2021 ജൂൺ 30, ബുധനാഴ്‌ച

അച്ഛന്റെ മകൾ

അച്ഛന്റെ മകൾ 

ഒരു പേമാരി കഴിഞ്ഞ  അന്തരീക്ഷം തണുത്തു വിറങ്ങലിച്ചു കിടന്നു . തണുത്ത കിഴക്കൻ  കാറ്റിൽ  കാവിലെ കരിയിലകൾ പാറി  ദേവുവിന്റെ കൈ പിടിച്ചു മാളൂട്ടി കാവിലെ നാഗത്തറയുടെ മുമ്പിലെ ചിരാതിലേക്ക് എണ്ണ പകർന്നു . എണ്ണ  കളയല്ലേ മാളൂട്ടി .  ദേവു മാളൂട്ടിയെ കൈയിലെ തിരിനാളം  മെല്ലെ ഉയർത്തി പറഞ്ഞു. തീ പകരാൻ അകാതെ ആ തണുത്ത അന്തരീക്ഷത്തിൽ മാളൂട്ടി വിറച്ചു . 

" എന്തൊരു കാറ്റാ അമ്മെ .  "    വിറയലോടെ മാളൂട്ടി ചോദിച്ചു .

"ആ  തിരി അങ്ങട് കത്തിക്ക് .. നേരം തെറ്റി "

"അങ്ങട് കത്തിക്ക് "   ദേവുവിന്റെ അക്ഷമ യോടുള്ള വാക്കുകൾ  കേട്ടിട്ട്  മാളൂട്ടി പറഞ്ഞു .

"അമ്മെ അതിപ്പോൾ കെട്ടു പോവും"

"അതിനു കത്തിച്ചാലല്ലേ അണഞ്ഞു പോവോന്ന്  അറിയാൻ പറ്റു"  

 മാളൂട്ടിക്ക് കഴിയില്ല എന്ന് തോന്നിയ നിമിഷം   മല്ലിമുണ്ട് തെറുത്തു മടിക്കുത്തിൽ  കുത്തിയ ശേഷം ദേവു  ആ തിരിനാളം  മാളൂട്ടിയുടെ  കൈയിൽ നിന്നും മേടിച്ചു .

പിന്നെ നാഗയക്ഷിയെ നോക്കിയാ ശേഷം തിരിയിലേക്കു തീ നാളം ചേർത്ത് വച്ചു .  എണ്ണ എരിയുന്ന ശബ്ദത്തോടെ ഏതാനും  നിമിഷങ്ങൾക്കകം തിരി ആളിക്കത്തി . ഓരോന്നോരോന്നായി തറയിലെ ഏഴു തിരികളിലും തീ പടർന്നു .  നാഗ യക്ഷിക്ക് മുന്നിൽ ചുവന്ന അഗ്നിനാളങ്ങൾ മുടി അഴിച്ചിട്ടാടി .

 ദേവു  മാളുവിനെ നോക്കി പറഞ്ഞു.

"  എന്റെ കുട്ടി , ഇതിനാണോ ഈ കണ്ട ഭയപ്പാടൊക്കെ കാണിച്ചത് .. കണ്ടില്ലേ കത്തണത് .  മനസ്സിൽ നേരുണ്ടായാൽ  മതി.  നാഗയക്ഷി ചതിക്കില്ല . "

"എന്നെ  നോക്കാതെ യക്ഷിയമ്മയെ തൊഴു കുട്ടിയെ " 

ദേവു  അവളെ പതിയെ ശ്വസിച്ചു ..

മാളികമുകളിൽ നിന്നും അയാൾ നോക്കുമ്പോൾ മാളൂട്ടി കൈകൾ കൂപ്പി മിഴി അടച്ചു യക്ഷിയമ്മയെ മനസിൽ പ്രാർത്ഥിക്കുകയായിരുന്നു.  കാറ്റിൽ  ആടി  ഉലയുന്ന ദീപം നോക്കി അയാൾ കണ്ണ് ചിമ്മി .

മനസ് നിറയെ പ്രാർത്ഥനക്കു പകരം അപ്പോൾ സിസിലി   ആയിരുന്നു .  ഏകദേശം ഇരുപത്തിഏഴു  വർഷങ്ങൾക്ക്‌ മുന്നേ ഇതുപോലെ തണുത്ത അന്തരീക്ഷത്തിൽ അല്ലെ സിസിലിയെ   കൂട്ടി ഈ തറവാട്ടിലേക്ക്  വന്നത് . 

അന്ന് എന്തൊരു പുകിൽ ആയിരുന്നു .  വീട്ടിലേക്കു അവളെ കാല്  കുത്തുവാൻ പോലും  സമ്മതിച്ചില്ല .   അമ്മയും  ഏട്ടനും വിലങ്ങു തടി പോലെ നിന്നപ്പോൾ ഉറച്ച തീരുമാനം  തന്നെ എടുക്കേണ്ടി വന്നു.  ഇനി ഈ വീട്ടിലേക്കില്ല . സിസിലിയെ അംഗീകരിച്ചില്ലെങ്കിൽ എന്തിനു താൻ മാത്രം ഇവിടെ നിൽക്കണം . അന്ന് അവളുടെ കൈ പിടിച്ചു കൊണ്ട് ഇറങ്ങിയതാണ് .  ഡോക്ടർ ആയ ഒരാൾക്ക് ഒരു വാടക വീട് കിട്ടുവാൻ ആണോ പ്രശ്നം . 

ഒരു   നേഴ്‌സിനെ  വിവാഹം കഴിക്കുക എന്നത്  അത്ര വലിയ തെറ്റാണോ . അവളെ അംഗീകരിക്കാത്ത അമ്മയ്ക്കും  ഏട്ടനും മുമ്പിൽ ജീവിച്ചു കാണിക്കണം.  വാശിയായിരുന്നു മനസ്സിൽ.

 ഇരുപത്തി ഏഴു വർഷങ്ങൾക്ക്  മുന്നേ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചത് ഏട്ടനാണ് . 'അമ്മ ഒരുവിധം സമ്മതിച്ചു എങ്കിലും  ഇത്രയും പഠിപ്പുള്ള ഏട്ടൻ എന്തുകൊണ്ടാണ് ആ വിവാഹത്തെ അത്രമാത്രം എതിർത്തത് . ഒരു ക്രിസ്ത്യാനി പെണ്ണിനെ വിവാഹം കഴിച്ചത് കൊണ്ടാണോ . ഇനി ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു എന്ന് വച്ചാൽ അതത്ര തെറ്റാണോ . അതുമൂലം തറവാടിന്റെ മനം ഇടിഞ്ഞുപോകുമോ? 

ഒരു പ്രഭാതത്തിൽ ഉണർന്നു നോക്കുമ്പോൾ അവൾ അരികിൽ ഇല്ലായിരുന്നു.  അയാളെയും , രണ്ടു വയസുള്ള മകളെയും ഉപേക്ഷിച്ചവൾ നഗരം വിട്ടിരുന്നു. 

ഏട്ടൻ പറഞ്ഞത് ശരി ആണെന്ന് മനസിലാക്കുവാൻ പിന്നെയും രണ്ടു വർഷങ്ങൾ  എടുത്തു .  

രണ്ടു  വർഷങ്ങൾക്ക്‌  മുന്നേ   അവളെ വീണ്ടും കണ്ടു.  അതും   ഹോസ്പിറ്റലിൽ വച്ച് തന്നെ. പക്ഷെ കൂടെ ഒരു വനിതാ പോലീസും , എസ്  .ഐ യും , ഒരു പോലീസ് കോൺസ്റ്റബിളും  ഉണ്ടായിരുന്നു .  ദേഹപരിശോദനക്കു വേണ്ടി കൊണ്ടുവന്നതായിരുന്നു അവളെ .

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു  മുന്നേ അയാളെയും , മോളെയും ഉപേക്ഷിച്ചു സ്വന്തം ഇഷ്ടവും സുഖവും നോക്കി  കാമുകന്റെ കൂടെ ഒളിച്ചോടി പോയവൾ ..  അതായിരുന്നു അയാൾക്ക് സിസിലി ..

നഗരത്തിലെ പേര് കേട്ട ഹോട്ടലിൽ നിന്നും അവളെ പോലീസ് പിടി കൂടുകയായിരുന്നു. അനാശാസ്യ പ്രവർത്തനം നടത്തിയത്തിന്റെ പേരിൽ . അവളെയും ,  നഗരത്തിൽ തന്നെ സ്വർണ കട  നടത്തുന്ന സേവ്യറുടെ മകനെയും .. 

 ആ സ്ത്രീയുടെ മുഖം കണ്ടയാൾ ആദ്യം  അമ്പരന്നു.  അത് അയാളുടെ ഭാര്യ സിസിലി ആയിരുന്നു. 

അയാളെ കണ്ടതും അവൾ തല താഴ്ത്തി .

  ദേഷ്വവും, സങ്കടവും , പകയും ഒരുമിച്ച വന്ന നേരം. 

"ഇനി മോളോട് ധൈര്യമായി പറയാമല്ലോ .. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം അമ്മയെ നഗരത്തിലെ വേശ്യാലയത്തിൽ നിന്നും പോലീസ് പിടി കൂടി എന്ന്."

"ഇതിനു വേണ്ടി ആയിരുന്നോ , ഇങ്ങനെ ജീവിക്കുവാൻ വേണ്ടി ആയിരുന്നോ നീ ഞങ്ങളെ വിട്ടു പോയത് .  ഏട്ടൻ സൂചന തന്നിരുന്നു എങ്കിലും ഞാൻ അത് മുഖ വിലക്കെടുത്തില്ല.  നൊന്തു പ്രസവിച്ച സ്വന്തം മകളെ ഉപേക്ഷിക്കുവാൻ നിനക്ക് എങ്ങനെ തോന്നി. "

അവളെ  അങ്ങനെ കണ്ടപ്പോൾ മനസ്സിൽ കത്തി എരിഞ്ഞു  കൊണ്ടിരുന്ന കനൽ അണഞ്ഞു. 

ഒന്നും പറയുവാൻ ആവാതെ സിസിലി അയാളുടെ മുമ്പിൽ തല താഴ്ത്തി നിന്നു .     ആ കണ്ണുകളിൽ നിന്നും  കുറ്റബോധത്താൽ  ഒരു തുള്ളി കണ്ണ് നീര് അടർന്നു വീണു .. 

"നീ അറിയണം ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നു എന്ന്. അന്ന് ഞങ്ങൾ അനുഭവിച്ച വേദന എത്രയായിരുന്നു എന്ന് നീ അറിയണം . എനിക്ക് നിന്നോടുള്ള അറപ്പ് ഒരിക്കലും മകൾ അറിഞ്ഞിട്ടില്ല .  അവളെ മടിയിൽ കിടത്തി ഉറക്കുമ്പോൾ ഞാൻ കണ്ട സ്വപ്‌നങ്ങൾ.   ഇന്നത് യാഥാർഥ്യം ആയി എന്നത് നീ അറിയണം" .

"അന്ന് നീ ഇറങ്ങി പോകുമ്പോൾ  ദേവുവിന് വയസ്  രണ്ടു കഴിഞ്ഞിരുന്നു.  അതിനു ശേഷം ഞാൻ തന്നെ ആയിരുന്നു അവളുടെ അച്ഛനും അമ്മയും..പനിച്ചു കിടന്നു അവൾ നിലവിളിക്കുമ്പോൾ ഈ നെഞ്ചിലെ  ചൂട് പകർത്തിയാണ് അവളെ ഉറക്കിയത് . ഒരിക്കൽ പോലും നിനക്ക് പകരം മറ്റൊരാളെ കൊണ്ടുവരുവാൻ എനിക്ക് തോന്നിയിട്ടില്ല . അമ്മയും , ഏട്ടനും നിർബന്ധിച്ചപ്പോൾ പോലും.. പകരം ഇനി എന്റെ സ്നേഹം ദേവുവിന് മാത്രമേ നൽകുകയുള്ളൂ എന്നുള്ള ഉറച്ച തീരുമാനം . അത് മാത്രമായിരുന്നു പിന്നീട് അങ്ങോട്ട് ജീവിക്കുവാൻ ഉള്ള പ്രചോദനം ."

"ഇന്നവൾ കോളേജ്  അധ്യാപികയാണ് . അവൾക്കു ഒരു മകളുണ്ട് . അവളുടെ ഭർത്താവ് എൻജിനീയർ ആണ് ." 

"അറിവ് വന്ന ശേഷം ഒരിക്കൽ പോലും  ദേവു  നിന്നെ   കുറിച്ചൊന്നും എന്നോട് അന്വേഷിച്ചിട്ടില്ല . 'അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടാവാം . നിന്നെ കുറിച്ചുള്ള വിവരണം ". 

 തേങ്ങി കരയുന്ന സിസിലിയെ കണ്ടപ്പോൾ അയാൾക്ക് ഒട്ടും സഹതാപം തോന്നിയില്ല . 

 "നീ സ്നേഹിച്ച അയാളുടെ കൂടെ കഴിയുകയിരിക്കും എന്ന്  തന്നെ കരുതി . പക്ഷെ എനിക്ക് തെറ്റി . ഏട്ടൻ തന്നെ ആയിരുന്നു ശരി എന്നറിയുവാൻ ഞാനും വൈകി".

"സ്വന്ത ശരീരം വിറ്റു  ജീവിക്കുന്ന നിന്നെ ഞാൻ വെറുക്കുന്നു . പണ്ടത്തേതിലും നുറിരൂട്ടി ആയി." 

വിതുമ്പലോടെ  അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

" എനിക്ക് മാപ്പ് തരണം . അൻവർ  അവൻ എന്നെ ചതിച്ചു . അവൻ ആണ്  എന്നെ ഈ നിലയിൽ ആക്കിയത് . രക്ഷപെടുവാൻ കഴിയാത്ത വിധം കുരുക്കിൽ അകപ്പെട്ടു പോയി. "

"മാപ്പോ ? അതും നിനക്കോ ?  

ചതിച്ചത് , അൻവറൊ , അതോ നീയോ ..

നീ ഒഴുകുന്ന  ഈ കണ്ണീരിനേക്കാൾ പതിന്മടങ് ഞാനും , എന്റെ മോളും ഒഴുക്കിയിട്ടുണ്ട് ."

അയാൾ അപ്പോൾ  കൺസൽട്ടിങ്  റൂമിലേക്ക്   കയറി വന്ന സിസ്റ്ററിനോട്  ചോദിച്ചു 

"മെഡിക്കൽ കഴിഞ്ഞില്ലേ ."     

 .കഴിഞ്ഞു എന്നർത്ഥത്തിൽ അവൾ തലയാട്ടി  . സിസ്റ്റർ കൊടുത്ത ഫയൽ അയാൾ ഒപ്പിട്ട ശേഷം അവർ ആ ഫയൽ കൊണ്ട് പുറത്തേക്കു പോയി.

"പൊയ്ക്കോളൂ.   "

ഞാൻ നിന്നെ കണ്ട കാര്യം ഒരിക്കലും ദേവു  അറിയുവാൻ പോകുന്നില്ല .

അമ്മ ഒരു വേശ്യ ആയിരുന്നു  എന്ന മകൾ അറിയേണ്ട .

 പുച്ഛം  നിറഞ്ഞ അയാളുടെ മറുപടി കേട്ടശേഷം 

നനഞ്ഞ  കണ്ണുകളോടെ വനിതാ പോലീസിന്റെ പിറകെ അവൾ നടന്നകന്നു...

"എന്താ അച്ഛാ ഇത്ര ഗാഡമായ ചിന്ത.  ഊണ് കഴിക്കേണ്ട " 

ദേവുവിന്റെ ചോദ്യം അയാളെ ഉണർത്തി. 

"അച്ഛനോട് ഒരു കാര്യം പറയുവാൻ ഉണ്ട്.. ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി "   ദേവു  അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു  

അയാൾ ചോദ്യ ഭാവത്തിൽ അവമകളെ നോക്കി .

 എന്റെ തീസിസ് അംഗീകരിച്ചു.  ഇനി മുതൽ  വെറും ദേവു  അല്ല ഞാൻ 

"ഡോക്ടർ ദേവിക നായർ ആണ് "

അവൾ കുറച്ചു ഗൗരവം  ചാലിച്ചുകൊണ്ടു  പറഞ്ഞു.

അയാൾ അവളുടെ മുടി ഇഴകളെ  തഴുകി കൊണ്ടു  ആ തണുത്ത നെറ്റിയിൽ മുത്തി .

അയാളുടെ കണ്ണിൽ നിന്നും കണ്ണ് നീർ  തുള്ളികൾ അടർന്നു വീണു .

"അയ്യേ അച്ഛൻ കരയുകയാണോ .."    

അവൾ   അവളുടെ മുണ്ടിൻ  തലപ്പ്‌  കൊണ്ടയാളുടെ മിഴി നീര് തുടച്ചു.  

 പിന്നെ പതിയെ അവളുടെ കൈ പിടിച്ചുകൊണ്ടു കോണിപടികൾ ചവിട്ടി 

അവർ താഴേക്കിറങ്ങി. 



 



 

 

  

 

 









2021 ജൂൺ 18, വെള്ളിയാഴ്‌ച

ആതിരയിൽ നിന്നും അയിഷയിലേക്കുള്ള ദൂരം



 എന്തിനാണ്  അവൾ അങ്ങനെ ഒരു കടുംകൈ ചെയ്തത്? ..

 കൂട്ടുകാരിയേയും ,  അവളുടെ ഭർത്താവിനെയും വെട്ടി കൊന്നവൾ ...

ചുരിദാർ തലപ്പ് കൊണ്ട് പോലും മുഖം  മറയ്ക്കാത്തവൾ  

കോടതി മുറിയിൽ തല കുനിക്കാതെ വിധി കേട്ടവൾ ...

എന്തിനു കൊന്നു എന്ന് ചോദ്യത്തിന്   ..   ജീവിച്ചിരിക്കുവാൻ അവർക്ക് അർഹത ഇല്ല എന്ന്  തർക്കുത്തരം പറഞ്ഞവൾ 

തെല്ലുപോലും കുറ്റബോധം അവൾക്കുണ്ടായിരുന്നില്ല. 

കോടതി മുറിയിൽ പോലും പതറാതെ , ചങ്കുറ്റത്തോടെ കരുത്തനായ ഒരാണിനെ പോലെ തല ഉയർത്തി അവൾ നിന്നു 

ചോരയിൽ കുളിച്ചു കിടക്കുന്ന ആഷികും , സുബൈദയും ...
തൊട്ടരികിൽ  നിർവികാരയായി  വലിയ വെട്ടുകത്തിയുമായി  അവൾ .
അവളുടെ  മുഖവും , നെറ്റിയും , ചുരിദാറിലും ചോര കൊണ്ട് മൂടപ്പെട്ടിരുന്നു .

അതെ അത് ഞാൻ തന്നെയാണ് .  കുറ്റബോധത്തിൻറെ ഒരു തരി പോലും മനസ്സിൽ ഇല്ലാതെ ചെയ്ത കൃത്യം ഏറ്റു  പറഞ്ഞവൾ 

അതെ അവൾ തന്നെ  ദുർഗ ,  അത് തന്നെയായിരുന്നു അവളുടെ  പേര് ..



എന്തിനാണ് അവൾ സുബൈദയെ  കൊന്നത് ..  എന്തിനാണവൾ അവളുടെ ഭർത്താവായ ഡോക്ടർ ആഷികിനെ കൊന്നത് ...

വെട്ടി വെട്ടി കഴുത്തു അറുത്തു  കൊല്ലുക എന്ന് വച്ചാൽ..... 

ഇത്രയേറെ  വൈരാഗ്യം  അവൾക്ക് അവരോട് തോന്നുവാൻ ഉള്ള കാരണം എന്തായിരിക്കും ?..

ഒരു പെണ്ണിന് ഇങ്ങനെ കൊല്ലുവാൻ സാധിക്കുമോ?   ഇത്രയ്ക്കും ക്രൂരയാവുക എന്നാൽ ......

ആരോഗ്യവാനായ ഒരു പുരുഷനെയും  അവന്റെ ഭാര്യയെയും 
നിഷ്ടൂരമായി കൊല്ലുക  എന്ന്  വച്ചാൽ ......

 അവളെ അറിയാവുന്നവർക്ക് ഒരിക്കലും ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല . അവൾ ഇങ്ങനെ ഒരു പാതകം ചെയ്യും എന്ന്...  അത്രയ്ക്ക് പാവമായിരുന്നല്ലോ അവൾ..  പിന്നെ എന്തിനുവേണ്ടി അവൾ ഈ ക്രൂരകൃത്യം ചെയ്തു ?



നീതിപീഠം  എന്ത് ശിക്ഷയായിരിക്കും അവൾക്കായി വിധിക്കുക .

എന്ത് ശിക്ഷ വിധിച്ചാലും അതൊട്ടും അധികമാവില്ല . 

അതുപോലുള്ള പാതകം അല്ലെ അവൾ ചെയ്തിരിക്കുന്നത്.




ഐ എസിൽ ചേരുവാൻ  കേരളത്തിൽ നിന്ന് പോയ യുവാവ് കൊല്ലപ്പെട്ടു .

അന്നത്തെ ചില പ്രമുഖ പത്രത്തിലെ ഉൾപേജിൽ ഉള്ള വാർത്തകൾ . അല്ലെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ ഉൾപ്പേജിൽ മാത്രമല്ലെ വരികയുള്ളു . അതും ചില വിശേഷണങ്ങൾ  ഉളളമതക്കാർ ആവുമ്പോൾ ...

എന്നാൽ അയാളുടെ ഭാര്യ ,  തടവുകാരിയായി ഇന്നും അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുന്നു. ഭീകര പ്രവർത്തനം  നടത്താനായി മതം മാറിയ ഹിന്ദു യുവതി അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ ആണെന്ന് ...  

മനുഷ്യാവകാശം  അവൾക്കും ബാധകം ആണത്രേ ... മനുഷ്യവകാശക്കാർ എന്ന് മേനി നടിക്കുന്നവർ ചാനലിൽ വന്ന് ഉദ്ഘോഷിച്ചു ...
 
ആ യുവതി ആരായിരുന്നു . അവൾ ആതിര ആയിരുന്നു   2013 ൽ  കാസർകോട് വിദ്യാർത്ഥി ആയിരിക്കെയാണ് ആതിര മതം മാറി ഇസ്ലാം മതം സ്വീകരിച്ചത് . പിന്നീട് സുഹൃത്തായ യാസിറിനെ അവൾ നിക്കാഹ്  കഴിച്ചു . മതം മാറിയ ആതിര, ആയിഷ എന്ന് പുതിയ പേര് സ്വീകരിച്ചു. 

ഭർത്താവായ യാസീറുമൊന്നിച്ചവൾ   ശ്രീലങ്ക വഴി സിറിയയിൽ  അവർ എത്തിചേർന്നു .   അവിടെവച്ചവർ  വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടു  എന്നും ,  അമേരിക്കയുടെ ഷെൽ ആക്രമണത്തിൽ യാസർ അടക്കം കേരളത്തിൽ നിന്നും പോയ മലയാളികൾ കൊല്ലപ്പെട്ടു   എന്നുമാണ് പോലീസ് ഭാഷ്യം . 

കാസർകോട് ഡെന്റൽ കോളേജിൽ അവസാന വിദ്യാർത്ഥി ആയിരിക്കെ ആണ് ആതിര  മതപരിവർത്തനം നടത്തി ആയിഷയാകുന്നത് . ആതിരയെ കാണാതായി എന്ന ബന്ധുക്കൾ  പരാതികൊടുത്തു എങ്കിലും പോലീസ് കാര്യമായി അന്വേഷണം  ഒന്നും അന്ന് നടത്തിയില്ല.  

പിന്നീട്  പോലീസ്  മേധാവി വിളിച്ച പത്ര സമ്മേളനത്തിൽ നിന്നും കുറെ ഏറേ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു .. കോളേജിൽ പഠിക്കുമ്പോൾ ആതിരയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു സുബൈദ . സുബൈദയാണ് ആഷികിനെ അതിരക്കു പരിചയപ്പെടുത്തിയത് . ഇവരുമായിട്ടുള്ള അടുപ്പം ആണ് ആതിര എന്ന ആയിഷയെ വലിയ ഇസ്ലാം മത വിശ്വാസി ആക്കി മാറ്റിയത് .

മതം മാറിയാൽ ആഷിക് ആതിരയെ വിവാഹ കഴിക്കാം എന്ന് പറഞ്ഞിരുന്നു എങ്കിലും അവസാനം  അവൾ മതം മാറി കഴിഞ്ഞപ്പോൾ അവന്റെ മനസ് മാറി . അന്ന് അവളുടെ ദുഃഖത്തിൽ  താങ്ങായി കൂട്ട്  നിന്നത്  യാസിർ ആയിരുന്നു.

ആഷിക്  സുബൈദയെ വിവാഹം കഴിച്ചപ്പോൾ   അവരുടെ  സുഹൃത്തായ യാസിറിനെ പിന്നെ ആതിര നിക്കാഹ്  കഴിച്ചു.. ഈ പ്രണയം ഒരു നാടകം ആയിരുന്നു എന്ന് ആതിര അറിഞ്ഞിരുന്നില്ല. അവർക്ക് വേറെ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ആ വലയിലെ ഒരു ചെറിയ കണ്ണി  മാത്രമായിരുന്നു ആതിര.  

ഇതരമത  വിഭാഗങ്ങളിൽ  നിന്നും പെൺകുട്ടികളെ കണ്ടെത്തി  അവരെ മതം മാറ്റുക . ഇതായിരുന്നു ആ ഗൂഡ സംഘത്തിന്റെ പ്രവർത്തനം . ഇതിനു മുഴുവനും ചുക്കാൻ പിടിച്ചത് സുബൈദയും ആഷികും തന്നെ ആയിരുന്നു.


ഇനി ഈ അതിര   ആരാണ് എന്ന് നിങ്ങൾക്കറിയേണ്ട . കോടതിയിൽ  കൂടിയ ജനങ്ങളെ ഒന്ന് നോക്കിയാ ശേഷം അവൾ ഉറക്കെ പറഞ്ഞു. 

ആതിര എന്റെ ഒരേ ഒരു ചേച്ചി .. 

അവളെ നശിപ്പിച്ചത് ഇവർ ആയിരുന്നു .

ഞാൻ കൊലപ്പെടുത്തിയ സുബൈദയും , അവളുടെ ഭർത്താവ് ആഷിക്കും .

ഇവർ കാരണം എല്ലാം നഷ്ടപ്പെട്ട് ,  എല്ലാവരാലും വെറുക്കപ്പെട്ട തീവ്രവാദി ആയി മുദ്രകുത്തപ്പെട്ട എന്റെ ചേച്ചിക്ക് വേണ്ടി ഞാൻ അത് ചെയ്തു..

സുബൈദയുമായി ഞാൻ സൗഹൃദം സ്ഥാപിച്ചു. അവൾ വഴി ആഷിക്കി നെയും . അവന്റെ പ്രേമത്തിൽ ഞാൻ മയങ്ങി വീണു കഴിഞ്ഞു എന്നവർ മനസിലാക്കി. പുതിയ ഇരയെ  കിട്ടിയ സന്തോഷം . സത്യത്തിൽ ഞാൻ ഒരു ചിലന്തിയെപ്പോലെ  വല വിരിച്ചു കാത്തിരിക്കുകയായിരുന്നു എന്നവർ അറിഞ്ഞിരുന്നില്ല. 


ആഷിക്കിന്റെ പ്രേമ ഭജനം ആയി കമാറാൻ എനിക്കേറെ സമയം വേണ്ടി വന്നില്ല .ആഷിക്കില്ലാതെ ജീവിക്കുവാൻ കഴിയില്ല എന്നുള്ള എന്റെ  വാക്കുകൾ ..... അവനു വേണ്ടി  മതം മാറുവാൻ പോലും തയാർ ആണെന്ന് ഞാൻ അയാളെ  അറിയിച്ചു. 

അവരെ ഞാൻ വിരുന്നിനു ക്ഷണിച്ചു . ഒരു സംശയവും കൂടാതെ ഞാൻ താമസിക്കുന്ന വാടക വീട്ടിൽ എന്നെ തേടി അവർ വന്നു.  അവർ കഴിച്ച ഭക്ഷണത്തിൽ ഞാൻ  മയക്കുമരുന്നു കലർത്തിയിരുന്നു . ബലവാനായ ആഷിക്കിനെ  കീഴ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നുള്ള ചിന്ത .... 

പ്രതികരിക്കുവാൻ കഴിയാത്ത അവസ്ഥയിലും ഞാൻ വെട്ടിയപ്പോൾ അവർ ഉറക്കെ നിലവിളിച്ചു , .   ഞാൻ ആതിരയുടെ അനുജത്തി ആണെന്ന് പറഞ്ഞപ്പോൾ അവരുടെ ഭാവം ,അതെല്ലാം ഞാൻ ശരിക്കുംആസ്വദിച്ചു .

വെട്ടു കൊണ്ട് പ്രാണൻ പിടയുമ്പോൾ ഞാൻ പറഞ്ഞു....

 അലറി കരയുവാൻ .     

കൊല്ലല്ലേ എന്ന് പറഞ്ഞവർ കേണപ്പോൾ  എന്റെ  കലി  എന്നിൽ ഉറഞ്ഞു തുള്ളുകയായിരുന്നു ..

അവരുടെ രക്തം കൊണ്ട് ഞാൻ തിലകം ചാർത്തി... 

ഇനി ഒരു ആതിരയെ സൃഷ്ടിക്കാതിരിക്കുവാൻ എനിക്കിതെ മാർഗം ഉണ്ടായിരുന്നുള്ളു. ഇത് ഒരിക്കലും അവസാനം അല്ല എന്ന് എനിക്കറിയാം .ഇനിയും ഇവിടെ അയിഷമാർ സൃഷ്ടിക്കപെടുമായിരിക്കും .  

എന്റെ ചേച്ചിയും കുറ്റക്കാരിതന്നെയാണ് . അവൾ നിരപരാധി ആണെന്ന് ഞാൻ പറയുന്നില്ല . എന്റെ രാജ്യത്തിന് എതിരെ പ്രവർത്തിച്ചവൾ ,  ദേശദ്രോഹി എന്നോ തീവ്രവാദി എന്നോ നിങ്ങൾക്  അവളെ മുദ്ര കുത്താം.  രാജ്യത്തിനപമാനമായി കുലംകുത്തിയായ    .അവൾക്കും അർഹമായ ശിക്ഷ മരണം തന്നെയാണ് .   ഇനി അവൾ മരിച്ചാലും അവളുടെ ശരീരം കാണണം എന്നുള്ള ആഗ്രഹം എനിക്കില്ല ...

എന്റെ ചേച്ചിയോട് ഞാൻ കാല് പിടിച്ചപേക്ഷിച്ചു ..

അന്നവളുടെ മറുപടി ഇങ്ങനെ ആയിരുന്നു..
"
നെയ്തു കൂട്ടിയ സ്വപ്നങ്ങളിൽ മാത്രം നാം ജീവിക്കണം എന്ന് എന്തിനു വൃഥാ  വാശി പിടിക്കുന്നു .  നമ്മുടെ പുരാണങ്ങളോ , ഗീതയെ , കടലോ , കാറ്റോ , ഈ പ്രപഞ്ചമോ ഒന്നുമല്ല യഥാർത്ഥ സ്വർഗം .  അതുകൊണ്ടു നീ കൂടി എന്റെ മാർഗത്തിലേക്ക് ഇറങ്ങി വരൂ " 


വെട്ടി വെട്ടി തന്നെ  ഞാൻ അവരെ കൊന്നു . 

എങ്കിലും കൊതി മാറിയില്ല  കലി അടങ്ങിയില്ല ....

അല്ലെങ്കിലും എത്ര വെട്ടിയാൽ ആണ് എനിക്ക്  എന്റെ കലി അടങ്ങുക ....




2021 ഏപ്രിൽ 6, ചൊവ്വാഴ്ച

യാത്രയുടെ അവസാനം

 

സരസ്വതി ടീച്ചർ തൊടിയിലേക്കുള്ള ജനാല പതിയെ തുറന്നു. ഒരു ഞെരുക്കത്തോടെ പഴകിയ മരകോൽ അവരുടെ കൈ വിരൽ സ്പര്ശത്താൽ ഇളകി. ഇന്നലെ രാത്രിയുടെ വെളിച്ചത്തിൽ ഭ്രമിച്ചു വന്ന ഇയാൻപാറ്റയെ  ആദരവോടെ ശവമഞ്ചം പേറി കറുത്ത ഉറുമ്പുകൾ  കൂട്ടമായി വിലാപയാത്രയോടെ ജനാല കമ്പിലൂടെ വരി  വരിയായി എങ്ങോട്ടോ ഗമിക്കുന്നു.

ജനാലയിലൂടെ തെക്കോട്ടു  നോക്കിയാൽ ദേവേട്ടന് അടക്കം ചെയ്ത മണ്ണ് കാണാം. പരിസരം കാട് പിടിച്ചു കിടക്കുന്നു . ഇതൊക്കെ ഒന്ന് വൃത്തിയാക്കുവാൻ ശങ്കരനോട് പറഞ്ഞതാ . ഇപ്പോൾ പുറം പണിക്കു ആളെ കിട്ടാനില്ല . ഇനി കിട്ടിയാൽ തന്നെ വല്ല ബംഗാളികളെയും വിളിക്കേണ്ടി വരും. അത് വേണോ എന്നാണ് ശങ്കരന്റെ ശങ്ക .   ബംഗാളി എങ്കിൽ ബംഗാളി നാളെ ആരെയെങ്കിലും വിളിപ്പിച്ചു അവിടം ഒന്ന് വൃത്തിയാക്കുവാൻ പറയണം .

മകൾക്കും മകനും  എവിടെ സമയം . ജോലി തിരക്കല്ലേ .  36  വർഷത്തെ അധ്യാപന ജീവിതത്തിൽ മാസത്തിൽ ഒരിക്കൽ എങ്കിലും തറവാട്ടിൽ പോകാതിരുന്നിട്ടില്ല . അന്നും മക്കൾ പഠിക്കുകയായിരുന്നു . പക്ഷെ അവരും കൂടെ വരുമായിരുന്നു . വീട് വൃത്തിയാക്കാനും , അച്ഛന്റെ കൂടെ തൊടിയിൽ ഇറങ്ങി അച്ചിങ്ങ പയർ പൊട്ടിക്കുവാനും  , കുളത്തിൽ നിന്നും വരാലിനെ പിടിക്കുവാനും, തെങ്ങിന്  തടം ഇടുവാനും അവർ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു. അമ്മയുണ്ടാകുന്ന  ഇലയടയും , അച്ചപ്പവും , അരിയുണ്ടയും മുറുക്കും ചെളി പുരണ്ട കൈകളാൽ വാരി വാരി തിന്നിരുന്നു . അച്ചുവും ,  ഉണ്ണി കുട്ടനും ഈ പറയുന്ന അരിയുണ്ടയും , ഇല അടയും കഴിച്ചിട്ടുണ്ടാകുമോ . ഇപ്പോൾ കുട്ടികൾക്ക്  ബർഗറും , പിസയും  മതിയല്ലോ . കാലം ഇത്രക്കും  മാറ്റം കൊണ്ട് വരുമോ. 

ആർക്കറിയാം നരച്ച മനസ്സിൽ പഴമയുടെ വിത്തുകൾ മാത്രം ഇനിയും ബാക്കി . ഇത്രയും നേരത്തെ തന്നെ തനിച്ചാക്കിയിട്ടു ദേവേട്ടൻ പോകേണ്ടായിരുന്നു .  മരണത്തെ തടുക്കുവാൻ ആർക്ക്  കഴിയും . ആരുമായും സംസാരിക്കുവാൻ കഴിയാത്ത നിശബ്ദത അത് വല്ലാത്ത അവസ്ഥ തന്നെയാണ് .  ജീവിതം മുഴുവനും കുട്ടികളുടെ കല പില  ശബ്ദത്തിൽ മുഖ രിതമായ അവസ്ഥയിൽ നിന്നും  ഉള്ള മൂകത അത് പറഞ്ഞറിയിക്കുവാൻ കഴിയില്ല . പണ്ടൊക്കെ മനസ്സിൽ തോന്നുന്ന വരികൾ കുറിച്ചിടുമായിരുന്നു . ഇപ്പോൾ ഒന്നിനും ഇല്ല താല്പര്യം .

എപ്പോഴോ വാഴ തോപ്പിൽ കറങ്ങി നടന്ന കാറ്റ്  ജനൽ ചില്ലയിലൂടെ തലമുടിയെ തഴുകി മൂക്കിലൂടെ , തൊണ്ടയിലൂടെ ഇട  നെഞ്ചിൽ പ്രവേശിച്ചു .ചുവന്ന രക്ത ഭിത്തികളിൽ ഏകനായി ഭയപ്പാടോടെ അവൻ വലം വച്ചു .തിരികെ പോകുവാൻ ആവാതെ തല തല്ലി കരഞ്ഞു.

ആണിയിൽ  ഞെങ്ങി ഞെരുങ്ങി നിറം മങ്ങിയ  പഴകിയ കല്യാണ ഫോട്ടോ .എന്തുമാത്രം മുടിയായിരുന്നു ദേവേട്ടന് അപ്പോഴൊക്കെ   . ഹിന്ദി സിനിമ നടൻ ദേവാനന്ദിന്റെ ചെറിയ ഛായ ഉണ്ടായിരുന്നു ദേവേട്ടന്  അന്നൊക്കെ . അത് പറയുമ്പോൾ മനഃപൂർവമായ  ഒരു  ഗൗരവം മുഖത്തു  ഖനീഭവിപ്പിക്കും . പിന്നെ അതുരുകി ചെറിയ പുഞ്ചിരിയിൽ കലാശിക്കും.

 വൈജയന്തി മാലയും  ദേവാനന്ദും ഒരുമിച്ചഭിനയിച്ച "ജ്യൂവൽ തീഫ്"  സംഗം തീയറ്ററിൽ കണ്ടത് ഇന്നും ഓർക്കുന്നു . അതുകണ്ട ദേവേട്ടൻ ദേവാനന്ദ് ധരിച്ച പോലത്തെ തൊപ്പി തേടി  അലഞ്ഞതും പിന്നെ ബോംബയിൽ നിന്നും വന്ന  ദാമോദരനോട് പറഞ്ഞ അതെ പോലത്തെ തൊപ്പി വരുത്തിയതും ചരിത്രം .

"സരസൂട്ടി"  ,   ആരോ വിളിക്കുന്ന കേട്ട് ടീച്ചർ പിടഞ്ഞെഴുനേറ്റു . അത് ദേവേട്ടൻ അല്ല . ദേവേട്ടൻ ഒരിക്കലും സരസൂട്ടി എന്ന് വിളിച്ചിട്ടില്ല. 

പെട്ടെന്ന് അവൾക്ക് ആ വിളി ഓർമ വന്നു .  രാമകൃഷ്ണൻ .      

കള്ളൻ രാമകൃഷ്ണൻ 

അവളുടെ ഓർമയിൽ മെലിഞ്ഞുണങ്ങിയ അവന്റെ രൂപം  തെളിഞ്ഞു.

മൂക്കട്ട ഒലിപ്പിച്ച   വലിയ  ഹൂക്കില്ലാത്ത കാക്കി നിക്കർ ഇടുപ്പിൽ ഞൊറിഞ്ഞ പിൻ കുത്തിയ രാമകൃഷ്ണൻ . തൊടിയിൽ നിന്നും പൂക്കളും , പേരക്കയും പറിച്ചു തരുന്ന രാമ കൃഷ്ണൻ .  ഇന്നത്തെ കള്ളൻ രാമ കൃഷ്ണൻ ..

ഇടവഴിയിൽ മാമ്പഴം മണക്കുന്ന   ബാല്യകാലത്തിന്റെ ഓർമകളിൽ  ടീച്ചർ നടന്നു .  ഏന്തി വലിഞ്ഞു വാതം വമിപ്പിക്കുന്ന വേദനയോടെ ... അവരുടെ ഓർമ്മക്കപ്പോൾ എൽപി  സ്കൂളിന്റെ മണം ആയിരുന്നു.

അഞ്ചു തീപ്പട്ടി  പടത്തിന് പകരം   സ്‌ളേറ്റ്   തുടയ്ക്കുവാൻ    മഷി തണ്ടും , പിന്നെ ബാലൻ മാഷിന്റെ ബാക്കിയായ ചുവന്ന ചോക്കും തന്നത്   അവനായിരുന്നല്ലോ .

ദരിദ്രരായാ   കുട്ടികൾക്കുള്ള മഞ്ഞ ഉപ്പുമാവ് കഴിച്ച ശേഷം മഞ്ഞ നിറമുള്ള ഡാൽഡ ടിന്നിൽ അവൻ തനിക്കായി കുറച്ചു കരുതുമായിരുന്നു. വിശപ്പ് മാറാ വ്യാധി പോലെ അവനെ കാർന്നു തിന്നിട്ടും അവൻ ആ പതിവ് തെറ്റിച്ചില്ല . ഡാൽഡ മണക്കുന്ന ആ  വക്കു പൊട്ടിയ തൂക്കുപാത്രം അതിൽ ഒരു പിടി ചീര വറ്റ്  പണ്ട് കൃഷ്ണ   കരുതി വച്ച പോലെ തന്റെ വിശപ്പടക്കുവാൻ ..  

വിശപ്പായിരുന്നില്ല.  ആരും കാണാതെ  ഒരു പിടി വായിൽ തിരുകുമ്പോൾ ഉള്ള സുഖം അത്ര മാത്രം . പിന്നെ അവന്റെ നിഷ്കളങ്കമായ ആ ചിരിയും അത്ര മാത്രം  മതിയായിരുന്നു ..

തനിച്ചു നടക്കുമ്പോൾ ആരൊക്കെയോ വഴിയിൽ അർത്ഥമില്ലാത്ത കുശലം ചോദിച്ചുഅർത്ഥമില്ലാത്ത കുശലത്തിന് ആയുസ് ഇല്ലാത്ത കാരണം ഒരു ചിരിയുടെ മൂകതയിൽ എല്ലാം ഒതുക്കി.

മനസ്സിൽ അപ്പോൾ  തികട്ടി വന്ന ചോദ്യം അതായിരുന്നു .

"എന്തുകൊണ്ട് രാമ കൃഷ്ണൻ " 

കൂടെ പഠിച്ച പലരെയും മറന്നു കഴിഞ്ഞിരിക്കുന്നു .  അതും അഞ്ചാം ക്ലാസ് വരെ കൂടെ പഠിച്ച രാമ കൃഷ്ണൻ . ഇപ്പോഴും ഒരു വ്യഥ  പോലെ മനസ്സിൽ നിന്നും പറി ക്കുവാൻ കഴിയാത്ത ആ അഞ്ചാം ക്ലാസ് വിദ്യാർത്ഥി . ഇത്ര ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ആ മുഖം മാത്രം മറവിയുടെ തുരുത്തിൽ മുഴുകാതിരുന്നത് .

രാമൻ  വലിയച്ഛൻ കുവൈറ്റിൽ നിന്നും കൊണ്ട് വന്ന സെന്റിന്റെ സുഗന്ധം പേറുന്ന മഞ്ഞയും കറുപ്പും കലർന്ന പെൻസിൽ  ആദ്യം കാണിച്ചത്  രാമ കൃഷ്ണനെയാണ് . ഉള്ളിലേക്ക് കൊത്തി വലിക്കുന്ന  റബ്ബറിന്റെ മണം അവൻ ആവോളം ആസ്വദിച്ചു .  ആ സുഗന്ധം ആസ്വദിക്കുവാൻ ഉള്ള ആയുസ് ഉച്ച വരെയേ ഉണ്ടായിരുന്നുള്ളു . 

വൈകുനേരം ബെല്ലടിച്ചു സ്കൂൾ വിട്ടു പോകുവാൻ നേരത്തു ബാഗിൽ നോക്കിയപ്പോൾ ആ പെൻസിൽ അവിടെ ഇല്ല. 

" പെൻസിൽ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അതിങ്ങു തന്നേക്കു "  വാരിയർ മാഷിന്റെ  ഖന ഗംഭീരമായ ശബ്ദം  ക്ലാസ്സിൽ പതിച്ചു . പരി  പൂർണ നിശബ്ദത ആയിരുന്നു ഉത്തരം .

"സരസ്വതി ,  ആ പെൻസിൽ ആരെയാണ് അവസാനം കാണിച്ചത് "

വാരിയർ മാഷ് വീണ്ടും ചോദിച്ചു.  ആ കുഞ്ഞി കണ്ണുകൾ  രാമകൃഷ്ണനിലേക്ക് നീണ്ടു.

വെള്ളി  കെട്ടിയ മാഷിന്റെ  ചൂരൽ രാമ കൃഷ്ണന്റെ തുടയിൽ ഉയർന്നു പൊങ്ങി. 

" ഞാൻ എടുത്തിട്ടില്ല മാഷെ , അവൻ  കരഞ്ഞു കൊണ്ട് അത് തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു."

"കള്ളൻ രാമകൃഷ്ണൻ "

ആ കൂട്ടത്തിൽ ആരൊക്കെയോ വിളിച്ചു പറഞ്ഞു . 

മാഷിന്റെ എണ്ണ  തേച്ചു മിനുക്കിയ ചൂരൽ വീണ്ടും ഉയർന്നു പൊങ്ങി. 

പിന്നെ സ്വതന്ത്രൻ ആയപ്പോൾ കരഞ്ഞ കണ്ണുകളോടെ രാമകൃഷ്ണൻ സ്കൂളിന്റെ പടി  ഇറങ്ങി. അഞ്ചാം ക്ലാസ്സിൽ . പിന്നെ ഒരിക്കലും അവൻ സ്കൂളിൽ വന്നില്ല .

പിന്നെ എപ്പോഴോ അറിഞ്ഞു അന്നത്തെ ആ പെൻസിൽ മോഷ്ടിച്ചത് അടുത്ത കൂട്ടുകാരി ആയിരുന്ന വസുമതി ആയിരുന്നു എന്ന്.  അപ്പോഴേക്കും കാലം കടന്നു പോയിരുന്നു. ഓണ പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടി. അതിനിടെ അച്ഛന് വീണ്ടും സ്ഥലം മാറ്റം . അങ്ങനെ ആ സ്കൂളിൽ നിന്നും വേറെ സ്കൂളിലേക്ക് . ഇടയ്ക്ക് എപ്പോഴോ ആ സംഭവം തികട്ടി   വരുമായിരുന്നു . കള്ളൻ രാമകൃഷ്ണൻ .

മനസ് നിറയെ രാമ കൃഷ്ണനോടുള്ള കുറ്റ ബോധം ആയിരുന്നു.  "രാമ കൃഷ്ണൻ പഠിത്തം നിറുത്തി എന്ന് മാത്രം അറിയാമായിരുന്നു.  അഞ്ചാം ക്ലാസുകാരിയുടെ ബുദ്ധിയിൽ അതൊരു വലിയ സംഭവം ആയിരുന്നില്ല. പക്ഷെ മനസിനുള്ളിൽ എന്നും ആ കുറ്റ ബോധം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രകളിൽ ഒക്കെ ഒരു മനസാക്ഷി കുത്തായി നിഴൽ പോലെ രാമ കൃഷ്ണൻ ഉണ്ടായിരുന്നു. പിന്നെ എപ്പോഴോ ആ മെലിഞ്ഞുണങ്ങിയ  ആ രൂപവും മറക്കുവാൻ പഠിച്ചു .

ചാണകം മണക്കുന്ന ആ വീട്ടിൽ അവൻ ഉണ്ടായിരുന്നു . കള്ളൻ രാമകൃഷ്ണൻ .

 അയാളുടെ രൂപം തന്നെ  ആകെ മാറിയിരുന്നു . കണ്ടാൽ തിരിച്ചറിയുവാൻ കഴിയാത്ത വിധം . പക്ഷെ അയാൾക്ക്  തന്നെ കണ്ടപ്പോൾ തന്നെ മനസിലായി .

" ടീച്ചർ ഇവിടെ "  സരസൂട്ടി എന്ന വിളി ആണ് പ്രതീക്ഷിച്ചത് .  പക്ഷെ ആ മനസിൽ തന്നോടുള്ള ബഹുമാനം ആ വരികളിൽ കണ്ടു.

അവൻ അത്ഭുതം കൂറി. 

അയാളുടെ  അരികിൽ കുമ്പസാര കൂട്ടിൽ നിൽക്കുന്ന ഏറ്റു  പറച്ചിൽ കാരിയെ പോലെ എല്ലാം തുറന്നു പറഞ്ഞു. 

മാപ്പ് അപേക്ഷിച്ചു .  

രാമകൃഷ്ണൻ  പതിയെ മുരട് അനക്കി .

" ഞാൻ അതെല്ലാം എന്നെ മറന്നു കഴിഞ്ഞു . ഇത്രയും കാലവും ഞാൻ ജീവിച്ചത് ആ പേരിൽ തന്നെയാണ് . അതിൽ എനിക്ക് ഒരു കുറ്റ ബോധവും ഇല്ല . മനുഷ്യൻ ആയി ജനിച്ചില്ലേ . ഇനി മരിക്കുന്നതു വരെ ജീവിക്കണ്ടേ "

ഒരു നിർ വികാരത  ആയിരുന്നു അയാളുടെ വാക്കുകളിൽ .

എല്ലാത്തിനും കാരണം തൻ ആണെന്നുള്ള വിചാരം അവരെ തളർത്തി.

പിന്നെ മടിയോടെ അവർ ചോദിച്ചു .

"യാത്രയുടെ അവസാനം ഒന്നും ആയിട്ടില്ലല്ലോ രാമ കൃഷ്ണ .  ജീവിതത്തിന്റെ തിരക്കിൽ ഞാൻ എപ്പോഴോ രാമകൃഷ്ണനെ മറന്നു.  ജോലി , ദേവേട്ടൻ , കുട്ടികൾ അങ്ങനെ ജീവിക്കുകയായിരുന്നു .  പക്ഷെ ഇപ്പോൾ അറിയുന്നു ഞാൻ തനിച്ചാണ് എന്ന് . 

രാമകൃഷ്ണൻ എന്റെ കൂടെ വരുമോ . ഞാൻ വീട്ടിൽ ഒറ്റക്കാണ്  .  ഇനി ഈ പണിക്ക് ഒന്നും പോകേണ്ട . 

അവിടെ താമസിക്കാം .  

വീടും തൊടിയും എല്ലാം കാട്  കയറി .  അത് മാത്രമല്ല  മിണ്ടുവാനും പറയുവാനും ആരും ഇല്ല .  രാമ കൃഷ്ണൻ ഉണ്ടെങ്കിൽ ഒരു സഹായം ആയേനേ " അവർ പറഞ്ഞു നിറുത്തി .

അതിന്റെ ഉത്തരം നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു .

അപ്പോൾ മനസ്സിൽ തെളിഞ്ഞത് മൂക്കട്ട ഒലിപ്പിച്ച  കാക്കി  നിക്കർ ഇട്ട ആ പഴയ അഞ്ചാം ക്ലാസ് കാരനെ  തന്നെ ആയിരുന്നു.

ടീച്ചറിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉതിർന്നു. രാവിലെ ഉള്ളിൽ കയറിയ കാറ്റ് ജീവനും കൈയിൽ പിടിച്ചുകൊണ്ട് പുറത്തേക്കു ചാടി .പുറത്തേക്ക് പോയ കാറ്റ് വീണ്ടും പതിയെ തിരികെ വന്ന് അവരുടെ നര കയറിയ മുടിയിൽ പതിയെ തലോടി.

 



 






   

 

  

2021 മാർച്ച് 24, ബുധനാഴ്‌ച

കീർത്തനങ്ങൾ (2 )


 കൃഷ്ണൻ 

മന്ദാര മലർ ചൂടി കാളിന്ദി ആറ്റിൽ ആറടി 

നീന്തുന്നു കൃഷ്ണനുണ്ണി  (൨)

സന്ധ്യയാം  ഗോപിക അമ്പിളി താലത്തിൽ 

അമൃതം പകരുന്ന പ്രിയ നിമിഷം 

ഇതും വിശ്വാത്തിന് ആധാര പ്രേമ മന്ത്രം 


 ആകാശ ക്ഷേത്രത്തിൽ അമ്പാട്ടി പയ്യുകൾ 

ആരതി ഉഴിയുന്ന നേരം  (൨)

ചന്ദന കാവിലെ കാറ്റിന്നു  മൂളുന്നു 

നാരായണൻ എന്റെ സ്വന്തം 


ഈ നിലവിലും നീയല്ലേ 

ഈ നഭസിലും നീയല്ലേ   (൨|)

ഭക്തിയായതും സിദ്ധിയായതും 

നീയല്ലേ ....   കൃഷ്ണാ.... 

നീ തന്നെ മോക്ഷത്തിൻ കാതൽ 


മന്ദാര മലർ ചൂടി 


അത്താഴമുട്ടു കഴിഞ്ഞിട്ട് 

അമ്പല വാതിൽ അടയ്ക്കുന്ന നേരം (൨)

നാലമ്പലത്തിലെ വെള്ളരി

പ്രാവും കുറുകുന്നു നിന്നുടെ നാമം 


ഈ വെളിച്ചവും നീയല്ലേ 

എൻ മനസിലും നീയല്ലേ (@)

ശക്തിയായതും മുക്തിയായതും 

നീയല്ലേ   കൃഷ്ണാ --- 


നീ എന്റെ ജീവന്റെ ജീവൻ 

മന്ദാര മലർ ചൂടി കാളിന്ദി ആറ്റിൽ ആറടി 

നീന്തുന്നു കൃഷ്ണനുണ്ണി 

സന്ധ്യയാം  ഗോപിക അമ്പിളി താലത്തിൽ 

അമൃതം പകരുന്ന പ്രിയ നിമിഷം 

ഇതും വിശ്വാത്തിന് ആധാര പ്രേമ മന്ത്രം 


 


ശിവൻ 


കരുണ ചെയ്‍വാൻ എന്തു താമസം ശംഭോ   (൫)

തിരുവുടൽ കൈ തൊഴുന്നേ    .....  ശംഭോ 


മാർക്കണ്ഡേയൻ തന്നെയും ശ്രീ  മാന്ധാംദ്ധാവിനെയും  

സുരാനാം   ബാണൻ തന്നെയും 

തുണച്ച  കാരുണ്യ സിന്ധോ  .....


കരുണ ചെയ്‍വാൻ എന്ത് താമസം ശംഭോ ...

തിരുവുടൽ കൈ തൊഴുന്നേ    ....    ശംഭോ 


സാദരം അവിടുത്തെ ദ്വാര പാലകനാവും 

നന്ദിയായി മേവിടുന്ന ഭക്തനിൽ കനിഞ്ഞാലും  (൨)

ശ്രുതി ലയ മല്ലെൻ കാവ്യം തരളിത മല്ലെന്നാലും   (@)

തിരുവടി താരിൽ വീഴും ഇവനു അഭയമരുളു നീല ഗള  ഗാത്രാ 

കരുണ ചെയ്‍വാൻ എന്തു താമസം ശംഭോ   (൫)

തിരുവുടൽ കൈ തൊഴുന്നേ    .....  ശംഭോ








കൃഷ്ണൻ    

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം    (൨)

അവിടുത്തെ മാഹാത്മ്യം ഓതാൻ 

ഇനി അമ്പലപ്രാവായി  പാറാം 

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം


മണി  വേണു നാദത്തിൽ മുഴുകാം 

ഹരി ചന്ദന പൊട്ട്  ചാർത്താം   (@)

പീതാംബര പട്ട് നൽകാം 


എന്റെ കവിതയും നിനക്ക് ഞാൻ തന്നു 


ഭഗവാനെ നിൻ മുന്നിൽ 


തിരു മൊഴി വരമായി അരുളാൻ 

നാമത്തിൽ പ്രാർത്ഥന ചൂടാൻ   (@)


ജ്ഞാനത്തിൻ  മുരളിക ഊതാൻ 

എന്റെ ദേഹവും നിനക്ക് ഞാൻ തന്നു 


 ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം    (൨)

അവിടുത്തെ മാഹാത്മ്യം ഓതാൻ 

ഇനി അമ്പലപ്രാവായി  പാറാം 

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും

 





൧.അയ്യപ്പൻ 

 

അങ്ങകലെ മല മേലെ 

പമ്പയ്ക്കും അക്കരയായി 

പാണ്ടി മലയാളം വാഴും അയ്യനയ്യപ്പൻ 

എന്റെ നാട്ടിന്റെ അരച്ചൻ ആകും 

ശ്രീ ശബരീശൻ 


മണി  മലയണിഞ്ഞു വാനം 

ചിൻ  മുദ്രയും ഏറി താരം 

തുടി കൊട്ടി പാടി  അവരാ 

ഇരുമുടി ഏന്തി 

സ്വാമി അയ്യപ്പാ നിന്നെ കാണാൻ 

മല കേറുന്നു 


നെഞ്ചുടക്കിൻ  താളം ഉണ്ടേ 

ശരണം വിളി മേളം ഉണ്ടേ 

പമ്പയാറ്റിൻ കുളിരിൽ മുങ്ങി 

മല താണ്ടുന്നു 

സ്വാമി അയ്യപ്പാ നിന്നെ കാണാൻ 

മാള കേറുന്നു 


അങ്ങകലെ മല മേലെ 

പമ്പയ്ക്കും അക്കരയായി 

പാണ്ടി മലയാളം വാഴും അയ്യനയ്യപ്പൻ 

എന്റെ നാട്ടിന്റെ അരച്ചൻ ആകും 

ശ്രീ ശബരീശൻ 








മനസാകും മണി  മുറ്റത്ത് അണ യേണം  സ്വാമി 

,മഴവില്ല്  കുലയ്ക്കുന്ന  ഈ സന്ധ്യയിൽ 

മധുരമാം നിൻ നാമം നുണയേണം സ്വാമി 

എൻ ആത്മ ചൈതന്യം കുടി കൊള്ളുമ്പോൾ 


സന്നിധി തേടുന്ന ഭക്തർക്ക് മുന്നിലായി 

സകലതും നൽകുന്ന ദേവനല്ലേ 

ഏകാന്ത കാനന വാസി ആണെന്നാലും 

മണികണ്ഠൻ അറിയാത്ത പൊരുൾ ഇല്ലല്ലോ 


സങ്കടകണ്ണുനീർ പമ്പ പോൽ ഒഴുകുമ്പോൾ 

മാനസം കാണാത്ത  അയ്യനല്ല  

എന്തു വരം വേണ്ടു എന്ന ഭാവേന നീ 

കല്പവൃക്ഷം പോൽ      അങി രിപ്പു 


മനസാകും മണി  മുറ്റത്ത് അണ യേണം  സ്വാമി 

,മഴവില്ല്  കുലയ്ക്കുന്ന  ഈ സന്ധ്യയിൽ 

മധുരമാം നിൻ നാമം നുണയേണം സ്വാമി 

എൻ ആത്മ ചൈതന്യം കുടി കൊള്ളുമ്പോൾ 


൨. അയ്യപ്പൻ  

നീലീ  മലയുടെ താഴ്‌വരയിൽ കുറിഞ്ഞി പൂത്തു 

നീല കുറിഞ്ഞി പൂത്തു 

പാദസരങ്ങൾ കിലുക്കി പമ്പ 

പണ്ടേപോൽ ഒഴുകി 

വീണ്ടും  പണ്ടേപോൽ ഒഴുകി 


കുടമണിയാട്ടും  പൗർണമി പെണ്ണവൾ 

അകിട് ചുരത്തുന്നു 

തങ്ക നിലാവിൻ താരുണ്യം  മഴയായി 

പൊഴിയുന്നു 

തെന്നൽ  കളഭം  പൂശുന്നു 


കലിയുഗ വരദാ  നിന്നെ ഉറക്കാൻ 

ഉലകിൻ മണി നാദം 

ഉടുക്ക് കൊട്ടി ശരണ മന്ത്രം 

അലയായി ഒഴുകുന്നു 

കുളിരിൽ വനനിര തഴുകുന്നു 


നീലീ  മലയുടെ താഴ്‌വരയിൽ കുറിഞ്ഞി പൂത്തു 

നീല കുറിഞ്ഞി പൂത്തു 

പാദസരങ്ങൾ കിലുക്കി പമ്പ 

പണ്ടേപോൽ ഒഴുകി 

വീണ്ടും  പണ്ടേപോൽ ഒഴുകി 


 3    

പല നാളായി ഭഗവാനെ കാണേണം 

എന്നുള്ള മോഹം അകതാരിൽ ഉണ്ടേ 

അഗ്നി ജ്വലിപ്പിച്ചു മന്ത്രണം ചെയ്തു ഞാൻ 

ഇവിടം വരേണം ഒരു നാൾ 

എന്റെ   ഭഗവാനെ ഒരു നോക്ക് കാണാൻ 


മണ്ഡലം വന്നു പോയി  കാലം കടന്നു പോയി 

ഇന്നണഞ്ഞല്ലോ   ആ സുദിനം   

കലിയുഗ വരദന്റെ  തിരു വിഗ്രഹം  കണ്ടു 

നിർവ്രതി പൂകി ഞാൻ മറന്നു 

എന്റെ ഭഗവാനെ തൊഴുതു ഞാൻ നിന്നു 


സ്വപ്നം ചിലപ്പോൾ  ഭലിക്കുമല്ലോ 

എന്റെ ഭഗവാനെ തന്നെ നിനച്ചു എന്നാൽ 

ഒരു മണ്ഡലത്തിൻ പുലർകാല വേളയിൽ 

കുളിരായി തഴുകി നിയോഗം 

എന്റെ ഭഗവാന്റെ തിരുമേനി കാണാൻ 


പല നാളായി ഭഗവാനെ കാണേണം 

എന്നുള്ള മോഹം അകതാരിൽ ഉണ്ടേ 

അഗ്നി ജ്വലിപ്പിച്ചു മന്ത്രണം ചെയ്തു ഞാൻ 

ഇവിടം വരേണം ഒരു നാൾ 

എന്റെ   ഭഗവാനെ ഒരു നോക്ക് കാണാൻ 

അയ്യപ്പൻ 

അയ്യപ്പ സ്വാമിയാണെന്റെ ദേവൻ 

മണികണ്ഠ  മൂർത്തി യാണെന്റെ ദേവൻ 

അഖിലാണ്ഡ ചൈതന്യം ആത്മാവിൽ  അരുളുന്ന  

ശബരീശ നീ തന്നെ കൺ കണ്ട ദൈവം 



നെയിൽ കുളിക്കുന്ന തിരുവുടൽ കണ്ടു ഞാൻ 

അടിമുടി കൈകൂപ്പി നിന്നു 

തൃപ്പടി തട്ടിലായി 

പഞ്ചാമൃത കൂട്ട്  കാണിക്കയായി ഞാൻ വച്ചു 


ആനന്ദ ലഹരിയിൽ ആറടി എൻ മനം 

അയ്യപ്പ ശരണം വിളിച്ചു 

ആ നിമിഷത്തിന്റെ നിർവ്രതിയിൽ   മുങ്ങി 

തതഃ മസി പൊരുൾ തേടി 


അയ്യപ്പ സ്വാമിയാണെന്റെ ദേവൻ 

മണികണ്ഠ  മൂർത്തി യാണെന്റെ ദേവൻ 

അഖിലാണ്ഡ ചൈതന്യം ആത്മാവിൽ  അരുളുന്ന  

ശബരീശ നീ തന്നെ കൺ കണ്ട ദൈവം 


൫. അയ്യപ്പൻ 

പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


ആയിരം ദീപങ്ങൾ തിരി നീട്ടും നാമങ്ങൾ 

അലയായിട്ടാർത്തു  വിളിപ്പു പല      കണ്ഠങ്ങൾ   


തിര തല്ലും പ്രേമത്തിൻ 

കടൽ കാണും നേരത്താ 

പെരുമാളേ അവനിൽ കണി കാണേണം 


അഴകുകൾ വിരിയുന്ന പനിനീർ കടമ്പു പോലെ 

പുലര്കാലം കുളി കഴിഞ്ഞകഴിഞ്ഞാണഞ്ഞിടുമ്പോൾ 


തനിച്ചിരുന്നോര്മിക്കുവാൻ കല്പാന്ത പുലരിയിൽ 

 കളഭത്തിൽ  മുങ്ങും ദേഹം കണി കാണേണം 


പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


6. aഅയ്യപ്പൻ 

മലമേലെ  മാനത്തു  തെളിയുന്ന  താരം  അയ്യപ്പ ജ്യോതി  അല്ലെ 

അടിയനെ മനസിലായി തെളിയുന്ന ദീപം  അവിടുത്തെ രൂപമല്ലേ 


ഞാൻ എന്ന ഭാവത്തിൽ ഹുങ്കാരമോടെ തെല്ലല്ല   കുറ്റങ്ങൾ ചെയ്തു 

അറിവില്ല പൈതലേ കാക്കുന്ന പോലെ നീ നേർവഴി കാട്ടി നയിച്ചു 


അഖിലാണ്ഡ മൂർത്തിയെ പ്രണമിച്ചു നിന്ന് ഞാൻ 

സങ്കട കണ്ണ്  നീർ  തൂവി 

അവിടുത്തെ തിരുനാമം ഉരുവിട്ട് കൊണ്ട് ഞാൻ 

പതിനെട്ടു പടിയും  കരേറി 


സകലർക്കും ഈശനായി മല മേലെ 

വാഴുന്നു ഭഗവാനെ നീ തന്നെ ശരണം 

കന്നി അയ്യപ്പനായി എന്നുമേ നിന്നെ വന്നു  തൊഴുവാൻ മോഹം 

മലമേലെ  മാനത്തു തെളിയുന്ന  താരം  അയ്യപ്പ ജ്യോതി  അല്ലെ 

അടിയനെ മനസിലായി തെളിയുന്ന ദീപം  അവിടുത്തെ രൂപമല്ലേ 



൭.അയ്യപ്പൻ 

പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


ഞാൻ എന്ന ഭാവത്താൽ ഹുങ്കാരമോടെ 

തെല്ലല്ല കുറ്റങ്ങൾ ചെയ്തു 

അറിവില്ല പൈതലേ കാക്കുന്ന പോലെ 

നീ നേര്വഴികെന്നെ നയിച്ചു 


അഖിലാണ്ഡ മൂർത്തിയെ പ്രണമിച്ചു നിന്ന് ഞാൻ 

സങ്കട കണ്ണുനീർ തൂവി 

അവിടുത്തെ തിരുനാമം ഉരുവിട്ടുകൊണ്ടു ഞാൻ 

പതിനെട്ടു പറ്റിയും കരേറി 


സകലർക്കും ഈശനായി മല  മേലെ വാഴുന്നു 

ഭഗവാനെ നീ തന്നെ ശരണം 

കന്നി അയ്യപ്പനെ പോലെ നിൻ മുന്നിലായി 

എന്നുമേ നിൽക്കുവാൻ മോഹം 


പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


 8. അയ്യപ്പൻ 

ഭഗവാനെ നിന്നെ  കാണാതെ വയ്യ 

അവിടുത്തെ തിരുനാമം കേൾക്കാതെ വയ്യ 

തിരു നടയിൽ വന്നോന്നു തൊഴുവാതെ വയ്യ 

നിൻ  നാമം  പാടാതെ പോവാനും വയ്യ 


നിദ്രയിൽ കാണുന്ന സ്വപ്നങ്ങൾ പോലും 

അവിടുത്തെ ലീലകൾ ഒന്ന് മാത്രം 

നല്ല വാക്കോ തേ ണം  നന്മകൾ  ചെയ്യേണം 

അവിടുത്തെ സംസർഗം തുണയാവണം 


ഈ രംഗ മണ്ഡപം നിൻ  നാമ  ധ്വനിയാൽ 

പാടി  പുകഴ്ത്തട്ടെ  സർവ കാലം 

കർമങ്ങൾ ചെയ്യണം  ജ്ഞാനി യായി മാറേണം 

അവിടുത്തെ സംസർഗം തുണയാവണം 


ഭഗവാനെ നിന്നെ  കാണാതെ വയ്യ 

അവിടുത്തെ തിരുനാമം കേൾക്കാതെ വയ്യ 

തിരു നടയിൽ വന്നോന്നു തൊഴുവാതെ വയ്യ 

നിൻ  നാമം  പാടാതെ പോവാനും വയ്യ 


8 . കൃഷ്ണൻ 

എന്റെ മനസാകും ആലിലയിൽ 

അമ്പാടി  കണ്ണനെ കണ്ടിരുന്നോ 

ചാഞ്ചക്കം ആടുന്ന ഉണ്ണി കിടാവിന്റെ 

പാലൊളി പുഞ്ചിരി കണ്ടിരുന്നോ 


ഇങ്ക് കുടിക്കുന്ന നേരത്തു  മാനത്തു 

അമ്പിളി മാമൻ ഉദിച്ചില്ലേ 

അമ്പിളിമാമനെ കാട്ടി കൊടുത്തമ്മ 

ആലോലം പാടി ഉറക്കിയില്ലേ 


വെണ്ണ കവർനെന്നു  ചൊല്ലിയ 

ഗോപിക വീണ്ടും വന്നതും ഓർമയില്ലേ 

ഇല്ലമ്മേ ഞാനല്ല ഏട്ടനാണെന്നവൻ 

കള്ളം പറഞ്ഞതും കേട്ടതില്ലേ 


ഗോവര്ധന ഗിരി   കൈയ്യിലെടുത്തിട്ട്  

അമ്മാനമാടി കളിച്ചില്ല 

ഗോക്കളെ മേയ്ക്കുന്ന നേരത്തും 

കണ്ണന്റെ ലീലകൾ ഏവരും കണ്ടതല്ലേ 


ശ്രീ കുറൂരമ്മയും  പൂന്താനവും 

കണ്ട ഉണ്ണിയെ നിങ്ങളും കണ്ടതല്ലേ 

മാനത്തഴകായ വാർ മഴവില്ലിൻറ്റെ പീലിയെ 

നിങ്ങളും കണ്ടതല്ലേ 


എന്റെ മനസാകും ആലിലയിൽ 

അമ്പാടി  കണ്ണനെ കണ്ടിരുന്നോ 

ചാഞ്ചക്കം ആടുന്ന ഉണ്ണി കിടാവിന്റെ 

പാലൊളി പുഞ്ചിരി കണ്ടിരുന്നോ 


൯. കൃഷ്ണൻ 

എന്റെ മനസാകും പൊൻ  മേടയിൽ 

പള്ളി കൊള്ളുന്നൊരു ഉണ്ണിയുണ്ട് 

ഉണ്ണിക്ക്  കൂട്ടായി ഏട്ടനുണ്ട് 

ഉണ്ണിക്ക് പേര് ഉണ്ണി കൃഷ്ണനെന്ന് 


ഒരു തുടം വെണ്ണയുമായി നിൽക്കാം 

കദളി പഴവും കരുതി വയ്ക്കാം 

ആർക്കാണിതെന്നാരോ ചോദിച്ചാലോ 

എന്നുണ്ണി കണ്ണനാണെന്നു ചൊല്ലാം 


നിറുകയിൽ ചാർത്തുവാൻ പീലി പൂ 

പദ തരിൽ അർപ്പിക്കാൻ  തുളസി പൂ 

എന്താണിതെന്നാരോ ചോദിച്ചാലോ 

എന്നുണ്ണി കണ്ണനാണെന്നു  ചൊല്ലാം 


എന്റെ മനസാകും പൊൻ  മേടയിൽ 

പള്ളി കൊള്ളുന്നൊരു ഉണ്ണിയുണ്ട് 

ഉണ്ണിക്ക്  കൂട്ടായി ഏട്ടനുണ്ട് 

ഉണ്ണിക്ക് പേര് ഉണ്ണി കൃഷ്ണനെന്ന് 


൧൦  ഭഗവതി 

കണ്ടു കൊതി തീർന്നില്ലമ്മേ  തൊഴുതു മതിയായില്ലമ്മേ വീണ്ടും 

വന്നു തൊഴുവാൻ ഇന്നും ഏറെ മോഹം   ദേവി 

നിന്റെ ദാസനായി മാറാൻ ഏറെ ഇഷ്ടം 


ദേവി പാദ  പൂജയേറ്റു  ശുദ്ധമാം എൻ 

മനസ്സിൽ തൃ  കരത്താൽ  തീർത്ഥമേറ്റു 

മുക്തി നേടണം   ദേവി ..

എന്റെ ജന്മം പ്രാർത്ഥനയായി തീർന്നിടേണം 


ഇനി ഏറെ ജന്മം താണ്ടാൻ ഉണ്ടെന്നാലും 

പൂവിതൾ തളിരായി കാലിൽ വീണെന്നാലും   

എന്റെ ജന്മം സാധനയായി  തീർന്നിടേണം ദേവി 

കാമനകൾ കീർത്തനമായി മാറിടേണം 


കണ്ടു കൊതി തീർന്നില്ലമ്മേ  തൊഴുതു മതിയായില്ലമ്മേ വീണ്ടും 

വന്നു തൊഴുവാൻ ഇന്നും ഏറെ മോഹം   ദേവി 

നിന്റെ ദാസനായി മാറാൻ ഏറെ ഇഷ്ടം 


  

൧൦ അയ്യപ്പൻ 

നെയ്‌റോബിയിൽ വാഴും ശബരീശാ 

നീ അല്ലാതെ എനിക്കാരഭയം 

ആകുലം  എല്ലാം ഒന്നകലാൻ 

ആ പുണ്യ ദർശനം ഒന്ന് മാത്രം    (൨)


ആത്മാവാം  അംബല മതിലകത്തായി 

നീ കുടി  കൊള്ളുവാൻ  എന്തുവേണം 

ചിത്  സ്വരൂപം എന്നിൽ വന്നുദിക്കാൻ 

അളവറ്റ   ഭക്തിയാം   നെയ്യ്  നൽകു 


ചന്ദന പൂ നിലാ പട്ട്  പുതയ്ക്കുന്ന 

സംക്രമ സന്ധ്യ നിൻ കുളിർ മെയ്യിൽ 

കാട്ടിൽ  വിരിയുന്ന പൂ ഇറുത്തെൻ 

പാട്ടിൽ കൊരുത്തൊരു മാല   തീർക്കാം 


നാമം ജപിക്കുന്ന കന്നി  അയ്യപ്പന്മാർക്കാത്മാവിൽ 

ഉണർവേകും  നിന്റെ രൂപം 

നൊന്ത് വിളിക്കുന്ന കണ്ഠത്തിൽ 

മുദ്രപോൽ  തെളിയുന്നു ഓംകാരം 


അത്താഴ പൂജക്കായി 

ഒരുങ്ങുമെൻ അയ്യനെ  കാണുന്നോർക്കെല്ലാം ആറാട്ട് 

ഇറ്റിറ്റു  വീഴുന്ന തൂ മഞ്ഞിൻ തുള്ളി പോൽ 

അയ്യന്റെ മുന്നിൽ എൻ താരാട്ട് 


കൃഷ്ണൻ 


മേല്പത്തൂരല്ല ഞാൻ ഭഗവാനെ 

ദിവ്യ കാവ്യം ചമക്കുവാൻ കഴിവും ഇല്ല 

വാതാദി ക്ലേശത്താൽ  വലയുന്ന നേരത്തും 

തേടുന്നു  നിൻ നിഴൽ ഒന്ന് മാത്രം  എന്റെ 

കൃഷ്ണാ നീ  തന്നെ രക്ഷ മാത്രം 

വാതലയേശ  നീ അഭയം 


വേദന മൂർച്ഛിക്കും വേളയിൽ എപ്പോഴോ 

നിദ്രയും വിട്ടെന്നെ  അകലുന്നു 

കൈ ഒന്നുയർത്തുവാൻ ത്രാണി ഇല്ല 

ഇനി വയ്യെന്റെ  ഭഗവാനെ എന്ന ചിന്ത 


ഭോഷനായി വിശ്രുതൻ എന്ന് നിനച്ചു 

വിസ്‌മൃതി പൂണ്ടു നിന്നെ എന്നോ 

വേദന കാർ ന്നങ്ങു  തിന്നുന്ന നേരത്തും 

അറിയുന്നു ഞാൻ ഇന്നാ   വിശ്വ സത്യം 


മിഴി നീര് തൂവി എത്ര കാലം 

തെല്ലും മനോധൈര്യം മനസിലില്ല 

അറിയുന്നു ഞാൻ ഇന്നൊന്നു മാത്രം 

ഭഗവൽ സ്മരണയാം സിദ്ധഔഷധം 


മേല്പത്തൂരല്ല ഞാൻ ഭഗവാനെ 

ദിവ്യ കാവ്യം ചമക്കുവാൻ കഴിവും ഇല്ല 

വാതാദി ക്ലേശത്താൽ  വലയുന്ന നേരത്തും 

തേടുന്നു  നിൻ നിഴൽ ഒന്ന് മാത്രം  എന്റെ 

കൃഷ്ണാ നീ  തന്നെ രക്ഷ മാത്രം 

വാതലയേശ  നീ അഭയം 







   























2021 മാർച്ച് 23, ചൊവ്വാഴ്ച

കീർത്തനങ്ങൾ

 

കീർത്തനം 



൧. കൃഷ്ണൻ 

സ്വപ്നത്തിൽ എങ്കിലും എന്നുണ്ണി കണ്ണനെ 

മായാതെ മറയത്തെ കാണേണം 

പുഞ്ചിരി തേൻ കിനിയോന്നൊരു 

ചുണ്ടിലെ കൊഞ്ചും കളമൊഴി കേൾക്കേണം 

ആരും മയങ്ങുന്ന മായാവി കണ്ണന്റെ 

കാരുണ്യ മിഴികളും കാണേണം 


'അമ്മ യശോദയായി മാറുന്ന വേളയിൽ 

നിറുകയിൽ പീലി പൂ ചാർത്തേണം 

കുഞ്ഞിളം കൈകളാൽ വാരി പുണരുമ്പോൾ 

എൻ മിഴി പൂവുകൾ നനയേണം 


മണി  മുരളീരവ സ്മരണയിൽ എൻ മനം 

വൃന്ദാവനമായി ഉണരണം 

ഗോക്കളെ മേയ്ക്കുന്ന  ഗോകുല  -

ബാലന്റെ ഗോപികയായി  ഞാൻ മാറേണം 

അതുമല്ല എങ്കിലോ അകിട് ചുരത്തുന്ന 

അമ്പാടി  പൈ ആയി തീരേണം 


കാളിന്ദി യ്യാറ്റിൽ   നീന്തി തുടിക്കുമ്പോൾ 

കാളിന്ദി പോലെ ഞാൻ ഒഴുകേണം 

കൂട്ടരോടോത്തു  കളിക്കുന്ന നേരമോ 

ഏട്ടൻ ബാലരാമൻ   തന്നെ യാവാം 


ഒന്ന് മല്ലെങ്കിലോ  നിന്നെ തിരയുന്ന 

പൂതന യായി  ഞാൻ ജനിക്കണം 

ആ കര സ്പർശത്താൽ എൻ  ജീവൻ 

തന്നെയും നിൻ അന്തരംഗത്തിൽ അലിയേണം 


സ്വപ്നത്തിൽ എങ്കിലും എന്നുണ്ണി കണ്ണനെ 

മായാതെ മറയത്തെ കാണേണം 

പുഞ്ചിരി തേൻ കിനിയോന്നൊരു 

ചുണ്ടിലെ കൊഞ്ചും കളമൊഴി കേൾക്കേണം 

ആരും മയങ്ങുന്ന മായാവി കണ്ണന്റെ 

കാരുണ്യ മിഴികളും കാണേണം 


2   രാജ രാജേശ്വരി  (പാലാരിവട്ടം )

അഖിലർക്കും    നാഥയായി 

അഖിലാണ്ഡേശ്വരി   അൻപോടെ  വഴുനെത്തെവിടെ 

ആദി മധ്യാന്ത പൊരുൾ അറിയുന്നൊരു 

രാജ രാജേശ്വരി  ഇവിടെ 

ശ്രീ രാജരാജേശ്വരി ഇവിടെ 


ജല ദുര്ഗയായി പല ചുവട്ടിൽ 

പണ്ടേ ഇവിടെ നീ വന്നണഞ്ഞു 

ഭാർഗവ രാമ പ്രാണ പ്രതിഷ്ഠയിൽ 

ചൈതന്യം ചൊരിയുന്ന ഭദ്രയായി 

ശ്രീ ഭദ്രയായി 


നിറമാല ചാർത്തിയ നിരുപമ 

സന്ധ്യയിൽ 

നിന്നെ തേടി ഞാൻ വന്നു 

മനതാരിൽ പെരുകുന്ന സങ്കടം 

കൊണ്ട് ഞാൻ ഒരു രാഗമാലിക  തീർത്തു 

നിൻ പ്രിയഗാന മാലിക കോർത്തു 


സ്വർണ വർണാങ്കിത തിരുവുടൽ 

കണ്ടാൽ അസുലഭ നിർവ്രതിയല്ലോ 

കറയറ്റ  നിൻ സ്നേഹ കാരുണ്യ തീർത്ഥം 

ഗുരുതി പോലെന്നും നുകരണം 

നിൻ പ്രേമം എന്നിൽ ചൊരിയേണം 

അഖിലർക്കും    നാഥയായി 

അഖിലാണ്ഡേശ്വരി   അൻപോടെ  വഴുനെത്തെവിടെ 

ആദി മധ്യാന്ത പൊരുൾ അറിയുന്നൊരു 

രാജ രാജേശ്വരി  ഇവിടെ 

ശ്രീ രാജരാജേശ്വരി ഇവിടെ 

3 .    കണ്ണൻ 


കണ്ടോ കണ്ടോ എന്നുണ്ണി കണ്ണനെ 

കണ്ടവർ ആരാനും ഉണ്ടോ 

കണ്ണന്റെ കളി ചിരി അനുഭവം ആവാത്ത 

ഇഹ ലോക വാസികൾ ഉണ്ടോ 


പീലി പൂ ചൂടി ആട്ടും മയൂരമേ 

എന്നോട്  ചൊല്ലുമോ നിൻ രഹസ്യം 

ചേലഞ്ചും പീലി പൂ നൽകി 

നിനക്കോമന  കണ്ണൻ തന്നതാണോ 


ഏഴ് അഴകുള്ള വാർമുകിലെ 

 നിനക്ക്  എങ്ങനെ കിട്ടി  നിറം 

ഗോവര്ധന ഗിരി എറ്റിയ കൈവിരൽ 

മാനത്തു ചിത്രം വരച്ചതാണോ 


തൈ മാവിൻ ചില്ലയിൽ 

 മൂളി ഇരിക്കുന്ന  കോകില പെണ്ണെ 

ചൊല്ലിടാമോ 

കണ്ണന്റെ മുരളി ഗാനത്തിൻ പല്ലവി 

എങ്ങാനും കേട്ടതിൻ  ഓർമയാണോ 


4  കൃഷ്ണൻ 

കൃഷ്ണാട്ടം കഴിഞ്ഞിട്ടും കളിയരങ്ങൊഴിഞ്ഞിട്ടും 

മിഴി പാതി പൂട്ടി ഞാൻ ഇവിടിരിപ്പൂ 

എവിടെ ഞാൻ പോകേണം 

എങ്ങോട്ടു പോകേണം 

അറിയില്ല തെല്ലും ഭഗവാനെ 

അറിയുന്നു ഞാൻ ഇന്നൊന്നു മാത്രം 

ഭഗവൽ സ്മരണയിതൊന്നു   മാത്രം 


എന്റെ നിതാന്തമാം  ദുഃഖങ്ങൾ ഒക്കെയും 

ഭാഷയിൽ കോർത്ത് ഞാൻ കാഴ്ച വച്ചു 

പൊയ് പോയ്  ജന്മത്തിൻ  സ്ക്രതവും പേറി 

നീ കളിയാടുന്ന ഊരിൽ  എത്തി 


 അടിയനിൽ കൃപ ചൊരിയേണം  നീ 

അവിൽ പൊതി കൈ കൊള്ളേണം 


പുലി നഖ താലിയില്ല അർപ്പിക്കുവാൻ 

പൊൻ കുടം  തുളുമ്പുന്ന വെണ്ണയില്ല 

അവശ കുചേല മനസ്സിൽ നിറയുന്ന 

ഈരടി ത്രികാൽക്കൽ  വച്ചു  തൊഴാം 

അടിയനിൽ കൃപ ചൊരിയേണം  നീ 

അവിൽ പൊതി കൈ കൊള്ളേണം 


4.    കണ്ണൻ 

കുഴലൂതി നടക്കുമാ കണ്ണനിന്നറിയാമോ 

കരളിൽ പേറുന്ന ദുഃഖം 

എൻ കരളിൽ പേറുന്ന ദുഃഖം 

കദനത്തിൻ പേടകം മെല്ലെ തുറന്നവർ 

ഓരോ കിഴി കേട്ട് വയ്പു 

എന്നും വ്യസനത്തിൻ കുഴികൾ വയ്പ്പു 


കൃഷ്ണ എന്നോമന പേരുള്ള സോദരി 

കൃഷ്ണയെന്നാർത്തു വിളിപ്പു 

ഒരു വറ്റു ചീരയിൽ സങ്കടം തീർക്കുവാൻ 

 കൃഷ്ണ നീ ഓടി വന്നെത്തും 


പാൽ കടലിൽ പള്ളി കൊള്ളുന്ന 

നേരത്തും കേൾക്കുന്നു  നാരായണീയം 

ഭക്തന്റെ വേദന കണ്ടു സഹിക്കാതെ 

ഓടി അണയുന്നു വീണ്ടും 

ഭക്തനെ തേടി നീ എത്തും 


അഴലൊഴിക്കുന്നാ   അഴകിന്റെ മുൻപിൽ 

ഒരു പിടി അവിലുമായി  ദാസൻ 

ആ മിഴി പൂവിലെ മധുവിൻ നറുകണം 

ഒരു തുള്ളി നുണയട്ടെ ഞാനും 

എന്റെ തപസ്സിന്റെ പുണ്യത്തിൻ പൊരുളെ 


കുഴലൂതി നടക്കുമാ കണ്ണനിന്നറിയാമോ 

കരളിൽ പേറുന്ന ദുഃഖം 

എൻ കരളിൽ പേറുന്ന ദുഃഖം 

കദനത്തിൻ പേടകം മെല്ലെ തുറന്നവർ 

ഓരോ കിഴി കേട്ട് വയ്പു 

എന്നും വ്യസനത്തിൻ കുഴികൾ വയ്പ്പു 


൫ . ഭഗവതി 

കണ്ണ് തുറന്നാൽ കാണുന്നോരഴകിനെ 

ഭഗവതി എന്ന് വിളിക്കും 

അണ്ഡ കടാഹത്തിൻ ആധാര മൂർത്തിയെ 

അംബികേ എന്ന് വിളിക്കും 

ജഗദംബികേ എന്ന് വിളിക്കും 


ഗൗരി എന്നോ ശ്രീ ലക്ഷ്മി എന്നോ 

വാണി എന്നോ അതോ ദുർഗയെന്നോ 

ഏതേതു ഭാവത്തിൽ ആരാധിച്ചാലും 

അഖിലർകും ഈശ്വരി നീ തന്നെയോ 


കായാമ്പൂവോ  വാർമുകിൽ തളിരോ

നിന്നുടൽ കാന്തി കടഞ്ഞു എന്നാൽ 

ശ്രീ മഹാദേവനും  വൈകുണ്ഠ  നാഥനും 

ചാരത്തു നിന്ന് ഭാജിപ്പു 

നവ ഭാവത്തിൽ നിന്നെ സ്മരിപ്പു 


നാദ സ്വരൂപിണി നിൻ സ്വര മാധുരി 

സപ്ത സ്വരങ്ങളായി ഒഴുകിടുംപോൾ 

നാദവും നീയേ വേദവും നീയേ 

വർണ സ്വരൂപവും നീയേ 

സർവ ചരാ  ചര  പൊരുളെ 


ദുഷ്ട നിഗ്രഹ ശിക്ഷകയായി 

അവനിൽ വന്നു നീ അവതരിച്ചു 

നവ ദിനങ്ങളിൽ നവ ഭാവത്തിൽ 

മഹിഷാസുര ജയാ മർദിനിയായി 


ഈ കഥ പാടി സ്തുതിക്കും 

ചൊടികളിൽ കച്ചപി മീട്ടി നീ 

ശ്രുതി പക്രു 

  

൬  കണ്ണൻ 


കണ്ണനെ കാണാൻ ചേലാണ് 

ചേലൊത്ത പുഞ്ചിരി അഴകാണ് 

പൊന്നിളം ചുണ്ടുകൾ 

മുത്തും കുഴൽ വിളി  കേൾക്കുവാൻ 

എന്തൊരു രസമാണ് 


കണ്ണുകൾ രണ്ടും പൂവാണ് 

പൂത്തത്  നീല കടമ്പാണ് 

കളഭത്തിൽ മുങ്ങിയ ഉടലാണ്     കവിളിൽ 

എള്ളിൻ  കറുപ്പുള്ള  മറുകാണ് 


കൗസ്തഭം വിളങ്ങുന്ന മാറാണ് 

മാറിൽ  വനമാല തളിരാണ് 

കാൽ തള  ഇളക്കി  കളിക്കുന്ന 

നേരത്തും  കൊഞ്ചും ചിലങ്കകൾ   മയിലാണ് 


അമ്പാരിക്കൊപ്പം ആടി കുഴഞ്ഞങ് 

ഓരം ചേർന്നവൻ നടപ്പാണ് 

കൃഷ്ണാട്ടം കാണുന്ന നേരത്തോ കണ്ണൻ 

തൂണും ചാരി ഇരിപ്പാണ് 


വേദം ചുരത്തി മന്ത്രം മൂളി 

നാമം  ജപിക്കുന്നതാരാണ് 

നാരായണീയത്തിൻ പുണ്യം തേടി  

സാഷ്ടാംഗം പ്രണമിച്ച  ഞാനാണ് 


കണ്ണനെ കാണാൻ ചേലാണ് 

ചേലൊത്ത പുഞ്ചിരി അഴകാണ് 

പൊന്നിളം ചുണ്ടുകൾ 

മുത്തും കുഴൽ വിളി  കേൾക്കുവാൻ 

എന്തൊരു രസമാണ് 






 







































2021 മാർച്ച് 18, വ്യാഴാഴ്‌ച

പാല പൂവും , കഷായവും പിന്നെ ഞാനും

പാല പൂവിന്റെ വശ്യ ഗന്ധം പേറി ഒരു പാതിരാ കാറ്റ് ആ നാഗ കാവിൽ അലയടിച്ചു . പൂത്തുലഞ്ഞ ആ പാല ചുവട്ടിൽ അവളെ പ്രതീക്ഷിച്ചുകൊണ്ട് അക്ഷമനായി അവൻ ഇരുന്നു .

ഗന്ധർവ യാമത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് ഒരു പാതിരാ കാറ്റ് പാല മരത്തെ വലം വച്ച് പുൽകി. അവന്റെ ചെവിക്കരികിൽ , കഴുത്തിൽ സ്പർശിച്ചുകൊണ്ടു ഒരു ചുടു  നിശ്വാസം അവനെ തഴുകി തലോടി . 

ഉയർന്നു പൊങ്ങിയ പുകമറ നീങ്ങി ഒരു വെണ്ണക്കൽ ശിൽപം .  കാവിലെ വിളക്ക് വച്ചാരാധിക്കുന്ന ദേവതയെ അതോ ഏഴിലം പാലായിൽ വാഴുന്ന യക്ഷി  അമ്മയോ ?

വരച്ചു വച്ച പുരിക കൊടികൾക്കിടയിൽ ചുവന്ന ചന്ദ്ര കല ചാർത്തിയ വീതിയേറിയ നെറ്റിത്തടം .വാലിട്ടെഴുതിയ കണ്മഷി പടർന്ന വിടർന്ന കണ്ണുകൾ .മഞ്ഞ കല്ലിൽ കൊത്തിയെടുത്ത മൂക്കുത്തി ചാർത്തിയ സുന്ദരമായ നാസിക .  അത്തിപ്പഴം മുത്തി കുടിച്ച രുധിരതുടിപ്പാർന്ന അല്പം മലർന്ന ചുണ്ടുകൾ.കുലച്ചു വച്ച വില്ലുപോലെ ശംഖു  കടഞ്ഞ  അഴകുള്ള കഴുത്തും .മുലകച്ചയിൽ പൊതിഞ്ഞു വച്ച സ്ത്രീത്വം തുളുമ്പുന്ന മാറിടങ്ങൾ . ഇരു മാറിനും ഭംഗി കൂട്ടി ഒതുങ്ങി ചേർന്ന സ്വർണ ഇഴകൾ ഉള്ള പാലാക്കാമാല .  ഇരു കൈത്തണ്ടയിൽ സ്വർണ വളകൾ .ആലില വയറിൽ കവടി മണി പോലെ നനുത്ത പൊക്കിൾ കുഴി. അരക്കെട്ടിലേക്ക് അരിച്ചിറങ്ങുന്ന രോമരാജികൾ .അരക്കെട്ടിൽ പൊക്കിൾകുഴിക്കു താഴെ ചുട്ടു പിണഞ്ഞു മന്ത്ര ഏലസ്  ചാർത്തിയ പൊന്നരഞ്ഞാണം . ഒറ്റ മുണ്ടിനുള്ളിൽ കൊത്തിയെടുത്ത അരക്കെട്ടും  കാലുകളും . കാൽ പാദത്തെ പുണർന്നു പതക്കം പോലെ നാഗ ചിലമ്പ് .അരകെട്ടു    മറച്ചു നീളമുള്ള കറുത്ത മുടികൾ . കറുകറുത്ത ആകാശത്തു നക്ഷത്രങ്ങൾ ചിമ്മുന്ന പോലെ കറുത്ത മുടി ഇഴയിൽ വെളുത്ത പാലപ്പൂക്കൾ .അവളിൽ നിന്നും മദിപ്പിക്കുന്ന ഒരു ഗന്ധം ഉയർന്നു. കാവിനെ  ആകെ ആ ഗന്ധം ഉന്മാദവതിയാക്കി . കൂടെ അവനെയും .


കുഴമ്പും  കഷായവും  മണക്കുന്ന അമ്മയുടെ മുറി. ആ മുറിയിലേക്ക് കടക്കുമ്പോൾ രാവിലത്തെ സംഭവം അയാൾ ഓർത്തു .

വാതിൽ മറവിലൂടെ ദീനയായ അമ്മയുടെ മുഖം . അയാൾക്ക് അപ്പോൾ പതിവിലേറെ ദേഷ്യം വന്നു. എത്ര വട്ടം പറഞ്ഞിട്ടുണ്ട് , ഇങ്ങനെ ഒറ്റയ്ക്ക് നടക്കരുത് എന്ന്. ഒന്ന് വീണതല്ലേ . അതിന്റെ അനുഭവം മതിയായില്ലേ . വയസായാൽ ബുദ്ധിമുട്ടിക്കാതെ ഒരിടത്തു അടങ്ങി കിടക്കണം . ഇത് മനുഷ്യനെ ബുദ്ധിമുട്ടിച്ചേ അടങ്ങു എന്ന് തീരുമാനിച്ചാൽ . 

അത്രയും ആയപ്പോൾ ഭാര്യ കണ്ണുരുട്ടി മതി എന്നാജ്ഞാപിച്ചു . ഒന്ന് തണുത്ത ശേഷം അയാൾ അമ്മയോടായി പറഞ്ഞു 'അമ്മ മുറിയിൽ പോയി കിടക്കു. ഇനിയും വീണാൽ പിന്നെ എഴുനേറ്റു നടക്കാം എന്ന് കരുതേണ്ട .'അമ്മ ഒന്നും പറയാതെ പതിയെ മുറിയിലേക്ക് പോയി.

ഇന്ന് തിരക്കുള്ള ദിവസം ആണ് . മകളുടെ പിറന്നാൾ . വൈകുനേരം പാർട്ടി പറഞ്ഞിട്ടുണ്ട് . സുഹ്രത്തുക്കളെ വിളിക്കണം .  കാറ്ററിംഗ് കാരോട് ഒന്നും കൂടി വിളിച്ചോർപ്പിക്കണം . അല്ലെങ്കിൽ കഴിഞ്ഞ പിറന്നാൾ പോലെ ആഹാരം തികയാതെ വന്നാലോ . 

നിസ്സാര കാര്യം മതി  രമ്യക്ക് . പിന്നെ അവൾ പഴയ മൂഡിലേക്കു വരണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുത്തേക്കും . അയാൾ അവളുടെ മുറിയിലേക്ക് മിഴി പരതി . അവൾ വൈകുനേരത്തേക്കുള്ള സാരി തിരയുകയാണ് .  ആഭരണ പെട്ടിയിൽ വലിയ തങ്ക നെക്‌ലേസുകൾ .  ഇന്ന് വൈകുന്നേരം    അവളുടെ കഴുത്തിൽ നാഗത്തെ പോലെ ചുറ്റി പടരേണ്ടവൾ . 

അയാളുടെ ഓർമ  വീണ്ടും കഷായം മണക്കുന്ന അമ്മയുടെ മുറിയിൽ  എത്തി . ഇരുളിൽ മയങ്ങി കിടക്കുന്ന 'അമ്മ.മേശപ്പുറത്തു ആറി തണുത്ത കഞ്ഞി. മുറിയിൽ  കാലനക്കം കേട്ടപ്പോൾ അവർ പതിയെ തല തിരിച്ചു .വിറയാർന്ന കൈകൾ കൊണ്ട് 'അമ്മ മകനെ തൊട്ടു . 

"മോനെ ഇന്ന് പ്രാർത്ഥനയുടെ പിറന്നാൾ അല്ലെ. എത്ര വർഷം  ആശിച്ചുണ്ടായ കുട്ടിയാണവൾ. മേശ പുറത്തിരുന്ന ഇല ചാന്ത് അവർ അയാളുടെ നേരെ നീട്ടി. അതിൽ കുറച്ചു തുളസി ഇലയും പൂക്കളും , ചന്ദനവും  പിന്നെ ഒരു കഷ്ണം പഴവും . ഇതവൾക്കു  കൊടുക്കണം "

വിറയാർന്ന ശബ്ദത്താൽ അവർ മൊഴിഞ്ഞു. 

"രാവിലെ മോനെ കാണുവാൻ 'അമ്മ വന്നതാ . പക്ഷെ മോൻ തിരക്കിൽ ആയിരുന്നു . അവളുടെ പേരിൽ വഴിപാട് കഴിക്കണം എന്ന് പറയുവാനാ .കൃഷ്ണന്റെ അമ്പലത്തിൽ പോകണം . അമ്മയ്ക്ക് എങ്ങനെ പോകുവാൻ കഴിയും .തീരെ വയ്യല്ലോ .അതുകൊണ്ടു അപ്പുറത്തെ രമണിയോട് പറഞ്ഞു. അവൾ പോയി വഴിപാട് കഴിച്ചു. ".   

അവളുടെ പേരിൽ അമ്പലത്തിൽ വഴിപാട് കഴിക്കുവാൻ അയാൾ മറന്നിരുന്നു .രമ്യയും അതോർക്കുവാൻ തരമില്ല. 

അയാളുടെ   കണ്ണുകളിൽ നിന്നും വേദനയോടെ ഒരു തുടം കണ്ണ് നീർ ധാരയായി  പ്രവഹിച്ചു . 'അമ്മ അയാളുടെ കഷണ്ടി കയറിയ തലമുടിയിൽ ശോഷിച്ച കൈകൾ കൊണ്ട് സ്നേഹപൂർവം തലോടി.

അയാൾ ഒരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു കരയുവാൻ തുടങ്ങി. അമ്മയുടെ മടിയിൽ തല വച്ച് കണ്ണ്  നീർ വറ്റും  വരെ അയാൾ ഉറക്കെ കരഞ്ഞു . 

പെട്ടെന്ന് ഭാര്യയുടെ വിളി കേട്ടിട്ടാണ് അയാൾ കണ്ണ് തുറന്നത് .    

"എന്താ ഇങ്ങനെ പൊട്ടി കരയുന്നത് " 

അയാൾ തല ഉയർത്തി അവളെ നോക്കി . പിന്നെ പതിയെ പറഞ്ഞു

 '"അമ്മ "

അപ്പോഴും  ആ മുറിയിൽ കഷായത്തിന്റെ മണവും പാല പൂവിന്റെ സുഗന്ധവും അയാൾക്കനുഭവപ്പെട്ടു .




 

 

  



 

2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

നീലിമ




സിനിമ കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴും അയാളുടെ മനസ്സിൽ രാവിലെ സംഭവിച്ച കാര്യങ്ങൾ തന്നെയായിരുന്നു . മറക്കുവാൻ ശ്രമിച്ചാലും തികട്ടി വരുന്ന ഓർമ്മകൾ .

അയാൾ സമയം അറിയുവാനായി വാച്ചിലേക്ക്  നോക്കി . സമയം പന്ത്രണ്ടു കഴിഞ്ഞു  പത്ത്‌  മിനുട്ട് . ഓട്ടോ പോലും കിട്ടില്ല . ഇനി വീട്ടിലേക്കു പോകണം എന്നുണ്ടെങ്കിൽ  റോഡിറങ്ങി ഇലന്തൂർ മന വഴി പോകണം .
 അങ്ങനെയാണെങ്കിൽ ഒരു നാൽപ്പതു മിനുട്ട് നടന്നാൽ മതി. രാത്രി സിനിമയ്ക്ക് പോകുന്ന പതിവില്ല. വീട്ടിൽ ഇരുന്നപ്പോൾ ഗോവിന്ദൻ നായരുടെ തീക്ഷ്ണമായ പരിഹാസം ചാട്ടുളി പോലെ വീണ്ടും  നെഞ്ചിൽ തറച്ചിരിക്കുന്നു . മടുപ്പ് തോന്നിയതുകൊണ്ടാണ്  ടൗണിലേക്ക് ഇറങ്ങിയത്.. . അപ്പോഴാ പഴയ സ്നേഹിതൻ രഘുവിനെ കണ്ടത് . അവൻ നിർബന്ധിച്ചപ്പോൾ ഈ സിനിമയ്ക്ക് കയറി . ഇത്ര താമസിക്കും എന്നൊന്നും അപ്പോൾ കരുതിയില്ല.

പണ്ട് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ഉഗ്രപ്രതാപികളായ മന്ത്രവാദികൾ ആയിരുന്നു ഇലന്തൂർ മനയിലെ പൂർവികർ . ഇപ്പോൾ അവിടെ ആരും  താമസിക്കുന്നില്ല . ഇപ്പോഴത്തെ അവകാശി അമേരിക്കയിൽ ആണെന്നാണ് കേട്ടിരിക്കുന്നത്. .മന വില്പനയ്ക്ക് വച്ചിട്ട് കുറെ നാൾ ആയെങ്കിലും ഇതുവരേക്കും അത് വിൽക്കുവാൻ തരപ്പെട്ടിട്ടില്ലെന്നാണറിവ് .
മന  വാങ്ങാൻ വരുന്നവരെ മനയ്ക്കലെ രക്ഷസ്  തടസപെടുത്തുന്നതാണ് എന്നാണ് പൊതുവെ ജനസംസാരം .

കേട്ട് കേൾവിയാണ് . പ്രശസ്തനായ മാന്ത്രികൻ ആയിരുന്നു ഭദ്രദത്തൻ നമ്പുതിരിപ്പാട്‌ . സൽകർമങ്ങൾ മാത്രം ചെയുന്ന , വൈദ്യത്തിലും  , ജ്യോതിഷത്തിലും അസാമാന്യ പാടവമുള്ളവരായിരുന്നു മനയ്ക്കലെ തിരുമേനിമാർ . അവരേവർക്കും  ഭദ്രകാളി കടാക്ഷം വേണ്ടാവോളം ഉണ്ടായിരുന്നു. മനയ്ക്കലെ തിരുമേനിമാർ ഒഴിപ്പിക്കുവാൻ ശ്രമിച്ചാൽ  ഒഴിഞ്ഞു പോവാത്ത ഒരു ബാധയും  ഉണ്ടായിരുന്നില്ല.ഇല്ലത്തു തന്നെ ദേവി  ഭാവത്തിൽ കുടി  ഇരുത്തിയ യക്ഷികളും , രക്ഷസും ഉണ്ട്. വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ചാത്തന്മാരും ഉണ്ട്. കൈയ്യിൽ ചൂരൽ കെട്ടിയ കുറുവടിയുമായ ചാത്തൻ . ആ പരമ്പരയിലെ തിരുമേനിമാരിൽ അഗ്രഗണ്യൻ ആയിരുന്ന   ബ്രഹ്മദത്തൻ  നമ്പുതിരിയുടെ മകനാണു ഭദ്രദത്തൻ നമ്പുതിരിപ്പാട്‌ . . .

പണ്ട് ഇലന്തൂർ മനയിലെ ഒരു തിരുമേനി ദുരമന്ത്ര വാദിയയായ പറങ്ങോട്ടപ്പന്റെ  ശിഷ്യൻ ആയി. ആ തിരുമേനിയെ മനയ്ക്കൽ നിന്നും പുറത്താക്കിയപ്പോ തിരുമേനിയുടെ വാസം പറങ്ങോട്ട്     ഇല്ലത്തായി . അന്ന് മുതൽ തുടങ്ങിയതാണ് പറങ്ങോട്ടു മനക്കാരും , ഇലന്തുർ മനക്കാരും തമ്മിലുള്ള ശത്രുത

ആഭിചാര ക്രിയകൾ   ചെയുന്ന  പറങ്ങോട്ടു ഇല്ലക്കാരും , ഇലന്തൂർ ഇല്ലക്കാരും തമ്മിൽ കൊടിയ ശത്രുതയിൽ ആയിരുന്നു എന്ന് പറഞ്ഞുവല്ലോ . . ഇലന്തൂർ മനയിലെ സന്തതി പരമ്പരകളെ  ഉന്മൂലനം ചെയ്യണം , ആ മന   വെണ്ണീറാക്കണം എന്നതായിരുന്നു പറങ്ങോടന്റെ ആഗ്രഹം . പറങ്ങോടന്റെ ക്രൂരതകൾ വർധിച്ചപ്പോൾ ചാത്തൻ സേവയിലൂടെ ഭദ്രദത്തൻ തിരുമേനി  പറങ്ങോടനെ ഭ്രാന്തനാക്കി മാറ്റി..

പറങ്ങോടന്റെ  ഉപാസന മൂർത്തിയായ  നീലിമ എന്ന ദുഷ്ട   രക്ഷസിനെ    ദൈവീക ഭാവത്തിലാക്കി  മനയ്ക്കൽ പ്രതിഷ്ഠിച്ചു.. കാലം കഴിഞ്ഞു പോയി എങ്കിലും  ഇന്നും രാവിലെ ആരെങ്കിലും കാവിൽ  വിളക്കുവച്ചു രാക്ഷസിനെ പ്രാർത്ഥിക്കും . സന്ധ്യ കഴിഞ്ഞാൽ ആരും ആ വഴി പോകാറില്ല . വിജനമായി വീഥി . കാട്ടു മരങ്ങൾ ഇടതൂർന്നു നിൽക്കുന്നു . ഉരഗ ജീവികളുടെ ശല്യം ഉണ്ടാകാം .


കാവിനു സമീപം എത്തിയപ്പോൾ ആരോ തന്നെ പിന്തുടരുന്നു എന്നൊരു തോന്നൽ .

കുറച്ചു നേരം അവിടെ നിന്ന് എല്ലാ ദിശയിലേക്കും അയാൾ കണ്ണോടിച്ചു . ഇല്ല ഒരനക്കവും ഇല്ല. തോന്നിയതാകാം .

വീണ്ടും പതിയെ നടന്നു തുടങ്ങിയപ്പോൾ ആരോ പിറകിൽ ഉണ്ടെന്നുള്ള തോന്നൽ . പതിഞ്ഞ താളത്തിലുള്ള   ഒരു ശബ്ദം .കാലടിയൊച്ച . കൊലുസിന്റെ  ചെറിയ കൊഞ്ചൽ .

കാലിന്റെ പെരുവിരലിൽ നിന്നും ഒരു തണുപ്പ് അരിച്ചു കയറി അയാളുടെ തലയിൽ എത്തി.ശരീരം ആകെ കോച്ചി തരിച്ചു നിൽക്കുന്ന പോലെ ...

എന്തും വരട്ടെ എന്ന് കരുതി അയാൾ തിരിഞ്ഞു പിറകിലേക്ക് നോക്കി. ആരുമില്ല. ഒന്നുമില്ല പണ്ട് 'അമ്മ പറഞ്ഞ കഥകൾ കേട്ടിട്ടുള്ള ഭയം ആയിരിക്കും ഈ തോന്നൽ . അല്ലാതെ  ഈകാലത്തു  യക്ഷിയും രക്ഷസും ഒക്കെ ഉണ്ടോ . വെറുതെ  മനുഷ്യനെ ഭയപെടുത്തുവാൻ ഉണ്ടാക്കി വച്ച  കെട്ടു കഥകൾ . മനസിനെ പാകപ്പെടുത്തി പതിയെ അയാൾ നടക്കുവാൻ തുടങ്ങി.

കുറച്ചു നേരം നടന്നപ്പോൾ വീണ്ടും അതെ ശബ്ദം . അയാളിൽ വിറയൽ ഉടലെടുത്തു.. ഇപ്പോൾ അയാൾക്ക്‌ വ്യക്തമായി കേൾക്കാം പാദസരത്തിന്റെ  കിലുക്കം. അത് പതിയെ അയാളുടെ അരികിലേക്ക് വരുന്നു.

ഇപ്പോൾ അയാൾക്കറിയാം അത് തോന്നൽ അല്ല . പിറകിൽ ആരോ ഉണ്ട്.  അത് തൊട്ടു തൊട്ടില്ല എന്നപോലെ  തൊട്ടു പിറകിൽ ഉണ്ട്. ആരാണ് . മനയ്ക്കലെ രക്തദാഹിയായായ രക്ഷസ് ആണൊ . പറങ്ങോടൻ ഉപാസിച്ച മനുഷ്യ രക്തം കുടിക്കുന്ന ഭീകര രൂപിയായായ നീലിമ.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ

തിരിഞ്ഞു നോക്കാതെ  ധൈര്യം സംഭരിച്ച വിറയോടെ അയാൾ ചോദിച്ചു .

"ആരാണ് "

"ഞാൻ നീലിമ   ഈ  കാവിന്  അധിപതി. രാത്രികാലങ്ങളിൽ  ആരിവിടെ സഞ്ചരിച്ചാലും അവർ എനിക്കുള്ളതാണ് . അതാണ് നിയമം .  ആ  വ്യവസ്ഥയിൽ  എന്നെ ഇവിടെ കുടി  ഇരുത്തിയതാണെന്നു അറിയില്ലേ നിനക്ക്. .... "

പേടി കൊണ്ടായാൾ  വിറച്ചു.

എന്നാലും ചോദിച്ചു ..

" എന്നെ കൊല്ലാൻ പോവുകയാണോ "

അതിനുത്തരം അവളുടെ ഭീകരമായ പൊട്ടി ചിരി ആയിരുന്നു.

അയാൾക്കവിടെ നിന്നും ഓടി രക്ഷപ്പെടണം എന്നുണ്ട് . പക്ഷെ പറ്റുന്നില്ല.

അത് മനസിലാക്കിയിട്ട്  എന്നപോലെ അവൾ പറഞ്ഞു.

"എന്റെ അനുവാദം ഇല്ലാതെ നിനക്കെന്നല്ല ആർക്കും  ഈ കാവ്  വിട്ട്  ഒരടി അനങ്ങുവാൻ കഴിയില്ല."

"നിന്റെ മരണം അടുത്തിരിക്കുന്നു. നിന്നെ രക്ഷിക്കുവാൻ ആരും ഇന്നിനി ഈ വഴി വരികയില്ല. "

 തിരിഞ്ഞു അവളെ നോക്കണം എന്നുണ്ട്. വയ്യ . സ്‌തംഭനാവസ്ഥ .
കണ്ണുകൾ രണ്ടും അടച്ചു. അറിയാവുന്ന മന്ത്രങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു... ഇല്ല. ഒന്നും ഓർമ വരുന്നില്ല.  രക്തദാഹിയായ രാക്ഷസിന്റെ കൈ കൊണ്ടുള്ള മരണം .

അവളുടെ  കൈകൾ അയാളുടെ രണ്ടു തോളിലും തൊട്ടു. . തണുത്ത ഉറഞ്ഞ കൈകൾ . ആ കൈകളിൽ നീണ്ട  വൃത്തികെട്ട നഖങ്ങൾ ഉണ്ടായിരിക്കും . അവളുടെ ചുണ്ടുകൾ , അല്ല ആ  രക്തം പുരണ്ട  ദംഷ്ട്രകൾ അയാളുടെ കഴുത്തിനെ ചുംബിക്കുവാൻ  ഒരുങ്ങി .   മോഹാലസ്യപ്പെട്ടു വീഴുവാൻ ഒരുങ്ങിയ അയാളെ അവളുടെ  കൈകൾ താങ്ങി. ബോധം നശിച്ചു. പൂർണമായും അയാൾ അവളുടെ അധീനത്തിൽ ആയി കഴിഞ്ഞിരിക്കുന്നു.

.................................................................................................................................................

രാവിലെ ഗോപന്റെ കൂടെയാണ് അയാൾ പെണ്ണ് കാണാൻ പോയത് . അവന്റെ ഓട്ടോ റിക്ഷയിൽ . ഗോപൻ ,   രമേശന്റെ  അളിയനാണ് . അതിലുപരി  ഒരുമിച്ചു കളിച്ചു വളർന്ന സുഹൃത്താണ് ,  ഗൗരിയോടുള്ള അവന്റെ ഇഷ്ടം
അറിഞ്ഞപ്പോൾ സന്തോഷം ആണ് തോന്നിയത്. ഗോപന് ആകെ സ്വന്തമായി ഉണ്ടായിരുന്നത് ഒരു ഓട്ടോ മാത്രം. പക്ഷെ പെങ്ങളെ അവൻ പൊന്നുപോലെ നോക്കും എന്ന് രമേശാണ്  അറിയാമായിരുന്നു. പ്രീഡിഗ്രി തോറ്റു  പഠിപ്പു നിറുത്തിയ ഗൗരിയെ എല്ലാം അറിഞ്ഞു വിവാഹം കഴിക്കുവാൻ  തൈയ്യാറായ  ഗോപന്റെ മനസിന്റെ വലിപ്പം രമേശാണ് അറിയാമായിരുന്നു.. അവൻ ഓടിക്കുന്ന ഓട്ടോ അടക്കം മുന്ന് ഓട്ടോയുണ്ടവന് . രണ്ടെണ്ണം വാടകയ്ക്ക് ഓടുന്നു. മോശമില്ലാത്ത ഒരു തുക അവൻ നിത്യവും സമ്പാദിക്കുന്നുണ്ട് .

"ഈ കുശിനിക്കാരന്  പെണ്ണ് ചോദിക്കാൻ   നിനക്ക്  നാണം ആവില്ലേ ഗോപാ . അല്ല  അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ , നീ ഓട്ടോ പണി
നിറുത്തി ബ്രോക്കർ പണി തുടങ്ങിയോ. നിന്റെ പരിപ്പ് ഈ തറവാട്ടിൽ വേവില്ല .  വല്ല നല്ല സർക്കാർ ജോലിക്കാരൻ ഉണ്ടെങ്കിൽ കൊണ്ടുവാ . തറവാട് ക്ഷയിച്ചിരിക്കുകയാ എന്ന് കരുതി കീഴ് ജാതിക്കാരനെ കൊണ്ടെന്നും ഈ തറവാട്ടിലെ കുട്ടിയുടെ മംഗലം  കഴിക്കാം എന്നാരും മോഹിക്കേണ്ടാ . ഇത് ഒരു മാതിരി  നാറ്റ കേസുമായി വന്നിരിക്കുന്നു  "

ഗോവിന്ദൻ നായർ അങ്ങനെ പറഞ്ഞപ്പോൾ  രമേശൻ ആകെ വല്ലാതായി.
അയാൾ പതിയെ ഇരുന്നിടത്തു നിന്നും എഴുനേറ്റു.

" നമുക്ക് പോകാം ഗോപാ ,   ഞാൻ പറഞ്ഞതല്ലേ ഈ ബന്ധം ശരിയാവില്ല എന്ന് ."

"നീ അടങ്ങു രമേശാ.   നീ എന്റെ വണ്ടി എടുത്തു പൊക്കൊളു . ഞാൻ പിന്നെ വരാം എനിക്കിവിടെ അടുത്തു ഒരു കൂട്ടം പണിയുണ്ട് ." ഗോപൻ ഓട്ടോയുടെ ചാവി രമേശാണ് നീട്ടികൊണ്ടു പറഞ്ഞു 

രമേശൻ അവന്റെ ഓട്ടോ  തിരിച്ചു , ഇടവഴിയിലൂടെ ഓട്ടോ പോകുന്നത് ഗോപൻ നോക്കി നിന്നു  കണ്മുന്നിൽ നിന്നും ആ ഓട്ടോ മറഞ്ഞപ്പോൾ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഗോപൻ പിന്തിരിഞ്ഞു ആ ഗേറ്റ് വീണ്ടും തള്ളി തുറന്നു..ഗേറ്റ് കടന്നു ആ വീട്ടുമുറ്റത്തേക്ക് കടന്നപ്പോഴേ ആ  കാർന്നോരുടെ പ്രസംഗം ഉച്ചത്തിൽ അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. ... 


"എന്ത് വിചാരിച്ചിട്ടാണ്... . വെറുമൊരു കൃഷിക്കാരന്  നമ്മുടെ  കൊച്ചിനെ കൊടുക്കണം എന്നോ?   ഇതിലും വലിയ . ബന്ധം ഞാൻ അവൾക്കു കൊണ്ടുവരും .   ഒരു കുശിനിക്കാരൻ   . ... തൂഫ്... "   ഗോവിന്ദൻ നായർ നീട്ടി പുറത്തേക്കു തുപ്പി. 

"ഒന്ന് പതുക്കെ പറയ്  ഓപ്പേ ,   അവർ പോയല്ലോ...   നമുക്കറിയാമല്ലോ  രമേശനെ .  നല്ല സ്വഭാവം.. അത്കൊണ്ടാണ്   നീലിമയെ  കാണാൻ അവരോടു വരാൻ പറഞ്ഞത്.. എന്നാലും ഇങ്ങനെ അപമാനിച്ചു ഇറക്കി വിടേണ്ടിയിരുന്നില്ല.. "

"പിന്നെ അവനെയൊക്കെ ഞാൻ പട്ടും വളയും കൊടുത്തു സ്വീകരിച്ചിരുത്താം.. അല്ല പിന്നെ.. ഒരു ദേഹണ്ഡക്കാരൻ വന്നേക്കുന്നു... "


ഈ പ്രാവശ്യം മുറുക്കി തുപ്പാൻ  പുറത്തേക്കു വന്ന അയാൾ  ഗോപനെ  കണ്ടു ഒന്ന് പതറി... പെട്ടെന്നവിടെ ഗോപനെ കണ്ടപ്പോൾ  സരോജിനി  എന്തോ പറയാൻ ആഞ്ഞതും ഗോപൻ ഒന്നും ഇങ്ങോട്ട് പറയണ്ട എന്ന് മട്ടിൽ ആംഗ്യം കാണിച്ചു. 

"എടോ കാർന്നോരേ ,   താൻ  ആരാ എന്നാ തന്റെ വിചാരം . തനിക്കും ഈ കുടുംബവുമായി എന്താ ബന്ധം . ഇവരുടെ നേരാങ്ങള ഒന്നുമല്ലല്ലോ  നിങ്ങൾ . പിന്നെ പറയുകയാണെങ്കിൽ വകയിലെ ഏതോ ഒരു ബന്ധു .  അല്ല ... നിങ്ങളുടെ വീട്ടിൽ നിങ്ങൾക്കു വല്ല സ്ഥാനം ഉണ്ടോ. നിങ്ങളുടെ മകൾ അല്ലെ ക്രിസ്ത്യാനിയായ ബെന്നിയുടെ കൂടെ ഒളിച്ചോടി പോയത് .  അന്ന് നിങ്ങൾക്ക് തറവാടിന്റെ അന്തസ് ബാധകം ആയിരുന്നില്ലേ?  അവൾ നിങ്ങൾ പറഞ്ഞ കേട്ടോ . 

 നിങ്ങളുടെ മകൻ ഉണ്ടല്ലോ  ആ താന്തോന്നി , പട്ട അടിച്ചു ഒരു പണിക്കും പോകാതെ  നടക്കുന്ന പ്രദീപ് അവൻ പോലും നിങ്ങൾ പറയുന്ന എന്തെങ്കിലും കേൾക്കുന്നുണ്ടോ?

 ഈ വീട്ടുകാർ നിങ്ങൾക്ക്  അല്പം ബഹുമാനം തരുന്നു എന്ന് കരുതി "
   
രമേശനെ ഇറക്കി വിട്ടല്ലോ നിങ്ങൾ   അടുക്കളക്കാരൻ എന്ന് വിളിച്ചു…അതേ അവൻ ഒന്നാതരം അടുക്കളപ്പണിക്കാരൻ തന്നെയാണ്... ഒന്നും രണ്ടും പേർക്കല്ല പത്തു രണ്ടായിരം പേർക്ക് വെച്ചുണ്ടാക്കി കൊടുക്കുന്ന നല്ല കൈപ്പുണ്യം ഉള്ള ദേഹണ്ഡക്കാരൻ.. കല്യാണത്തിനും അടിയന്തരത്തിനുമൊക്കെ നല്ല വടിവൊത്ത ഡ്രെസ്സുമിട്ട് പന്തിയിൽ ചെന്നു ഇരിപ്പുറപ്പിക്കുമ്പോൾ മുന്നിൽ നിവർത്തിയിട്ടിരിക്കുന്ന തൂശനിലയിൽ തൊടുകറി മുതൽ പപ്പടം ,പായസം വരെ വിളമ്പി തരുന്നതേ നിങ്ങൾ പുച്ഛിച്ചു തള്ളിയ രമേശനെ പോലുള്ള അടുക്കളക്കാരൻമാർ ഉള്ളത് കൊണ്ടു മാത്രമാണെന്ന് ഓർമ വേണം.. 

 നാലു നേരം വെട്ടി വിഴുങ്ങി .  അലക്കി തേച്ചു ജുബ്ബയും  ഇട്ടുനടക്കുന്ന തന്നെ പോലുള്ള കാർന്നോർ ചമയുന്നോർക്ക് അല്ലേലും , എന്തേലും മുട്ടാപ്പോക്ക് പറഞ്ഞു അനന്തരവളുടെ കല്യാണം മുടക്കുന്നത് അന്തസ് ആയിരിക്കും.. എന്നാലേ പ്രാർത്ഥനയും വഴിപാടും ഒക്കെ ആയി  സരോജിനി ചേച്ചിയെ പോലുള്ള അമ്മമാർക്ക് അത്‌ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്ന വേദന ആയിരിക്കും... "

"ഗോപാ ,  "    ഗോപന്റെ  സ്വരം ഉയർന്നു കാര്യങ്ങൾ പറയുന്ന രീതി മാറിയപ്പോൾ സരോജിനി ഇടക്ക് കയറി... 

"ഞാൻ പറയട്ടെ ചേച്ചി ,.. അവനെ  അപമാനിച്ചു ഇറക്കി വിട്ടിട്ട് രണ്ടു വാക്ക് ചോദിക്കാതെ ഞാൻ പോയാലെ ഇന്നിനി ഒന്നും ദഹിക്കില്ല എനിക്ക്... അത്രക്ക് നല്ല ചെക്കനാ അവൻ..   എന്റെ കൂട്ടുകാരൻ ആയതു കൊണ്ടല്ല . അവനെ ഞാൻ അറിയുന്ന പോലെ ആർക്കും അറിയില്ല. 

അതോണ്ട് തന്നെയാണ് ഇവിടുത്തെ നീലിമക്ക്  അവന്റെ  ആലോചന ഞാൻ കൊണ്ടു വന്നത്... "

"എന്നാ പിന്നെ ഞാൻ അങ്ങട്ട് ഇറങ്ങുവാ സരോജിനിയെ  . "സാഹചര്യം പന്തിയല്ലെന്ന് കണ്ടു അമ്മാവൻ സഭയിൽ നിന്നും പിൻവലിയാനുള്ള ഒരു വിഫലശ്രമം നടത്തി... 

അങ്ങനങ്ങു പോകാതെ കാർന്നോരെ.. എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടിട്ട് പോയാൽ മതി . നിങ്ങള് എന്തറിഞ്ഞിട്ടാ അവനെ  വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞത്..

ഉരുൾ പൊട്ടി വീട് അടക്കം തകരുമ്പോൾ  മരിച്ചതു മുന്ന് പേര് ആണ് . അവന്റെ അച്ഛനും , അമ്മയും , ചേച്ചിയും .  അന്നവന്  പ്രായം പതിനേഴു തികഞ്ഞിട്ടില്ല .  മൂത്ത ചേച്ചിയെയും , അനിയത്തിയേയും നോക്കണം . അതിനാ അവൻ പഠിപ്പു നിറുത്തിയത്.  അവന്റെ ചേച്ചിയും ഒരു പാട്  കഷ്ടപെട്ടിട്ടുണ്ട് . ടുഷ്യൻ  പഠിപ്പിച്ചും  , പറമ്പിലെ പണിയും ഒക്കെ ആയ്യി . പക്ഷെ   രമേശൻ അവരുടെ പഠിപ്പ് നിറുത്തിയില്ല . അവരെ പഠിപ്പിച്ചു .  വാർക്ക പണിക്കും , ഇളയതിന്റെ  കൂടെ ദേഹണ്ഡത്തിനു പൊയിയും , പിന്നെ അവന്റെ പറമ്പിലെ കൃഷിയും ഒക്കെ ആയി . വിശ്രമം എന്തെന്നവൻ അറിഞ്ഞിട്ടില്ല .  ഇന്നവന്റെ ചേച്ചിക്കു മണപ്പുറം ബ്രാഞ്ചിൽ ജോലിയുണ്ട് . അവരുടെ ഭർത്താവിനും ഉണ്ട് ഉദ്യോഗം .  "

"മരിക്കുമ്പോൾ ഇളയത് കൈ തലയിൽ തൊട്ട് അനുഗ്രഹിച്ചത് മകനെയല്ല . ഇപ്പോൾ  ഇറങ്ങിപ്പോയ ആ രമേശനെയാ .ഇളയതിന്റെ കൈപ്പുണ്യം അവനു കിട്ടിയിട്ടുണ്ട് , പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ അവന്റെ കൈയിൽ ഏല്പിച്ചു ആയുസെത്തും മുൻപ് ചത്തൊടുങ്ങിയ  അച്ഛനും അമ്മയ്ക്കും പകരം അവൻ ആയി അവരുടെ തുണ.  തോറ്റു   കൊടുക്കുവാൻ അവൻ തയാർ അല്ലായിരുന്നു . 

ആ രണ്ടു കുട്ടികളെയും  അടക്കി പിടിച്ചു പകച്ചു നിന്ന ആ പതിനേഴുകാരൻ പയ്യൻ അന്ന്  അവനു കൂടെ ഒരു ആശ്വാസത്തിന് എങ്കിലും  ഞാനേ   ഉണ്ടായിരുന്നുള്ളൂ.  ഈ ഗോപൻ .

ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ   കഴിയാതെ  വന്നപ്പോൾ കയ്യിലെടുത്തത് ചട്ടുകം ആയിരുന്നു...  അവന്റെ അച്ഛൻ നല്ല പാചകക്കാരൻ ആയിരുന്നല്ലോ .....   ഇളയതിന്റെ  കൂടെ കൂടി അവൻ  ആ  പണി  ഏറ്റെടുത്തത് മുന്ന്  വയറു നിറക്കാൻ വേണ്ടി മാത്രം ആയിരുന്നു... 

അടുക്കള പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ലെന്ന് അവൻ തെളിയിച്ചു അവന്റെ കഷ്ടപ്പാട് ഒന്നുകൊണ്ടു മാത്രം ആയിരുന്നു...മൺകട്ട കൊണ്ടു കെട്ടിയ തേയ്ക്കാത്ത ആ ഒറ്റമുറി വീട്ടിലെ അടുക്കളയിൽ നിന്ന്  അവൻ കെട്ടി പൊക്കിയതാ ആ രണ്ടു നില മാളിക . 

അവനേറ്റ കരിയും പുകയും ആയിരുന്നു അവന്റെ പെങ്ങന്മാർക്കു നിറമുള്ള ജീവിതം നൽകിയത്... ഒരാളുടെ മനസു നിറക്കാൻ ആദ്യം അയാളുടെ വയറു നിറക്കണമെന്നാ പഴമക്കാർ പറയുന്നേ... അങ്ങനെ മനസറിഞ്ഞു അവൻ ഒരുക്കിയ ഓരോ ഭക്ഷണവും കുടുംബം പോറ്റാൻ വേണ്ടിയായിരുന്നു... 


പിന്നെ ആ പുരയിടത്തിൽ അവൻ നട്ടാൽ വിളയാത്ത ഒരു വിളയും ഇല്ല. ചക്കയും, കപ്പയും, ഇഞ്ചിയും , വാഴയും , മാങ്ങയും ചേനയും , പയറും അടക്കം .   അവന്റെ . . വയ്‌പിനുള്ള പച്ചക്കറികൾ മിക്കവയും അവന്റെ തൊടിയിൽ അവൻ നാട്ടു വളർത്തുന്നതാ . അവന്റെ  കഷ്ടപ്പാട് തന്നെയാണ് ഇന്ന്  രമേശനെ  നാലാളറിയുന്ന കാറ്ററിങ്ക്കാരൻ ആക്കിയത്...

സ്വന്തം പ്രയത്‌നം കൊണ്ടു അവൻ  രണ്ടു  പെങ്ങമാരെയും കെട്ടിച്ചു വിട്ടു...ഇന്ന് നിങ്ങള് കൃഷിക്കാരനും  പാചകക്കാരനും  എന്നൊക്കെ വിളിച്ചു കളിയാക്കിയല്ലോ.. എന്നിട്ടും ഒരക്ഷരം മിണ്ടാതെ ചിരിച്ചോണ്ട് അവൻ ഈ പടിയിറങ്ങി പോയിട്ടുണ്ടെ അത് അവന്റെ  മാന്യത.. "

" ഓപ്പ  അറിയാതെ പറഞ്ഞതാണ്  ഗോപാ  . ആ കൊച്ചനോട് ഞാൻ ക്ഷമ ചോദിച്ചു എന്ന് പറയണം... അല്ലാതെ എനിക്ക് എന്നാ ചെയ്യാനൊക്കുക? "

"ഒരു കാര്യം തുറന്നു പറഞ്ഞാൽ വിഷമം ഒന്നും തോന്നരുത്  സരോജിനി ചേച്ചിയെ... കാര്യം നിങ്ങടെ അങ്ങളയൊക്കെ തന്നെ എന്നാലും അച്ഛനില്ലാത്ത ഇവിടുത്തെ കൊച്ചിന്റെ കല്യാണം നടന്നു കാണണമെന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ടു പറയുവാ ഇങ്ങേരു ഇവിടെ ഉള്ളിടത്തോളം കാലം ആ കൊച്ചിനൊരു നല്ല ജീവിതം വിധിച്ചിട്ടില്ല... "  അതുംകൂടി പറഞ്ഞു ഗോപൻ അവറ്റെ നിന്നും നടന്നു.  ഇത്രയെങ്കിലും പറയുവാൻ കഴിഞ്ഞല്ലോ . പാവം രമേശൻ അവൻ അപമാനിക്കപെട്ടാൽ തനിക്കു സഹിക്കില്ല. ഗൗരിയേക്കാൾ പാവമാണ് അവൻ .

"ഇനി നിങ്ങൾ ആയി . നിന്റെ പാടായി. ഇനി ഓപ്പേ  എന്ന് പറഞ്ഞു ആ  തോട് കടക്കരുത്. കാണട്ടെ നീലിയുടെ കല്യാണം എങ്ങനെ  നീ നടത്തും എന്ന്.  വന്നു വന്നു വഴിയിലുള്ളവർ ബന്ധക്കാരും  അകത്തുള്ളവർ പുറത്തും ആയി. സുകൃതക്ഷയം . അല്ലാതെ എന്ത് പറയുവാൻ . അവളിവിടെ കെട്ടാ  ചരക്കായി നിൽക്കുന്നത് കാണാൻ ഇടവരുത്തനെ എന്റെ ശാസ്താവേ , "   

ശാപവചനകൾ ചൊറിഞ്ഞുകൊണ്ടു ഇറുകിയ  മുഖവും പേറി  ഗോവിന്ദൻ നായർ  സഞ്ചിയും കയ്യിലെടുത്തു   മുറ്റത്തേക്ക് ഇറങ്ങി.  

 പടി കയറിവന്ന മഹാഭാഗ്യം പുറങ്കാല് കൊണ്ടു തട്ടിത്തെറിച്ചു പോയ തങ്ങളുടെ നിർഭാഗ്യത്തെയോർത്തു ആ അമ്മ നീറുന്നുണ്ടായിരുന്നു... 



"ഹലോ , മാഷെ , ഇതെന്താ ഇങ്ങനെ ബോധം ഇല്ലാതെ കിടക്കുന്നത് . "  നീലിമയുടെ ചോദ്യം അവനെ ഉണർത്തി . ഉണരുമ്പോൾ അവൻ ആ പാലച്ചുവട്ടിൽ തന്നെ ആയിരുന്നു .ഇലഞ്ഞി പൂമണം പൊഴിയുന്നു ഗന്ധം.

ഞാൻ ഇവിടെ..... , അല്ലാ കുട്ടി ഇവിടെ "   അവൻ എന്തോ പിറുപിറുത്തു.

എന്താ ഇന്നലത്തെ കെട്ട് ഇറങ്ങിയില്ല , ഗോപൻ ഇങ്ങനെ അല്ലല്ലോ  ഇയാളെപ്പറ്റി പറഞ്ഞത്. അവൾ സംശയത്തോടെ ചോദിചു "

രമേശൻ ചുറ്റും നോക്കി , കാവിൽ മരങ്ങളുടെ വിടവിലൂടെ സൂര്യന്റെ പ്രഭ . നേരം വെളുത്തു വരുന്നു.

അപ്പോൾ ഇന്നലെ പിറകിൽ കണ്ട രക്ഷസ്  തന്നെ കൊന്നില്ലേ!

"അവൾ  എവിടെ,   അവൾ എന്നെ കൊന്നില്ലേ , അവൻ  അവ്യക്തമായി ചോദിച്ചു "

"ആര് "

"നീലിമ , അവളെ ഞാൻ കണ്ടു.  കാവിൽ കുടി ഇരുത്തിയ രക്ഷസിനെ , നീലിമയെ "

ആര് , നീലിമയോ , അത് ഞാൻ അല്ലെ ........ ശരിക്കും നോക്ക്കിയെ എന്റെ വായിൽ ദംഷ്ട്രകൾ ഇല്ലേ എന്ന് .  ഇനി  ഈ ഗന്ധർവനെ ഒരു യക്ഷിയും കണ്ണ് വയ്ക്കില്ല . ഈ നീലിമ ഉള്ള കാലം വരേയ്ക്കും "

 അതും പറഞ്ഞു അവൾ ഉറക്കെ ചിരിച്ചു.

പക്ഷെ ഇപ്പോൾ അവൻ ഭയം തോന്നിയില്ല.


"നീലിമ ഇവിടെ ,"  അപ്പോഴും അവനു സ്ഥലകാല ബോധം വന്നിരുന്നോ

 " അതെ ഞാൻ വന്നത് ഒരു കല്യാണ സദ്യ ഒരുക്കുവാൻ  ഉണ്ട് . . അത് പറയുവാൻ  വന്നതാ . അപ്പോൾ ആണ് ഇയാൾ ഇങ്ങനെ വെള്ളം  അടിച്ചു കോൺ തെറ്റി ഇങ്ങനെ കാവിൽ  കിടക്കുന്ന കണ്ടത്.  അപ്പോൾ കാര്യങ്ങൾ എങ്ങനെയാ "

നീലിമ കൗതുകത്തോടെ ചോദിച്ചു...

നീലിമയുടെ   കല്യാണം ഉറപ്പിച്ചു എന്ന്  രമേശാണ്  മനസിലായി... മനസ്സിലെവിടെയോ ഒരു ചെറിയ നീറ്റൽ പോലെ...അന്ന് പെണ്ണ്  കണ്ടപ്പോൾ തന്നെ നീലിമയെ അവനു ഇഷ്ടമായിരുന്നു.. തനിക്കു വിധിച്ചപെണ്ണ് ഇതല്ല എന്ന് ആശ്വസിച്ചുകൊണ്ടു രമേശൻ  സദ്യയുടെ കാര്യങ്ങൾ സംസാരിക്കാനാഞ്ഞു... 

"അല്ല മാഷേ...   നിങ്ങള്ക്ക് അറിയാനുള്ള ആഗ്രഹം  ഇല്ലേ ?   കല്യാണ ചെക്കൻ ആരാണ് എന്ന്. " അവൾ കിലുങ്ങി ചിരിക്കുന്ന പോലെ ചോദിച്ചു 

അത് ഞാൻ അറിയേണ്ട ആവശ്യം ഇല്ലല്ലോ . സദ്യ ഒരുക്കലല്ലേ എന്റെ പണി.  പിന്നെ 
താൻ ചോദിച്ച സ്ഥിതിക്ക് ചോദിച്ചേക്കാം ..   ആരാണ് ആ ഭാഗ്യവാൻ ,  അയാൾ എന്താ ചെയുന്നത് "

"ഇപ്പൊ എങ്കിലും ചോദിച്ചത് നന്നായി... ആള് ഇവിടെ കാറ്ററിംഗ് നടത്തുന്നു... പേര് രമേശൻ .. വീട് ഇലഞ്ഞിക്കൽ .... " ഒറ്റ ശ്വാസത്തിൽ  നീലിമ  പറഞ്ഞു നിർത്തി ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ  രമേശൻ ശെരിക്കും കിളിപോയി ഇരിക്കുക ആയിരുന്നു... 

"വേണ്ടഡോ... ഈ അടുക്കളയുടെ കരിയും പുകയും ഒക്കെ കൊള്ളാൻ തയ്യാറുള്ള ഒരു പാവം പെണ്ണെ എനിക്ക് ചേരൂ.. തനിക്കു നല്ല വിദ്യാഭ്യാസം ഉള്ള നല്ലൊരാളെ കിട്ടും.. ഒന്നുമല്ലെങ്കിലും താൻ ഒരു ഡിഗ്രിക്കാരിയല്ലേ ... ഇത് ശരിയാവില്ല... " ഒരു പുഞ്ചിരിയും സന്തോഷത്തോടെയുമുള്ള മറുപടിയും പ്രതീക്ഷിച്ച അവൾക്ക് പക്ഷെ രമേശന്റെ  മറുപടി ഞെട്ടൽ ഉണ്ടാക്കി... 

"അന്ന് അമ്മാവൻ അങ്ങനെ അധിക്ഷേപിച്ചു ഇറക്കി വിട്ടത് കൊണ്ടാണോ...?? "

"അങ്ങനെ ഒന്നും ഇല്ലെടോ...   ഞാൻ ജാതിയിൽ നിങ്ങളെക്കാൾ താഴെയല്ലേ . അങ്ങനെ പലതും . നമ്മൾ ചേരില്ല .

"നല്ല അടി കിട്ടും ചെക്കന് . ഇത്ര വരെ എത്തിച്ചിട്ടു കല്യാണം വേണ്ട
 എന്നോ ?. കൊന്നു കളയും ഞാൻ "   അല്പം അധികാരത്തോടെ അവൾ പറഞ്ഞു .

നീലിമ  കാര്യത്തിൽ തന്നെ ആണെന്ന് മനസിലാക്കി രമേശൻ  വെറുതെ ഒന്ന് പുഞ്ചിരിച്ചു... ഈ കാന്താരി പെണ്ണ് ആണല്ലോ ഇനി തന്റെ അടുക്കളക്ക്  അവകാശി എന്നയാൾ ഒരു നിമിഷം ഓർത്തു പോയി.."

"അപ്പോൾ എങ്ങനെയാ കാര്യങ്ങൾ എല്ലാം ഒകെ അല്ലെ " ചിരിച്ചുകൊണ്ടവൾ ചോദിച്ചു . പിന്നെ പുറം തിരിഞ്ഞു ചിരിയോടെ നടക്കുവാൻ ആരംഭിച്ചു.


അവൾ തിരികെ നടന്നു പോകുമ്പോൾ  അയാൾ വ്യക്തമായി കേട്ടു , ഇന്നലെ രാത്രിയിൽ അയാളുടെ പിറകിലായി വന്ന പദചലനം .    ആ പാദസരത്തിന്റെ കിലുക്കം ............