2015, ഡിസംബർ 28, തിങ്കളാഴ്‌ച

സ്വാതിതിരുനാളിന്‍ കാമിനീ (കഥ)



ഹരീന്ദ്രന്റെ  ഫോണ്‍  വന്നപ്പോൾ ഞാൻ പാട്ട് കേട്ട് കൊണ്ടിരിക്കുകയായിരുന്നു .   രാവിലെ പ്രാതൽ കഴിച്ച  റൊട്ടി കഷ്ണത്തിൻ അവശിഷ്ടങ്ങൾ  പ്ലേറ്റിൽ തന്നെയുണ്ട് . തീൻ മേശ പുറത്തായി ഇന്നത്തെയും, ഇന്നലത്തേയും പത്രം കിടപ്പുണ്ട് . ഇന്ന് ഞായറാഴ്ചയാണ്.  അതുകൊണ്ടുതന്നെ ഫ്ലാറ്റ്  വൃത്തിയാക്കുവാൻ ഇന്ന് പയ്യൻ വരികയില്ല. സീനയ്ക്ക്  കണ്ണൂരിലേക്ക് ട്രാൻസ്ഫർ ആയതു കൊണ്ട്  സീന അവിടെയും ഞാൻ ഇവിടെയും ആയി കഴിയുന്നു .

കഴിഞ്ഞ ആഴ്ച കണ്ണൂരിലേക്ക് പോയതാ. ഇന്നലെ വൈകുന്നേരം പോകുവാൻ ഇരുന്നതായിരുന്നു. ആഴ്ച്ചകളിൽ  അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കുമായുള്ള   യാത്രകൾ.  ചിലപ്പോൾ സീന  ഇവിടേക്ക് വരും, അല്ലെങ്കിൽ   ഞാൻ അങ്ങോട്ടേക്ക് പോകും . ഇന്നലെ വിളിച്ചപ്പോൾ ഇടറിയ ശബ്ദം തിരിച്ചറിഞ്ഞു സീന പറഞ്ഞു 

 "നാളെ അച്ചായൻ വരേണ്ട . ബസിൽ ഇരുന്നു കാറ്റ് അധികം കൊണ്ട് ജലദോഷം വരുത്തേണ്ടാ."  

മേശ പുറത്തു ഇരുന്ന വിൽസിൻ പാക്കറ്റ് തുറന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു . പുക ചുരുളുകൾ  ഇരുൾ മൂടിയ മുറിയിൽ വിലയം പ്രാപിക്കുന്നു . ചാനലുകൾ മാറ്റുന്നതിൻ ഇടയിൽ മിന്നായം പോലെ കണ്ടു .ടി. വി യിൽ   "ഹൃദയരാഗം" . റിമോട്ടിൽ നിന്നും  കൈ വിരലുകൾ എടുത്തു മാറ്റി .


ഭാവഗായകനായ ജയചന്ദ്രന്റെ മനോഹര സ്വരം..


സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണര്‍ത്തിയ സംഗമമോഹിനീ..



ദക്ഷിണ മൂർത്തി സ്വാമിയും ,

ശ്രീകുമാരൻ തമ്പിയും ചേർന്ന് സമ്മാനിച്ച

അനശ്വരമായ ഗാനം.  ആ ഗാനത്തിൽ ലയിച്ചിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത് . അല്ലെങ്കിലും  അനവസരത്തിൽ നമ്മെ ബുദ്ധിമുട്ടികുവാൻ ആണല്ലോ ഈ 

മൊബൈൽ കണ്ടു പിടിച്ചിരിക്കുന്നത് .


നോക്കിയപ്പോൾ ഹരീന്ദ്രൻ ആണ്. അതല്ലേ ഞാൻ ആദ്യം  പറഞ്ഞത് പാട്ട് കേട്ടിരിക്കുമ്പോൾ  ആണ് ഹരിയുടെ ഫോണ്‍ വന്നുത് എന്ന്. 


എന്താ ഹരി എന്ന് ഞാൻ അവനോടു ചോദിക്കും മുന്നേ അവൻ പറഞ്ഞു , 

"തോമാച്ചാ നീ വേഗം ഒരുങ്ങി വാ. നമുക്ക് ഒരിടം വരെ അത്യാവശ്യമായി പോകണം ."

 ഞാൻ ചോദിച്ചു . "എവിടെ " 

"അതെല്ലാം പറയാം . നമ്മുടെ അനുപിന്റെ ഒരു കാര്യത്തിനാ . ഞാൻ പതിനഞ്ചു മിനുട്ടിനുള്ളിൽ നിന്റെ വീട്ടിൻ മുന്നിൽ എത്തും ."  എന്ന് പറഞ്ഞു ഹരീന്ദ്രൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.    


ഞാൻ എന്റെ രൂപം കണ്ണാടിയിൽ നോക്കി . ഷേവ് ചെയ്തിട്ടില്ല. കുളിച്ചിട്ടില്ല , ടോയിലറ്റിൽ പോയിട്ടില്ല. കുളിച്ചില്ലെങ്കിലും കുഴപ്പം ഇല്ല.  ഷേവ് ചെയ്യാതെ ഇറങ്ങുവാൻ കഴിയില്ല. അവിടെ അവിടെ ആയി നരച്ച രോമങ്ങൾ മുഴച്ച് നിൽക്കുന്നു . ഗ്ലാമർ മൊത്തം പോകും. അത്   കൊണ്ട് ഷേവിങ്ങ്  ഉപേക്ഷിക്കാതെ ,  കുളിയും , ബാക്കി പരിപാടികളും വേണ്ട എന്ന്  തന്നെ വച്ചു.  

അനുപും , ഹരീന്ദ്രനും, ഞാനും പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിച്ചവർ . ഹരീന്ദ്രൻ ഫസ്റ്റ് ഗ്രൂപ്പിലും,  അനുപ് ഫോർത്ത് ഗ്രൂപ്പിനും ചേർന്നു . ഇത് രണ്ടിനും അഡ്മിഷൻ കിട്ടാത്ത ഞാൻ തേർഡ്  ഗ്രൂപ്പ്  എടുത്തു .  കാലം ഹരീന്ദ്രനെ ഒരു 
എഞ്ചിനീയർ ആക്കി. അനുപ്   അറിയപെടുന്ന ഒരു ചാർട്ടേർഡ്  അക്കൗണ്ടന്റ് ആയി. "പഠിക്കുവാൻ ബഹുമിടുക്കനായ ഞാൻ  പ്രീ ഡിഗ്രി കടന്നുകൂടിയപ്പോൾ  പത്രത്തിലെ ഒരു ഇന്റർവ്യൂ   വാർത്ത കണ്ടു.  എയർ ഫോർസിൽ .    വിജയകരമായി  ആ കടമ്പ കടന്നു  ഞാൻ  "എയർ മാൻ"  ആയി എയർഫോഴ്സിൽ ചേർന്നു.  അവിടെ  പതിനഞ്ച് വർഷങ്ങൾ . അത് കഴിഞ്ഞു ഞാൻ VRS എടുത്ത് നാട്ടിൽ തിരിച്ചെത്തി . ഇപ്പോൾ ഇവിടെ ഒരു  കമ്പനിയിൽ സെക്യൂരിറ്റി ഓഫീസർ  ആയി ജോലി ചെയുന്നു. 

അനുപിന് വലിയ ഒരു ഓഫീസ്  തന്നെയുണ്ട്.  അവന്റെ കീഴിൽ ആറേഴു പേർ ജോലി ചെയുന്നുമുണ്ട്.  എന്റെ മനസ്സിൽ ഉദിച്ച ചോദ്യം അപ്പോൾ അനുപിന്റെ പ്രശ്നം എന്താണ് എന്നായിരുന്നു?

ഇനി അവൻ വല്ല സാമ്പത്തിക ക്രമ കേടുകളിൽ വല്ലതും പെട്ടിടുണ്ടാകുമോ? അനുപിനെയും , ഹരിയും ഇപ്പോൾ കണ്ടിട്ട് തന്നെ മാസങ്ങൾ ആകുന്നു .  ഇടയ്ക്ക് വല്ലപ്പോഴും ഒക്കെ ഒന്ന് വിളിക്കും എന്നല്ലാതെ പഴയപോലെയുള്ള കൂടി കാഴ്ച്ചകൾ അങ്ങനെ പതിവില്ല. എല്ലാവർക്കും തിരക്കാണ് . ആഴ്ചകളിലെ   രണ്ടു ദിവസം അങ്ങൊട്ടെക്കും , ഇങ്ങോട്ടേക്കും ഉള്ള നെട്ടോട്ടത്തിൽ എവിടെ പഴയ കൂട്ടുകാരെ കാണുവാൻ നേരം. 

ഇപ്പോൾ ഇങ്ങനെ ഹരി വിളിച്ചു പറയുവാൻ കാരണം എന്തായിരിക്കും. പണ്ടും ഹരി ഇങ്ങനെ തന്നെ ആയിരുന്നു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ വിളിക്കും . ഒരു "സെക്കന്റ്‌ക്ലാസ്സ്‌ "  കാരന്റെ അനുഭവ ജ്ഞാനമോ , വീക്ഷണമോ  ഒരിക്കലും ഒരു ഫസ്റ്റ് ക്ലാസ്സ്‌ കാരനോ, അല്ലേൽ റാങ്ക് ഹോൾഡറിനോ ഉണ്ടാകില്ല. അതും കുടാതെ വഷളത്തരങ്ങൾ ആവശ്യത്തിൽ ഏറെ ഉള്ളതിനാലാകാം  ഏതു  പ്രശ്നങ്ങൾക്കും പരിഹാരം എന്റെ കൈയിൽ ഉണ്ടായിരുന്നു. 

അപ്പോഴേക്കും താഴെ  ഹരിയുടെ കാറിന്റെ ഹോൺ മുഴുങ്ങി. പ്യാനട്സ്  ഇട്ട ശേഷം , തല ഒന്ന് ചീകി എന്ന് വരുത്തി.  ആഴ്ച്ചകൾക്കു മുമ്പ്  കാലിയായ ഡിയോഡ്രന്റ്  കുപ്പി  നെഞ്ചിനോടും , കക്ഷത്തിനോടും  ചേർത്തമർത്തി  ഞെക്കി. പിന്നെ  അയയിൽ നിന്നും ഷർട്ട് എടുത്തു അണിഞ്ഞു. വാതിൽ പൂട്ടി  എന്ന് ഉറപ്പ് വരു
ത്തിയ ശേഷം , പേഴ്‌സ്  കീശയിൽ തിരുകി  ഇറങ്ങി. നടന്നു . ഷർട്ടിന്റെ കൈ  തെറുത്തു കയറ്റുകയും ,  ബട്ടൻസ് ഇടുകയും ഇതിനോടകം കഴിഞ്ഞിരുന്നു. 

ഹരിയുടെ കറുത്ത 'വാഗൺ R' എന്നെ കാത്ത് താഴെ കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ഹരി പറഞ്ഞു , "

വാ ,  പോകാം  ". 

 ഞാൻ കയറിയ ശേഷം  ഹരി കാർ സ്റ്റാർട്ട്‌ ചെയ്തു. വളവു കഴിഞ്ഞു പതിയെ അവന്റെ കാർ മെയിൻ റോഡിലേക്ക് കയറി. ഞായർ ആഴ്ച   ആയത്‌ കൊണ്ട് നിരത്തിൽ വലിയ  തിരക്ക് അനുഭവപെട്ടില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഹരി ചോദിച്ചു.

"സീനയുണ്ടോ ഫ്ലാറ്റിൽ" . 

"ഇല്ല ഇന്നലെ അങ്ങോട്ടേക്ക്  പോകാൻ  ഇരുന്നതാ ,  ചെറിയ ഒരു ജലദോഷം . അതുകൊണ്ടു പോയില്ല "

ഹോണ്‍ അടിച്ചു കൊണ്ട് പിറകെ വരുന്ന സുപ്പർ ഫാസ്ടിനു  സൈഡ്  കൊടുത്ത ശേഷം ഹരി ചൂയിംഗത്തിൻ ഡബ്ബ എനിക്ക് നേരെ നീട്ടി . ഒരു ചൂയിംഗം എടുത്ത നുണഞ്ഞ ശേഷം ഞാൻ ചോദിച്ചു 

"എന്താ ഹരി, അനുപിന്റെ പ്രശ്നം? "

കാറിന്റെ AC അല്പം കൂട്ടിയ ശേഷം അവൻ എന്നോടു പറയുവാൻ തുടങ്ങി. " അനുപിന്റെയും , രേണുകയുടെയും പ്രണയ വിവാഹം തൊട്ടുള്ള കാര്യങ്ങൾ നിനക്കു അറിയാമല്ലോ ."

"വിവാഹത്തിന് മുമ്പേ എനിക്കവരെ അറിയാമല്ലോ. ഞാൻ രേണുവിനെ  വളയ്ക്കാൻ നോക്കിയിട്ട് സീൻ കീറിയത് അല്ലെ."

ഞാൻ ഒരു  വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. 

"അവരുടെ ഒടുക്കത്തെ പ്രണയം ആയിരുന്നല്ലോ. ഒരു ഒന്ന് ഒന്നര പ്രണയം. "

ഞാൻ ഇത്രയും പറഞ്ഞിട്ടും ഹരി ചിരിച്ചില്ല. 
അസ്ഥാനത്ത്‌  തമാശ പറയുന്ന പോലെ എന്നെ അവൻ ദഹിപ്പിച്ചു നോക്കി. 

"അവര് തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. അത് സംസാരിക്കുവാനാ നമ്മൾ പോകുന്നത്." 

 എന്റെ  ഈശോയെ  എന്ന്  പറഞ്ഞു ഞാൻ വാ പൊളിച്ചു ഇരുന്നു പോയി. ഷാരുഖ് ഖാനേയും , കാജലിനേയും പോലെ   ഒരേ കോളേജിൽ  പഠിക്കുമ്പോൾ , പ്രണയിച്ചു നടന്നവർ . അനൂപ് എങ്ങനെ രേണുവുമായി പ്രണയത്തിൽ ആയി? കാരണം രേണുവിനെ ഞാനും പ്രണയിച്ചിരുന്നല്ലോ . 

'കോളേജ് ഡേ' പരിപാടിയിൽ രേണുകയുടെ ന്യത്തം ഉണ്ടായിരുന്നു.  "കൃപയാ പാലയ ശൌരേ , കരുണാ രസ വാസാ " സ്വാതി തിരുനാൾ കൃതി . അന്നത്തെ അവളുടെ നടനം എനിക്ക് ഇപ്പോഴും ഓർമ്മ യുണ്ട്. അത് കണ്ടിട്ട് തന്നെ ആയിരിക്കും അനുപും അവളെ പ്രണയിച്ചത് .  അവനും നന്നായി പാടുമായിരുന്നല്ലോ . അതായിരിക്കാം അവരെ തമ്മിൽ അടുപ്പിച്ചത് .

ഏതൊരു പെൺകുട്ടിയെ കണ്ടാലും അവളോട്‌ ഇഷ്ടം തോന്നുക എന്ന സ്വഭാവ സവിശേഷത എന്നിൽ ഉടലെടുത്ത കാലമായിരുന്നു അക്കാലം . അതുകൊണ്ട്കൂടിയാകാം, രേണുകയെ ഞാനും പ്രേമിക്കുവാൻ ആരംഭിച്ചു.ഞാൻ രേണുകയെ പ്രേമിക്കുന്ന വിവരം  ഹരിയോടും, അനുപിനോടും പറഞ്ഞിരുന്നു . അന്ന് അനുപ് പറഞ്ഞ 
വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട് .

"ഞങ്ങൾ ഇരിക്കുമ്പോൾ ഒരു നായര് കൊച്ചിനെ അങ്ങനെ ഒരു നസ്രാണി കയറി പ്രണയിക്കേണ്ടാ . "

ഇന്നാണെങ്കിൽ   "അസഹിഷ്‌ണുത" എന്ന പദം ഉപയോഗിക്കാമായിരുന്നു . എന്ത് ചെയ്യാം അന്നത്തെ നിഘണ്ടുവിൽ ആ പദം ഇന്നത്തെ പോലെ അത്ര പ്രശസ്തമായിരുന്നില്ല . ചാരു അല്ലെങ്കിൽ ചിരുത എന്ന് പറയുന്ന പോലെ   രേണു അല്ലെങ്കിൽ മറ്റൊരാൾ എനിക്ക് അത്രയേ ഉണ്ടായിരുന്നൂള്ളൂ. അങ്ങനെ ഞാൻ  രേണുവിന്  പകരം എലിസബത്തിനെ കണ്ടെത്തി . 


കോളേജ്  ഡേ  കഴിഞ്ഞിട്ട്   ഒരു ദിനം അനുപ് ഞങ്ങളോട് പറഞ്ഞു. എടാ ഇന്ന് ഒരു സംഭവം ഉണ്ടായി . എന്ത് സംഭവം ഹരിയും , ഞാനും ഒരുമിച്ച്  ചോദിച്ചു?

"ഇന്ന് രേണു എന്നോടു ഒരു കാര്യം ചോദിച്ചു ,

അനുപിനോടു ഞാൻ " ഇഷ്ടമാണ്  " എന്ന് പറഞ്ഞാൽ നീ അത് തമാശയായി എടുക്കുമോ അതോ കാര്യം ആയി തന്നെ എടുക്കുമോ ?"

"നീ എന്ത് പറഞ്ഞു അതിനുള്ള മറുപടി" . 

അവൻ  പറഞ്ഞു.
" ഞാൻ തമാശയായി കരുതും എന്ന്."

 ഞാൻ ഇടക്ക് കയറി പറഞ്ഞു. 

" കളഞ്ഞു . "ഇതാണ് എറിയുവാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ല എന്ന് പറയുന്നത് ."

അവൻ ഒന്ന് നിറുത്തിയ ശേഷം പറഞ്ഞു .

"ഞാൻ അങ്ങനെ പറഞ്ഞപ്പോൾ രേണുവിന്റെ  മുഖം വാടി."

 കുറച്ചു കഴിഞ്ഞപോൾ ഞാൻ പറഞ്ഞു ...


“Because I know, you don’t like me ….. I know you love me;”  


ഞാൻ  ഹരിയെ നോക്കി പറഞ്ഞു ."

"ചെക്കൻ പുരോഗമിച്ചു !"


ഹരി  ഇറങ്ങാം എന്ന് പറഞ്ഞപോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത് . കാർ അനുപിന്റെ ഓഫീസിൽ പാർക്ക്‌ ചെയ്തിരിക്കുന്നു . അന്ന് ഞായറാഴ്ച ആയതിനാൽ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല.  വാതിൽ തുറന്നു ഞങ്ങൾ അകത്തു പ്രവേശിച്ചു . കുറെ അലമാരകൾ അതിലെല്ലാം കുറെ ഏറെ ഫയലുകൾ .  അനുപ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ഞങ്ങൾ അവനു  അഭിമുഖമായി ഇരുന്നു. അനൂപ്  എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി.  ഞാൻ ഇരുന്ന ശേഷം ചുറ്റും ഒന്ന് നോക്കി. എന്നെ നോക്കി അനുപ് പറഞ്ഞു 

"ഹരി എല്ലാ വിവരവും പറഞ്ഞിട്ടുണ്ടാകുമല്ലോ, അല്ലെ ."   അവൻ വളരെ വ്യസനത്തോടെയാണ് സംസാരിച്ചത് . അണ്ടി കളഞ്ഞ അണ്ണാനെ പോലെയുള്ള മൂകഭാവം .

അതിനു മറുപടി എന്നോണം ഞാൻ ചോദിച്ചു.

"എന്താ അനുപ് പ്രശ്നം . നിങ്ങൾ എങ്ങനെ കഴിഞ്ഞിരിന്നുതാ ? രേണു ഇല്ലാതെ ജീവിക്കുവാൻ പറ്റില്ല എന്ന് പറഞ്ഞത് നീ തന്നെയല്ലേ."

അനുപ് ഒന്ന് മന്ദഹസിച്ചു എന്ന് വരുത്തി . പിന്നെ പറഞ്ഞു.

"പ്രേമിക്കുന്ന പോലെയല്ലല്ലോ ജീവിതം. ഞങ്ങൾക്കിടയിൽ ഒരു പാടു പ്രശ്നങ്ങൾ , പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ .  ആകെ മടുത്തു. ഡിവോർസിന് അപ്ലൈ ചെയുവാൻ ഞാൻ തീരുമാനിച്ചു ."

ഉറച്ച തീരുമാനത്തോടെയാണ് അനുപ് ആ വാക്കുകൾ ഉരുവിട്ടത്.

ഹരി  ഇടയ്ക്ക് കയറി പറഞ്ഞു . 

"നീ ചാടി കയറി ഒന്നും ചെയേണ്ട . എല്ലാം നമുക്ക് ആലോചിച്ച് തീരുമാനിക്കാം."

"ഇല്ല,  ഇനി കുടുതൽ ആലോചിക്കുവാൻ ഒന്നും ഇല്ല. ഞാൻ ശരിക്കും ആലോചിച്ച ശേഷം ആണ് ഈ തീരുമാനത്തിൽ എത്തിയത് . അവൾ വല്ലാതെ പൊസസ്സിവ് ആണ്. പണ്ട് പ്രേമിച്ച നടന്ന പോലെ ഇപ്പോഴും നടക്കണം എന്ന്   ശാഠ്യം  പിടിച്ചാൽ .
ഞാൻ അവളെ കെയർ ചെയുന്നില്ല എന്നൊക്കെ പറയുന്നു.  എന്റെ ജോലിയുടെ അവസ്ഥ അവൾ മനസിലാക്കുവാൻ ശ്രമിക്കുന്നില്ല. 

ഞാൻ  ആരോടും അധികം സംസാരിക്കുവാൻ  പാടില്ല . എന്നെ അവളുടെ സാരി തുമ്പിൽ  കെട്ടി ഇടണം, അതാണ് അവളുടെ വിചാരം . എന്നെ മോശക്കാരൻ  ആകുവാൻ വേണ്ടി അവൾ അവളുടെ അച്ഛനോട് പറഞ്ഞു എനിക്ക് വേറെ ഒരു   ബന്ധം ഉണ്ട് എന്ന് വരെ . എന്നെയും  എന്റെ സെക്രട്ടറിയെയും ചേർത്ത് അപവാദം പറഞ്ഞു പരത്തി."

ഒരു ഗ്യാപ്  കിട്ടിയപ്പോൾ  ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു.

"എന്താ അങ്ങനെ വല്ലതും ഉണ്ടോ". 

എന്നെ ദേഷ്യത്തോടെ  നോക്കിയിട്ട് ഹരി പറഞ്ഞു നിന്റെ സ്വഭാവം പോലെ അല്ല അനുപിന്റെത് .   ഇതൊന്നും ശ്രദ്ധിക്കാതെ അനുപ് പറഞ്ഞു കൊണ്ടേ ഇരുന്നു.  

"ഒരു ദിവസം ഓഫീസിൽ വന്നും അവൾ വലിയ ബഹളം  ഉണ്ടാക്കി. എല്ലാവരുടെയും  മുമ്പിൽ ഒരു വിഡ്ഢിയെ പോലെ എനിക്ക് തല കുനിച്ചു നിൽക്കേണ്ടി വന്നു .  
ഞാൻ  കഷ്ടപെടുന്നതും ബുദ്ധിമുട്ടുന്നതും അവൾക്കും കൂടി ആണെന്നുള്ള ചിന്ത പോലും അവൾക്കില്ല ."


അവനെ മുഴുവനും പറയുവാൻ അനുവദിക്കാതെ ഹരി പറഞ്ഞു . 

"എടാ പ്രശ്നങ്ങൾ ഇല്ലാത്തവർ  ആരാണ് . ഞാനും ദീപയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ട്. പക്ഷെ അത് കുറച്ചു കഴിഞ്ഞാൽ അങ്ങ് മാറും . ഇതിനൊക്കെ വിവാഹ മോചനം ആണോ ഒരു പരിഹാരം . അല്ലെ തോമാച്ചാ , എന്നെ നോക്കി ഹരി പറഞ്ഞു."

അത് വരെ മിണ്ടാതിരുന്ന ഞാൻ പറഞ്ഞു . 

"അനുപ് , നീ എന്തായാലും വിവാഹ മോചനത്തിനു തീരുമാനിച്ചില്ലേ . ധൈര്യമായി  ആ കരാർ  ഒപ്പിട്ടോളു . ഹരിയും , അനുപും എന്നെ  വല്ലാതെ നോക്കി. ഞാൻ ശാന്തനായി പറഞ്ഞു . ആ പേപ്പർ നീ   കൈയിൽ വച്ചോളു. ഇനി നിങ്ങൾ തമ്മിൽ ഇത് പോലെ  ഒരു പ്രശ്നം വരികയാണെങ്കിൽ നീ ഒട്ടും മടിക്കാതെ അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചേക്കണം. 

വേണമെങ്കിൽ  രണ്ടാകാം . അതിൽ  കൂടരുത് .  . പിരിയാൻ തീരുമാനിച്ചതല്ലേ . അപ്പോൾ അതും നല്ല ഒരു "എവിഡനസ്"   ആകും . 

ഒന്ന് പൊട്ടിച്ചതിന് ശേഷം നീ ഒപ്പിട്ട വിവാഹ മോചന കരാർ   അവളെ കാണിക്കുക. എന്നിട്ട് സമാധാനത്തോടെ നിങ്ങൾ പിരിഞോളു."  

എന്നെ കൊണ്ടുവന്നത്  തന്നെ അബദ്ധമായി എന്ന 
മട്ടിൽ  ഹരി എന്നെ ചുളിഞ്ഞുനോക്കി .

ഹരിയെ നോക്കി ഞാൻ പറഞ്ഞു .

"ഈ ചീള് കാര്യം സംസാരിക്കുവാനാണോ വളരെ അത്യാവശ്യം ആണെന്ന് പറഞ്ഞു  നീ എന്നെ വിളിപ്പിച്ചത്. മര്യാദക്ക് രണ്ടു സ്മാൾ അടിക്കേണ്ട സമയത്താ . "

ബാക്കി ഞാൻ മുഴുമിപ്പികും മുമ്പേ ഹരി എന്റെ വായ്‌ പൊത്തി .

ഈ സംഭവം നടന്ന ശേഷം ഇപ്പോൾ അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  അനുപിന്  വീണ്ടും ഒരു അവസരം രേണു കൊടുക്കുകയും ,  ഞാൻ പറഞ്ഞ പോലെ കിട്ടിയ അവസരം മുതലാക്കി  അനുപ്  രേണുവിന്റെ  കരണത്തടിക്കുകയും ചെയ്തു.  അന്നേ ദിവസം   അവിടെ വച്ച് തന്നെ അവൻ അവളെ പിരിയുകയാണെന്ന്  അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു,

പക്ഷെ  അതോടെ അവരുടെ പ്രശ്നം "മാന്നാർ മത്തായി സ്പീക്കിങ്ങിൽ"  ജനാർദനൻ , പറഞ്ഞ പോലെ "എല്ലാം കോംപ്ലിമെന്റ്റ്‌"  ആയി തീരുകയും ചെയ്തു .  സുഖകരമായ പരിണാമത്തിൻ അവസാനം അവൻ എന്നെ വിളിച്ചു  നന്ദി രേഖപെടുത്തുകയും ചെയ്തു. 

പക്ഷെ ഇപ്പോൾ ഞാനും ഹരിയും തമ്മിൽ കണ്ടാൽ മിണ്ടുകയില്ല.  അതിനും ഒരു കാരണം വേണ്ടേ?.  എന്നാൽ കേട്ടോളു . ഹരിയും , ദീപയും തമ്മിൽ ഒരു ദിനം പൊരിഞ്ഞ വഴക്ക് . അറ്റ കൈക്ക് ഹരി ഞാൻ പറഞ്ഞ "ഉപായം"  അങ്ങട് നടപ്പിൽ വരുത്തി . ദീപയുടെ കരണം നോക്കി ഹരി കണക്കിന് ഒന്ന് പൊട്ടിച്ചു. പക്ഷെ അത് ഒരു ഒന്ന് - ഒന്നര കൊടുപ്പ് ആയിരുന്നു.  എന്തായാലും അവരുടെ കാര്യം അതോടെ ശരിയായി . ഇപ്പോൾ "ഡിവോർസിന്"   രണ്ടു പേരും ചേർന്നു ഹർജി സമർപ്പിച്ചിരിക്കുകയാണ് .

നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റുകയുള്ളൂ , അല്ലാതെ പിന്നെ ......


    



  

      












വിൽക്കാനുണ്ട് സ്വപ്നങ്ങൾ


നട്ടുച്ച നേരത്ത് തൊടിയിലെ കിണറ്റിൽ നിന്നും വെള്ളം കോരി തലയിൽ ഒഴിച്ചു കുളിക്കുന്ന അഭയൻ . തോർത്ത് മാത്രം അരയിൽ ചുറ്റി  പതിനഞ്ചോ, ഇരുപതോ ബക്കറ്റ് വെള്ളം തലയിൽ ഇങ്ങനെ ഒഴിച്ചു കൊണ്ടേ ഇരിക്കും . ഒരു യന്ത്രത്തെ പോലെ...  അഭയനിൽ നിന്നാണ് ഈ കഥ തുടങ്ങുന്നത് . ഇന്നേരത്ത് ഇത് പോലെ ഒരു കുളി അവന് പതിവുള്ളതാണ് . പറമ്പിൽ നിന്നും കയറും മുമ്പേ ഒന്ന് കുളിക്കണം , അത് കഴിഞ്ഞേ  അവൻ ഉച്ച ഭക്ഷണം കഴിക്കുകയുള്ളൂ . അവനും , അമ്മ ഭവാനി അമ്മയും അതാണ് അവന്റെ കുടുംബം .  എട്ടാം ക്ലാസിൽ തോറ്റ് ഇനി  പഠിക്കണമോ വേണ്ടയോ  എന്ന് തിരുമാനിച്ചു ഉറപ്പികേണ്ട സമയത്ത് ആയിരുന്നു അച്ഛന്റെ മരണം. അതുകൊണ്ട് അവന്റെ തിരുമാനം അവൻ നടപ്പിൽ വരുത്തി. എട്ടാം ക്ലാസോടെ പഠിപ്പ് ഉപേക്ഷിച്ചു..

അവനും , അമ്മയ്ക്കും കുടി കഴിയുവാൻ ഉള്ള വക ആ അമ്പത് സെന്റ്‌ ഭുമിയിൽ നിന്നും കിട്ടും . വീട്  കഴിഞ്ഞ ബാക്കി ഉള്ള സ്ഥലം മുഴുവനും അവൻ കൃഷി ഇറക്കിയിട്ടുണ്ട് . കപ്പ, വാഴ , കവുങ്ങ്, തെങ്ങ് , വെണ്ട , വഴുതിന, മുളക് , തക്കാളി, അച്ചിങ്ങ, ജാതി, കുരുമുളക്  മുതലായവ എല്ലാം അവന്റെ തൊടിയിൽ ഉണ്ട്. ഇതൊക്കെയാണെങ്കിലും അഭയൻ ഒരു കഥയില്ലാത്തവൻ ആണെന്നാണ് ഭവാനി അമ്മയുടെ  അഭിപ്രായം. ഇങ്ങനെ ഒരു തിരു മണ്ടൻ തന്റെ വയറ്റിൽ വന്നു ജനിച്ചുവല്ലോ എന്ന് അവർ അവനോടു വഴകിടുമ്പോൾ പരിഭവിക്കും . ഇങ്ങനെ യുള്ള  പരിഭവം പറച്ചിലും , ശകാരവും അവരുടെ ജീവിതത്തിൽ പതിവുള്ളതാണ് . അവൻ  അതൊന്നും കാര്യം ആകാറില്ല. അല്ലെങ്കിൽ അതെല്ലാം കേട്ട് അവന്റെ  കാത്  തഴമ്പിച്ച് കാണും.

നാട്ടിൻ പുറം ആയതു കൊണ്ട് എല്ലാവരെയും അവനെ പരിചയം ഉണ്ട്. എങ്കിലും അവന്റെ ആത്മാർത്ഥ സ്നേഹിതൻ കേശവൻ കുട്ടിയാണ് . അവനെ പോലെ തന്നെ എട്ടിൽ തോറ്റ്‌  പഠിത്തം നിറുത്തിയ  വ്യക്തിത്വം  തന്നെയാണ് കേശവൻ കുട്ടിയുടെതും. കേശവൻ കുട്ടിക്ക് ഒരു പെട്ടി ഓട്ടോറിക്ഷ  യുണ്ട് . അതിൽ അവൻ  കായ് കുലകളും , പച്ച കറികളും ഒക്കെ  വെള്ളിയാഴ്ച ചന്തയിൽ  കൊണ്ട് പോകും. രണ്ടു പേരും മോഹൻലാലിൻറെ വലിയ ആരാധകർ ആണ്. അത് കൊണ്ട്  തന്നെ പടം  മാറി ലാലിൻറെ ചിത്രം വന്നാൽ എന്ത് വില കൊടുത്തും അത്  കണ്ടു കഴിഞ്ഞേ രാത്രി ഏറെ ആയിട്ടെ  അവർ  വീട്ടിൽ വരികയുള്ളു . മദ്യപിക്കുന്ന സ്വഭാവം അവനില്ല. ചന്ത ദിവസങ്ങളിൽ മകൻ വരുന്നതും  നോക്കി പാതി രാത്രിയോളം  ഭവാനി അമ്മ കാത്തിരിക്കും .

അവന്റെ പ്രായത്തിൽ ഉള്ള എല്ലാ ചെക്കന്മാരുറെയും വിവാഹം കഴിഞ്ഞിരിക്കുന്നു . എന്തിനു പറയുന്നു , കേശവൻ കുട്ടിയുടെ  വിവാഹം   പോലും കഴിഞ്ഞിരിക്കുന്നു . കേശവൻ കുട്ടിക്കു  ഇപ്പോൾ മക്കൾ രണ്ടാ .  ഇവൻ മാത്രം ഇങ്ങനെ നഷ്ട പ്രണയത്തിൻ ഓർമയിൽ ഇപ്പോഴും വിവാഹം വേണ്ട എന്ന നിർന്ധ ബുദ്ധിയിൽ ജീവിക്കുന്നു . എത്ര , എത്ര വിവാഹ ആലോചനകൾ വന്നതാ അതെല്ലാം ഒന്ന് കേൾക്കുക പോലും ചെയ്തെ എല്ലാം തള്ളി കളഞ്ഞിരിക്കുന്നു.  തെക്കേലെ രമണിക്ക് ഇപ്പോഴും അവനെ ഇഷ്ടം ആണ് . അവൻ ഒരു വാക്ക് ഒന്ന് മുളിയാൽ മതി. എന്താ അവൾക്കു ഒരു കുറവ് , പ്രൈമറി സ്കൂൾ ടീച്ചർ അല്ലെ?. ഇവൻ ഇങ്ങനെ ഒരു മന്ദ ബുദ്ധി ആയി പോയല്ലോ! അവർ വെറുതെ നെടുവീർപ്പിട്ടു .

 ഒരു നിമിഷം കൊണ്ട് തന്നെ അവരുടെ ചിന്ത മാറി മറഞ്ഞു. ജയയെ  അവനു അത്ര ഇഷ്ടം ആയിരുന്നല്ലോ . മനസ് കൊണ്ട് എല്ലാവരും അവരുടെ വിവാഹം നടന്നു കാണണം എന്ന്  ആശിച്ചിരുന്നല്ലോ. പിന്നെ ഇങ്ങനെ ഒക്കെ ആകും എന്നാ ആരാ കരുതിയത്‌ .  വിവാഹ കാര്യം അവതരിപ്പിച്ചപോൾ ഓപ്പ പറഞ്ഞ വാക്കുകൾ അവർ ഓർത്തു എടുത്തു .  എട്ടിൽ തോറ്റ അവനെ എങ്ങനയാ  ഒരു  "MA" കാരി വിവാഹം കഴിക്കുക . പണ്ട് കുട്ടികൾ ആയിരിക്കെ പലതും പറഞ്ഞിട്ടുണ്ടാകും .ഇവൻ ഇങ്ങനെ ഒരു അന്തോം , കുന്തോം ഇല്ലാതെ നടക്കും എന്ന് ഞാൻ കരുതിയോ. നീ തന്നെ പറ. ഞാൻ ഇവനെ എന്റെ മോളെ കെട്ടിച്ചു കൊടുക്കുക എന്ന് വച്ചാൽ... ബാക്കി  പറയാതെ ഓപ്പ  നിറുത്തി . അത് കേട്ട് തല കുനിച്ചു നിൽക്കാനെ   അവനും, അവർക്കും കഴിഞ്ഞിരിന്നുള്ളൂ.

 അവർക്ക് ഭർത്താവിന്റെ വാക്കുകൾ ഓർമ വന്നു. താൻ ഇടക്ക് അവനെ ശകാരിക്കുംപോഴും ഗോപാലകൃഷ്ണൻ അവന്റെ പക്ഷം പിടിച്ചേ സംസാരിക്കുകയുള്ളൂ .  അയാൾ പറയും എന്നാത്തിനാ നീ ഇങ്ങനെ അവനെ ശകരിക്കുന്നത്.  മനസ്സിൽ നന്മയുള്ളവനാ  അവൻ .  അവന് നല്ലതേ   വരൂ. എല്ലാം തന്നെ ഏല്പിച്ചു  ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു പോയില്ലേ. അവർ മുണ്ടിൻ തുമ്പ് കൊണ്ട്  മുഖം തുടച്ചു .

ജയക്കും അവനെ ഇഷ്ടമായിരുന്നു . പക്ഷെ അവൾ ബുദ്ധിമതി ആയിരുന്നു. അതു കൊണ്ടാണല്ലോ ഗൾഫിൽ നിന്നും പ്രകാശന്റെ ആലോചന വന്നപ്പോൾ മറുത്തു ഒന്നും പറയാതെ സമ്മതിച്ചത് .അല്ലേലും  ഓപ്പയുടെ മോൾ അല്ലെ അവൾ .മുഖത്ത് ഒരു വിഷമം പോലും കാണിക്കാതെ യല്ലേ അവൾ  അനുഗ്രഹം മേടിക്കുവാൻ വന്നത് . ഒരു മുണ്ടും , നേര്യതും സമ്മാനികുകയും ചെയ്തു . ഓപ്പ അവനോടു പറഞ്ഞ പോലെ അതെ  വാചകം അവളും ഉരിയാടി . കല്യാണത്തിന്റെ സദ്യയും, ഒരുക്കങ്ങളും അഭയേട്ടൻ നോക്കി നടത്തണം.  അവൾ പറഞ്ഞ പോലെ എല്ലാം അവൻ നേരിട്ട് നോക്കി  നടത്തി. മണ്ടൻ . പക്ഷെ , കലവറയിൽ  നിന്നും സദ്യക്കുള്ള പഴം എടുക്കുവാൻ ചെന്നപ്പോൾ വേദനയോടെ അവൻ കരയുന്ന കണ്ടു   നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളൂ. എന്ത് പറഞ്ഞു അവനെ ആശ്വസിപ്പിക്കും .

പിന്നെ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു . അവൾ അവനു വിധിച്ചിട്ടില്ല എന്ന്. ഇനി എത്ര നാൾ , തന്റെ കാലം കഴിഞ്ഞാലും അവനു ഒരു തുണ വേണ്ടേ . അവരുടെ ഈ മനോവിചാരം ഒന്നും അറിയാതെ പ്ലാവിലയിൽ കഞ്ഞി വാരി കുടിക്കുന്ന അഭയനെ നോക്കി അവർ പറഞ്ഞു. എടാ , ഇന്ന്  നീ ബ്ലോക്ക്‌  ആപ്പിസിൽ പോയപ്പോൾ ദല്ലാൾ കൃഷ്ണൻ കുട്ടി വന്നിരുന്നു.  അവൻ കൊണ്ടുവന്ന ആലോചന കേട്ടപ്പോൾ തരകേടില്ല എന്ന് തോന്നി. നമുക്ക് ഒന്ന് പോയി കണ്ടാലോ . അവൻ അത് കേട്ട ഭാവം വയ്ക്കാതെ പറഞ്ഞു . എന്ത് പുളിയാ അമ്മെ ഈ കറിക്ക്.  ഉപ്പും ഇല്ല, എരിവും ഇല്ല. ഇത്ര നാൾ ആയിട്ടും വായ്ക്കു രുചിയുള്ള കറി വയ്ക്കുവാൻ അറിയില്ല എന്ന്  വച്ചാൽ . അവർ എന്തെങ്കിലും കുടുതൽ പറയും മുമ്പേ അവൻ പാത്രം തള്ളി നീക്കി എഴുനേറ്റു . ഭവാനി അമ്മ   കൂട്ടാനിൽ വിരൽ മുക്കി  നാക്കിൽ തൊട്ടു സ്വാദ് നോക്കി. ഇതിനു എരിവും , പുളിയും ഒക്കെ ഉണ്ടല്ലോ. അവർ അരി ശത്തോടെ പറഞ്ഞു . എനിക്ക് വയ്യ , ഇങ്ങനെ ദിവസവും കറിയും , കഞ്ഞിയും വച്ച് തരാൻ . അതിനാ നിനക്ക് ഒരാളെ വേണം എന്ന് പറയുന്നത് . ഇനി ആ ആലോചന വേണ്ടെങ്കിൽ രമണിയുടെ അച്ഛനോട് ഞാൻ സംസാരിക്കുവാൻ പോവുകയാ . അവൻ ഒന്നും മിണ്ടാതെ , പുറത്തു നിന്ന് കിണ്ടിയിൽ വെള്ളം വായിൽ എടുത്തു കുലുക്കുഴിഞ്ഞു പുറത്തേക്കു ആഞ്ഞു തുപ്പി. പിന്നെ അയയിൽ നിന്നും തോർത്തു  എടുത്തു മുഖം തുടച്ചു. ഉടുത്തിരിക്കുന്ന മുണ്ടിന്റെ തെറുപ്പിൽ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു   നീട്ടി പുറത്തേക്കു പുക തുപ്പി.  അത് കണ്ടു ഭാവനിയമ്മ എന്തോ പിറുപിറുത്തു കൊണ്ട് അവൻ കഴിച്ച പത്രം എടുത്തു കഴുകുവനായി പോയി.

 രാത്രി കിടന്നപ്പോൾ ഭവാനി അമ്മക്ക് ഉറക്കം വന്നില്ല. ഓപ്പയായാലും , മോൾ ആയാലും പുളിം കൊമ്പിൽ അല്ലെ പിടിക്കു . അല്ലേൽ ഒരു അഭിപ്രായ വ്യത്യാസം പോലും ഇല്ലാതെ ജയ ആ കല്യാണത്തിന് സമ്മതിക്കുമായിരുന്നോ?  യാത്ര പറഞ്ഞു പോകുമ്പോൾ ഒരു രാജകുമാരിയുടെ ഭാവം ആയിരുന്നില്ലേ അവൾക്ക് . ചങ്കു പൊട്ടി നിൽകുന്ന  അഭയനെ  ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ  പോയില്ലേ.  എന്നിട്ട് എന്തായി . കഷ്ടിച്ചു ഒരു വർഷം പോലും തികച്ച് പ്രകാശന്റെ കുടെ ജീവികുവാൻ അവൾക്ക് സാധിച്ചോ?  വണ്ടി ഇടിച്ചു മരിക്കുവാൻ അല്ലായിരുന്നോ  അവളുടെ കെട്ടിയോന്റെ വിധി. അന്നവൾ പൊഴിച്ച  കണ്ണ് നീരിൽ  കുടുതൽ അവൻ കരഞ്ഞിട്ടുണ്ട് .  എന്റെ മകന്റെ   കണ്ണീരിനു  ദൈവം ശിക്ഷ കൊടുക്കതിരിക്കുമോ ? ഇപ്പോൾ ഒരു കൊച്ചിനെയും വച്ച് അവൾ അനുഭവികുന്നില്ലേ ? അനുഭവിക്കട്ടെ . "  മൂധേവി " . അവർ ശാപവാക്കുകൾ മനസിൽ ഉരുവിട്ടു .

അമ്മയും , മകനും മാത്രമായി  പൊരുത്തവും, പൊരുത്ത കേടുകളുമായി  അവരുടെ ദിനങ്ങൾ കടന്നു പോയി. ഇതിനിടെ ദല്ലാൾ കൃഷ്ണൻ കുട്ടി വരികയും , വയർ  നിറയെ ചായയും , പലഹാരവും കഴിച്ചു പോവുകയും ചെയ്തു. അഭയൻ വാഴക്ക്‌ നനക്കു ന്ന തിരക്കിൽ ആയിരുന്നു. തൂംബ  എടുത്തു ചാലിലുടെ വെള്ളത്തിന്‌ തട വയ്കുമ്പോൾ ആണ്  പതിവില്ലാതെ അമ്മാമ്മ  വരുന്ന കണ്ടത്.  നരച്ച കാലൻ കുടയും , വെളുത്ത നിറമുള്ള ജുബ്ബയും  അമ്മാമയുടെ മുദ്രയാണ്. അമ്മാമ  വരുന്നത് അഭയൻ കണ്ടെങ്കിലും അവൻ അങ്ങോട്ടേക്ക് പോകുവാൻ കുട്ടാക്കിയില്ല.    അമ്മാമ്മ പോകും വരെ കിളച്ചും , വെള്ളം ഒഴിച്ചും , കള പറിച്ചും അവൻ പറമ്പിൽ തന്നെ കഴിചുകൂട്ടി. അമ്മാമ പോയി എന്ന് ഉറപ്പായപ്പോൾ അവൻ തൂംബയും  തുക്കി വീട്ടിലേക്ക് നടന്നു. കിണ്ടിയിലെ വെള്ളം എടുത്തു കാൽ കഴുകുമ്പോൾ ഉമ്മറത്ത്  തന്നെ ഭവാനി അമ്മ യുണ്ടായിരുന്നു.  അവരോടായി അവൻ ചോദിച്ചു , അയാൾ എന്തിനാ ഇവിടെ വന്നത് ? "ആര്" , ഭവാനിയമ്മ ഒന്നും മനസ്സിൽ ആവാത്ത ഭാവത്തിൽ ചോദിച്ചു.  അവൻ മുഖം വക്രിച്ച് ചോദിച്ചു . അയാൾ ,   തള്ളെടെ ഉടപിറന്നോൻ. ഓ , ഓപ്പയോ , അവർ നിസാര ഭാവത്തിൽ ചോദിച്ചു . അതെ അയാൾ തന്നെ . അല്ലാതെ ആരാ ഇപ്പം ഇവിടെ നിന്ന് ഇറങ്ങി പോയത്.


ആ ഓപ്പ,  ഒരു കാര്യം പറയുവാൻ  വന്നതാ. എന്നതാ  വല്ല കല്യാണ ആലോചന വല്ലതും ആണോ?  അതൊന്നുമല്ല . നിനക്ക് വിസ  ശരി ആയി. അതു പറയുവാനാ ഓപ്പ വന്നതു . "വിസയോ,"  അവൻ അത്ഭുതം കുറി . പത്താം ക്ലാസ്സ്‌ പാസ്‌ ആവാത്ത എനിക്ക് വിസയോ . അമ്മ എന്നതാ പറയുന്നേ?  അഭയന് ഒന്നും മനസിലായില്ല.  ജയയുടെ കമ്പനിയിൽ നിനക്ക് ഒരു  ജോലി ശരിപെടുത്തി യിട്ടുണ്ട് .  കേശവൻ കുട്ടി  വഴിയാ പസ്സ്പോര്ട്ട്  പേജും   , ഫോട്ടോയും മറ്റു പേപ്പറുകളും എല്ലാം   അയച്ചു കൊടുത്തത് .  അവന്റെ മുഖം വാടി. ജയയുടെ കമ്പനിയിലോ?  ഞാൻ പോകുന്നില്ല.  പിന്നെ അവൻ ആരോടെന്നെല്ലാതെ പറഞ്ഞു ഞാൻ പോയാൽ അമ്മെ  പിന്നെ ഇവിടെ നിങ്ങക്ക് ആരാ ?  പിന്നെ നിന്നെ കണ്ടു കൊണ്ടല്ലേ ഞാൻ ജീവികുന്നത് . നീ പോയാൽ   വടക്കേലെ ശാന്തമ്മ ഇവിടെ വന്നു കിടന്നോളും . ദൈവം സഹായിച്ചു എനിക്ക് നല്ല ആരോഗ്യം ഇപ്പോഴും ഉണ്ട് . ഭവാനിയമ്മ മറുപടി പറഞ്ഞു . അപ്പം ഇവിടുത്തെ കാര്യം ആര് നോക്കും. അതോർത്തു നീ പേടികെണ്ടാ . നീ പോകുന്നു ഞാനാ പറയുന്നേ . അവർ കടുത്ത  സ്വരത്തിൽ പറഞ്ഞിട്ട് അകത്തേക്ക് പോയി.

കേശവൻ കുട്ടിയും അവനോടു അത് തന്നെ പറഞ്ഞു. നീ പോകണം . എത്ര നാൾ ഇങ്ങനെ കഴിയും. നിനക്കും വേണ്ടെടാ ഒരു ജീവിതം . ഇത് നീ ആവശ്യപെടാതെ അവൾ നിനക്ക്  വേണ്ടി  ചെയ്തു തന്നതല്ലേ ?  അവനെ ചേർത്ത് പിടിച്ചു കേശവൻ കുട്ടി പറഞ്ഞു. കൈ നിറയെ സമ്പാദിച്ചു അറബിയെ പോലെ നീ വാടാ ഇങ്ങോട്ടേക്ക് . തിരിഞ്ഞും, മറിഞ്ഞും, നിന്നും അവൻ അതിനെ കുറിച്ച് ആലോചിച്ചു . അങ്ങനെ അവൻ ആ തിരുമാനത്തിൽ എത്തി .ഗൾഫിലേക്ക് പോകുക തന്നെ. അറബി കഥകളിലെ സുൽത്താനെ പോലെ കൈ നിറയെ പൊന്നും, പണവുമായി , വില കുടിയ സിഗരറ്റും വലിച്ച് ,  കറുത്ത കണ്ണടയും  ധരിച്ചു , അത്തറിൻ  സുഗന്ധവും പേറി അവൻ അവനെ തന്നെ ഒന്ന് സങ്കൽപിച്ചു .

കുടുതൽ മറുത്തൊന്നും പറയാതെ അവൻ പോകുവാൻ തിരുമാനിച്ചു . മലയാളികൾ വിയർപ്പ്  ഒഴുക്കി സമ്പന്നമാക്കിയ ദുബായിൽ  എമിരേറ്റ്സ് വിമാനം പറന്നിറങ്ങി . "ടെർമിനൽ  വണിൽ"  അവനെ സ്വീകരിക്കവാൻ ജയ യുണ്ടായിരുന്നു. കൃത്യമമായ ഗൗരവത്തോടെയാണ് ജയ അവനോടു സംസാരിച്ചത് . മുറ ചെറുക്കാനും , മുറ പെണ്ണും എന്നല്ലാതെ ഒരു മുതലാളിയും , തൊഴിലാളിയും  എന്ന പോലെ അവൾ അവനോടു സംസാരിച്ചു .  വർത്തമാനത്തിലും , മറ്റും നിശിതമായ അകലം അവൾ പാലിച്ചിരുന്നോ?. അവൾ അവനെ അവൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് കുട്ടി കൊണ്ട് പോയി. രണ്ടു മുറികൾ ഉള്ള സുന്ദരമായ ഫ്ലാറ്റ് .  അവനോടു അവിടെ താമസിച്ചുകൊള്ളുവാൻ അവൾ  പറഞ്ഞു. അവൾ അവനോടു ജോലി കാര്യം സംസാരിച്ചു . അവൾ ഒരു catering company നടത്തിപ്പ് കാരി ആണ്. ജബൽ അലിയിൽ പല കമ്പനികൾ ആയി  ഏതാണ്ട് 6000 പേർക്ക് ഭക്ഷണം കൊടുക്കുനത്  അവളുടെ സ്ഥാപനം ആണ്.  ഏതാണ്ട്  27 ഓളം പേർ ഉള്ള ഒരു കമ്പനി . ഭക്ഷണം ഉണ്ടാക്കുന്നതു പെണ്ണുങ്ങൾ മാത്രം . രാവിലെ രണ്ടരക്ക്  തുടങ്ങുന്ന ജോലി. രാവിലെ ആറരക്ക്  വണ്ടി വരുമ്പോൾ   ഡബ്ബകളിൽ ആയി പാകം ചെയ്ത പ്രഭാത ഭക്ഷണം കൊടുത്തു അയക്കണം.  അത് പോലെ  പതിനൊന്നരയോടു കൂടി ഉച്ച ഭക്ഷണം വണ്ടിയിൽ കൊണ്ട് പോകും. വൈകുനേരം ആറു  മണിയോടെ  രാത്രി ഭക്ഷണവും .അവനുള്ള ജോലി അവൾ പറഞ്ഞു കൊടുത്തു. ശ്രീ ഹരിയെ നോക്കണം . കാലത്ത് സ്കുൾ ബസ് വരുമ്പോൾ കൊണ്ട് ചെന്നാക്കണം . ഉച്ചക്ക് തിരികെ വിളിച്ചു കൊണ്ട് വരണം . പിന്നെ അവൾ വരുന്ന വരെ അവനു കൂട്ടിരിക്കണം . അത് പോലെ ഭക്ഷണ സാധനങ്ങൾ    അവളുടെ ഒപ്പം പോയി മേടിക്കണം . പിന്നെ അത് സ്റ്റോർ റുമിലെക്കു മാറ്റണം . ഇതൊക്കെ യാണ്  അവന്റെ ജോലി.  ഏലിയാമ്മ ചേടത്തി ബാക്കിയുള്ള   ജോലിക്കാരെ അവനു പരിചയ പെടുത്തി. പതിയെ സ്നേഹം നിറഞ്ഞ വർത്തമാനം ...അതായിരുന്നു ഏലിയാമ്മ ചേടത്തി. അവർ ആയിരുന്നു ആ സ്ഥാപനത്തിൻ നടത്തിപ്പുകാരി. ജയ അവർക്ക് മാത്രം അല്പം സ്വാതന്ത്യം അനുവദിച്ചിരുന്നു .

ഏലിയാമ്മ ചേടത്തി ആണ് അവനോടു  പഴയ കാര്യങ്ങൾ എല്ലാം വിശദീകരിച്ചത്. അബുദാബിയിൽ നിന്നും രാത്രി കാറിൽ വരിക ആയിരുന്നു പ്രകാശൻ . ക്ഷീണം കാരണം എന്തോ ഒന്ന് മയങ്ങി പോയി. നിയന്ത്രണം വിട്ടു വണ്ടി ചെന്ന് ഇടിച്ചത് ഒരു ലോറിയിൽ ആയിരുന്നു. ആശുപത്രിയ്ൽ എത്തിച്ചപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു .  അപ്പോൾ എട്ടു മാസം ഗർഭിണിയായ ആയിരുന്നു  ജയ. അവൾ എങ്ങനെ പിടിച്ചു നിന്നു  എന്ന്  എനിക്ക്  ഇന്നും അത്ഭുതമാണ് . അത് വരെ ഒരു ജോലിക്കും പോകാതെ വീട്ടമ്മയായി ഒതുങ്ങി കുടിയ അവളെ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുവാൻ മുൻകൈ എടുത്തത് ഞങ്ങൾ എല്ലാവരും ചേർന്നാണ് . 'റിയൽ  ടേസ്റ്റ്    കേറ്റ്റിംഗ് എന്ന  പേര്  നിർദേശിച്ചത് പ്രകാശന്റെ  കുടെ ജോലി ചെയ്ത  രാജൻ മാത്യു .പ്രകാശന്  ഒരു പാടു നല്ല സുഹൃ ത്തു ക്കൾ ഉണ്ടായിരുന്നു. അവരിൽ പലരും സഹായിച്ചു. സാംബത്തികമായിട്ടും  അല്ലാതെയും . നമ്മൾ സ്വപ്നം കണ്ടാൽ അത് നടത്തി  തരുന്ന വലിയ നഗരം ആണ് ദുബായ്.   പ്രകാശന്റെ കമ്പനിയിലെ പത്ത് പേർക്ക് ഭക്ഷണം കൊടുത്തു തുടങ്ങിയ സ്ഥാപനം ഇന്ന് 6000   ത്തോളം പേരിൽ എത്തി നിൽക്കുന്നു . ജയയുടെ പരിശ്രമം അത്രത്തോളം ഉണ്ടായിരുന്നു ഈ സ്ഥാപനം ഇങ്ങനെ ഈ നിലയിൽ  ആക്കി തീർക്കുവാൻ . അവൾക്കിപ്പോൾ ഇത് ഒറ്റയ്ക്ക് നടത്തുവാൻ ബുദ്ധിമുട്ടായി തുടങ്ങി . അത് കൊണ്ട്  കുടി യാണ് നിനക്ക് വിസ തന്നു നാട്ടിൽ  നിന്നും വരുത്തിയത് .

ശ്രീ ഹരി അവനു വലിയ കുട്ടായി . അവൻ അഭയനോടു പെട്ടന്നു ഇണങ്ങി. സ്കുളിൽ നിന്നും അവനെ കൂട്ടി കൊണ്ട് വന്ന ശേഷം ഉച്ച തൊട്ടു മുഴുവനും അഭയൻ  അവന്റെ കുടി കളിച്ചും ചിരിച്ചും കഴിച്ചു കുട്ടി. അല്ലാത്ത സമയത്ത് ജയയുടെ കൂടെ സാധനങ്ങൾ മേടിക്കു വാനും ,  മറ്റു ഇട പാടുകാരെ കാണുവാനും അവളുടെ ഒപ്പം പോയി തുടങ്ങി. അവളുടെ ചില നേരങ്ങളിൽ  അവനോടുള്ള പെരുമാറ്റം വേദനാജനകം ആയിരുന്നു. ഒരു കാരണവും ഇല്ലാതെ വെറുതെ കോപിക്കുക . .  അതും മറ്റുള്ളവർ കേൾക്കെ , പലപോഴും അവൻ അതെല്ലാം ക്ഷമിച്ചു . കാരണം  ജയയെ അവനു ജീവനായിരുന്നു . ഒരു കാലത്ത് അവളെ സ്വന്തം ആകണം എന്ന് അവൻ മോഹിച്ചിരുന്നു. അവൾ വിവാഹം കഴിഞ്ഞു പോയപോഴും അവൻ അവളേ   വെറുത്തില്ല. പകരം അവൾ തനിക്കു വിധിച്ചിട്ടില്ല എന്ന് കരുതി സ്വയം സമാധാനിച്ചു .

ചിലപ്പോൾ തോന്നും അവൾക്കു അവനോടു സ്നേഹം ഉണ്ടെന്നു. അല്ലെങ്കിൽ നാട്ടിൽ നിന്നും അവനെ വരുത്തുമായിരുന്നോ ? അവളുടെ  കൂടേ  ഏതു ആവശ്യത്തിനും ഒരു നിഴൽ പോലെ തുണയാക്കുമോ?

ഒരു ദിവസം ഏലിയാമ്മ ചേടത്തി ജയയോട് സംസരികുന്നത് അഭയൻ മറഞ്ഞു നിന്ന് കേട്ടു . എന്തിനാ ജയേ ആ കൊച്ചനോടു ഇങ്ങനെ അന്യനെ പോലെ പെരുമാറുന്നത് ? ഒന്നുമില്ലേലും അവൻ നിന്റെ അമ്മാവന്റെ മകൻ അല്ലേ ?  ഒരു പാവത്തിനെ പോലെ നീ പറയുന്ന മുഴുവനും കേട്ട് അവൻ ഇവിടെ ജോലി ചെയുന്നില്ലെ? അവൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു . ആത്മാർഥമായി തന്നെ. ഒരു ചെറുപ്പക്കാരന്റെ സത്യസന്ധമായ പ്രേമം തിരിച്ച് അറിയാൻ യുഗങ്ങൾ ഒന്നും വേണ്ടാ . ഞാൻ പറയുന്ന കാര്യം നീ സ്വസ്ഥമായി ആലോചിച്ച്  നോക്കു . . ബാക്കി  പറയുന്ന കേൾക്കാതെ അവൻ പുറത്തേക്കു ഇറങ്ങി.

അന്ന് രാത്രിയും ജയ എന്തോ കാര്യത്തിന് അവനോടു തട്ടി കയറി.  അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവൻ വ്യസനത്തോടെ പറഞ്ഞു . എനിക്ക് വേണ്ടാ നിന്റെ ജോലി. ഞാൻ നാട്ടിലേക്കു പോകുകയാ .എന്നെ എന്തിനാ ഇങ്ങനെ കെട്ടിയിട്ടു ശ്വാസം മുട്ടിക്കുന്നത് ?അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു . അവൻ വീണ്ടും എന്തോ പറയും മുമ്പേ , അവൻ   പോലും പ്രതീക്ഷിക്കാതെ അവൾ അവന്റെ ചുണ്ടുകൾ പൊത്തി. അവനോടു തൊട്ടു നിൽക്കുന്ന അവളുടെ നിശ്വാസം അവനു അനുഭവിക്കുവാൻ കഴിഞ്ഞു. പിന്നെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ഒരു ചിരിയോടെ പറഞ്ഞു . അഭയേട്ടനെ കെട്ടിയിട്ടു ശ്വാസം മുട്ടിക്കുവാൻ തന്നെയാ എന്റെ തിരുമാനം . " ഒരു താലി ചരടിൽ".









      

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

അയ്യൻ (10)



പതിനെട്ടാം പടിയേറി പുണ്യം തേടി
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി
തോരാത്ത കണ്ണ്നീർ അഭിഷേകമാക്കി
അയ്യന്ടെ    കാൽക്കൽ ഞാൻ ഒഴുക്കി
അയ്യന്ടെ    കാൽ ക്കൽ ഞാൻ ഒഴുക്കി

പതിനെട്ടാം പടിയേറി പുണ്യം തേടി
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി

പാദബലം  താ , ദേഹ ബലം  താ
പാദാരവിന്ദ പൂജ ചെയ്‌വാൻ

പണ്ടെന്ടെ ചിത്തതിൽ ചാർത്തിയ നെയ്ത്തിരി
ഭക്തി യായി ഇന്നെന്നിൽ   പുത്തിടട്ടെ   (2)

പതിനെട്ടാം പടിയേറി പുണ്യം തേടി
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി


ആനന്ദദായക , സച്ചിൻമയാ  നിൻ
മോഹന രൂപം കണ്ടിടട്ടെ  (2)

 ഇനിയുള്ള ചിന്തയിൽ സന്തതം നിൻ  രൂപം 
അന്തിമമായി  എന്നിൽ   വാണിടട്ടെ 
 അന്തിമമായി  എന്നിൽ   വാണിടട്ടെ  
 
പതിനെട്ടാം പടിയേറി പുണ്യം തേടി 
ഞാനെന്ടെ  അയ്യന്ടെ നടയിൽ എത്തി
തോരാത്ത കണ്ണ്നീർ അഭിഷേകമാക്കി
അയ്യന്ടെ    കാൽക്കൽ ഞാൻ ഒഴുക്കി
അയ്യന്ടെ    കാൽ ക്കൽ ഞാൻ ഒഴുക്കി

2015, ഡിസംബർ 5, ശനിയാഴ്‌ച

മറവി



ബോംബെയില്കുള്ള ഒരു ട്രെയിൻ  യാത്ര . ഇന്ന് മുംബയ് ആണെങ്കിലും അയാൾക്ക് ബോംബെ എന്ന പേരെ നാവിൽ വരൂ . കേരളത്തിൽ തന്നെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ തന്നെയാണ് അയാളുടെ ജോലി. ഹെഡ് ഓഫീസ് ബോംബെയിൽ ആയതിനാൽ ഇടക്കിടെ ഇത് പോലുള്ള യാത്രകൾ ഒരു പതിവാണ് .  സേൽസ് മാനേജർ ആയി അയാൾക്ക് പ്രോമോഷൻ കിട്ടിയിട്ട് കഷ്ടിച്ച് ഒരു വർഷം തികയുന്നെ യുള്ളൂ. സീസണ്‍ അല്ലാത്ത കൊണ്ടാകാം ട്രെയിനിൽ പൊതുവെ തിരക്ക് കുറവാണു.  എതിര് സീറ്റിൽ ഒരു ഗുജറാത്തി ഫാമിലിയാണ്.  തടിയാൻ ആയ   ഭർത്താവും , അയാൾക്ക് ചേർന്ന ഒരു ഭാര്യയും .  ഗുജറാത്തി സ്ത്രീകളുടെ സാരി യുടുക്കലുള്ള ഐക്യ ബോധം അയാളെ അത്ഭുത പെടുത്തിയിട്ടുണ്ട് . എങ്ങനെയുടുതാലും വയർ കാണിക്കണം എന്നുള്ളത് അവർക്ക് നിര്ബന്ധം ആണ്. ഗുജറാത്തിയെ    കണ്ടാൽ  അറിയാം അയാൾ ആൾ ഒരു സേട്ട് ആണെന്ന് .കായിൽ നിറയെ വജ്രവും, സ്വർണവും , വെള്ളിയും , മുത്തും ചേർന്ന  മോതിരങ്ങൾ . ഉച്ചത്തിൽ ഉള്ള അവരുടെ സംസാരം അയാൾക്ക് അസഹനീയമായി തോന്നി. കലഹമാണോ , അതോ അവരുടെ സംസാര രീതി ഇതാണോ  എന്നറിയാതെ അയാൾ പുറത്തേക്ക് നോക്കി ഇരുന്നു.

ട്രെയിൻ ആലുവ കഴിഞ്ഞിരിക്കുന്നു . ദൂരെയായി റോഡിലൂടെ  വാഹനങ്ങൾ പോകുന്ന കാണാം.  ഇലക്ഷൻ സ്ഥാനാർത്തികളുടെ ചിഹ്നം മതിലുകളിൽ പതിപ്പിച്ചു വച്ചിരിക്കുന്നു പ്രചരണത്തിൻ അവസാന ദിനങ്ങൾ ആയതിനലാകാം  കാൽ നടയായി വോട്ട് തെണ്ടുന്നവരെയും ,  മൈക്ക് കെട്ടിയ വാഹങ്ങളിൽ  ശുഭ്ര വസ്ത്രം  ധരിച്ച് , മുപ്പത്തി രണ്ടു  പല്ലുകളും  പുറത്തു കാണിച്ചു കൈ വീശി വോട്ടു ചോദിക്കുന്ന അത്ഭുത പ്രതിഭാസങ്ങളെയും വരെയും കാണാം.  എങ്ങാനും അവർ ജയിച്ചു പോയാൽ പിന്നെ അടുത്ത  ഇലക്ഷനിൽ അല്ലെ അവരെ കാണുവാൻ കഴിയു.

അവരുടെ സംസാരം ഒന്ന് നിന്നു എന്ന് തോന്നിയപ്പോൾ അയാൾ അവരെ വെറുതെ നോക്കി. സ്ത്രീ വലിയ ഒരു ഡബ്ബ തുറന്നു ചപ്പാത്തിയും , വെണ്ണ പുരട്ടിയ റൊട്ടിയും  പുറത്ത്  എടുത്തു . മറ്റൊരു പത്രത്തിൻ മുടി തുറന്നു   വച്ചിരിക്കുന്നു. അതിൽ നിന്നും ഉരുളകിഴങ്ങിൻ മണമുള്ള സബ്ജിയു്ടെ മണം അവിടെ പരന്നു. ഭാഗ്യം    ഇത് കഴിയും വരെ എങ്കിലും ഒന്ന് മിണ്ടാതിരിക്കുമല്ലോ  അയാൾ ഓർത്തു. സബ്ജിയുടെ മണം അയാളിൽ  അസ്വസ്ഥത വർദ്ധിപ്പിച്ചു.

വേറൊന്നും ചെയുവാൻ ഇല്ലതകൊണ്ട് അയാൾ മുകളിലത്തെ ബെർത്തിൽ കയറി കിടന്നു. ഉച്ച കഴിഞ്ഞിരിക്കുന്നു . AC യുടെ തണുപ്പിൽ ചൂട്‌ അനുഭവപെടുന്നില്ല കിടന്നപ്പോൾ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാൾ വെറുതെ ഓർത്തു .ഭാര്യയുമായി ചെറിയ ഒരു കലഹം കഴിഞ്ഞ ശേഷമാണ്  അയാൾ സ്റ്റേഷനിലേക്ക് പുറപെട്ടത് . കഴിഞ്ഞ  തവണ പോയപ്പോൾ അവൾ ആവശ്യപെട്ട ബാഗും, ചുരിദാർ മെറ്റിരിയലും   മേടികുവാൻ മറന്നതിൽ ഉള്ള പരിഭവം പിണക്കത്തിൽ കലാശിച്ചു . വാങ്ങുവാൻ മറന്നത് ആയിരുന്നില്ല. മീറ്റിങ്ങും, ഓഫീസിലെ തിരക്കും , ബോസ്സുമായി ഉള്ള ഡിസ്ക്കഷനും മറ്റുമായി സമയം പോയത് അറിഞ്ഞില്ല. അവസാനം ട്രെയിൻ പോകുന്നതിൻ മുമ്പേ എങ്ങനെയോ രാജൻ ഭയ്യ കുർള   സ്റ്റേഷനിൽ എത്തിച്ചു . ആ തിരക്കിൽ ഒന്നും മേടിക്കുവാൻ കഴിഞ്ഞില്ല. സ്റ്റേഷനിലേക്ക് പോകും മുമ്പേ ആയിരത്തിൻ പന്ത്രണ്ടു നോട്ടുകൾ അയാളുടെ പോക്കറ്റിലേക്കു അവൾ തിരുകി വയ്ക്കുക യായിരുന്നു . ബാങ്ക് ഉദ്യോഗസ്ഥ  ആയതുകൊണ്ട് സ്വയം സമ്പാദിക്കുന്നു രൂപയാണെന്ന് ഉള്ള ധ്വനി അവളിൽ പ്രകടം ആയിരുന്നു. ATM കാർഡ്‌ ഉപയോഗിക്കുന്ന ശീലം ഉള്ളത് കൊണ്ട് അധികം രൂപ കൊണ്ട് നടക്കുന്ന ശീലം അയാൾക്ക്  ഉണ്ടായിരുന്നില്ല.  മാത്രവുമല്ല യാത്രയിൽ അധികം രൂപ കൈവശം വൈയ്ക്കുന്നതും അത്ര നല്ലതില്ലല്ലോ . എന്തായാലും ഇത്തവണ അവൾ പറഞ്ഞ സാധനങ്ങൾ എല്ലാം മേടിക്കണം . അയാൾ മനസ്സിൽ ഉറപ്പിച്ചു .

അയാൾ പതിയെ കണ്ണുകൾ അടച്ചു . കിടന്നു കൊണ്ട് തന്നെ പഴയ ഓർമ്മകൾ ചികെഞ്ഞെടുകുവാൻ  ശ്രമിച്ചു. എഞ്ചിനീയറിംഗ് പഠനം ബംഗ്ലൂരിൽ  ആയതിനാൽ ഇമ്മാതിരി യാത്രകൾ അയാളിൽ പുതുമ സ്രിഷ്ടികുന്നില്ല. അന്നൊക്കെ അയാളുടെ യാത്രകൾ പലപ്പോഴും സെക്കന്റ്‌ ക്ലാസ്സ്‌ അല്ലെങ്കിൽ മുന്നാം ക്ലാസ്സ്‌ കംബാർട്ട്മെന്റിൽ ആയിരുന്നു. പലപ്പോഴും മുൻകുട്ടി  തിരുമാനികാത്ത ആയിരിക്കും ഓരോ യാത്രയും. നാട്ടിൽ പോകണം എന്ന് തോന്നുമ്പോൾ പോകും. അത്ര തന്നെ . "whitefield" റെയിൽവേ സ്റ്റേഷന് അരികെ ആയിരുന്നു അയാളുടെ താമസം. ഏറിയാൽ ഒരു പത്തു മിനുട് നടത്തം . രാത്രി പത്തു മണി കഴിഞ്ഞു കത്ത്      "post " ചെയുവാൻ വേണ്ടി എത്രയോ വട്ടം "island express "വരുവാൻ അയാൾ കാത്തു നിന്നിരുന്നു.  കുട്ടുകാരെ കയറ്റി അയക്കുവാനും മറ്റുമായി പലപ്പോഴും  ആ സ്റ്റേഷനിൽ അയാൾ പ്രത്യക്ഷ പെട്ടിടുണ്ട്.  വെറും  കൈയോടെ പോലും അയാൾ യാത്രകൾ നടത്തിയിട്ടുണ്ട് . പരിചയമില്ലാത്ത മുഖങ്ങൾക്കിടയിൽ സൗഹൃദത്തിലേക്കുള്ള ദൂരം വെറും പത്തു മിനുട്ട് മാത്രമേയുള്ളൂ എന്നയാൾ മനസിലാക്കിയിടുണ്ട് .മിക്കപോഴും തുടക്കം സിഗരട്ടിനുള്ള തീപെട്ടി ചോദിച്ചു കൊണ്ടായിരിക്കും . ഇനി അഥവാ സിഗരറ്റ് ഇല്ലെങ്കിൽ  നാണമില്ലാതെ  സിഗരറ്റ്  തന്നെ ചോദിച്ചു വാങ്ങിയിട്ടുണ്ട് .

അത് വച്ച് നോക്കുമ്പോൽ AC കം ബാർട്ട് മെന്റിൽ ആളുകൾ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കുന്നു. സംഭാഷണത്തിൽ മിതതത്ത്വം പാലിക്കുന്ന , പുഞ്ചിരിക്കുവാൻ മടിക്കുന്ന മുഖങ്ങൾ. അന്നൊക്കെ വഴി  വാണിഭക്കാരിൽ നിന്നും പേരക്കോയോ , കക്കടിയോ വാങ്ങി കഴികുമ്പോൾ ഒരിക്കൽ പോലും വയറിനോ , മനസിനോ ക്ഷീണം അനുഭവപെട്ടിട്ടില്ല. രാത്രിയോ , പകലോ ഭേദ മില്ലാതെ പ്യാൻസിൻ പോക്കറ്റിൽ തിരുകിയ ചെറിയ 'mcdowell ' കുപ്പികൾ പങ്കിട്ടു ട്രെയിനിനു പുറത്തേക്കുള്ള വാതിലിൽ ചാരി ഇരുന്നു എത്രയോ വയലാർ  - ദേവരാജ ഗാനങ്ങൾ പാടിയിട്ടുണ്ട് .ആ യാത്രകളിലെ സുഖമോ, സന്തോഷമോ ഒരിക്കലും  "AC " കംബാർട്ട് മെന്റിൽ യാത്ര ചെയുമ്പോൾ ലഭിക്കുമായിരുന്നില്ല.


"TC " യുടെ വിളി കേട്ടിട്ടാണ് ഓർമകളിൽ നിന്നും ഉണർന്നത് . അയാൾ കിടന്നു കൊണ്ട് പോക്കറ്റിൽ ടിക്കെറ്റിനായി   പരതി . പോക്കറ്റിൽ ഇല്ലാത്ത കൊണ്ട് പ്യൻസിൻ കീശയിൽ  നിന്നും പേർസ് എടുത്തു നോക്കി. ഇല്ല ടിക്കറ്റ്‌ എടുക്കുവാൻ മറന്നിരിക്കുന്നു .  അയാളെ സംശയ ഭാവത്തിൽ  നോക്കി ടിക്കറ്റ്  കളക്ടർ അയാളോട് ടിക്കറ്റ്  വീണ്ടും ചൊദിചു.  എന്ത്  ചെയ്യണം എന്നറിയാതെ അയാൾ ഒന്നമ്പരന്നു . പിന്നെ  ഒന്നും മിണ്ടാതെ ഷർട്ടിൻ പോക്കറ്റിൽ നിന്നും ഭാര്യ തന്ന നോട്ടുകൾ എടുത്തു പിഴ  അടച്ചു .  രസീതും , പിന്നെ ബാക്കി രൂപയും അയാൾ  പോക്കറ്റിൽ ഇട്ടു . അയാളുടെ മനസ്സിൽ  നിരാശ  പടരേണ്ടതായിരുന്നു .  പക്ഷെ ആ  മനസ്സിൽ  സംഭ്രമ ത്തിനു പകരം ഒരു ചെറു ചിരി പടർന്നിരുന്നോ ?