെ കനത്ത ശബ്ദത്തിൽ പറയും:

"നാളെ രാവിലെ ഏഴരയ്ക്ക്. ചെറുളളയും പൂവും തുളസിയും , മഞ്ഞളും നാളികേരവും പീഠവും , പലകയും ,   വാഴ ഇലകളും കരുതിക്കോണം."

മരണവീടുകളിലെ നിശ്ശബ്ദതയിലും തേങ്ങലുകളിലും ഗോവിന്ദൻ ഒരു തണൽമരമായിരുന്നു.

എന്നാൽ, സന്ധ്യയായാൽ കവലയിലെ നാണുവിന്റെ ചായക്കടയിൽ ഇരുന്ന് നാട്ടുകാരോടൊപ്പം പൊട്ടിച്ചിരിക്കുന്ന മറ്റൊരു ഗോവിന്ദനെയും കാണാമായിരുന്നു.

"ടാ ദാമോദരാ... ആ കട്ടൻചായ കുറച്ച് നല്ല മധുരത്തിൽ ഇടെടാ! ദിവസം മുഴുവൻ കയ്പുള്ള വിടപറച്ചിലുകൾ കണ്ടു നടക്കുവാ. എനിക്കെങ്കിലും കുറച്ച് മധുരം വേണ്ടേ?"

ഗോവിന്ദന്റെ വാക്കുകൾ കേട്ടാൽ ചായക്കടയിലാകെ ചിരിയുടെ പൂത്തിരി കത്തും.

പക്ഷേ, ആ ചിരിയുടെ മറവിൽ ഗോവിന്ദന്റെ ഉള്ളിൽ എന്നും ഒരു നെരിപ്പോടുണ്ടായിരുന്നു.

നഗരത്തിലെ ഹൈടെക് സിറ്റിയിലുള്ള ഒരു വൻകിട ഐ.ടി. കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു വിഷ്ണു.

മാസംതോറും അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന വലിയ ശമ്പളം. നഗരത്തിലെ ആഡംബര ജീവിതം. വിലകൂടിയ വസ്ത്രങ്ങൾ. . കോർപ്പറേറ്റ് ലോകത്തെ തിളക്കമുള്ള ജീവിതം.

പുറത്തുനിന്ന് നോക്കുന്നവർക്ക് അതൊരു സ്വപ്നജീവിതമായിരുന്നു.

പക്ഷേ, ആ തിളക്കത്തിനുള്ളിൽ വിഷ്ണു പതുക്കെ തകർന്നുകൊണ്ടിരിക്കുകയായിരുന്നു.

രാപ്പകലില്ലാതെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന ജീവിതം. ഒന്നിനുപിറകെ ഒന്നായി എത്തുന്ന പ്രോജക്ട് ഡെഡ്‌ലൈനുകൾ. അർധരാത്രിയിലെ ക്ലയന്റ് മീറ്റിംഗുകൾ. ടീമിലെ സമ്മർദ്ദങ്ങൾ. മേലധികാരികളുടെ നിരന്തരമായ ഫോൺകോളുകൾ.

ഉറക്കം കുറഞ്ഞു.

ചിരി കുറഞ്ഞു.

മനസ്സമാധാനം പൂർണമായും നഷ്ടപ്പെട്ടു.

പണം ധാരാളമുണ്ടായിരുന്നെങ്കിലും, ചെയ്യുന്ന ജോലിയിൽ ഒരു നിമിഷത്തെ സന്തോഷംപോലും കണ്ടെത്താൻ വിഷ്ണുവിന് കഴിഞ്ഞിരുന്നില്ല.

യന്ത്രങ്ങളെപ്പോലെ ജോലി ചെയ്യുന്ന ആ കോർപ്പറേറ്റ് ജീവിതം പതിയെ അവന്റെ ഉള്ളിലെ മനുഷ്യനെ തന്നെ വിഴുങ്ങുകയായിരുന്നു.

ആ സമ്മർദ്ദത്തിന്റെയും ശൂന്യതയുടെയും ഒരു ഭാഗം അവൻ തീർത്തത് സ്വന്തം അച്ഛനോടുള്ള അമർഷമായിരുന്നു.

വീട്ടിലേക്ക് വരുമ്പോഴൊക്കെ അച്ഛന്റെ വസ്ത്രങ്ങളിൽനിന്നും മുറിയിൽനിന്നും ഉയരുന്ന ചന്ദനത്തിന്റെയും തുളസിയുടെയും എള്ളിന്റെയും മണം അവനെ അസ്വസ്ഥനാക്കും.

ഒരു സന്ധ്യയിൽ, ചോറുണ്ണുന്നതിനിടയിൽ വിഷ്ണു പെട്ടെന്ന് പാത്രം തള്ളി നീക്കി.

"അച്ഛാ... നിങ്ങളീ പണി നിർത്തിക്കൂടെ?"

ഗോവിന്ദൻ ഒന്നും പറഞ്ഞില്ല.

"നാട്ടുകാരുടെ മൃതദേഹം പൂജിച്ചു നടക്കുന്നതാണോ ഒരു ജോലി? നഗരത്തിൽ എന്റെ സുഹൃത്തുക്കളുടെ മുന്നിൽ അച്ഛന്റെ ജോലി പറയാൻ തന്നെ എനിക്ക് നാണക്കേടാണ്!"

ഗോവിന്ദൻ പതുക്കെ മകനെ നോക്കി.

"ഞാൻ മാസം എത്ര ലക്ഷങ്ങളാണ് സമ്പാദിക്കുന്നതെന്ന് അറിയാമോ? എന്നിട്ടും എന്തിനാണ് നിങ്ങൾ ഈ പഴഞ്ചൻ തൊഴിലും ചുമന്ന് നടക്കുന്നത്?"

മുറിയിൽ കുറച്ചുനേരം നിശ്ശബ്ദത മാത്രം.

ഗോവിന്ദൻ തന്റെ വിറയ്ക്കുന്ന കൈകളിലേക്ക് നോക്കി.

പിന്നെ പതുക്കെ എഴുന്നേറ്റ് മകന്റെ അരികിലെത്തി.

അവന്റെ തോളിൽ കൈവെച്ചു.

"മകനേ..."

ശബ്ദത്തിൽ യാതൊരു ദേഷ്യവുമില്ലായിരുന്നു.

"ബാങ്ക് ബാലൻസല്ല ജീവിതത്തിന്റെ മുഴുവൻ നിധിയും."

വിഷ്ണു മുഖമുയർത്തി നോക്കി.

"ഇത് വെറുമൊരു തൊഴിൽ മാത്രമല്ലടാ. മരിച്ചവരെ അവസാനമായി ആദരിച്ച് യാത്രയാക്കുക... ജീവിച്ചിരിക്കുന്നവരുടെ നെഞ്ചിലെ തീ അണയ്ക്കുക... ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടവനെ നഷ്ടപ്പെടുമ്പോൾ, അവന്റെ കൈപിടിച്ച് അവസാനവഴിയിലൂടെ കൂടെ നടക്കുക..."

ഗോവിന്ദന്റെ ശബ്ദം പതുക്കെ ഇടറി.

"അത് എല്ലാവർക്കും കിട്ടുന്ന നിയോഗമല്ല."

അവൻ ഒന്നു നിശ്ശബ്ദനായി.

"ചേന്നൻ മുത്തശ്ശനും വേലു അപ്പൂപ്പനും എനിക്കും കിട്ടിയ ആദരവാണിത്."

വിഷ്ണു പരിഹാസത്തോടെ ചിരിച്ചു.

"എന്റെ ജോലി പ്രോഗ്രാമിംഗാണ്, അച്ഛാ. ഈ പഴഞ്ചൻ അന്ധവിശ്വാസങ്ങളൊന്നുമല്ല."

അവൻ മുറിയിലേക്ക് കയറി വാതിൽ ശക്തമായി അടച്ചു.

വാതിലിന് പുറത്ത് ഗോവിന്ദൻ കുറച്ചുനേരം അനങ്ങാതെ നിന്നു.


വിഷ്ണുവിന്റെ പ്രണയിനിയായിരുന്നു അനഘ.

അവളും അതേ ഐ.ടി. മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

നഗരജീവിതത്തിന്റെ തിരക്കുകളിലും സ്വപ്നങ്ങളിലും ജീവിച്ചിരുന്ന അവൾക്കും നാട്ടിൻപുറത്തെ ആചാരങ്ങളും മരണാനന്തര കർമങ്ങളും ഏറെ അന്യമായിരുന്നു.

എങ്കിലും വിഷ്ണുവിനോടുള്ള അവളുടെ സ്നേഹത്തിന് അതിരുകളില്ലായിരുന്നു.

ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെ അവരുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

അനഘയുടെ അച്ഛൻ ശേഖരൻ പിള്ളയ്ക്കും ഗോവിന്ദനും തമ്മിൽ വർഷങ്ങളായുള്ള ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വിവാഹം രണ്ടു കുടുംബങ്ങളുടെയും സന്തോഷമായിരുന്നു.

മകന്റെ ഉള്ളിലെ അമർഷം ഒരുനാൾ മാറുമെന്ന് ഗോവിന്ദൻ വിശ്വസിച്ചിരുന്നു.

ആ അവസരവും അധികം വൈകാതെ വന്നു.

ഒരു ദിവസം നെല്ലിപ്പറമ്പിലെ മാധവിയമ്മ മരിച്ചു.

വാർത്ത അറിഞ്ഞ് ഗോവിന്ദൻ അവിടേക്ക് പോകുമ്പോൾ വിഷ്ണുവിനെയും ഒപ്പം കൂട്ടി.

"എന്തിനാ അച്ഛാ എന്നെ കൊണ്ടുപോകുന്നത്?"

"നീ കുട്ടിയായിരുന്നപ്പോൾ എന്റെ കൂടെ എത്രയോ കർമങ്ങൾക്ക് വന്നിട്ടുണ്ട്. ഇന്ന് ഒന്നും ചെയ്യണ്ട. ഒന്ന് കണ്ടുനിൽക്കുകയെങ്കിലും ചെയ്യ്."

മനസ്സില്ലാമനസ്സോടെ വിഷ്ണു അച്ഛന്റെ പിന്നാലെ നടന്നു.

മരണവീട്ടിലെ അന്തരീക്ഷം അവനെ അസ്വസ്ഥനാക്കി.

കരഞ്ഞുതളർന്ന ബന്ധുക്കൾ.

നിശ്ശബ്ദമായി കിടക്കുന്ന മാധവിയമ്മ.

അവർക്കിടയിൽ ശാന്തനായി നിൽക്കുന്ന ഗോവിന്ദൻ.

അയാൾ  പീഠത്തിൽ ഇരുന്നു.

മാധവിയമ്മയുടെ മൂത്ത മകൻ രാജന് ചെയ്യേണ്ട ഓരോ കർമവും ശാന്തമായി പറഞ്ഞുകൊടുത്തു.

വിതുമ്പുന്ന രാജന്റെ കൈകൾ വിറച്ചപ്പോൾ ഗോവിന്ദൻ അവന്റെ തോളിൽ കൈവെച്ചു.

"വിറയ്ക്കരുത് രാജാ... അമ്മയ്ക്കുവേണ്ടി നീ ചെയ്യേണ്ട അവസാന ധർമമാണിത്."

വിഷ്ണു അകലെനിന്ന് നോക്കിനിന്നു.

ഗോവിന്ദന്റെ കൈകളുടെ ഓരോ ചലനത്തിലും ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു.

ചെറുളളയും പൂവും തുളസിയും , മഞ്ഞളും അർപ്പിച്ചു. എള്ളും ചന്ദനവും ശുദ്ധജലവും ചേർത്ത് കർമങ്ങൾ പൂർത്തിയാക്കി. ഓരോ ഘട്ടവും ഗോവിന്ദൻ ശ്രദ്ധയോടെ നിർദേശിച്ചു.

ഒടുവിൽ രാജൻ മരിച്ച അമ്മയുടെ മുഖം മനസ്സിൽ ധ്യാനിച്ച് കൈകൾ തറയിൽ തൊട്ട് വണങ്ങി.

ആ നിമിഷം രാജന്റെ മുഖത്ത് തെളിഞ്ഞത് ഒരു അപൂർവമായ ആശ്വാസമായിരുന്നു.

വിഷ്ണു ആദ്യമായി അത് ശ്രദ്ധിച്ചു.

ഗോവിന്ദൻ മകന്റെ അരികിലെത്തി.

"വിഷ്ണൂ..."

അവൻ തിരിഞ്ഞുനോക്കി.

"മരണാനന്തര കർമം മരിച്ചവരോടുള്ള ആദരവ് മാത്രമല്ല. അവരെ യാത്രയാക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന അവസാനത്തെ ഉറപ്പുകൂടിയാണ്."

വിഷ്ണു ഒന്നും പറഞ്ഞില്ല.

പക്ഷേ, അച്ഛൻ ചെയ്ത ഓരോ കർമവും അവന്റെ ഓർമയിൽ എവിടെയോ പതിഞ്ഞുകിടന്നു.

ആഴ്ചകൾ കടന്നുപോയി.

നഗരത്തിലെ ജീവിതം പഴയതുപോലെ തന്നെ.

ഡെഡ്‌ലൈനുകൾ.

മീറ്റിംഗുകൾ.

സമ്മർദ്ദങ്ങൾ.

ഒരു രാത്രി കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ മുഴങ്ങിയത്.

അനഘ.

ഫോൺ എടുത്തപ്പോൾ അപ്പുറത്ത് കേട്ടത് പൊട്ടിക്കരച്ചിൽ മാത്രം.

"വിഷ്ണൂ..."

അവളുടെ ശബ്ദം വിറച്ചു.

"അച്ഛൻ... അച്ഛൻ പോയി വിഷ്ണൂ..."

വിഷ്ണുവിന്റെ ഹൃദയം ഒന്ന് നിലച്ചുപോയതുപോലെ തോന്നി.

"എന്താ... എന്താ സംഭവിച്ചത്?"

"ഹൃദയാഘാതമായിരുന്നു..."

ഫോൺ കൈയിൽനിന്ന് വഴുതിപ്പോകുമെന്നു തോന്നി.

ശേഖരൻ പിള്ള.

അനഘയുടെ അച്ഛൻ.

പക്ഷേ, വിഷ്ണുവിന് അദ്ദേഹം അതിലേറെ ആയിരുന്നു.

സ്വന്തം അച്ഛനെപ്പോലെ സ്നേഹിച്ച മനുഷ്യൻ.


വിഷ്ണു ഓടിയെത്തുമ്പോൾ ആ വീട് മുഴുവൻ കരച്ചിലിലായിരുന്നു.

അനഘ തകർന്നിരുന്നു.

അവളുടെ അമ്മയുടെ കണ്ണുകളിൽ  വിഷാദം. 

ബന്ധുക്കൾക്ക് എന്തുചെയ്യണമെന്നറിയില്ല.

നഗരത്തിലെ ആ വീട്ടിൽ മരണാനന്തര കർമങ്ങളെക്കുറിച്ച് അറിവുള്ള ഒരാൾപോലുമുണ്ടായിരുന്നില്ല.

അപ്പോഴാണ് ഗോവിന്ദൻ അവിടെയെത്തിയത്.

പക്ഷേ, ദീർഘയാത്രയും വാർധക്യവും അയാളെ തളർത്തിയിരുന്നു.

കൈകൾ ശക്തമായി വിറയ്ക്കുന്നു.

നിൽക്കാൻ പോലും ബുദ്ധിമുട്ട്.

നാട്ടുകാരായ കാരണവന്മാർ ചുറ്റും കൂടി.

"ഗോവിന്ദന് വയ്യല്ലോ..."

ഒരാൾ പതുക്കെ പറഞ്ഞു.

"ശേഖരന്റെ ആത്മാവിന് ശാന്തി കിട്ടാൻ ഇനി മരുമകനാകാൻ പോകുന്ന വിഷ്ണുവല്ലാതെ ആരുണ്ട്?"

വിഷ്ണു ഞെട്ടി.

"ഞാനോ?"

അവന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു.

"എനിക്ക് ഇതൊന്നും അറിയില്ല! ഞാൻ ഒരു ഐ.ടി. എഞ്ചിനീയറാണ്!"

അവൻ പിന്നോട്ടുമാറി.

അപ്പോഴാണ് ഒരു കാരണവർ അവന്റെ തോളിൽ കൈവെച്ചത്.

"നിന്റെ അച്ഛന്റെ ചോരയല്ലേ നീയും?"

വിഷ്ണു മിണ്ടാതെ നിന്നു.

"നിന്റെ മുത്തശ്ശന്മാരും അച്ഛനും ചെയ്ത പവിത്രമായ കുലധർമം നിഷേധിക്കരുത്, വിഷ്ണൂ."

അനഘ പതുക്കെ അവന്റെ അരികിലെത്തി.

കണ്ണുനീർ നിറഞ്ഞ കണ്ണുകളോടെ അവൾ അവന്റെ കൈകൾ പിടിച്ചു.

"വിഷ്ണൂ..."

അവളുടെ ശബ്ദം തകർന്നു.

."എന്റെ അച്ഛന് സമാധാനത്തോടെ യാത്രയാകണം. നീ അത് ചെയ്യണം, വിഷ്ണൂ..."

ആ വാക്കുകൾ അവന്റെ ഉള്ളിൽ എവിടെയോ ആഴത്തിൽ പതിച്ചു.

മുന്നിൽ കിടക്കുന്ന ശേഖരൻ പിള്ളയുടെ ശാന്തമായ മുഖം.

അരികിൽ കണ്ണീരോടെ നിൽക്കുന്ന അനഘ.

പിന്നിൽ വാർധക്യത്തിലും മകനെ വിശ്വസിച്ച് നോക്കുന്ന ഗോവിന്ദൻ.

അന്ന് മാധവിയമ്മയുടെ വീട്ടിൽ കണ്ട രംഗങ്ങൾ വിഷ്ണുവിന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

അവന്റെ അഹങ്കാരം.

ഉയർന്ന ശമ്പളത്തിന്റെ ഗർവം.

അച്ഛന്റെ തൊഴിലിനോടുണ്ടായിരുന്ന അപകർഷത.

എല്ലാം ആ നിമിഷം മഞ്ഞുപോലെ ഉരുകിപ്പോയി.

അവൻ പതുക്കെ മുന്നോട്ട് വന്നു.


കുളിച്ച് ശുദ്ധിയായി വിഷ്ണു പീഠത്തിൽ ഇരുന്നു.

ഗോവിന്ദൻ തളർന്ന ശരീരത്തോടെ അരികിൽ ഇരുന്നു.

വിറയ്ക്കുന്ന കൈ മകന്റെ തോളിൽ വെച്ചു.

"പേടിക്കണ്ട."

വിഷ്ണു അച്ഛനെ നോക്കി.

"മനസ്സ് ശാന്തമാക്കുക.  നിനക്കിതു ചെയുവാൻ കഴിയും "

ഗോവിന്ദന്റെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു .

"ഇന്ന് ശേഖരൻകുട്ടിയെ യാത്രയാക്കാനുള്ള നിയോഗം നിനക്കാണ്."

വിഷ്ണു കണ്ണടച്ചു.

അത്ഭുതം!

അച്ഛന്റെ ഓരോ വാക്കുകളും, ഓരോ ചലനവും, ഓരോ നിർദേശവും അവന്റെ ഓർമയിൽ തെളിഞ്ഞുവന്നു.

അവൻ ആവശ്യമായ സാധനങ്ങൾ ഒരുക്കി.

അനഘ ഈറനോടെ  അവന്റെ മുന്നിൽ ഇരുന്നു.

അച്ഛന്റെ അവസാന കർമങ്ങൾ ചെയ്യാൻ അവളുടെ കൈകൾ വിറച്ചിരുന്നു.

"പേടിക്കണ്ട," വിഷ്ണു പതുക്കെ പറഞ്ഞു.

അച്ഛൻ ഒരിക്കൽ പറഞ്ഞ അതേ വാക്കുകൾ.

അനഘ അവനെ നോക്കി.

വിഷ്ണു പറഞ്ഞുകൊടുത്തതുപോലെ അവൾ ഓരോ കർമവും ചെയ്തു.

പൂവും എള്ളും ചന്ദനവും ശുദ്ധജലവും അർപ്പിച്ചു.

ചന്ദനവെള്ളം ചുറ്റും തളിച്ചു.

അവസാനം ശേഖരൻ പിള്ളയുടെ മുഖം മനസ്സിൽ ധ്യാനിച്ച് അവൾ കൈകൾ കൂപ്പി തറയിൽ തൊട്ട് നമസ്കരിച്ചു.

അപ്പോൾ വിഷ്ണുവിന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി.

അത് ദുഃഖത്തിന്റെ കണ്ണീരായിരുന്നു.

പക്ഷേ, അതിനുള്ളിൽ ഒരു വിചിത്രമായ ആശ്വാസവുമുണ്ടായിരുന്നു.

ആ നിമിഷം അവന് മനസ്സിലായി—

ചില ജോലികൾക്ക് ശമ്പളം ലഭിക്കും.

ചില നിയോഗങ്ങൾക്ക് അനുഗ്രഹം മാത്രം ലഭിക്കും.

കർമങ്ങൾ പൂർത്തിയായപ്പോൾ ആ മുറിയിൽ പരന്നത് മരണത്തിന്റെ ഭയമല്ലായിരുന്നു.

ഒരു അപൂർവമായ ശാന്തതയായിരുന്നു.

വിഷ്ണു ചുറ്റും നോക്കി.

ഇത്രയും നാളും കമ്പ്യൂട്ടർ സ്ക്രീനുകൾക്കപ്പുറമാണ് ലോകമെന്ന് കരുതിയിരുന്ന അവൻ, ആദ്യമായി മനസ്സിലാക്കി—

മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വിടപറച്ചിലിന്റെയും ഒരു വലിയ ലോകം താൻ കാണാതെ പോയിരുന്നുവെന്ന്.

ഗോവിന്ദൻ പതുക്കെ എഴുന്നേറ്റു.

മകനെ ചേർത്തുപിടിച്ചു.

അവന്റെ കണ്ണുകളിൽ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു.

"നീ ഇന്ന് വലിയൊരു കാര്യം ചെയ്തു, വിഷ്ണൂ..."

ഗോവിന്ദന്റെ ശബ്ദം ഇടറി.

"നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം അവസാനിച്ചിട്ടില്ല."

വിഷ്ണു അച്ഛന്റെ മാറിലേക്ക് മുഖം ചേർത്തു.

ചന്ദനത്തിന്റെയും എള്ളിന്റെയും തുളസിയുടെയും ഗന്ധം അവൻ ആഴത്തിൽ ശ്വസിച്ചു.

ആ ഗന്ധം ഇന്നവന് പഴഞ്ചൻ ഗന്ധമായിരുന്നില്ല.

അത് അവന്റെ വേരുകളുടെ ഗന്ധമായിരുന്നു.

അവന്റെ അച്ഛന്റെ ഗന്ധമായിരുന്നു.

അവന്റെ സ്വന്തം തിരിച്ചറിവിന്റെ ഗന്ധമായിരുന്നു.

അനഘ അവന്റെ അരികിലെത്തി.

"എന്റെ അച്ഛന് സമാധാനത്തോടെ യാത്രയാകാൻ നീ സഹായിച്ചു."

അവൾ കണ്ണുനീർ തുടച്ചു.

"എനിക്ക് നിന്നിൽ അഭിമാനമുണ്ട്, വിഷ്ണൂ."

അവൻ അവളുടെ കൈ പിടിച്ചു.

മാസങ്ങൾ കടന്നുപോയി.

വലപ്പാട്ട് ഗ്രാമത്തിലെ ആ പഴയ തറവാട്ടുമുറ്റത്ത് വീണ്ടും പുലർച്ചെ മന്ത്രോച്ചാരണങ്ങൾ ഉയർന്നു.

പക്ഷേ, ഇത്തവണ ആ ശബ്ദത്തിൽ ഒരു പുതുമയുണ്ടായിരുന്നു.

ഗോവിന്ദന്റെ അരികിൽ മറ്റൊരു ശബ്ദം കൂടി.

വിഷ്ണുവിന്റെ ശബ്ദം.

നഗരത്തിലെ ജോലി പൂർണമായി അവൻ ഉപേക്ഷിച്ചു . ജീവിതത്തിന്റെ അർത്ഥം മാറ്റിമറിച്ചുകൊണ്ട് അവൻ തന്റെ വഴിയെ പുതുതായി തിരഞ്ഞെടുത്തു. അച്ഛന്റെ അരികിലിരുന്നു കർമങ്ങൾ പഠിച്ചു.

ചേന്നൻ മുത്തശ്ശനിൽനിന്ന് വേലു അപ്പൂപ്പനിലേക്കും, വേലുവിൽനിന്ന് ഗോവിന്ദനിലേക്കും എത്തിയ പാരമ്പര്യം ഇനി വിഷ്ണുവിലേക്കും ഒഴുകിത്തുടങ്ങി.

കവലയിലെ നാണുവിന്റെ ചായക്കടയിൽ ഇപ്പോൾ ഗോവിന്ദനോടൊപ്പം വിഷ്ണുവും പതിവുകാരനായിരുന്നു.

ഒരു ദിവസം ശാന്തിക്കാരൻ വാസുദേവൻ ചിരിച്ചുകൊണ്ട് ചോദിച്ചു:

"എന്താ വിഷ്ണൂ... ഈ അടിയന്തര കർമമാണോ എളുപ്പം, അതോ ആ വലിയ ശമ്പളമുള്ള കമ്പ്യൂട്ടർ പണിയാണോ?"

വിഷ്ണു ചിരിച്ചു.

കയ്യിലെ ചായക്കപ്പ് പതുക്കെ മേശപ്പുറത്ത് വെച്ചു.

"കമ്പ്യൂട്ടർ കോഡിലെ തെറ്റ് തിരുത്താൻ ലക്ഷങ്ങൾ കിട്ടിയേക്കാം, വാസുദേവേട്ടാ..."

അവൻ ഒന്നു നിശ്ശബ്ദനായി.

"പക്ഷേ, അവിടെ നഷ്ടപ്പെട്ട മനസ്സിന്റെ ശാന്തി എനിക്ക് തിരികെ കിട്ടുന്നത് ഇവിടെ ഒരു മനുഷ്യനെ സ്നേഹത്തോടെ യാത്രയാക്കുമ്പോഴാണ്."

ചായക്കടയിൽ വീണ്ടും ചിരി പടർന്നു.

ഗോവിന്ദൻ മകനെ നോക്കി.

ആ മുഖത്ത് ഒരു അച്ഛന് മാത്രം അറിയാവുന്ന അഭിമാനത്തിന്റെ പ്രകാശമുണ്ടായിരുന്നു.

അരികിൽ, കർമങ്ങൾക്കാവശ്യമായ പൂക്കൾ ഒരുക്കിവെച്ച് അനഘയും നിന്നിരുന്നു.

അവൾ വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു.

തുളസിത്തറയ്ക്കരികിലൂടെ ഒരു കുളിർക്കാറ്റ് കടന്നുപോയി.

ചന്ദനത്തിന്റെയും രാമച്ചത്തിന്റെയും നനഞ്ഞ മണ്ണിന്റെയും ഗന്ധം വീണ്ടും മുറ്റമാകെ നിറഞ്ഞു.

വിഷ്ണു കണ്ണുകളടച്ച് ആ ഗന്ധം ആഴത്തിൽ ശ്വസിച്ചു.

അവന് അപ്പോൾ മനസ്സിലായി—

ചില വഴികൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല.
ചില വഴികൾ നമ്മളെ തേടിയെത്തുന്നതാണ്.

അതാണ് നിയോഗം.

പണം നൽകാത്ത സമ്പത്ത്.

ശമ്പളപ്പട്ടികയിൽ രേഖപ്പെടുത്താത്ത പ്രതിഫലം.

ഒരു മനുഷ്യന്റെ അവസാനയാത്രയിൽ കൂടെനിൽക്കുമ്പോൾ ലഭിക്കുന്ന മനസ്സമാധാനം.

ചേന്നൻ മുത്തശ്ശനിൽനിന്ന് വേലു അപ്പൂപ്പനിലേക്കും, വേലുവിൽനിന്ന് ഗോവിന്ദനിലേക്കും, ഗോവിന്ദനിൽനിന്ന് വിഷ്ണുവിലേക്കും...

ഒരു കുലധർമം വീണ്ടും ജനിച്ചു.

വലപ്പാട്ടിന്റെ തുളസിത്തറയിൽനിന്നുയർന്ന ആ പുണ്യഗന്ധം പോലെ, തലമുറകളിലൂടെ ആ നിയോഗവും ഇനി തുടർന്നുകൊണ്ടേയിരുന്നു.










2026 ജൂൺ 27, ശനിയാഴ്‌ച

കുട്ടിക്കവിതകൾ





1. പഠനവും കളിയും

പഠിച്ചിടേണം ഉയർന്നിടാനായി,                                കളിച്ചിടേണം വളർന്നിടാനായി.                                          പഠിച്ചും കളിച്ചും രസിച്ചു നമ്മൾ,                       വളർന്നുയരേണം മനുഷ്യനാവാൻ! 

2. പൂമ്പാറ്റയും ചിന്തയും

പാറിപ്പറക്കുന്ന പൂമ്പാറ്റ പോലെ,                       ആകാശവീഥിയിൽ പറന്നിടേണം.                                 അതിനായ് നിനക്കീശ്വരൻ നൽകിയില്ലേ,                             ഉയർന്ന ചിന്ത തൻ നല്ല മാനസം!

3. ശിക്ഷയും രക്ഷയും

ശിക്ഷ കണ്ടു നീ ഭയന്നിടേണ്ട,                                                                 രക്ഷയാകും നിനക്കമ്മ പോലെ.                                                   നന്മ വരുത്തുവാൻ ശിക്ഷിച്ചതത്രയും,                       നൽവിളക്കായ് മാറും നിൻ ജന്മമാകെ!

4. ഈശ്വരനും പരിശ്രമവും

ഈശനെ വിളിച്ചു കരഞ്ഞിടാതെ,                                        ശ്രമിച്ചിടാൻ മനം ഉറച്ചിടേണം.                                 പരിശ്രമിക്കുക പുലരൊളി വോളവും,                                         ഭുജിച്ചിടാൻ കനി നിനക്കായ് ലഭിക്കും!

5. അന്നത്തിന്റെ വില

അമ്മ ചുട്ടൊരു നല്ല ദോശയൊരെണ്ണം,                            ഉണ്ണാതെ നീ തള്ളിക്കളഞ്ഞിടുമ്പോൾ;                                 ഓർത്തിടേണം നിനക്കു ചുറ്റും                                      അനേകർ അന്നത്തിനായ് അലയുന്നു നിത്യം!

6. മാതൃകയാക്കാം പുഴുവിനെ

പുഴുവിന്നു പൂമ്പാറ്റയാകാമെങ്കിൽ,                     ഉണ്ണിക്കുമുയരാം കൊടുമുടിയോളം.                                       ഈ ഭൂമിയിൽ നിന്നെ ജനപ്പിച്ചു ദൈവം,                             പഠിച്ചേറ്റം മിടുക്കനായ് തീർന്നിടാനല്ലേ? 

7. വാക്കിന്റെ മൂർച്ച

വാളല്ല ഉണ്ണി നിൻ സമരായുധം,                                       നല്ലൊരു വാക്കാണെന്നോർമ്മ വേണം. വാളിനേക്കാളുമേറെ മൂർച്ചയുണ്ടാകാം,                              സത്യം വിളമ്പുന്ന നിൻ വാക്കുകൾക്ക്! 

8. ഭയക്കേണ്ടത് എന്തിനെ?

പേടിക്കേണ്ടുണ്ണി നീ മരണമെന്ന സത്യത്തെ, മരണമതൊരിക്കലേ വന്നു ചേരൂ.                             ഭയപ്പെടേണം നീ ദുഷ്കീർത്തിയെപ്പൊഴും, ലോകമതോർത്തു നിന്നെ പഴിക്കാതിരിക്കാൻ! 

9. സത്യസന്ധമായ അധ്വാനം

ഉയർന്ന മന്ദിരത്തിൽ വാണിടിലും,                                          പരധനം കണ്ടു നീ കൊതിച്ചിടാതേ                                                          സ്വന്തം വിയർപ്പിനാൽ അന്നം ഭുജിച്ചാൽ,                      നിനക്കുറങ്ങാം  ശാന്ത ചിത്തമോടെ!

10. ജന്മസാഫല്യം

നീയീ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നോർക്കാൻ,                     നിൻ കഥയോ കവിതയോ ബാക്കിയാകണം.            ഒരാളെങ്കിലും അതോർത്തു പാടിയാൽ,                           ധന്യമായി നിന്റെ മാനുഷ ജന്മം!


2026 മാർച്ച് 19, വ്യാഴാഴ്‌ച

ദൂരവേദികളിൽ നിന്നു കെനിയൻ മണ്ണിലേക്ക്:

 ഇന്ത്യൻ മഹാസമുദ്രത്തിന്റെ തിരമാലകൾ നൂറ്റാണ്ടുകളായി കിഴക്കൻ ആഫ്രിക്കയുടെ തീരത്തെ തഴുകിക്കൊണ്ടിരുന്നു. ആ തിരമാലകളോടൊപ്പം തന്നെ കഥകളും വന്നിരുന്നു—വ്യാപാരത്തിന്റെ കഥകൾ, യാത്രകളുടെ കഥകൾ, പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങൾ.


ആ കഥയിൽ പ്രധാനമായി ഇടംപിടിച്ചത് ഇന്ത്യയിൽ നിന്നെത്തിയവരുടേതാണ്.


ആദ്യമായി എത്തിയത് ഗുജറാത്തിൽ നിന്നുള്ള വ്യാപാരികളായിരുന്നു. കാലാവസ്ഥയുടെ മാറ്റങ്ങൾ മനസ്സിലാക്കി, മൺസൂൺ കാറ്റുകളുടെ ദിശ അനുസരിച്ച് അവർ ചെറിയ കപ്പലുകളിൽ യാത്ര ചെയ്ത് മുംബൈ, കച്ച്ഛ്, കാതിയാവാർ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ ആഫ്രിക്കയുടെ തീരങ്ങളിലേക്കെത്തി. അവർ എത്തിയ പ്രധാന കേന്ദ്രങ്ങൾ മൊംബാസ പോലുള്ള തുറമുഖ നഗരങ്ങളായിരുന്നു. അവർ കൊണ്ടുവന്നത് വസ്ത്രങ്ങൾ, മസാലകൾ, ചെറുകിട വ്യാപാര സാധനങ്ങൾ—പകരം ഇവിടുത്തെ ഐവറി, ത്വക്ക്, കൃഷി ഉൽപ്പന്നങ്ങൾ എന്നിവയുമായി വ്യാപാരം നടത്തി.

ആദ്യകാലത്ത് ഇവർ സ്ഥിരതാമസമാക്കിയില്ല. അവർ വരുകയും പോകുകയും ചെയ്തു. എന്നാൽ സമയം കടന്നപ്പോൾ, ചിലർ ഇവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. ചെറിയ കടകൾ തുറന്നു—“ദുകാ” എന്ന് വിളിച്ചിരുന്ന ആ കടകൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാപാരത്തിന്റെ ഹൃദയമായി മാറി. അവിടെയാണ് അവർ സ്വദേശികളുമായി ബന്ധങ്ങൾ സ്ഥാപിച്ചത്. ഭാഷ മാറി, സംസ്കാരം കലർന്നുപോയി, എന്നാൽ അവരുടെ തിരിച്ചറിവ് നഷ്ടപ്പെട്ടില്ല.

പിന്നീട്, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പുതിയ അധ്യായം ആരംഭിച്ചു.

ഉഗാണ്ട റെയിൽവേ നിർമ്മാണത്തിനായി ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവന്നു. പഞ്ചാബിൽ നിന്നുള്ള സിഖുകൾ, ഗുജറാത്തികൾ, മറ്റു ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ—എല്ലാവരും കഠിന സാഹചര്യങ്ങളിൽ ജോലി ചെയ്തു. കാടുകളും കാട്ടുമൃഗങ്ങളും രോഗങ്ങളും അവരുടെ ജീവിതം വെല്ലുവിളിച്ചു. ചിലർ ആ യാത്രയിൽ ജീവൻ നഷ്ടപ്പെടുത്തി. എന്നാൽ അവരുടെ പരിശ്രമം കിഴക്കൻ ആഫ്രിക്കയുടെ ഗതാഗതവും സാമ്പത്തികവും മാറ്റിമറിച്ചു.

റെയിൽവേ പൂർത്തിയായപ്പോൾ, പലരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. അവർ ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു. അവർ പുതിയ ജീവിതം തുടങ്ങി—ചിലർ വ്യാപാരത്തിലേക്ക് തിരിഞ്ഞു, ചിലർ കച്ചവടം, കരകൗശലങ്ങൾ, സേവന മേഖലകളിൽ പ്രവേശിച്ചു.

കാലക്രമേണ, അവരുടെ സമൂഹം വളർന്നു.

ഹിന്ദുക്കൾ ക്ഷേത്രങ്ങൾ പണിതു—ആ ക്ഷേത്രങ്ങൾ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായി മാത്രം നിന്നില്ല, സംസ്കാരത്തിന്റെ അടിത്തറയായി മാറി. അവിടെ ഉത്സവങ്ങൾ ആഘോഷിച്ചു, കുട്ടികൾക്ക് ഭാഷയും പാരമ്പര്യവും പഠിപ്പിച്ചു. സിഖുകൾ ഗുരുദ്വാരങ്ങൾ സ്ഥാപിച്ചു—അവിടെ എല്ലാവർക്കും ഭക്ഷണം നൽകുന്ന ലംഗർ സമ്പ്രദായം സമൂഹ ഐക്യത്തിന്റെ പ്രതീകമായി.

മലയാളികൾ പിന്നീട് എത്തിയവരാണ്—പ്രധാനമായും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ. അവർ ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, പ്രൊഫഷണലുകൾ ആയി ഇവിടെ സേവനം ചെയ്തു. അവരുടെ സമൂഹം ചെറിയതായിരുന്നെങ്കിലും, അവർ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും വലിയ സംഭാവന നൽകി.

എന്നാൽ ഈ യാത്ര എളുപ്പമായിരുന്നില്ല.

ചില കാലങ്ങളിൽ രാഷ്ട്രീയവും സാമൂഹികവും മാറ്റങ്ങൾ ആശങ്കകൾ സൃഷ്ടിച്ചു. ചിലർക്ക് അവരുടെ സ്ഥാനം അനിശ്ചിതമായി തോന്നി. എന്നാൽ പലരും ഈ നാടിനെ തന്നെ സ്വന്തം വീടായി കണ്ടു. അവരുടെ മക്കൾ ഇവിടെ ജനിച്ചു വളർന്നു—അവർക്ക് ഇന്ത്യ ഒരു ഓർമ്മ മാത്രമായി, കെനിയയാണ് യഥാർത്ഥ മാതൃഭൂമി.

ഇന്ന്, അവരുടെ സംഭാവനകൾ കെനിയയുടെ സമ്പദ്‌വ്യവസ്ഥയിൽ വ്യക്തമാണ്.

ചെറിയ കടകളിൽ നിന്ന് വലിയ വ്യവസായങ്ങളിലേക്ക്—വ്യാപാരം, നിർമ്മാണം, ബാങ്കിംഗ്, വിദ്യാഭ്യാസം—എല്ലാ മേഖലയിലും അവർ പങ്കുവഹിച്ചു. അവർ ജോലി സൃഷ്ടിച്ചു, നികുതി നൽകി, സമൂഹ വികസനത്തിൽ പങ്കാളികളായി.

ഇത് ഒരു കുടിയേറ്റത്തിന്റെ കഥ മാത്രമല്ല.

ഇത് ഒരു മാറ്റത്തിന്റെ കഥയാണ്—വരവിന്റെ കഥയിൽ നിന്ന് സ്ഥിരതയുടെ കഥയിലേക്ക്. ഒരു പുതിയ നാടിനെ സ്വന്തം വീടാക്കി മാറ്റിയവരുടെ കഥ. അവരുടെ വേദനയും പരിശ്രമവും പ്രതീക്ഷയും ചേർന്ന ഒരു കഥ.

സൂര്യൻ വീണ്ടും അസ്തമിക്കുമ്പോൾ, ആ ഭൂമിയിൽ അനവധി കഥകൾ നിലനിൽക്കുന്നു. അവയിൽ ഒന്നാണ് ഈ കഥ—സമുദ്രം കടന്ന് വന്നവരും, ഭൂമിയിൽ വേരൂന്നിയവരും, ഒടുവിൽ “കെനിയൻ” എന്ന് വിളിക്കപ്പെടാൻ അഭിമാനിക്കുന്നവരുടെ കഥ.


2026 ഫെബ്രുവരി 1, ഞായറാഴ്‌ച

തലമുറകൾ


തലമുറകൾ

അദ്ധ്യായം ഒന്ന് : വ്രതം

ഗംഗാധരൻ പുലർച്ചെ കണ്ണുതുറക്കുന്നത് ക്ഷേത്രമണിയുടെ ശബ്ദം കേട്ടല്ല.
മണി മുഴങ്ങേണ്ട നിമിഷം തെറ്റിപ്പോകുമോ എന്ന ഉൾവിളി മൂലമുള്ള ഭയം തന്നെയാണ് അദ്ദേഹത്തെ ഉണർത്തുന്നത്.

സമയം തെറ്റുന്നത് ഒരു പിഴവല്ല.
ഒരു അപരാധമാണ്.

അത് ഒരു ശീലമല്ല.
ഒരു വ്രതമാണ്.
സ്വയം തന്നെ കെട്ടിയിട്ട ഒരു ശിക്ഷ.

പുഴക്കരയിലെ ആ പഴയ ഓട്‌വീട്ടിൽ, സൂര്യൻ കിഴക്കൻ ആകാശത്ത് മുഖം കാണിക്കുന്നതിന് മുമ്പേ, ഗംഗാധരൻ എഴുന്നേൽക്കും.
തണുത്ത വെള്ളത്തിൽ കുളി—ശരീരം വിറയ്ക്കണം.
വിറയൽ അച്ചടക്കത്തിന്റെ ഓർമ്മപ്പെടുത്തലാണ്.

മുടി പിന്നോട്ട് വാരിക്കെട്ടും.  ഭസ്മ പാട്ടയിൽ മുക്കിയ മുന്ന് വിരലുകൾ നെറ്റിയിൽ നീണ്ട കുറി വരയ്ക്കും .
വെളുത്ത മുണ്ട്—ഒരു ചുളിവിനും അനുമതിയില്ല.
ഇസ്തിരിയിട്ട ജുബ്ബ—അദ്ദേഹത്തിന്റെ ജീവിതം പോലെ നേരെ, വെട്ടിത്തിളങ്ങുന്നത്.

അറുപത് വർഷം അദ്ദേഹം പഠിച്ചതും , ജീവിച്ചതും പാഠപുസ്തകങ്ങൾ മാത്രമല്ല.
സമയബോധം.
അച്ചടക്കം.
ഭയം.

സ്കൂളിൽ ഗംഗാധരൻ “മാഷ്” ആയിരുന്നില്ല.
ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹത്തിന്റെ വിളിപ്പേര് “ഭീഷ്മർ” ആയിരുന്നു.

എണ്ണ തേച്ചു മിനുസപ്പെടുത്തിയ വില്ലുപോലെ വളയുന്ന ചൂരൽ ക്ലാസ് മുറിയുടെ മതിലിൽ തൂങ്ങി നിന്നത് അലങ്കാരത്തിനല്ല.അത് ഒരു മുന്നറിയിപ്പായിരുന്നു.
തെറ്റുകൾ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ മനസ്സിൽ പതിയൂ എന്നൊരു കാലത്തിന്റെ അവസാന പ്രതീകം.

“വാക്ക് പറഞ്ഞാൽ അതാണ് സത്യം.
സത്യം മാറിയാലും വാക്ക് മാറരുത്.”

അതാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചത്.
അത് തന്നെയാണ് അദ്ദേഹം ശ്വാസം പോലെ ജീവിച്ചത്.

അമ്മയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയ ദിവസം,
ഗംഗാധരൻ മറ്റൊരു വ്രതവും എടുത്തു.

വിവാഹമില്ല.
വിനോദമില്ല.
സ്വന്തം ജീവിതം—ഇങ്ങനെ തന്നേ, കൃത്യമായി, കടുപ്പത്തോടെ. കാല  ജീവിതത്തിൽ  സമയ ബന്ധനം ഇല്ലാതെ മരണം വരെയും ജീവിക്കണം എങ്കിൽ ഒരു കൂട്ടിന്റെ ആവശ്യം ഇല്ല . വിവാഹിതനായാൽ തന്റെ ചിട്ടകൾ  ചിലപ്പോൾ താളം തെറ്റിയേക്കാം. ഭാര്യയുടെ നിയന്ത്രണം . ആരും  അയാളോട് വിവാഹം കഴിക്കരുത് എന്ന് പറഞ്ഞിരുന്നില്ല . അതയാൾ സ്വയം എടുത്ത തീരുമാനം ആയിരുന്നു . ഗംഗാധരന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു . എല്ലാം വിറ്റു  തുലച്ചു  മാടമ്പി ജീവിതം കൊണ്ട് . അതെല്ലാം കണ്ടിട്ടായിരിക്കാം ജീവിതത്തിൽ ഒരു അച്ചടക്കം ആവശ്യം ഉണ്ടെന്നുള്ള തോന്നൽ അയാളിൽ ഉടലെടുത്തത് . അച്ചടക്കം ഇല്ലാത്ത ജീവിതം പന്നികളെ പോലെയാണ് . വെറുതെ പെറ്റുപെരുകി സമൂഹത്തിനു കൂടി ബാദ്ധ്യ്ത വരുത്തുവാൻ .

ഗ്രാമം അദ്ദേഹത്തെ ബഹുമാനിച്ചു.കുട്ടികൾ പേടിച്ചു.ചിലർ പുറകിൽ നിന്ന് ചിരിച്ചു.

പക്ഷേ ഗംഗാധരന് ഒരിക്കലും വിശദീകരണം ആവശ്യമുണ്ടായില്ല.അച്ചടക്കം വിശദീകരിക്കേണ്ട കാര്യമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

അദ്ധ്യായം രണ്ട് : മകൻ

വിവാഹിതനല്ലെങ്കിലും, ഗംഗാധരൻ എടുത്തു വളർത്തിയ മകനാണ് അർജുൻ.
അർജുൻ അയാളുടെ സഹോദരിയുടെ മകൻ ആയിരുന്നു . ഭർത്താവ് ഉപേക്ഷിച്ച് സഹോദരി അകാലത്തിൽ മരണപെട്ടപ്പോൾ അയാൾ അർജുന്  പിതാവായി. കാലം അങ്ങനെയാണല്ലോ ബന്ധങ്ങൾ വേണ്ട എന്ന് വച്ചാലും ചിലപ്പോൾ ഉഗ്ര വിഷമുള്ള പാമ്പിനെപ്പോലെ അത് തിരിച്ചു കൊത്തും .

അർജുൻ വളർന്നത് സ്‌നേഹവാക്കുകളിലൂടെയല്ല. നിയമങ്ങളിലൂടെയാണ്.

“ഇത് ചെയ്യണം.”
“അത് പാടില്ല.”
“എന്തുകൊണ്ടെന്ന് ചോദിക്കരുത്.”

വീട്ടിൽ അമ്മയില്ലെന്ന സത്യം അവന് ഒരു ശൂന്യതയായി തോന്നിയില്ല.
കാരണം, ഗംഗാധരൻ അതിനെ ഒരിക്കലും ഒരു കുറവായി അംഗീകരിച്ചില്ല.

“നിന്റെ അമ്മയുടെയും അച്ഛന്റെയും കടമ ഞാൻ തന്നെ നിറവേറ്റും.”

ആ വാക്കിൽ കരുണയില്ലായിരുന്നു.
അത് ഒരു ഉത്തരവായിരുന്നു.

അർജുൻ മിടുക്കനായി പഠിച്ചു .
കണക്കിലും ശാസ്ത്രത്തിലും മുന്നിൽ.
പക്ഷേ, സംശയിക്കാനുള്ള അവകാശം അവന് വീട്ടിൽ ഉണ്ടായിരുന്നില്ല.

നഗരത്തിലേക്ക് പഠിക്കാൻ പോയപ്പോഴാണ് അവൻ ആദ്യമായി മൃദുവായ മനുഷ്യരെ കണ്ടത്.
തെറ്റുകൾ തിരുത്തുന്നവരെ.
തീരുമാനങ്ങൾ മാറ്റുന്നവരെ.

“ഒരു തീരുമാനം എടുത്താൽ അതിൽ മരണം വരെ പിടിച്ചു നിൽക്കണോ?”

അച്ഛന്റെ ജീവിതം അവനെ അഭിമാനിപ്പിച്ചു.
അതേ സമയം, ആ ജീവിതം അവനെ ശ്വാസംമുട്ടിച്ചു.

അതുകൊണ്ടാണ് അവൻ വിവാഹം തെരഞ്ഞെടുത്തത്.
അത് ഒരു സ്ത്രീയിലേക്കുള്ള വഴിയല്ല.
ഒരു വ്യത്യസ്തമായ അറിവിലേക്കുള്ള പാത ആയിരുന്നു.

അച്ഛന്റെ നിയമങ്ങൾക്ക് പുറത്തുള്ള ഒരു ജീവിതം.

ഗംഗാധരൻ എതിര്‍ത്തില്ല.
അനുഗ്രഹിച്ചു എന്നും പറയാനാവില്ല.

ഒരു ഹെഡ്മാസ്റ്റർ ഫയൽ അടയ്ക്കുന്നതുപോലെ,
അദ്ദേഹം അത് അംഗീകരിച്ചു.
നിശ്ശബ്ദമായി.

അദ്ധ്യായം മൂന്ന് : പേരിന്റെ ഭാരം

“കൃഷ്ണ” എന്ന് പേരിട്ട ദിവസം തന്നെ ഗംഗാധരൻ പറഞ്ഞു:

“ഈ കുട്ടി ചോദ്യം ചെയ്യാൻ വിധിക്കപെട്ടവൻ ആണ്.”

കൃഷ്ണ വളർന്നത് മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും കാലത്താണ്.
പക്ഷേ, മുത്തശ്ശൻ പറഞ്ഞ മഹാഭാരതം അവന്റെ ഉള്ളിൽഒരു അഗ്നി പൊലെ ജ്വലിച്ചുകൊണ്ടിരുന്നു  

“ഭീഷ്മൻ എന്തുകൊണ്ട് എല്ലാം സഹിച്ചു?” മറ്റുള്ളവർക്ക് വേണ്ടി എന്തിനു ജീവിച്ചു . എന്തുകൊണ്ട് വിവാഹം കഴിക്കില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തു . എന്തുകൊണ്ട് അർഹിക്കപെട്ട രാജാധികാരം ത്യജിച്ചു . 
കൃഷ്ണ ചോദിച്ചു. “ധർമ്മം തെറ്റായാലും വാക്ക് പാലിക്കണോ?”

ഗംഗാധരൻ മറുപടി പറഞ്ഞു.
പക്ഷേ, ആദ്യമായി— അദ്ദേഹത്തിന്റെ മറുപടികൾ അദ്ദേഹത്തെയേയും തൃപ്തിപ്പെടുത്തിയില്ല.

ചൂരൽ കഷായം കൈയിൽ ഇല്ലാത്ത ഒരു സംവാദം.
അത് ഗംഗാധരന് അപരിചിതമായ ഒരു യുദ്ധഭൂമിയായിരുന്നു.

അദ്ധ്യായം നാല് : ശരശയ്യ

ആ  രാത്രി ഗംഗാധരന് ഉറങ്ങാൻ കഴിഞ്ഞില്ല.

ഭീഷ്മരുടെ ശരശയ്യ മനസ്സിൽ തെളിഞ്ഞു.
അമ്പുകൾ ശത്രുക്കൾ എയ്തതല്ല.
സ്വയം എടുത്ത വാഗ്ദാനങ്ങളായിരുന്നു.

“ഞാൻ കുട്ടികളെ ശിക്ഷിച്ചത് ശരിയായിരുന്നോ?”
“മകനോട് മൃദുവാകാമായിരുന്നില്ലേ?”

ആ ചോദ്യം—
അറുപത് വർഷങ്ങൾക്ക് ശേഷം—
ആദ്യമായി.

പുലർച്ചെ,
ക്ഷേത്രമണി മുഴങ്ങി.

അല്ല—
മുഴുങ്ങി കൊണ്ടിരുന്നു  പക്ഷേ ആ സമയത്ത്,
ഗംഗാധരൻ ഉണർന്നില്ല.

ആ മണി മുഴങ്ങിയ നിമിഷം, അയാൾ  ഗാഢ നിദ്രയിൽ ആയിരുന്നു.

അദ്ധ്യായം അഞ്ച് : തലമുറകൾ

കൃഷ്ണന്റെ  പ്രബന്ധം ഗംഗാധരൻ വീണ്ടും വീണ്ടും വായിച്ചു.

“മുത്തശ്ശൻ ഭീഷ്മനായി ജീവിച്ചു.
അച്ഛൻ അർജുനാനെ പോലെ സംശയിച്ചു.
ഞാൻ കൃഷ്ണനായി ചോദിക്കും.”

ഗംഗാധരൻ ഉറക്കെ ചിരിച്ചു. അത് പരാജയത്തിന്റെ ചിരിയല്ല.

ഒരു പഴയ ഹെഡ്മാസ്റ്റർ തന്റെ അവസാന പാഠം പഠിച്ച നിമിഷത്തിന്റെ ചിരിയായിരുന്നു.

ധർമ്മം മാറുന്നില്ല. പക്ഷേ, അതിലേക്കുള്ള വഴി—

ഓരോ തലമുറയും പുതിയ കൈപ്പടയിൽ എഴുതുന്നു.

ചൂരൽ കഷായമില്ലാതെ.




2025 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

അവസാനത്തെ വിത്ത്

 തുടർച്ചയായ വരൾച്ചയിൽ ഗ്രാമം വിട്ടുപോകുമ്പോഴും, മണ്ണിൽ ഉറച്ചുനിന്ന ഒരു വൃദ്ധൻ. അവൻ്റെ കൈയിലെ വിത്ത് വെറും വിശ്വാസമല്ല, വർഷങ്ങളായി പഠിച്ചറിഞ്ഞ മണ്ണിൻ്റെ രഹസ്യമായിരുന്നു. അവസാനത്തെ വിത്ത്, അത്ഭുതമായി മാറിയത് എങ്ങനെ?


തീവ്രമായ വരൾച്ച ഗ്രാമത്തെ വിഴുങ്ങിത്തുടങ്ങിയിട്ട് വർഷങ്ങളായി. 'കൈലാസനാഥ് പുരം' എന്ന അതിമനോഹരമായ ഗ്രാമം ഒരു പ്രേതാലയം പോലെയായി. പൊട്ടിത്തെറിച്ച നിലം, പൊടിപടരുന്ന കാറ്റ്, തങ്ങളുടെ മണ്ണിൽ പ്രതീക്ഷ നഷ്ടപ്പെട്ട കർഷകർ പട്ടണങ്ങളിലേക്ക് പലായനം ചെയ്തു.

അവിടെ അവശേഷിച്ച ഒരേയൊരു വൃദ്ധകർഷകനായിരുന്നു ഹരിലാൽ . തന്റെ  ഏക ആശ്രയമായ കൊച്ചുമകൻ രവിമാത്രമാണ് ഹരിക്കൊപ്പം അപ്പോഴും ആ മണ്ണിൽ പിടിച്ചുനിന്നത്.

ഒരു വേനൽസന്ധ്യയിൽ, പൊടി നിറഞ്ഞ കാറ്റ് മുറ്റത്തുകൂടി കടന്നുപോകുമ്പോൾ രവി, ഹരിയുടെ കയ്യിലെ വിത്തുകളുമായി കളിക്കുന്നത് കണ്ടു.

“അപ്പുപ്പാ,” രവി ചോദിച്ചു. “ഇക്കൊല്ലം മഴയില്ലെന്ന് കാലവർഷക്കണക്കുകൾ പറയുന്നു. നമ്മുടെ കിണറ്റിൽപോലും വെള്ളമില്ല. പിന്നെന്തിനാണ് ഈ വിത്തുകൾ സൂക്ഷിക്കുന്നത്?”

ഹരി മെല്ലെ ചിരിച്ചു. തന്റെ  കയ്യിലിരുന്ന ഉണങ്ങിയ വിത്തുകൾ അവൻ രവിയുടെ നേർക്ക് നീട്ടി. “രവി, ഇത് വെറും വിത്തല്ല. ഇതാണ് വിശ്വാസം.” “വിശ്വാസമോ? അതെങ്ങനെയാണ് അപ്പുപ്പാ?” “മോനേ, വിശ്വാസം എന്നത് മഴ പെയ്യാൻ പ്രാർത്ഥിക്കുന്നതല്ല. മഴയില്ലെങ്കിലും മണ്ണിൽ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നതാണ്. ഈ വിത്ത് വിതയ്ക്കുന്നതിലല്ല എന്റെ വിശ്വാസം, അടുത്ത മഴക്കാലത്തിനുവേണ്ടി ഈ മണ്ണിനെ ഒരുക്കി നിർത്തുന്നതിലാണ്.”

അടുത്ത ദിവസം, വൃദ്ധൻ വീണ്ടും വയലിലേക്കുപോയി. മറ്റെല്ലാവരും 'വെറുതെ' എന്ന് പറഞ്ഞ് ഉപേക്ഷിച്ച ആ പാഴ്നിലത്തിലേക്ക്.

ഹരിലാൽ പതിവുപോലെ കഠിനമായ നിലത്ത് വിത്ത് വിതച്ചില്ല. പകരം, അവൻ തന്റെ  അറിവും സാമർത്ഥ്യവും പ്രയോഗിച്ചു. ഏറ്റവും ഉണങ്ങിയ നിലത്തുപോലും ഈർപ്പം നിലനിർത്താൻ കഴിയുന്ന 'ഡീപ് പ്ലോയിംഗ്' (Deep Ploughing) എന്ന പരമ്പരാഗത രീതിയിൽ, അവൻ ഒരു ചെറിയ തുണ്ട് ഭൂമി ആഴത്തിൽ ഉഴുതുമറിച്ചു. എന്നിട്ട്, ചുറ്റും നിന്ന് ശേഖരിച്ച കരിയിലകളും ചപ്പുചവറുകളും കൊണ്ട് ആ മണ്ണിനെ കട്ടിയായി മൂടി (Mulching).

രവിക്ക് ആ കാഴ്ച വിചിത്രമായി തോന്നി. “ഈ മണ്ണ് ഇനി മരിച്ച മണ്ണാണ് അപ്പുപ്പാ. ഇതിനെ പുതപ്പിച്ചു കിടത്തിയിട്ടെന്ത് കാര്യം?”

ഹരിലാൽ മറുപടി പറഞ്ഞു: “മനുഷ്യൻ കൈവിട്ടാലും, മണ്ണ് ആരെയും കൈവിടില്ല. ഈ പുതപ്പ്, രാത്രിയിലെ തണുപ്പിൽ അന്തരീക്ഷത്തിൽ നിന്ന് കിട്ടുന്ന നേരിയ മഞ്ഞിൻ തുള്ളികളെപ്പോലും വലിച്ചെടുത്ത് വിത്തുകൾക്കായി കരുതിവെക്കും. നമ്മുടെ അവസാന വിത്ത്, അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്, ഈ വർഷത്തെ വിളവിനു വേണ്ടിയുള്ള അത്യാഗ്രഹമല്ല!”

ദിവസങ്ങൾ കടന്നുപോയി. ഹരിയുടെ ഒറ്റപ്പെട്ട തുണ്ടിൽ, മണ്ണിന്റെ മുകളിൽ അവൻന്റെ വിയർപ്പിന്റെ .  ഉപ്പു മാത്രമാണ് വീണത്. അവന്റെ ശരീരം ക്ഷീണിച്ചു, പക്ഷേ അയാളുടെ മനസ്സിൽ സംശയത്തിന്റെ ഒരു തരിപോലും ഉണ്ടായില്ല.

അയാളുടെ അടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ ബദരീനാഥ്  ഒരു ദിവസം നഗരത്തിലേക്ക് പോകാനായി സാധനങ്ങൾ ഒരുക്കി ചെയ്യുന്നതിനിടെ, ഹരിയുടെ വയലിലെ കാഴ്ച്ച കണ്ടു. എല്ലായിടത്തും വിണ്ടുകീറിയ മണ്ണായിട്ടും, ഹരി ഉഴുതുമറിച്ച ആ ചെറിയ തുണ്ട് ഭൂമി, ചുറ്റുമുള്ളതിനേക്കാൾ അൽപ്പം ഇരുണ്ടും മൃദുവുമായി കാണപ്പെട്ടു.

“ഈ മനുഷ്യന് ഭ്രാന്താണ്,” ബദരീനാഥ്  മനസ്സിൽ മന്ത്രിച്ചു. 

പിന്നീട്, രണ്ടാഴ്ചയോളം ഹരിയുടെ ഒറ്റയാൾ പോരാട്ടം കണ്ടപ്പോൾ ബദരീനാഥിന്റെ  മനസ്സൊന്നു മാറി. അയാൾ പട്ടണത്തിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചു. ബദരീനാഥ്  തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് വിത്തുകളുമായി ഹരിയുടെ അടുത്തെത്തി, അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി.

ഒരാൾ രണ്ടാളായി. രണ്ടാൾ നാലാളായി.

അപ്പോഴാണ് ആ സംഭവം നടന്നത്. കൃത്യമായി ഒരു മാസം കഴിഞ്ഞപ്പോൾ, അന്തരീക്ഷ മർദ്ദം മാറിയതിന്റെ ഫലമായി ഗ്രാമത്തിൽ ഒറ്റപ്പെട്ട, നേരിയ ചാറ്റൽ മഴ ലഭിച്ചു. ഈ മഴ ഒരിടത്തും കാര്യമായ ഈർപ്പം നൽകിയില്ല.

പക്ഷേ, ഹരി കരിയില കൊണ്ട് പുതപ്പിച്ചു വച്ചിരുന്ന ആ ചെറിയ തുണ്ടിൽ മാത്രം, മഴവെള്ളം മണ്ണിൽ ആഴത്തിൽ ഇറങ്ങിനിന്നു.

മറുനാൾ രാവിലെ, രവിയും ബദരീനാഥും  അത്ഭുതത്തോടെ നോക്കി: ആ ചെറിയ മൺതുണ്ടിൽ, വളരെ കുറഞ്ഞ മഴയിൽപ്പോലും, ജീവൻ തുടിക്കുന്ന പച്ചമുളകൾ തലയുയർത്തി നിന്നു!

ഇത് അത്ഭുതമല്ലായിരുന്നു. ഇത് ഹരിയുടെ അറിവും, വിശ്വാസത്തെ പ്രവൃത്തികൊണ്ട് ബലപ്പെടുത്തിയതിന്റെ ഫലവുമായിരുന്നു.

ബദരീ  കണ്ണുനിറച്ച് ഹരിയോട് പറഞ്ഞു: “, ഞാൻ എന്റെ  വിത്തുകളെയും എന്റെ  വീടിനെയും മരിച്ചതായി കരുതി. പക്ഷേ, നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നത് മണ്ണ് മരിക്കുന്നില്ല, മരിക്കുന്നത് നമ്മുടെ പ്രതീക്ഷകളാണ് എന്നാണ്.”

ഹരി പറഞ്ഞു: “വിശ്വാസം, മോനേ... അത് നമ്മൾ മണ്ണിനോട് കാട്ടുന്ന സത്യസന്ധതയാണ്. അത്ഭുതങ്ങൾ പുറത്ത് സംഭവിക്കുന്നതല്ല, നമ്മൾ ഉള്ളിൽ തയ്യാറെടുക്കുമ്പോൾ സംഭവിക്കുന്നതാണ്.”

വർഷങ്ങൾക്കിപ്പുറം, ഗ്രാമത്തിലെ കിണറുകളിൽ വെള്ളമെത്തി. പുതിയ കർഷകർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. എല്ലാവരും ഹരിലാലിനെ നന്ദിയോടെ ഓർത്തു. പക്ഷേ, കൈലാസനാഥ് പുരത്തെ ആളുകൾ ഇന്നും തങ്ങളുടെ കുട്ടികളോട് ഒരു കഥ പറയും: വിശ്വാസം ഒരു വിത്തായിരുന്നില്ല, മണ്ണിനെ ജീവനോടെ നിലനിർത്താൻ ഹരി മുട്ടുകുത്തി ചെയ്ത കഠിനാധ്വാനമായിരുന്നു ആ അവസാനത്തെ വിത്ത്.


2025 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

കള്ളൻ


" ഇത്തവണ പിഴയ്ക്കരുത്, അനന്ദാ..."

ഇരുൾ പുതച്ച ആ കർക്കിടക രാവിൽ, അനന്ദന്റെ മനസ്സിൽ ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരു കനൽ എരിഞ്ഞു. തെളിഞ്ഞ ചന്ദ്രക്കലപോലും കട്ടിയുള്ള മരച്ചില്ലകൾക്കിടയിൽ ഒളിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന പകൽവെളിച്ചത്തിൽ മറഞ്ഞുപോയ സകല നിഴലുകളും ഈ രാത്രിയിൽ അവനെ പിന്തുടരുന്നതുപോലെ തോന്നി. അവന്റെ ഓരോ ചലനവും, നഷ്ടപ്പെട്ട പേടകം തേടിയുള്ള ഒരു ആത്മാവിന്റെ  യാത്രയായിരുന്നു .

തെരുവീഥികൾ അവസാനിക്കുന്നിടത്ത്, തലയുയർത്തി നിൽക്കുന്ന 'ശ്രീ ശൈലം ' എന്ന ആ വലിയ വീട് കണ്ടപ്പോൾ അനന്ദൻന്റെ കണ്ണുകളിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞു. ഇത് വെറുമൊരു മോഷണമല്ല, കാലം തന്ന കഠിനവിധിക്കുള്ള മറുപടിയാണ്. "ഇവിടെയെല്ലാം സുഖവും സമൃദ്ധിയും... അർഹിക്കാത്തവരുടെ കൈയ്യിലാണെന്നുമാത്രം!" അവൻ സ്വയം മന്ത്രിച്ചു.

മതിൽ ചാടാൻ അറിയാമായിരുന്നിട്ടും, അവൻ നേരെ ചെന്നത് വീടിന്റെ വടക്കേ മൂലയിലുള്ള, പഴക്കംകൊണ്ട് ദ്രവിച്ച ഒരു കരിങ്കൽത്തൂണിനടുത്തേക്കാണ്. ബാല്യത്തിൽ, താൻ ഹരിക്കു കൊടുത്ത ആ ചെമ്പുപേടകം കണ്ടെത്തുകയായിരുന്നു അവന്റെ ലക്ഷ്യം. അത് വെറുമൊരു പേടകമല്ല; അത് അവരുടെ കളങ്കമില്ലാത്ത സൗഹൃദത്തിന്റെ നേർരൂപമായിരുന്നു. അച്ഛനെ ചതിച്ച്, കള്ളനാക്കിയപ്പോൾ, അച്ഛന്റെ  നിസ്സഹായത കണ്ടുനിൽക്കുന്ന കൗമാരക്കാരനെ എപ്പോളോ ഹരി മറന്നിട്ടുണ്ടാവും.  

പൂട്ടാത്ത ഒരു പഴയ ജനലിലൂടെ അവൻ അകത്തുകടന്നു. അത് വീട്ടിലെ ഒരു പഴയ 'നിലവറ' ആയിരുന്നു – നിലവിൽ ഉപയോഗിക്കാത്ത ഒരു പഠനമുറി. ചെറുവെളിച്ചം മാത്രം തരുന്ന ഒരു ടോർച്ച് അവൻ കത്തിച്ചു. ചുമരിലെ തടികൊണ്ടുള്ള ഷെൽഫുകൾക്ക് പിന്നിൽ അവൻ ആ ചെമ്പുപേടകം കണ്ടു. അതിനുമുകളിൽ, സ്ഫടികച്ചില്ലിനുള്ളിൽ, ഒരു ചെറിയ വെള്ളിനക്ഷത്രം തിളങ്ങി നിന്നു 

പേടകം കൈക്കലാക്കി തിരിഞ്ഞതും...

"ആരാണ് അവിടെ?!" – ഒരു പരുപരുത്ത ശബ്ദം ഇടനാഴിയിൽ മുഴങ്ങി. ഭയം അവനെ വിഴുങ്ങി.

പാഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ, അവൻ്റെ കൈയിലെ മോഷണസഞ്ചി ഒരു വലിയ പുസ്തകശേഖരത്തിൽ തട്ടി, ഒരു താളിയോലഗ്രന്ഥം നിലത്തുവീണ് ചിതറി. ശബ്ദം കേട്ട് ഒരു വാതിൽ തുറക്കപ്പെട്ടു.

ആ മുറിയിലേക്ക് ലൈറ്റ് തെളിഞ്ഞു. ഒരു നിമിഷം, ആ പ്രകാശത്തിൽ അനന്ദന്റെ  മുഖം കണ്ടപ്പോൾ, മുന്നിൽ നിന്ന ആളിൻന്റെ കൈയിലെ തോക്ക് താഴ്ന്നു പോയി .

"അനന്ദാ...?" ഹരിനാരായണന്റെ ശബ്ദം അടക്കിപ്പിടിച്ച ഒരു തേങ്ങൽ പോലെ പുറത്തുവന്നു.

"ഹരി..." അനന്ദൻ്റെ മറുപടിയിൽ ഞെട്ടലും, കാലം വരുത്തിയ വേദനയും കലർന്നിരുന്നു.

അപ്പോൾ, വീൽചെയറിൽ, മുറിയിലേക്ക് സുമംഗല കടന്നുവന്നു. ഹരി പെട്ടെന്ന് തോക്ക് മുണ്ടിന്റെഉള്ളിൽഒളിപ്പിച്ചുവയ്ച്ചു.

"ഹരി ... ആരാണിയാൾ ?" സുമംഗലയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു. ആനന്ദന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി. "ഹരി... എന്റെ  അച്ഛനെ..." "നിന്റെ അച്ഛനെ കള്ളനാക്കിയതിന്റെ കണക്ക് തീർക്കാൻ വന്നതാണോ നീ?" ഹരിയുടെ ശബ്ദം ദേഷ്യത്തിലും നിസ്സഹായതയിലും ജ്വലിച്ചു.

അനന്ദന്റെ മനസ്സിൽ പതിറ്റാണ്ടുകൾ പിന്നോട്ട് പോയി. ഹരിയുടെ അച്ഛന്റെ വാക്കിന് വിലകൊടുത്ത് ഒരു കാവൽ പട്ടിയെപ്പോലെ ജോലി  ചെയ്തതിന്റെ  പേരിൽ, അവിടുത്തെ മറ്റൊരു വേലക്കാരന്റെ ചതിയിൽ കുടുങ്ങി കള്ളപ്പേര് കിട്ടിയ പാവം അച്ഛൻ. അവസാനം കള്ളനെന്ന പേരിൽ അച്ഛൻ യാത്രയായി. ആ നോവാണ് തന്നെ കള്ളനാക്കി മാറ്റിയതെന്ന് അനന്ദൻ ഹരിയോട് അലറിപ്പറഞ്ഞു. 

"നോക്ക് ഹരീ... ഞാൻ ആരായി മാറി എന്ന്! അഭിമാനം  എന്നത് എന്റെ അച്ഛൻ കാത്തുസൂക്ഷിച്ച ഒരു നിഴലായിരുന്നു ! അച്ഛന്റെ കൂടെപ്പിറപ്പുപോലെ .  അതാണ് നിങ്ങൾ അന്ന്  ഊതിക്കെടുത്തിയത് !"

ഹരിയുടെ കണ്ണുകൾ നിറഞ്ഞു. "അനന്ദാ, സത്യം ഞാൻ അറിഞ്ഞപ്പോൾ വൈകി പോയിരുന്നു. നിങ്ങളെ അന്വേഷിച്ചു  അവസാന കാലത്തും എന്റെ അച്ഛൻ വന്നിരുന്നു . പക്ഷേ, അതിനുമുമ്പേ നിങ്ങൾ ഇവിടം വിട്ടു ദൂരെ എങ്ങോട്ടോ പോയിരുന്നു . " ഹരി വേദനയോടെ തുടർന്നു, "നീ കരുതുന്നുണ്ടോ ഞങ്ങൾ ധനികർ ആണെന്ന് , ഞങ്ങൾ സന്തോഷത്തിലാണെന്ന്? നോക്ക്, എന്റെ സുമംഗലയുടെ ജീവിതം ഈ വീൽ ചെയറിൽ ആണ് . ഇനി ഒരിക്കലും അവൾക്കു നടക്കുവാൻ കഴിയില്ല.   എത്ര സമ്പത്തുകൊടുത്താലും എന്റെ സുമംഗലയ്ക്ക് ഇനി നടക്കുവാൻ കഴിയില്ല”. അച്ഛൻ ചെയ്ത പാപക്കറ എന്നിലേക്കും പടർന്നിരിക്കുന്നു. ഒന്നുമറിയാത്ത സുമംഗല പോലും. ഹരി നിറുത്തി .... 

അനന്ദൻ സുമംഗലയെ നോക്കി. വീൽചെയറിൽ, കണ്ണുകൾ നിറഞ്ഞ്, അവൾ അവനെ  സൗമ്യമായി നോക്കി 

"അതോടൊപ്പം... ഞങ്ങളുടെ മകൻ മധു..." ഹരി കിതച്ചു, "അവൻ പോയിട്ട് വർഷങ്ങളായി. അവന്റെ  ഓർമ്മകളെ ഇവിടെ നിലനിർത്താനാണ് ഞങ്ങൾ ഈ വീട് പുതുക്കിപ്പണിയുന്നത്." അവൻ നിലത്തു ചിതറിക്കിടന്ന താളിയോല ഗ്രന്ഥത്തിലേക്ക് കൈചൂണ്ടി. "അവന്റെ ചിരിയും ശബ്ദവും കേൾക്കാത്ത ഈ വീട്... ഇത് ഒരു ശൂന്യതയാണ്, അനന്ദാ. നിനക്ക് രമയും , കാർത്തികയും  ഉണ്ട്. എനിക്ക് എന്റെ  എല്ലാം നഷ്ടപ്പെട്ടു . നഷ്ടപ്പെട്ട സ്വപ്നങ്ങളെ ഓർക്കാൻ ഇനി ഈ ഓർമ്മച്ചിഹ്നങ്ങൾ മാത്രം!"

നീ എവിടെയാണ് താമസിക്കുന്നത്  എന്നത് എനിക്കറിയാമായിരുന്നു . നീ കുടുംബമായി  സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നാണ്  ഞാൻ കരുതിയത്. ഇനി നിന്നെ വന്നുകണ്ടുഒരു മാപ്പു പറിച്ചിലിൽ. ഒരുപക്ഷേ  നീ മറന്ന കാര്യങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ എനിക്ക് ഭയമായിരുന്നു. നീ എങ്ങനെഎന്നെ  നേരിടുമെന്നോർത്തു.   അല്ലെങ്കിലും എന്നും  ഞാൻ ഒരു ഭീരുവായിരുന്നല്ലോ .  ഹരിയുടെ ശബ്ദത്തിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു . 

ആ വാക്കുകൾ അനന്ദന്റെ ഹൃദയത്തെ പിളർന്നു. അവൻ തന്റെ ദാരിദ്ര്യത്തിലും ദുരിതത്തിലും മാത്രം മുഴുകി ജീവിച്ചപ്പോൾ , മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാൻ കഴിയാതെപോയതിന്റെ ലജ്ജ അവനെ പൊതിഞ്ഞു.

"ഞാൻ... ഞാൻ... ക്ഷമിക്കണം ഹരീ..." അവന്റെ കയ്യിലെ ചെമ്പുപേടകം തറയിൽ വെച്ചു, അവൻ തലകുനിച്ചു നിന്നു. "ഞാൻ ഒരു കള്ളനായി മാറിയതിൽ എനിക്ക് മാപ്പ് തരണം."

സുമംഗല വീൽചെയർ ഉരുട്ടി അനന്ദന്റെ അടുത്തേക്ക് വന്നു. അവളുടെ കൈ അവന്റെ തോളിൽ തട്ടി. "അനന്ദാ...  നിങ്ങളെ പറ്റി   ഹരി എന്നോട് പറഞ്ഞിട്ടുണ്ട് . സ്‌കൂളിൽ പഠിക്കുമ്പോൾ നിനക്കു സമ്മാനം കിട്ടിയ ഇ പേടകം നീ ഹരിക്കു കൊടുത്തപ്പോൾ . വക്കീലായ ഹരിയുടെ അച്ഛൻ ഗുമസ്തനായ ഗോവിന്ദന്റെ മകൻ തന്റെ മകനെ തോൽപ്പിച്ചിരിക്കുന്നു എന്ന് സ്വാർത്ഥമായ ചിന്തയും അഹങ്കാരവും ആണ് ഹരിയുടെ അച്ഛൻ നിന്റെ അച്ഛനെ മോഷ്ടാവായി ചിത്രീകരിച്ചത് . ഗോവിന്ദന്റെ മകന്റെ കൂടെ കൂടി തന്റെ മകൻ ഒരു സാധാരണക്കാരനായി മാറുമോ എന്നുള്ള ചിന്ത, അപകർഷതാബോധം ഇതെല്ലം ഹരിയുടെ അച്ഛന്റെ കുടിലതന്ത്രം മെരുക്കുവാൻ  കാരണമായി പിന്നെ കാര്യസ്ഥനായ ഗോപാലന്റെ കുടിലതയും   എല്ലാംചേർന്നപ്പോൾ നിന്റെ അച്ഛന് എതിരെ സാക്ഷിപറയുവാനും.  ആ പേടകം നിന്റെ അച്ഛൻ മോഷ്ടിക്കുന്നത് കണ്ടു എന്ന്  ഗോപാലൻ പറയുന്നതും എല്ലാം ഹരിയുടെ അച്ഛന്റെ നിർദേശപ്രകാരം ആയിരുന്നു.

എന്റെ  മകൻ മധുവിന് വേണ്ടി ഹരി ആദ്യമായി വാങ്ങിയതാണ് ആ വെള്ളിനക്ഷത്രം. അതിൽ... അതിൽ എന്റെ  മകന്റെ നിഷ്കളങ്കതയുടെ ഒരു ഭാഗമുണ്ട്. നിങ്ങൾ അത് മോഷ്ടിച്ചിട്ടില്ല. അത് ഇവിടെത്തന്നെ ഇരിക്കട്ടെ.”      

ഹരി നിലത്ത് നിന്ന് ആ ചെമ്പുപേടകം എടുത്തു. "നിനക്ക് വേണ്ടി ഞാൻ ഇത് കരുതിവെച്ചതാണ്. അന്ന് നിന്നെ കണ്ടെത്തിയപ്പോൾ, ഇത് നിനക്ക് തരാൻ ഞാനാഗ്രഹിച്ചു. കാരണം, ഇത് നിന്റെ അച്ഛന്റെ സത്യസന്ധതയുടെയും നമ്മുടെ സൗഹൃദത്തിനന്റെയും  ഓർമ്മയാണ്." ഹരി ആ പേടകം തുറന്നു. അതിനകത്ത്, നിറം മങ്ങിപ്പോയ ഒരു പഴയ ചിത്രം ഉണ്ടായിരുന്നു – ബാല്യകാലത്ത് ചിരിച്ചുല്ലസിച്ചു നിൽക്കുന്ന അനന്ദന്റെയും ഹരിയുടെയും ചിത്രം.

അനന്ദൻ ആ ചിത്രം കൈയിലെടുത്തു. ഒരു തീവ്രമായ വൈകാരികാനുഭവം അവനെ തളർത്തി. കണ്ണുനീർ അടക്കിപ്പിടിക്കാനാവാതെ അവൻ ഹരിയെ ആലിംഗനം ചെയ്തു.

 "പോവുക, അനന്ദാ," ഹരി മൃദുവായി പറഞ്ഞു. "ഈ വാതിൽ അടച്ചാലും, നമ്മുടെ സൗഹൃദത്തിന്റെ വഴി തുറന്നു കിടക്കും. നീ ഇനി ഒരു കള്ളനല്ല, എന്റെ സുഹൃത്താണ്.” ആനന്ദാ നിനക്കു എന്റെ കൂടെ നിക്കാമോ , പഴയ ഹരിയുടെ സ്നേഹിതനായ ആനന്ദനായി..  എന്റെ കൂടെ...   വെറുതേ വേണ്ട. നല്ല ശമ്പളം തരാം .. നിക്കാമോ ...  ഹരി ഒരു ചെറിയ ചിരിയോടെ  ചോദിച്ചു.

അനന്ദൻ ആ ചെമ്പുപേടകവും ചിത്രവും നെഞ്ചോട് ചേർത്തുപിടിച്ച്, ആ വീടിന്റെ പ്രധാന വാതിലിലൂടെ പുറത്തുവന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. സൂര്യന്റെ  ആദ്യരശ്മി ആ ചെമ്പുപേടകത്തിൽ തട്ടിയപ്പോൾ, അനന്ദൻ്റെ മനസ്സിൽ ഒരു പ്രതിജ്ഞ മൊട്ടിട്ടു: "ഇനി, എന്റെ  ഊഴം കരുണയുടേതാണ്. എന്റെ രമയ്ക്കും കാർത്തികയ്ക്കും വേണ്ടി, ഞാൻ സത്യസന്ധമായി ജീവിക്കും."

പുതിയ പ്രകാശത്തിലേക്ക് നടന്നകലുന്ന അനന്ദനെ നോക്കി ഹരിയും സുമംഗലയും ഒന്ന് നിശ്വസിച്ചു . കാലം തെറ്റിച്ച ഒരു വിധിക്ക്, ഒരു സൗഹൃദത്തിന്റെ കരുണകൊണ്ട് അവർ അന്ത്യം കുറിക്കുകയായിരുന്നു.

2025 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ഭയം

 


ഭയം 

കെനിയയിലെ നൈവാഷ തടാകത്തിന് സമീപമുള്ള ഒരു വാടക ബംഗ്ലാവ്. എസ്റ്റേറ്റിന് നടുവിലുള്ള, പച്ചപ്പും ശാന്തതയുമേറിയ ഒരിടം. എന്റെ തിരക്കിട്ട ഓഫീസ് ജീവിതത്തിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെയെത്തിയത്. പക്ഷേ, ഇപ്പോൾ എന്റെ ഭാര്യ ലണ്ടനിലാണ്. സഹോദരിയുടെ പ്രസവത്തിനായി പോയതാണ്. അല്ലെങ്കിൽ ഈ സമയത്ത് എന്റെയടുത്ത്  അവൾ ഉണ്ടാകുമായിരുന്നു. എനിക്ക് ഇരുട്ടിനോട് ഒരുതരം ഭയമുണ്ട്. ഇപ്പോൾ ഞാൻ എന്റെ ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നു.

തുടർച്ചയായി മൂന്ന് ദിവസമായി ഇവിടെ കനത്ത മഴയാണ്. പുറത്ത് ഇടി മുഴങ്ങുന്നതും മിന്നൽപ്പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നതും ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ജനൽ ചില്ലിലൂടെ മിന്നൽ  ലിവിംഗ് റൂമിലേക്ക് പാഞ്ഞെത്തി. ഞാൻ തീ കായുന്ന അടുപ്പിന് അരികിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിയുടെയും മിന്നലിനന്റെയും   ശബ്ദം എന്റെയുള്ളിൽ  ഒരു വിറയലുണ്ടാക്കി. ഞാൻ ഞെട്ടിയുണർന്ന്, തകരുന്ന ശബ്ദമുണ്ടാക്കിയ ജനൽ അടയ്ക്കാൻ എഴുന്നേറ്റു.

പുറത്തേക്ക് എത്തി നോക്കിയപ്പോൾ മൈലുകളോളം പരന്നു കിടക്കുന്ന ഇരുട്ട് മാത്രമാണ് കണ്ടത്. മരങ്ങൾ രാത്രിമഴ ആസ്വദിച്ച് ഇടത്തുനിന്ന് വലത്തോട്ട് ആടുന്നുണ്ടായിരുന്നു. മഴയോടൊപ്പം ഇരുട്ടും കൂടി ചേർന്നപ്പോൾ ആ രാത്രിക്ക് ഒരു ഭീതിജനകമായ പ്രതീതി നൽകി.

തണുപ്പിൽ വിറച്ച്, അടുപ്പിനടുത്ത് ഒറ്റയ്ക്കിരുന്നു തീ കായുമ്പോൾ പെട്ടെന്ന് വൈദ്യുതി നിലച്ചു. നിമിഷങ്ങൾക്കകം അവിടം കൂരിരുട്ടിലായി, എന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയി. അടുക്കളയിൽ നിന്ന് മെഴുകുതിരി എടുക്കാൻ എഴുന്നേറ്റെങ്കിലും, എന്റെ കാലുകൾക്ക് ഒരടി മുന്നോട്ട് നീങ്ങാൻ ശക്തിയുണ്ടായിരുന്നില്ല . ഇരുട്ടിനോടുള്ള ഭയം എന്നെ അവിടെ പിടിച്ചു നിർത്തി.

എങ്ങനെയോ ധൈര്യം സംഭരിച്ച്, ഞാൻ മുന്നോട്ട് നടന്നു. എന്നെ പൂർണ്ണമായും പിടികൂടിയ ഭയം മറക്കാൻ ഞാൻ ഒരു പാട്ട് ഉറക്കെ മൂളി. മൊബൈൽ ഫോണിന്റെ നേരിയ വെളിച്ചത്തിൽ മെഴുകുതിരിക്കായി തിരഞ്ഞു. എന്റെ  ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. മുൻപില്ലാത്തവിധം ശക്തമായ ഹൃദയമിടിപ്പ്, ഞാൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന് എന്നെ ഓർമ്മിപ്പിച്ചു.

ഒടുവിൽ മെഴുകുതിരി കണ്ടെത്തിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു. അത് കത്തിക്കാൻ തുടങ്ങിയതും പെട്ടെന്ന് ഫോൺ ചിലച്ചു. പേടിച്ച് ഞാൻ അലറിവിളിച്ചു, കഷ്ടപ്പെട്ട് കണ്ടെത്തിയ മെഴുകുതിരി കൈയ്യിൽ നിന്ന് തെറിച്ചുപോയി. ഞാൻ കോൾ എടുത്തു. അത് എന്റെ ഭാര്യയായിരുന്നു.

വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ "ഹലോ" എന്ന് പറഞ്ഞു. "എന്തുപറ്റി?" എന്ന് ഭാര്യ ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. കറന്റ് പോയെന്നും, മൂന്ന് ദിവസമായി നിർത്താതെ മഴ പെയ്യുന്നത് കാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും.

ഈ ബംഗ്ലാവ് ഒരു ടീ എസ്റ്റേറ്റിൻ്റെ നടുവിലാണ്. സാധാരണ ഞങ്ങൾ  അവധിക്കാലത്ത് വേറൊരു ബംഗ്ലാവാണ് വാടകയ്ക്ക് എടുക്കാറ്. പക്ഷെ ഈ യാത്ര പെട്ടെന്നായത് കൊണ്ട് ആ കോട്ടേജ് എനിക്കു  കിട്ടിയില്ല, അങ്ങനെയാണ് ഇവിടെയെത്തിയത്.ഭാര്യയുടെ വിളി എനിക്ക് വലിയ ആശ്വാസം നൽകി, എന്റെ  ഭയം കുറഞ്ഞു. ഞാൻ ധൈര്യം വീണ്ടെടുത്ത് മെഴുകുതിരി കണ്ടെത്തി കത്തിച്ചു.

കത്തിച്ച മെഴുകുതിരിയുമായി ഞാൻ ലിവിംഗ് റൂമിലേക്ക് നടന്നു. എന്റെ  നിഴൽ സാധാരണയേക്കാൾ വലുതായി തോന്നിയത് എന്റെയുള്ളിൽ  വീണ്ടും ഭയം ഉണർന്നു . ജനലിലൂടെ പുറത്തേക്ക് നോക്കി; അന്ന് പൗർണ്ണമിആയിരുന്നു. പുറത്തെ കാഴ്ച അതിമനോഹരമായിരുന്നു. കാറ്റിൽ ആടുന്ന മരങ്ങൾക്കിടയിലൂടെ ചന്ദ്രൻ ചിരിക്കുന്നു. മഴയുടെ ശബ്ദം കൂടി, മഴ തോരുവാൻ  ഒരു സാധ്യതയുമില്ല എന്ന് തോന്നി. അതായത്, ഞാൻ കൂടുതൽ നേരം ഇനിയും ഇരുട്ടിൽ ഇരിക്കേണ്ടിവരും.

ഞാൻ വീണ്ടും തീകായുന്ന അടുപ്പിനരികിൽ ചെന്നിരുന്നു. എന്റെ  സ്വന്തം നിഴൽ പോലും എന്നെ ഭയപ്പെടുത്തി. ഈ ഭയത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കിടന്നുറങ്ങാൻ തീരുമാനിച്ചു. അടുത്ത ദിവസം മഴ മാറും, എനിക്ക് വീട്ടിലേക്ക് പോകാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയോടെ.

സോഫയിൽ കിടന്ന് അധികം വൈകാതെ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധരാത്രിയോടെ ഒരു ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ഞാൻ ഉണർന്നത്. ആ ശബ്ദം എന്റെ  ദേഹത്ത് വിറയലുണ്ടാക്കി. കണ്ണു തുറന്നു, മഴ നിന്നിരുന്നുവെങ്കിലും എങ്ങും ഇരുട്ടായിരുന്നു. ഞാൻ വീണ്ടും മെഴുകുതിരി കത്തിച്ചു. ജനലിലൂടെ പുറത്തേക്ക് നോക്കി. നായകളുടെ ഓരിയിടൽ മാത്രമാണ് കേട്ടത്. ഈ സമയത്ത് തന്നെ അവർക്ക് ഓരിയിടണമോ! എന്റെ ഹൃദയമിടിപ്പ് വീണ്ടും ഉച്ചത്തിലായി. ഓരോ മിടിപ്പും എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

വീണ്ടും ഒരു നേരിയ ശബ്ദം! ആരോ ദൂരെ എവിടെയോ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദംഎന്റെ    കാതുകളിൽ എത്തി. എന്റെ  രക്തം കട്ടപിടിച്ചപോലെ തോന്നി. ഞാൻ സ്വപ്നം കാണുകയാണോ അതോ യാഥാർത്ഥ്യമാണോ? അല്ല, അത് സത്യമായിരുന്നു. അരികിലായി ആരോ ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നു. ഞാൻ ഭയം കൊണ്ട് വിറച്ചു. ആ തണുത്ത രാത്രിയിലും നായകളുടെ ഓരിയിടൽ എന്നിൽ വിറയലുണ്ടാക്കി .

ഞാൻ ഓടി സോഫയിൽ കിടന്നു, പുതപ്പ് തലവഴി വലിച്ചിട്ട് ഭയം മറക്കാൻ ശ്രമിച്ചു. പക്ഷേ, അത് എന്നെ വിട്ടുപോകാൻ ഒരുക്കമായിരുന്നില്ല. നിലവിളി കൂടുതൽ ഉച്ചത്തിലായി. ഞാൻ വിറയ്ക്കാൻ തുടങ്ങി. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകി ഇറങ്ങി. എന്റെ  ഹൃദയം അതിവേഗം മിടിച്ചു. ഇത്രയും വേഗത്തിൽ മിടിച്ചാൽ ഹൃദയം നിന്നുപോകുമോ എന്ന് പോലും ഞാൻ ഭയന്നു.

ധൈര്യം സംഭരിച്ച്, ഞാൻ പതിയെ ജനലിനടുത്തേക്ക് നടന്നു, പുറത്തേക്ക് നോക്കാൻ കർട്ടൻ മാറ്റി.

എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയി. അതിനേക്കാൾ ഉച്ചത്തിൽ ഞാൻ ഒന്നു നിലവിളിച്ചു. അതേ സമയം തന്നെ വൈദ്യുതി തിരികെ വന്നു. ഒരുപക്ഷേ, എന്നെ ഇങ്ങനെ വിട്ടാൽ ഞാൻ ഭയം കൊണ്ട് മരിച്ചുപോകുമെന്ന് ദൈവം അറിഞ്ഞിരിക്കണം.

ജനലിന് തൊട്ടുപുറത്ത് രക്തക്കറകളോടുകൂടിയ ഒരു പെൺകുട്ടി നിൽക്കുന്നു! ജനാലയുടെ ചില്ലുഭിത്തിയിൽ അവളുടെരക്തം പുരണ്ട കെ കൈപാടുകൾ  ഞാൻ വ്യക്തമായി കണ്ടു . എന്റെ രക്തം തണുത്തുറഞ്ഞു. ആ കാഴ്ചയിൽ തന്നെ ഞാൻ സ്തംഭിച്ചുപോയി. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ഞാൻ പൂർണ്ണമായും ഭയത്തിന്റെ പിടിയിലായി, എന്റെമുൻപിൽ നിൽക്കുന്ന പ്രേതം.

ഈ ബംഗ്ലാവ് ബുക്ക് ചെയ്യുന്നതിന് മുൻപ് എന്റെ സഹപ്രവർത്തകർ പറഞ്ഞ കഥകൾ എനിക്കോർമ്മ വന്നു. ഈ വീട്ടിൽ താമസിച്ച  വേലക്കാരിയയായ ഒരു യുവതിയെ അവളുടെ ഭൂവുടമ കൊലപ്പെടുത്തിയെന്നും, അവളുടെ പ്രേതം ഇപ്പോഴും പ്രതികാരത്തിനായി ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഇവിടെ താമസിച്ച പലരും ദൂരെ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളികൾ കേട്ടെന്നും, ചിലപ്പോൾ രക്തക്കറയുള്ള പെൺകുട്ടി സഹായത്തിനായി വാതിലിൽ മുട്ടുമെന്നും പറഞ്ഞിരുന്നു . അതോടെ ആളുകൾ ഈ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത് നിർത്തി. അതുകൊണ്ടാണ് എനിക്ക് ഇത്ര കുറഞ്ഞ വിലയ്ക്ക്  വാടകയ്ക്ക് കിട്ടിയത്.

ഞാൻ പ്രേതങ്ങളിലും ഈ കഥകളിലുമൊന്നും വിശ്വസിച്ചിരുന്നില്ല. എനിക്കിത് കേട്ട് ചിരിയാണ് വന്നത്.  പ്രേതങ്ങളില്ലെന്ന് തെളിയിക്കാൻ ഞാൻ വെല്ലുവിളിച്ചാണ് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ, ഞാൻ ഒരു വിഡ്ഢിയാണെന്ന് തിരിച്ചറിഞ്ഞു . ഞാൻ ഒരു പ്രേതത്തെ കണ്ടിരിക്കുന്നു, പ്രേതങ്ങൾ നിലവിലുണ്ട്! എൻ്റെ മുന്നിൽത്തന്നെ  നിൽക്കുന്ന   പ്രേതത്തെ കണ്ടിട്ടും എങ്ങനെ വിശ്വസിക്കാതിരിക്കും?

ധൈര്യം സംഭരിച്ച്, ഞാൻ സോഫയിലേക്ക് ചാഞ്ഞിരുന്നു . പിന്ന കണ്ണുകൾ  അടച്ചു  ഏതാനും പ്രാർത്ഥനകൾ ചൊല്ലി. പ്രാർത്ഥനകൾ ചൊല്ലുമ്പോൾ പ്രേതങ്ങൾ ആക്രമിക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവളുടെ നിലവിളികളും ശബ്ദങ്ങളും എനിക്ക് ഇപ്പോഴും കേൾക്കാം. ഞാൻ ചെവി പൊത്തിയിരുന്നു. ഇപ്പോൾ ഞാൻ വിറയ്ക്കുന്നത് തണുപ്പ് കൊണ്ടായിരുന്നില്ല, ഭയം കൊണ്ടായിരുന്നു.

മണി ഒന്ന്. എൻ്റെ ഹൃദയമിടിപ്പിനൊപ്പം ക്ലോക്ക് ടിക്ക് ചെയ്യുന്ന ശബ്ദവും എനിക്ക് കേൾക്കാം.

ഡും! ഡും! ഡും!

അല്ല, അത് എന്റെ ഹൃദയമിടിപ്പല്ല! ആരോ എന്റെ വാതിലിൽ ശക്തിയായി അടിക്കുന്നു. ഒരു പക്ഷേ സഹായത്തിനായി കരയുന്ന ഏതെങ്കിലും പെൺകുട്ടിയായിരിക്കുമോ ? അങ്ങനെയെങ്കിലും പ്രേതം  എന്നെ വിട്ടുപോകട്ടെ എന്ന് ഞാൻ കരുതി മരണത്തിലും വലുതൊന്നുമല്ലല്ലോ സ്വാർത്ഥത . വീണ്ടു ജനാലയിലേക്കു നോക്കുവാൻ എനിക്ക് ഭയമായിരുന്നു. ഞാൻ ഓടിപ്പോയി മേശക്കടിയിൽ ഇരുന്നു. പേടിച്ച് പോകുമ്പോൾ നമ്മുടെ ശരീരം നിയന്ത്രിക്കുന്ന തലച്ചോറ് സ്വിച്ച് ഓഫ് ആകും. അപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പിന്നീട് ഓർക്കുമ്പോൾ വളരെ തമാശയായി തോന്നും.

പ്രേതം സിനിമകളിലെപ്പോലെ വാതിലിനിടയിലൂടെ അകത്തേക്ക് വന്നാൽ, പെട്ടെന്ന് എന്നെ കണ്ടെത്താൻ കഴിയില്ലെന്ന് കരുതിയാണ് ഞാൻ മേശക്കടിയിൽ ഇരുന്നത്. ഭയത്തിൽ ആയിരിക്കുമ്പോൾ ചിന്തകൾ വിചിത്രമാകും. ഭയം തോന്നുമ്പോൾ ഐൻസ്റ്റീനെപ്പോലുള്ള ഏറ്റവും മിടുക്കരായ ആളുകൾ പോലും ഇങ്ങനെ ചിന്തിച്ചേക്കാം. പ്രേതത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ വഴികൾ ആലോചിച്ചു, പക്ഷേ അവൾക്ക് എന്നെ വിടാൻ ഭാവമില്ലെന്നു തോന്നി.

വാതിലിലെ തട്ടൽ കൂടുതൽ ഉച്ചത്തിലായി, അവൾ ഇപ്പോഴും പുറത്ത് കാത്തിരിക്കുന്നു എന്ന് സൂചന നൽകി. അവൾ പോകുന്നത് വരെ ഞാൻ ഏകദേശം ഒരു മണിക്കൂറോളം മേശക്കടിയിൽ ഇരുന്നു. പതിയെ തട്ടൽ നിലച്ചു. എനിക്കൊരു വലിയ ആശ്വാസം തോന്നി.

പ്രകാശമുള്ളപ്പോൾ പ്രേതങ്ങൾ ആക്രമിക്കില്ലെന്ന് കരുതി ഞാൻ ധൈര്യം സംഭരിച്ച് എല്ലാ മുറികളിലെയും ലൈറ്റുകൾ ഓൺ ചെയ്തു. കുറെ ആലോചിച്ച ശേഷം, അവൾ പോയോ എന്നറിയാൻ വാതിൽ തുറക്കാൻ ഞാൻ മനസ്സും ശരീരവും ഒരുക്കി.

ഞാൻ പതിയെ വാതിലിനടുത്തേക്ക് നടന്നു, ചെറുതായി തുറന്നു. അവിടെ ആരുമില്ല. എന്റെ  ഭയം എന്നിൽ നിന്നും പകുതി വിട്ടകന്നിരുന്നു . ഞാൻ വാതിൽ പൂർണ്ണമായി തുറന്ന്, അവൾ പോയോ എന്നറിയാൻ പുറത്തേക്ക് നീങ്ങി. പെട്ടെന്ന് ഞാൻ എന്തിലോ തട്ടി വീണു.

ഞെട്ടലോടെ, ആ പെൺകുട്ടി നിലത്ത് കിടക്കുന്നത് കണ്ടു. ഭയം കൊണ്ട് ഞാൻ അലറി. അവൾ പ്രേതമാണോ എന്നറിയാൻ പതിയെ അടുത്തേക്ക് ചെന്നു. അല്ല, അവൾ എന്നെപ്പോലെ ഒരു മനുഷ്യസ്ത്രീയായിരുന്നു. അവൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതുകൊണ്ടായിരിക്കാം  അവൾക്ക് നന്നായി രക്തസ്രാവം ഉണ്ടായത്. എൻ്റെ മണ്ടത്തരത്തെക്കുറിച്ച് ഓർത്ത് എനിക്ക്  തന്നേ  നാണക്കേട് തോന്നി.

ഞാൻ അവളെ വീട്ടിലേക്ക് എടുത്ത്, അവളെ ഉണർത്താൻ ശ്രമിച്ചു. വെള്ളം തളിച്ചപ്പോൾ അവൾ ഞെട്ടി ഉണർന്നു, എന്നോട് സഹായത്തിനായി അപേക്ഷിച്ച് കരയാൻ തുടങ്ങി. അല്ലെങ്കിൽ അവളെ കൊല്ലുമെന്ന് പറഞ്ഞു.

ഞാൻ അവളെ സമാധാനിപ്പിച്ചു, വെള്ളവും മുറിവുകൾക്ക് പ്രഥമ ശുശ്രൂഷയും നൽകി. പിന്നെ അവൾക്ക് കഴിക്കാൻ ബ്രെഡും , പഴവും കൊടുത്തു. അല്പം ശാന്തയായപ്പോൾ അവൾ  അവളുടെ കഥ പറഞ്ഞു .

ചില ആളുകൾ അവളെ തട്ടിക്കൊണ്ടുപോയെന്നും, കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് വിട്ട് പണം സമ്പാദിക്കുന്ന ഒരു സംഘം അവിടെയുണ്ടെന്നും അവൾ പറഞ്ഞു. അവർ പറയുന്നതനുസരിച്ച് ചെയ്തില്ലെങ്കിൽ  അവർ അവരെ ക്രൂരമായി മർദ്ദിക്കും. ഇന്ന് അവൾ അവരുടെ ഇരയായിരുന്നു,  ഈ ബംഗ്ലാവിൽആൾ താമസംഉണ്ടെന്നുമനസിലാക്കിയ അവൾ രക്ഷപെടുവാൻ രാത്രി ഓടിവന്നതായിരുന്നു.

ഇപ്പോൾ എനിക്ക് മനസിലായി , ഈ ബംഗ്ലാവിൽ ആളുകൾ കേട്ടിരുന്ന നിലവിളി പ്രേതത്തിന്റെആയിരുന്നില്ല  മറിച്ച്, അവിടെ നിന്ന് വന്ന നിലവിളിയായിരുന്നു. സഹായത്തിനായുള്ള നിലവിളി കേട്ടപ്പോൾ പ്രേതമായിരിക്കുമെന്ന് ഭയന്ന് വാതിൽ തുറക്കാൻ മറ്റുള്ളവർ തയ്യാറായില്ല. അവർ അത് ചെയ്തിരുന്നുവെങ്കിൽ, അവളെപ്പോലെ നിരപരാധികളായ പല കുട്ടികളെയും രക്ഷിക്കാമായിരുന്നു.

അവൾ വളരെ ഭയന്നും നിസ്സഹായയുമായിരുന്നു. പേടിക്കേണ്ടെന്നും, ഞാൻ അവളെ അവരുടെ പിടിയിൽ നിന്ന് മാത്രമല്ല, അവിടെയുള്ള മറ്റ് കുട്ടികളെയും രക്ഷിക്കാമെന്നും ഉറപ്പു നൽകി.

ഞാൻ ഉടൻ തന്നെ പോലീസിനെ വിളിച്ചു. അവർ ഏകദേശം പുലർച്ചെ 4 മണിയോടെ ഞാൻ താമസിക്കുന്ന ബംഗ്ലാവിൽ എത്തി. പെൺകുട്ടി മുഴുവൻ കഥയും അവരോട് പറഞ്ഞു. പോലീസ് 5 പേരടങ്ങുന്ന സംഘത്തെ പിടികൂടുകയും നിസ്സഹായരായ കുട്ടികളെ അവരുടെ പിടിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. എന്റെ ധീരതയ്ക്ക് പോലീസ് എന്നെ അഭിനന്ദിച്ചു .

എന്റെ  ഈ ധീരതയുടെ കഥ നിങ്ങളും ഞാനും മാത്രമേ അറിയുന്നുള്ളൂ. അതുകൊണ്ട് നമുക്കൊരു രഹസ്യമായിഇത് എന്നെന്നേക്കുമായി സൂക്ഷിക്കാം! നിങ്ങളായിട്ടു ഇത് ഇനി ആരോടും പറയല്ലേ....